August 2020


✍️മുഹമ്മദ്‌ ഇർഷാദ് തുവ്വൂർ


പൂങ്കാവനം പോലെ വർണ്ണ - സ്വർണ്ണ -

സുന്ദരിയാണെൻ ഭാരതം

നീരൊലിക്കുന്ന നീല നദികൾ ..

ഉയിരായ് നിൽക്കുന്ന ഹിമപഥങ്ങൾ

നീണ്ട് നിവർന്ന ഭാഷാ-ജാതികൾ

വർണ്ണനിറവാർന്ന സംസ്കാരങ്ങൾ

തൊപ്പിയും കുറിയും മാലയും 

നിറഞ്ഞ ഗ്രാമവീഥികൾ 

ഓല മേഞ്ഞ സന്ധ്യാ ജീവിതങ്ങൾ

ദാരിദ്ര്യം പിടിച്ച മൺറോഡുകൾ

കണ്ണടയും ഷൂസുമിട്ട നഗര ജീവിതങ്ങൾ

എല്ലാമൊരു ഭസ്മ ഗന്ധം നിറയുന്നു

ഒപ്പം നിലാവിന്റെ നിറവും സംഗീതവും

പക്ഷേ..!

ഘോഷിച്ചെതെല്ലാം ആവിയാവുന്ന പോൽ

നീതിയുടെ ചന്ദനത്തിരിയും സ്നേഹം -

നിറച്ച കർപ്പൂരങ്ങളുമിന്ന് ഗന്ധിക്കുന്നില്ല

നിലവിളക്കുകളിൽ രക്തം കത്തിച്ച്

അക്രമ ഗന്ധം വമിക്കുന്നു

ആക്റ്റുകളും അസഹിഷ്ണുതയും

ഭക്ഷണ തളികയിലെത്തുന്നു  

ഹൃദയാക്ഷരങ്ങൾ കാവി - 

മഷിയിൽ വാളേന്തുന്നു

ഗാന്ധിയും നെഹ്റുവും അയോധ്യയിൽ

രാമനൊപ്പം നിലവിളിക്കുന്നു

ഭാരത മണ്ണ് മഞ്ഞ് പോലെ ഉരുകുന്നു

അപര ബോധം നാടുനീളെ ,  

ബാങ്കൊലി തീർക്കുന്നു ,.... !

എന്നാലും

എവിടെയോ എന്റെ ഭാരതം 

ഹൃദയസ്പൃക്കായി നീതി - സ്നേഹത്തിന്റ

നിശാഗന്ധി പൊഴിക്കുന്നുണ്ട്..

അമ്മ ഭാരതത്തിലെ വിടെയോ ..

വന്ദേ മാതരത്തിന്റെ സംഗീത മീട്ടുന്നുമുണ്ട്.....!



| അലി കരിപ്പൂർ |

        ഭാരതം അതിൻ്റെ  എഴുപത്തിനാലാം  സ്വാതന്ത്ര്യദിനത്തിലേക്ക്  പ്രവേശിക്കുകയാണ്. അധിനിവേശ, കോളനിവൽക്കരണ ശക്തികളുടെ കറുത്ത  കരങ്ങളിൽ നിന്നും രാജ്യം മോചനം പ്രാപിച്ചിട്ട് 73 സംവത്സരങ്ങൾ പിന്നിടുമ്പോൾ ചിലകാര്യങ്ങൾ നാം ഓർക്കേണ്ടതുണ്ട്. ഒപ്പം ഇന്ന് രാജ്യത്തിൻ്റെ സഞ്ചാരം എങ്ങോട്ടെന്ന് സവിസ്തരം ശ്രദ്ധിക്കേണ്ടതുമുണ്ട്.
വൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ നാട്. അത് മണ്ണിലും മതത്തിലും എന്നല്ല  സകലതിലും പ്രകടമാണ്. സുഗന്ധദ്രവ്യങ്ങൾ കൊണ്ട് സുന്ദരമായ നമ്മുടെ നാടിനെ നൂറ്റാണ്ടുകളോളം  ഭരിച്ച മുഗൾ ചക്രവർത്തിമാരുടെ അനുഗ്രഹീത നേതൃത്വത്തിന്റെ ഫലമായി അതിൻ്റെ യശസ്സ് വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ നാട്ടുരാജാക്കന്മാർ എന്ന ഒരർത്ഥത്തിലെ ശാപഭരണം വൈദേശികരുടെ ചിരിക്കുന്ന മുഖത്തിനപ്പുറത്തെ വഞ്ചനയെ പ്രകടമാക്കാൻ നന്നായി സഹായിച്ചുവെന്നത് ചരിത്രം. ഇവിടെയുള്ള സമ്പത്ത് കട്ടുമുടിച്ചും കൊള്ളയടിച്ചും ഒടുവിൽ അധികാരം തന്നെ തട്ടിയെടുത്ത് നമ്മെ അടിമകളെപ്പോലെയാക്കി ചോര ചിന്തുന്ന ഭരണത്തിന് വെള്ളക്കാരൻ ഒരുമ്പെട്ടപ്പോൾ ശക്തമായ സ്വാതന്ത്ര്യസമരങ്ങ ളിലേക്കാണ് അത് ചെന്നെത്തിയത്. ഫ്രഞ്ചും ബ്രിട്ടനും വരുന്നതിനു മുമ്പ് തന്നെ അറബികൾ ഇവിടെ കച്ചവടത്തിനായി  എത്തിയിരുന്നു. അതിമനോഹരമായിരുന്നു അതെങ്കിൽ, അക്രമത്തിന് കിരീടം ചൂടിവന്ന വെള്ളക്കാരന്റെ പ്രവർത്തി നോക്കിനിൽക്കാൻ രാജ്യസ്നേഹികളായ ഇവിടുത്തെ നല്ല മനുഷ്യർക്ക് ആയില്ല. അവരെ സ്മരിക്കലാണ് ഓരോ സ്വാതന്ത്ര്യദിനവും.

        ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് ചരിത്രത്തിൽ എഴുതപ്പെട്ട 1857 ലെ സമരത്തിനും നൂറ്റാണ്ടുകൾക്കു മുമ്പേ അധിനിവേശത്തിനെതിരെ ചോരചിന്തിയിട്ടുണ്ട് നമ്മുടെ പൂർവസൂരികൾ. പറങ്കിപ്പടയുടെ മുരടറുത്ത് അറബിക്കടലിൽ വലിച്ചെറിയാൻ ജീവൻ ത്യജിച്ചവരാണ് സാമൂതിരിയുടെ നാവിക പടയാളികളായ കുഞ്ഞാലിമരക്കാറുമാർ. നീചരായ വെള്ളക്കാരന്റെ കയ്യിൽ നിന്നും പണംപറ്റി, പാവപ്പെട്ടവനെ കൊലക്കു നൽകുന്ന ചില നാട്ടുരാജാക്കന്മാരോട് ശക്തമായി പോരാടിയും അന്ധവിശ്വാസത്തെയും ജാതിവ്യവസ്ഥയെയും കരിമ്പടത്തിൽ മൂടിക്കെട്ടി, 
മനുഷ്യനെ മൃഗമായി കണ്ടിരുന്ന വൃത്തികേടുകൾ  തുടച്ചുനീക്കിയും ഒരേസമയം  നവോത്ഥാനത്തിൻ്റെയും സ്വരാജ്യ സ്നേഹത്തിന്റെയും സ്വർണ്ണ കിരീടം ചൂടിയവരായിരുന്നു മഹാനായ ടിപ്പു സുൽത്താൻ. പാവപ്പെട്ടവൻ പശിയടക്കാൻ പെടാപ്പാട് പെടുമ്പോൾ വയറു വീർപ്പിച്ചു നടന്നിരുന്ന ഇവിടുത്തെ ജന്മി പിശാചുക്കളെ അടിച്ചമർത്താൻ സധൈര്യം മുന്നോട്ടു വന്ന ആ സിംഹക്കുട്ടിയുടെയും  ചോരയുടെ നിറമുണ്ട് ഈ സ്വാതന്ത്ര്യത്തിന്. അത് പക്ഷേ ഹിറ്റ്ലറിസം പഠിച്ചവർക്ക് ദഹിക്കണമെന്നില്ല. കാരണം, അവർ വെള്ളക്കാരന്റെ സേവകരായിരുന്നു. വർഗീയതയുടെ തേറ്റ പല്ലുകൾ ഇന്ന് സ്വതന്ത്ര ഇന്ത്യയെ കടിച്ചു കീറുമ്പോൾ , രാജ്യം മതാന്ധത യിലേക്ക് കൂപ്പുകുത്തുമ്പോൾ ന്യൂനപക്ഷം അവരുടെ ദേശസ്നേഹം തെളിയിക്കാൻ തങ്ങളുടെ ധീരരായ ഉപ്പാപ്പ മാരുടെ കഥകൾ പറഞ്ഞു കൊണ്ടിരിക്കണം എന്ന് മാധ്യമങ്ങൾ പറയാതെ പറയുമ്പോൾ ഒരു കാര്യം ചോദിക്കട്ടെ...? ഞങ്ങൾക്ക് ഓർക്കുവാൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും പുലിക്കുട്ടികളായ മഹമ്മദലിജൗഹറും ഷൗക്കത്തലിയും പിന്നെ മലബാറിലെ വീരപുത്രൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയും മഖ്ദൂമുമാരും മമ്പുറം തങ്ങളും വില്ലാളിവീരൻ ഉമർ ഖാളിയും തുടങ്ങി പതിനായിരങ്ങളായ ധീരദേശാഭിമാനികൾ ഉണ്ട്. അവർക്കൊപ്പം മസ്ജിദുകളിൽ മഅമൂമായി നിന്നും,  പാടത്ത് പണിയെടുത്തും ജീവിച്ച വെള്ളക്കാരുടെ തീതുപ്പുന്ന തോക്കിനു മുമ്പിൽ പതറാത്ത പാദത്തോടെ നെഞ്ചുവിരിച്ചു നിന്ന കള്ളിമുണ്ടും ബനിയനും കഥ പറയുന്ന ഞങ്ങളുടെ വല്ല്യുപ്പമാരുണ്ട്. അങ്ങനെ ഒരാളുടെ കഥ പറയാൻ നിങ്ങൾക്ക് കഴിയുമോ?

        ജാലിയൻവാലാബാഗിനൊപ്പം വാഗൺ ട്രാജഡിയും പൂക്കോട്ടൂരിലെ മണ്ണും മലബാറും  ഇന്നും ബ്രിട്ടന്റെ പഴയക്കാല പട്ടാളത്തിന്റെ ശവക്കല്ലറകൾ വരെ വിറപ്പിക്കുന്നുണ്ടാകും. പണത്തിന്റെയും യന്ത്രത്തിന്റെയും ഹുങ്കിൽ പാവപ്പെട്ടവരെ പിഴിയാൻ വന്നവരെ ഈമാനിന്റെ ഉരുക് ശക്തികൊണ്ട് നിലംപരിശാക്കിയ നമ്മുടെ വല്യൂപ്പമാർ പലരും ഇന്ന് ബംഗ്ലാദേശിലും ശ്രീലങ്കയിലും  ദ്വീപിലും അന്തിയുറങ്ങുന്നുണ്ട് . പലരും ജന്മദേശത്തിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ അപ്പുറവും. ഇന്ന് മാനവികതയുട മായാത്ത മുദ്രയായി ശോഭിക്കുന്ന പാണക്കാട് കുടുംബത്തിൻ്റെ കാരണവർ ഹുസൈൻ ആറ്റക്കോയ തങ്ങൾ വരെ മറുനാട്ടിൽ എത്തിയത് സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമാണ്.

        ദേശസ്നേഹം വിശ്വാസത്തിൻ്റെ ഭാഗമായി പുലർത്തിയവരാണ് മുസ്ലിമീങ്ങൾ.  നിസ്കാരശേഷം ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മഖ്ദൂം തങ്ങൾ ലഘുലേഖകൾ വിതരണം ചെയ്തതും തുഹ്ഫത്തുൽ മുജാഹിദീൻ പിറന്നതും സൈഫുൽ ബത്താർ വളർന്നതും അതുകൊണ്ടാണ്. കണക്കറ്റ വൃദ്ധ, യുവജനങ്ങളെ കൊന്നൊടുക്കിയും സ്ത്രീകളെ വിധവകളാക്കിയും മസ്ജിദുകൾ ചുട്ടെരിച്ചും നരനായാട്ടു നടത്തിയ ബ്രിട്ടീഷ് പട്ടാളത്തിന്റെ അക്രമത്തെ ചെറുത്തുനിൽക്കാൻ അവരെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചത് ആ വിശ്വാസപരമായ രാജ്യസ്നേഹം തന്നെ ആയിരുന്നു. നിഷ്കളങ്കരായ ഹൈന്ദവരും മനുഷ്യസ്നേഹികളും അവരെ കെട്ടുകെട്ടിക്കാൻ ഒരുമിച്ച് നിന്നതിന്റെ അനന്തരഫലമാണ് 1947 ആഗസ്റ്റ് 15-ന്റെ പുലരിയിൽ  ചെങ്കോട്ടയിൽ ത്രിവർണ്ണപതാക പാറിയത്.
        ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പുതുക്കിപ്പണിത ശേഷം ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ടപ്പോൾ മതേതര ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലക്ക് അങ്ങേക്ക് അത് യോജിച്ചതല്ല എന്ന് രാഷ്ട്രപതിയോട് പറഞ്ഞ നെഹ്റുവും രാജ്യം സ്വാതന്ത്ര്യത്തിന് മധുരം പങ്കുവെക്കുമ്പോൾ വർഗീയതയുടെ അഗ്നി ആളിപ്പടർന്ന ഡൽഹിയിലെ ഗ്രാമത്തിൽ അത് അവസാനിക്കാതെ ഒരിറ്റു വെള്ളം കുടിക്കില്ല  എന്ന ശപഥം ചെയ്ത ഗാന്ധിജിയും സ്വപ്നംകണ്ട  മതേതര ഇന്ത്യക്ക് മരണമണി മുഴങ്ങുന്നത് കൂടി നാം ഓർക്കേണ്ടതുണ്ട്.

        ലോകം കണ്ട കൊലയാളി ഹിറ്റ്ലറിൽ നിന്നും വംശീയതയുടെ അധ്യായം പഠിച്ച്,ഗുജറാത്ത് വംശഹത്യ പോലെ നികൃഷ്ടവും നീചവുമായ മുദ്ര മാത്രമുള്ളവർ ഇന്ന് ഇന്ദ്രപ്രസ്ഥത്തിൽ ഇരിപ്പുറപ്പിക്കാൻ ധീരദേശാഭിമാനികളുടെ പേര മക്കളോട് പുറത്തുപോകാൻ ആവശ്യപ്പെടുമ്പോൾ ഈ മണ്ണിന് അവരുടെ രക്തത്തിന്റെ വർണ്ണവും മണവും ഉണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ്. ഒപ്പം ഒരു കാര്യം കൂടി ,സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിയില്ലാസമരപോരാട്ടങ്ങൾ നടത്തി കരാളഹസ്തങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുത്തെങ്കിൽ അവരുടെ ദീപ്ത സ്മരണകൾ അയവിറക്കുന്ന ഈ മണ്ണിൽ നിന്നും ഫാസിസത്തിന്റെ അടി വേരറുക്കാൻ മതേതര ഇന്ത്യ ഇനിയും ഒരുക്കമാണ്. അത്തരം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സ്വാതന്ത്ര്യ ദിനം..........


| മുഹമ്മദ്‌ മസ്ഊദ്. എ പി കുമരംപുത്തൂർ |

"ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ..." മലീമസപ്പെട്ടുകൊണ്ടിരിക്കുന്ന ജലാശയങ്ങളെയും മരിച്ചു കൊണ്ടിരിക്കുന്ന മലകളെയുമൊക്കെ നോക്കി ഒരു കവിയെഴുതിയ വ്യാകുലതകളാണ് ഈ വരികൾ. കവിതയിലെ ഓരോ വരികളും അക്ഷരംപ്രതി പുലർന്നുകൊണ്ടിരിക്കും വിധം പ്രകൃതി താളം തെറ്റിക്കൊണ്ടിരിക്കുന്നു. പ്രകൃതിദുരന്തങ്ങളും അശാസ്ത്രീയമായ പദ്ധതികളുമെല്ലാം ഇതിന് നിമിത്തമായി.


കേന്ദ്ര പരിസ്ഥിതി വന കലാവസ്ഥ മന്ത്രാലയം ഈ കഴിഞ്ഞ മാർച്ച് 12ന് പുറത്തിറക്കിയ EIA കരട് വിജ്ഞാപനമാണ് ഇപ്പോൾ ചർച്ചയേറിക്കൊണ്ടിരിക്കുന്നത്. പുതിയ വിജ്ഞാപനത്തെക്കുറിച്ചുള്ള പൊതു ജനാഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഈ ആഗസ്റ്റ് 11 ന് അവസാനിച്ചെന്നിരിക്കെ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്ന് വരുന്നത്.1970 കളിൽ തന്നെ ആസൂത്രണ കമ്മീഷൻ പരിസ്ഥിതി നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും 1984 ഭോപ്പാൽ ദുരന്തത്തിൻ്റെ ആഘാതം വിലയിരുത്തിയപ്പോൾ മാത്രമാണ് 1986ൽ ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പിൽ വരുന്നത്.പിന്നീട് 1994 ൽ ElA (Environment Assessment Impact) നടപ്പിൽ വരികയും 2006ൽ ഇതിൽ ഭേദഗതി വരുത്തുകയും ചെയ്തു.2020 മാർച്ചിലെ പുതിയ വിജ്ഞാപനം ഖനി ജലസേചന പദ്ധതി, വ്യവസായ യൂണിറ്റുകൾ, കെട്ടിട സമുച്ചയങ്ങൾ, മാലിന്യ സംസ്കരണ പ്ലാൻ്റുകൾ തുടങ്ങിയവ നിർമിക്കുന്നതിന് മുമ്പുള്ള പരിസ്ഥിതി ആഘാത പഠനത്തിനും പൊതുജനാഭിപ്രായത്തിനും കടിഞ്ഞാണിടുന്നതാണ്.നിലവിൽ ഒരു വ്യവസായശാലയോ വൈദ്യുത പദ്ധതിയോ തുടങ്ങണമെങ്കിൽ ഇതു മൂലം പരിസ്ഥിതിക്കും പ്രദേശവാസികൾക്കുമുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഒരു വിദഗ്ധ സമിതി പഠനം നടത്തി എൻവിറോൺമെൻ്റ് ക്ലിയറൻസ് നൽകിയാലേ തുടങ്ങാവൂ.എന്നാൽ അങ്കലാപ്പുണർത്തുന്ന പുതിയ പുകമറകൾ വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തെ സ്മരിപ്പിക്കുന്നു. എൽജി പോളിമറിന് ക്ലിയറൻസ് ലഭിച്ചിരുന്നില്ലെന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്.വ്യവസായശാലകൾ കുന്നുകൂടിയാലുള്ള ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പുനരാലോചിക്കേണ്ടതുണ്ട്.അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് ബഹിര്ഗമിപ്പിക്കുന്നു. കൂടാതെ, വന നശീകരണത്തിന്റെ ഫലമായി 

വൃക്ഷങ്ങൾ നടത്തുന്ന കാർബൺ സംസ്കരണ പ്രക്രിയയും ഇല്ലാതാക്കുന്നു.


പുതിയ നിയമത്തിലെ പുകമറകൾ 

___________


നാൽപ്പതോളം പദ്ധതികൾക്കാണ് പുതിയ കരടിലെ B2 പദ്ധതി പ്രകാരം ക്ലിയറൻസിൻ്റെ ആവശ്യമില്ലാതാവുന്നത്. അനുമതി തേടാതെ തന്നെ ഇഷ്ടാനുസരണം സമുച്ചയങ്ങളും ഖനികളും ഉയർന്നാലുള്ള ഭവിഷത്ത് ഭീമമാണ്. തന്ത്ര പ്രധാനമെന്ന് കേന്ദ്രം പറഞ്ഞാൽ പിന്നെ പ്രതികരിക്കാനും അവകാശമില്ല.പരിസ്ഥിതിയോടൊപ്പം മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണിത്. പബ്ലിക് ഹിയറിങ്ങിൻ്റെ കാലാവധി 30 ദിവസത്തിൽ നിന്ന് 20 ദിവസമായി വെട്ടിക്കുറക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക്‌ ചുരുങ്ങിയ ദിനങ്ങളിൽ വിശദമായി പഠിച്ച് പ്രതികരിക്കാൻ കഴിയില്ലെന്ന് മുൻകൂട്ടി കണ്ടാണ് മുതലാളിത്ത താളത്തിൽ ഒരു ഭേദഗതി.അപ്രകാരം

ഒരു പദ്ധതി തുടങ്ങാൻ അനുമതി തേടി 15 ദിവസങ്ങൾക്കുള്ളിൽ സമിതിയിൽ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെങ്കിൽ അത് അനുവാദമായിക്കണ്ട് പ്രാരംഭം കുറിക്കാമെന്നാകുമ്പോൾ അസമിൽ 13000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്ന 15 വർഷമായി പ്രവൃത്തിച്ചുകൊണ്ടിരുന്ന Oil India Ltd plant യിലെ തീപ്പിടത്തവും കമ്പനി പ്രവൃത്തിച്ചിരുന്നത് ക്ലിയറൻസ് ഇല്ലാതെ ആയിരുന്നെന്ന വസ്തുതയും ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിച്ചേക്കാമെന്നതിലേക്ക് ചൂണ്ടുപലകയിടുന്നു.


ഒരു പ്രദേശത്ത് ഒരു പദ്ധതി നടപ്പിൽ വരുമ്പോൾ അതിലെ നേട്ടങ്ങൾ അനുഭവിക്കാനായാലും ഇല്ലെങ്കിലും കോട്ടങ്ങൾ അനുഭവിക്കാനുള്ളത് പ്രദേശവാസികൾ തന്നെയാണ്.അനുഭവ സാക്ഷ്യങ്ങളിൽ നിന്നുള്ള അഭിപ്രായ പ്രകടനങ്ങൾക്ക് വിലങ്ങിടുന്നതോടെ കടുത്ത അരക്ഷിതാവസ്ഥയാണ് അവരെ വലയം ചെയ്യുന്നത്. ഇനി പദ്ധതിയിൽ ഒരു പാകപ്പിഴവോ വാതകച്ചോർച്ചയോ മറ്റു വല്ലതുമോ കാരണം എത്ര വലിയ പ്രത്യാഘാതങ്ങളാൽ പ്രദേശം ഇളകിമറിഞ്ഞാലും ശെരി, കമ്പനിയുടമക്ക് തന്നിഷ്ടം പ്രവർത്തിക്കാം. പ്രദേശവാസികൾക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന നിർബന്ധവുമില്ല. മൗനമായി പ്രകൃതി വിങ്ങി നുറുങ്ങുന്നത് കണ്ട് നിൽക്കുക മാത്രം.നിലവിൽ 20000 ചതുരശ്ര മീറ്റർ പരിധിക്കപ്പുറം വരുന്നതിന് അനുമതി തേടണമെന്നിരിക്കെ 1.5 ചതുരശ്ര മീറ്റർ പരിധി വരെ അനുമതി തേടേണ്ടതില്ലെന്ന പുതിയ നിയമമനുസരിച്ച് ഒരു വിമാനത്താവളത്തോളം പോന്നതാണെങ്കിലും അനുമതി തേടേണ്ടതില്ലെന്ന് സാരം.പണത്തിനു മീതെ പരുന്തും പറക്കില്ലെങ്കിലും പരുന്തിന് ജീവിക്കാനും വായു വേണമെന്ന് മറക്കരുത്. ഇഞ്ചിഞ്ചായി പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുമ്പോൾ ശ്വസിക്കാൻ വരെ വായു വാങ്ങേണ്ടി വരുമെന്ന ഭയാനകരമായ കാലത്തിലേക്കാണ് കാൽ വെക്കപ്പെടുന്നത്.


മാലിന്യ സംസ്കരണ പ്ലാൻ്റുകൾ പൊതു ജന വാസസ്ഥലങ്ങളിൽ നിന്നും 5 കി.മീറ്ററോളം കുറവാണെങ്കിൽ അനുമതി തേടണമെന്ന EIA യുടെ അനുശാസനം നിരാകരിക്കുന്നതോടൊപ്പം പുതിയ നയം 25-100 കി.മീ ഇടയുള്ള ദേശീയപാത വികസനത്തിന് അനുമതിയാവശ്യമില്ലെന്നും വ്യക്തമാക്കുന്നു. ഇവിടെ പ്രത്യക്ഷമായ വസ്തുത,ഇന്ത്യയിലെ ഹൈവേകളെല്ലാം തന്നെ 60 കിലോമീറ്ററിൽ താഴെയുള്ളതാണ്.

അചിന്തനീയമായ ഇത്തരം തീരുമാനങ്ങൾ പ്രകൃതിക്കും ജീവ ജാലങ്ങൾങ്ങൾക്കും വരുത്തുന്ന ദോഷങ്ങളുടെ തോത് വിവരണാധീതമാണ്. 


പ്രത്യാഘതങ്ങൾ 

_______


വ്യവസായശാലകളും മറ്റും കുന്നുകൂടിയാലുള്ള പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.വ്യവസായശാലകളിൽ നിന്നുള്ള പുക വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.ഘനമൂലകങ്ങളും നൈട്രേറ്റുകളും അതിൻ്റെ തീവ്രത വർധിപ്പിക്കുന്നു. വിഷ വാതകങ്ങളും രാസ വസ്തുക്കളും ഫോസിൽ ഇന്ധന ഉപയോഗങ്ങൾക്കുമെല്ലാം അനുമതി തേടേണ്ടാത്തതിനാൽ അധികരിക്കുന്നതോടെ കാർബൺ വായു മലിനമാക്കുന്നു. ആഗോള താപനത്തിന് ഇത് വഴിയൊരുക്കുകയും മഞ്ഞുരുകലും വെള്ളപ്പൊക്കവും വരൾച്ചയും എല്ലാം ഉണ്ടാവുകയും ചെയ്യും. വനങ്ങൾ നശീകരിക്കപ്പെട്ട് കഴിഞ്ഞാൽ വൻ വിപത്ത് തന്നെയാണുണ്ടാവുക.കാർബൺണ്ടൈ ഓക്സൈഡിൻ്റെ അളവ് വർധിക്കുകയും താപനില താളം തെറ്റുകയും ചെയ്യും. ഓസോൺ പാളിയുടെ സാന്ദ്രത കുറയുകയും രാസ വസ്തുക്കളും ഫോസിൽ ഇന്ധനങ്ങളും കത്തിക്കുന്നത് വഴിയും അമ്ലമഴക്ക് ഹേതുവാകുകയും ചെയ്യുന്നു. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവ അനിയന്ത്രിതമായാലുള്ള അപകടങ്ങൾ അതിതീവ്രമാണ്.അധികാരക്കൊഴുപ്പിൻ്റെ പിൻബലത്തിൽ അനർത്ഥങ്ങൾ ചെയ്തുകൂട്ടുമ്പോൾ അതുമൂലമുണ്ടാകുന്ന ആഘാതങ്ങൾ ആലോചിക്കുക. ജീവവായുവിന് വേണ്ടി വലയുന്ന കാലം വിദൂരമല്ല !!!

     

✍️അൽസിഫ് ചിറ്റൂർ

    ഒത്തു പിടിച്ചാൽ മലയുംപോരും' എന്നൊരു ചൊല്ല് പണ്ടുമുതലേ കേൾക്കാറുള്ളതാണ്. ഇന്ന് വളരെയധികം യാഥാർത്ഥ്യമായികൊണ്ടിരിക്കുന്നതും ആ ഒരുമയാണ്. കൈരളിയെ വേദനിപ്പിച്ച കരിപ്പൂർ വിമാന അപകടം. സംഭവമറിഞ്ഞ് ഓടിക്കൂടിയർ അവിടെ ചിത്രം പകർത്താനോ, തൊപ്പിയാണോ,കുറിയാണോ, കുരിശാണോ എന്നൊന്നും നോക്കിയില്ല. അവർ കണ്ടത് മനുഷ്യത്വമാണ്. കോരിച്ചൊരിയുന്ന മഴയെ വകഞ്ഞുമാറ്റി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ. ഏതു വാക്കുകൊണ്ടാണ് അവരെ വിശേഷിപ്പിക്കുക.

    പൈലറ്റിന്റെ മനസ്സാനിദ്ധ്യം  വലിയ ദുരന്തം ഒഴിവാക്കിയെങ്കിൽ നാട്ടുകരുടെ കൃതായമായ ഇടപെടലിലൂടെ അതിലകപ്പെട്ടവരെ വളരെ വേഗത്തിൽ ആശുപത്രികളിലെത്തിക്കാനും വേണ്ട പരിചരണങ്ങൾ നൽകാനും സാധിച്ചു. ദീർഘകാലത്തെ പരിചയസമ്പത്ത് ക്യാപ്റ്റൻ വിക്രം ദീപക് സാത്തേക്ക് വൻ ദുരന്തം ഒഴിവാക്കാൻ ഊർജ്ജമായി. ജീവൻ നൽകി സംരക്ഷിക്കുകയായിരുന്നു അദ്ധേഹം. എൻജിൻ ഓഫ് ചെയ്തില്ലായിരുന്നെങ്കിൽ വലിയൊരു വിമാന ദുരന്തത്തിന് മലപ്പുറവും കേരളവും സാക്ഷ്യം വഹിച്ചേനെ.

    വ്യത്യസ്തതകൾ ഏറെയുണ്ടെങ്കിലും നാം ഒന്നാണ് എന്ന ബോധം  ഏറ്റവും കൂടുതൽ ദർശിക്കാൻ പറ്റുന്ന സുന്ദരമായ നാട്. അവസരവാദികളും, വക്രീകരണ തൊഴിലാളികളും, ആർ.എസ്.എസും  തകർക്കാൻ ശ്രമിച്ചിട്ട് നടക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരമായിട്ട് ഈ പ്രവർത്തനങ്ങൾ തന്നെ ധാരാളം. കഴിവതും മലപ്പുറത്തിന്റെ മേൽ ചളിവാരിത്തേക്കാൻ ശ്രമിക്കുന്ന അൽപ്പന്മാർക്കു മുമ്പിൽ മനുഷ്യത്വവും മതേതരത്വവും കൊണ്ട് മാതൃക പ്രസരിപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാട് ആന ചരിഞ്ഞാലും പഴി മലപ്പുറത്തിന് ഇട്ടുകൊടുത്ത പരിവാരങ്ങൾക്ക് വായടപ്പൻ മറുപടിയാണ് മലപ്പുറം നൽകി കൊണ്ടിരിക്കുന്നത്. പക്ഷെ അത് വാക്കുകളിലൂടെയല്ല പ്രവർത്തനങ്ങളിലൂടെയാണ്. അതെന്നും മലപ്പുറത്തിന്റെ പ്രത്യേകതയാണ്. മലപ്പുറത്തേയും അവിടുത്തെ ജനങ്ങളേയും മനസ്സിലാക്കിയവർ വളരെ സന്തോഷത്തോടുകൂടെ ഈ പ്രതിസന്ധി ഘട്ടത്തിലെ നാട്ടുകാരുടേയും സന്നദ്ധ സേവകരുടേയും പ്രവർത്തനങ്ങളെക്കുറിച്ച് വാചാലരാകുമ്പോൾ ഇങ്ങനെയൊരു നാടിനെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുകയാണ്.

    കോവിഡ്-19 പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്കെത്തിയവരുടെ കൂട്ടമാണ് വിമാനത്തിൽ. അതിൽ പോസിറ്റീവ് ആയവരുണ്ടാകും പകരാനുള്ള സാഹചര്യങ്ങളേറെ. പക്ഷെ മലപ്പുറത്തെ മനുഷ്യർ അതൊന്നും വകവെക്കാതെ തങ്ങളുടെ കൈകുമ്പിളിൽ അവരെ കോരിയെടുക്കുമ്പോൾ അവിടെ മനുഷ്യത്ത്വത്തിന്റെ പുതിയൊരു കവാടം തുറന്നിടുകയാണ് ചെയ്തത്.  റോഡുകളിലെ നിയന്ത്രണവും, ആവശ്യമുള്ളവർക്ക് ബ്ലഡ് എത്തിക്കാനുള്ള നീണ്ടവരിയും, എല്ലാം കൊണ്ടും നിറഞ്ഞ് നിൽക്കുകയായിരുന്നു മലപ്പുറത്തെ മനുഷ്യർ 

    പോലീസുകാർ, നാട്ടുകാർ, ആതുരസേവകർ, സന്നദ്ധ സേവകർ തുടങ്ങി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവനാളുകൾക്കും നന്ദി പ്രകിശിപ്പിക്കുകയാണ്. സാഹചര്യത്തിന്റെ സമ്മർദ്ദത്തിലും തോരാതെ പെയ്യുന്ന മഴയിലും തന്റെ സഹോദരന് തണലാകാൻ ഇവർക്ക് സാധിച്ചു. നമുക്ക് മാതൃകയാണ് ഇവർ. ഉള്ളിൽ പൂഴ്ത്തിവെച്ച വർഗ്ഗീയതയുടെ മാറാപ്പുകൾ ഇറക്കിവെച്ച് നല്ല നാളേക്കുവേണ്ടി ഒരു ചങ്ങലെ പോലെ ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതങ്ങളേയും, മതാചാരങ്ങളേയും, ഐക്യത്തോടു കൂടി സഞ്ചാരം നടത്തുന്ന നാടുകളേയും അവിടെ താമസിക്കുന്ന ജനങ്ങളെയുമൊക്കെ ഇല്ലാതാക്കാനും അടച്ചാക്ഷേപിക്കാനും സമയം കണ്ടെത്തുന്ന വ്യക്തികൾ അതിൽ നിന്ന് പിന്മാറി നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിലൂടെ മുന്നോട്ട് പോകണം. അതിന് മലപ്പുറം നമുക്കൊരു പാഠമാകട്ടെ.


| മുഹമ്മദ് ശഫീഖ് ഫൈസി വാക്കോട് |

 ചെറുപ്പത്തിലേ വായന ശീലമാക്കി.സഹപാഠിയുടെ വീട്ടിൽ നിരവധി പുസ്തകങ്ങൾ ഉണ്ടായിരുന്നു. ആ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.മാമ്പുഴ ദർസിലായിരുന്നു പ്രഥമ ദർസ് പഠനം.ചെലവ്  വീട് ഈ പറയപ്പെട്ട വീട് തന്നെയായതിനാൽ നിരവധി പുസ്തകങ്ങൾ വായിക്കാൻ സൗകര്യമായി.പുന്നക്കാടിലേയും,  തരിശിലേയും ലൈബ്രറിയിൽ അംഗത്വം എടുത്തതിനാൽ ചെറുപ്പത്തിലേ നിരവധി പുസ്തകങ്ങൾ വായിക്കാൻ സാധിച്ചു.ഇന്നും ഒഴിവു സമയം വായനക്കു വേണ്ടി ചിലവഴിക്കുന്നു. പത്രം മുഴുവനായിട്ട് വായിക്കാതെ ഉറങ്ങൽ പതിവില്ല. യാത്രകളിലെല്ലാം പത്രമോ പുസ്തകമോ വായിക്കൽ പതിവാണ്.വീട്ടിലുള്ള ലൈബ്രററി കണ്ടാൽ അറിയാം പുസ്തകങ്ങൾക്കും കിതാബിനും വേണ്ടി എത്രമാത്രം തുക ചിലവഴിച്ചിട്ടുണ്ടെന്ന്. എഴുത്തിൻ്റെ മേഖലയിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മാനു മുസ്ലിയാരുടെ ദർസിൽ പഠിച്ചതോടെ വാക്കോട് ഉസ്താദ് എന്ന പണ്ഡിത എഴുത്തുകാരന് പുതിയ വാതിലുകൾ തുറക്കപ്പെട്ടു.


വാക്കോട് മദ്രസയിലെ പ്രഥമ വിദ്യാർത്ഥി.ശേഷം മാമ്പുഴ അമാനത്ത് ഉസ്താദിൻ്റെ ദർസിൽ ചേർന്നു.ഇരിങ്ങാട്ടിരിയും കരുവാരക്കുണ്ടും പണത്തുമേലുമൊക്കെ വലിയ ദർസുകൾ അക്കാലത്തുണ്ടായിരുന്നു.പുന്നക്കാട് ചന്ത നടക്കുന്ന സമയത്ത് ഇവിടെ നിന്നൊക്കെ വിദ്യാർത്ഥികൾ പുന്നക്കാടിലേക്ക് വരും.ഇരിങ്ങാട്ടിരിയിലെ കെ.ടി ഉസ്താദിൻ്റെ ദർസിലെ വിദ്യാർത്ഥികൾക്ക് മറ്റുള്ളവരിൽ നിന്ന് ഒരു വ്യത്യസ്തത ശ്രദ്ധയിൽപെട്ടപ്പോൾ കെ.ടി ഉസ്താദിൻ്റെ ദർസിലേക്ക് മാറാൻ ആഗ്രഹിച്ചു.തൻ്റെ ആഗ്രഹം അമാനത്ത് ഉസ്താദിനെ അറിയിച്ചു.തൻ്റെ ദർസിൽ നിന്ന് മറ്റൊരു ദർസിലേക്ക് പോവുന്നത് ഉസ്താദിനിഷ്ടമില്ലാത്തതിനാൽ അത് ഉസ്താദ് പ്രകടിപ്പിച്ചു.എങ്കിലും "നീ ഇരിങ്ങാട്ടിരിയിൽ പോയാലും വേണ്ടിയില്ല കോഴിക്കോട് പോയാലും വേണ്ടിയില്ല നീ നല്ലവെണ്ണം പഠിക്കണം" എന്ന ഉപദേശത്തോടുകൂടെ കെ.ടി ഉസ്താദിൻ്റെ ദർസിലേക്ക് പോവാൻ സമ്മതം നൽകി.


കെ.ടി ഉസ്താദിൻ്റെ ദർസ് ഒരു മാതൃകാ ദർസായിരുന്നു.എഴുത്ത് പരീക്ഷയും,  സമാജവും കയ്യെഴുത്ത് മാസികകളും തുടങ്ങീ ആധുനിക ശൈലിയിലുള്ള ഒരു ദർസായിരുന്നു.വായനാശീലമാക്കിയതിനാൽ എഴുത്തിൻ്റെ മേഖല വികസിപ്പിക്കാൻ ആ ദർസ് ധാരാളമായിരുന്നു.സുന്നി യുവജന സംഘത്തിൻ്റെ മുഖപത്രമായിരുന്ന സുന്നീ ടൈംസിലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്.ഒരു ലേഖനം എഴുതി കെ.ടി ഉസ്താദിനെ കാണിച്ചു കൊടുത്തു.അതിനു വേണ്ട മാറ്റതിരുത്തുകൾ വരുത്തി മറ്റൊരു പേപ്പറിൽ വൃത്തിയായി എഴുതാൻ ആവശ്യപ്പെടുകയും ആ ലേഖനം സുന്നീ ടൈംസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.


കെ.ടി ഉസ്താദിൻ്റെ ദർസിൽ ചേർന്ന് കുറച്ച് കാലങ്ങൾക്ക് ശേഷം അമാനത്ത് ഉസ്താദിനെ തൻ്റെ ലേഖനം കാണിക്കാൻ പോയി.ലേഖനം വായിച്ചതിന് ശേഷം നിനക്ക് നല്ലവെണ്ണം എഴുതാൻ കഴിയും എന്ന്  പറഞ്ഞു അടുത്ത കടയിൽ നിന്നും അവിൽ കുഴച്ചത് ഒരാളോട് വാങ്ങി കൊണ്ട് വരാൻ പറയുകയും പ്രോത്സാഹനമായി അത് നൽകുകയും ചെയ്തു.ഇതൊക്കെയാണ് എഴുത്തിൻ്റെ വഴിയിൽ പുതിയ അധ്യായങ്ങൾ സൃഷ്ടിക്കാൻ ഉസ്താദിന്  സാധിച്ചത്.


കെ.ടി ഉസ്താദ് ഹജ്ജിന് പോയ വർഷം ഉസ്താദിൻ്റെ നിർദ്ദേശ പ്രകാരം കെ.സി ഉസ്താദിൻ്റെ പൊടിയാട് ദർസിൽ ചേർന്നു.മാനു മുസ്ലിയാരുടെ ദർസിൽ നിന്ന് വന്നതിനാൽ അവിടെയുള്ളവർ "മാനു" എന്നായിരുന്നു വിളിച്ചിരുന്നത്. ഒരു വർഷം അവിടെ പഠിച്ചു.മാനു ഉസ്താദ് തിരിച്ചു വന്നപ്പോൾ തിരിച്ച് ഇരിങ്ങാട്ടിരി ദർസിലേക്കു തന്നെ തിരിച്ചുപോയി.


ഉപരി പഠനത്തിനായി 1971-ൽ ജാമിഅഃയിൽ എത്തി.ജാമിഅ:യിൽ ശംസുൽ ഉലമയും കോട്ടുമല ഉസ്താദും മുദരിസുമാരായി ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു അത്.ജാമിഅ:യുടെ ഒരു സുവർണ കാലഘട്ടമായിരുന്നത്.അന്നത്തെ വിദ്യാർത്ഥികൾ ഇന്നത്തെ സമസ്തയുടെ തലപ്പത്തുള്ള നേതാക്കളാണ്.മുതവ്വലിലും മുഖ്തസ്വറിലും അതിൻ്റെ താഴെയുള്ള ക്ലാസുകളിലായി ഇന്നത്തെ നിരവധി നേതാക്കളുണ്ടായിരുന്നു.ഹൈദറലി ശിഹാബ് തങ്ങൾ, എം.ടി ഉസ്താദ്,ഉസ്താദ് ബഹാഉദ്ദീൻ നദ് വി, പി.പി മുസ്തഫൽ ഫൈളി, ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ,മുക്കം ഉമർ ഫൈസി, കെ.എം റഹ്മാൻ ഫൈസി,ഏലംകുളം ബാപ്പു മുസ്ലിയാർ തുടങ്ങിയ നേതാക്കൾ ജാമിഅ:യിലെ സഹപാഠികളാ.പിൽകാലത്ത് സമസ്തക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചവരാണിവർ.1973 അവസാനത്തിൽ  ഫൈസി ബിരുദം കരസ്ഥമാക്കി.


ജാമിഅ:യിൽ നിന്നും ഫൈസി ബിരുദമെടുത്ത് ദർസീ മേഖലയിൽ രംഗപ്രവേശനം ചെയ്തു.നാൽപത്തിയാറു വർഷമായിട്ട് ഇത് തുടർന്നു കൊണ്ടിരിക്കുകയാണ്.കെ.കെ ഉസ്താദിൻ്റെ രണ്ടാം മുദരിസായി നാലു വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.ഭാവി അധ്യാപന രംഗത്ത്  അത് വലിയ മുതൽ കൂട്ടായി. എഴുത്ത് മേഖലയിലെ തൻ്റെ കയ്യൊപ്പ് തൻ്റെ ശിഷ്യന്മാർക്കും ചാർത്തിക്കൊടുത്തു.നല്ല നിലവാരമുള്ള എഴുത്തുക്കാരെ തൻ്റെ ദർസിലൂടെ സമർപ്പിച്ചു. നമ്മുടെ അറിവ് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാനുള്ള നല്ലൊരു മാർഗമാണ് എഴുത്ത്.അതിൽ മടി കാണിക്കരുതെന്ന് ശിഷ്യന്മാർക്ക് ഉപദേശം നൽകാറുണ്ട് .മികച്ച മുദരിസിനുള്ള അവാർഡിന് ഉസ്താദ്  അർഹനായിട്ടുണ്ട്.


അൽമുനീർ രണ്ടു വർഷത്തെ ചീഫ് എഡിറ്ററിൽ തുടങ്ങി സമസ്ത തൊണ്ണൂറാം വാർഷിക സമ്മേളന സുവനീറിൻ്റേയും എസ്.വൈ.എസ് അമ്പതാം വാർഷികത്തിൻ്റേയും ചീഫ് എഡിറ്ററായും ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ അറുപതാം വാർഷിക സുവനീറിൻ്റെ പത്രാധിപ സമിതി ചെയർമാനായും സ്ഥാനമേറ്റിട്ടുണ്ട്.നിലവിൽ അൽ മുഅല്ലിം മാസിക എഡിറ്ററാണ്.അൽ സനാഉൽ അലി ഫീ മനാഖിബിൽ ശൈഖ് അലി ഹസനിൽ വലി(അറബി),കെ ടി മാനു മുസ്ലിയാർ- നിയോഗം പോലെ ഒരു ജീവിതം,ബലിപെരുന്നാൾ,അമ്മായി അമ്മയും മരുമകളും,ഉമ്മയും മക്കളും,മാതൃക ദമ്പതികൾ,സമസ്തയിലെ പ്രശ്നങ്ങൾ(ഉസ്താദും ഹമീദ് ഫൈസിയും സംയുക്തമായി എഴുതിയത്),സുന്നിവിദ്യാര്ത്ഥികള്ക്ക് ഒരു സംഘടന(SKSSF)(ഉസ്താദും ഹമീദ് ഫൈസി യും സംയുക്തമായി എഴുതിയത്),വീടും പരിസരവും,സ്നേഹത്തിന്റെ മുഖങ്ങൾ,ജിന്നുകളുടെ ലോകം,കണ്ണിയത്തിന്റെ  പ്രാർത്ഥന,പ്രകാശധാര,വിസ്മയ കാഴ്ചകൾ,വെളിച്ചം വിതറിയ വിസ്മയങ്ങൾ,ചരിത്രത്തിന്റെ ചിറകുകളിൽ,ഇസ്ലാമിക് ഫാമിലി,തൗഹീദ് ഒരു താത്വിക പഠനം( ഇ. ടി. എം ബാഖവിയും സംയുക്തമായി എഴുതിയത്),സമസ്തയും നൂരിഷ ത്വരീഖത്തും തുടങ്ങീ ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.


സംഘടനാ രംഗത്തെ സജീവ സാന്നിധ്യമാണ്.കെ.ടി ഉസ്താദിൻ്റെ സംഘടനാ പാഠവങ്ങൾ ജീവിതത്തിൽ പകർത്തി. എസ്.എസ്.എഫ് രൂപികരിച്ചപ്പോൾ അതിൻ്റെ സമിതിയംഗമായിരുന്നു. സുന്നീ യുവജന സംഘത്തിലും എസ്.എം.എഫിലും പഞ്ചായത്ത് തലം തൊട്ട് സംസ്ഥാന തലത്തക്ക് വരേ തിരഞ്ഞെടുക്കപ്പെട്ടു. ജംഇയ്യത്തുൽ മുഅല്ലിമിലേക്കും വിദ്യാഭ്യാസ ബോർഡിലേക്കും തിരഞ്ഞെടുത്തു.ജംഇയ്യത്തുൽ മുദരിസിൻ്റേ സംസ്ഥാന സമിതിയിൽ വർക്കിംങ് സെക്രട്ടറിയായി. സമസ്ത കേന്ദ്ര മുശാവറയംഗമായി. അടുത്ത കാലത്ത് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.കെ.ടി ഉസ്താദിൻ്റെ പിൻഗാമിയായി മലയോര മേഖലയിലെ സമസ്തയുടെ സജീവ സാന്നിധ്യമാണ്. ആരോഗ്യം വകവെക്കാതെയുള്ള യാത്രകളും ഉറക്കമൊഴിച്ചുള്ള എഴുത്തുമെല്ലാം നാഥനിൽ നിന്നുള്ള പ്രതിഫലത്തിന് കാരണമാവുമെന്ന് ഉറച്ച് വിശ്വസിച്ചു.



സമസ്ത കേന്ദ്ര മുശാവറ അംഗം,സമസ്ത കേരള വിദ്യാഭ്യാസ ബോർഡ്  പ്രവർത്തക  സമിതി അംഗം,ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന വർക്കിംഗ് സെക്രട്ടറി,എസ്സ്.എം.ഏഫ് മലപ്പുറം ജില്ലാ പ്രവർത്ത സമിതി അംഗം, എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി,സുന്നി അഫ്കാർ പത്രാധിപ സമിതി അംഗം,വിദ്യാഭ്യാസ ബോർഡ് അക്കാദമിക് കൗൺസിൽ അംഗം,വിദ്യാഭ്യാസ ബോർഡ് ബുക്ക് ഡിപ്പോ കമ്മിറ്റി മെമ്പർ,അൽ മുഅല്ലിം മാസിക എഡിറ്റർ,ഇപ്പോൾ ലക്ഷക്കണക്കിന് വരുന്ന മുഅല്ലിംകളുടെ അമരക്കാരനായി നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.


കെ.ടി ഉസ്താദാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് പ്രചോധിതനാക്കിയത്.ഒരു പിതാവ് തൻ്റെ കുട്ടിയെ കൈ പിടിച്ച് നടത്തം പഠിപ്പിക്കുന്നത് പോലെ തൻ്റെ ശിഷ്യനെ കൂടെ നിറുത്തി സംഘടനാ പാഠവം പഠിപ്പിച്ച് കൊടുത്തിട്ടുണ്ട് കെ.ടി ഉസ്താദ് .സത്യ സന്ധതയും ആത്മാർത്തതയും സംഘടനക്ക് വേണ്ടിയുള്ള ജീവൻ ത്യജിക്കലുമൊക്കെ കെ.ടി ഉസ്താദിൽ നിർഗളിച്ച് കണ്ട കാരണത്താൽ ശിഷ്യനും ആ പാഥ പിന്തുടർന്നിട്ടുണ്ട്..ഇന്ന് എന്ത് കാര്യം തീരുമാനിക്കുമ്പോഴും ഉസ്താദ് ഇങ്ങനെയായിരുന്നു ഈ സന്ദർഭത്തിൽ ചെയ്തിരുന്നത് എന്ന് പറയും.എന്തിനും ഒരു തീരുമാനം എടുക്കുന്നതിൻ്റെ മുമ്പേ ഉസ്താദിൻ്റെ ഖബർ ഒന്ന് സിയാറത്ത് ചെയ്യും.ഉസ്താദിൻ്റെ പിൻഗാമിയായി നമ്മുടെ സംഘടനാ തലപ്പത്തിലേക്ക് ഇന്ന് എത്തിയിരിക്കുന്നു. എല്ലാവരേയും തൃപ്തിപ്പെടുത്തും വിധം പ്രത്യേകിച്ച് ബഹു: സമസ്തയുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ദീർഘായുസും ആഫിയത്തും അള്ളാഹു നൽകട്ടെ .....ആമീൻ


| അലി കരിപ്പൂര്‍ |

    സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും മനോഹരമായ അധ്യായങ്ങൾ തീർത്ത്  ഷംസുക്ക യാത്രയായി. അല്ലാഹുവിൻറെ നിശ്ചയമാണെങ്കിലും അപ്രതീക്ഷിതമായ ആ വിയോഗം സൃഷ്ടിച്ച നോവ് ചെറുതൊന്നുമല്ല.  മത രാഷ്ട്രീയ സാമൂഹിക രംഗത്ത് അസാധാരണമായ  വ്യക്തി മുദ്രപതിപ്പിച്ച് നാഥനിലേക്ക് യാത്രയായ അദ്ദേഹത്തിൻറെ ജീവിതം എന്തുകൊണ്ടും സ്മരിക്കപ്പെടേണ്ടതാണ്.

     മാതൃകാപരമായിരുന്നു ജീവിതം പടച്ചവൻ നൽകിയ സമയം ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. .ദിവസത്തിന്റെ ഭൂരിഭാഗവും  മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കലായിരുന്നു പതിവ്. ഇബാദത്തിലായി വളരുന്ന യുവാവിന്  നാളെ അർഷിന്റെ  തണൽ നല്കപ്പെടുമെന്ന് തിരുവചനത്തിൽ കാണാം. നിഷ്കളങ്കമായ ജനസേവനത്തിലൂടെ ആ മഹത്വമായ പദവിയെ അദ്ദേഹം സ്വീകരിച്ചു എന്നു നമുക്ക് പറയാം.

      നിറഞ്ഞ പുഞ്ചിരിയോടെ തുറന്ന ഹൃദയത്തോടെ മാത്രം അദ്ദേഹം എല്ലാവരെയും സമീപിച്ചു. കണ്ടുമുട്ടുന്നവരെ മുഴുവനും പ്രിയപ്പെട്ടവരായി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസൂയാവഹമാണ്. പൊതുപ്രവർത്തകനാകാൻ ആർക്കും കഴിയും എന്നാൽ ഇത് ചിലർക്ക് മാത്രമേ കഴിയൂ.നല്ല മനുഷ്യനായിരുന്നു രാഷ്ട്രീയത്തിൽ വെള്ളക്കുപ്പായമിട്ടവനെ രണ്ടാം കണ്ണുകൊണ്ട് നോക്കപ്പെടുന്ന കാലത്ത് വിമർശനാതീതമായജീവിതം  അദ്ദേഹം കെട്ടിപ്പടുത്തു. ഏറ്റെടുത്ത പ്രവർത്തനങ്ങൾ  ഭംഗിയോടെ പൂർത്തീകരിക്കുമായിരുന്നു. പ്രശ്നങ്ങൾക്കുള്ള  പരിഹാരമായി ഷംസു നാട്ടിൽ എവിടെയും ഓടിയെത്തും .ദർസിന്റെ യശസ്സ് ഉയർത്തുന്നതിന്ന് അദ്ദേഹം ഏറെ പ്രയത്നിച്ചു. പണ്ഡിതരെയും മുതഅല്ലിമുകളെയും ഏറെ സ്നേഹിച്ച അദ്ദേഹത്തിന്റെ ട്രാവൽസ് വഴി' എത്രയോ പണ്ഡിതർ പരിശുദ്ധ ഹജ്ജ്, ഉംറ സൗജന്യമായി നിർവഹിച്ചു. സഫാരി ട്രാവൽസിലൂടെ ആഖിറത്തിലേക്കാണ് അദ്ദേഹം കൂടുതൽ സമ്പാദിച്ചത്.

    എത്ര സങ്കീർണ്ണമായ കാര്യത്തെയും എളുപ്പത്തിൽ മറികടക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. ഞാൻ കൈവെച്ചതിൽ എല്ലാത്തിലും റബ്ബ് ബറക്കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ ശുക്റോടെ സ്മരിച്ചിട്ടുണ്ട്. അല്ലാഹു നൽകിയ ബുദ്ധി ഉപയോഗിച്ച് ദുനിയാവിൽ സമ്പാധിക്കുകയായിരുന്നുവെങ്കിൽ കോടിപതിയാകാമായിരുന്നിട്ടും ദുനിയാവിന്റെ മണ്ണിൽ സേവനത്തിന്റെ വിത്തിട്ട് ആഖിറത്തിൽ വിള കൊയ്യാനാണ് ആ മനുഷ്യൻ അഗ്രഹിച്ചത്. കുഞ്ഞുമക്കൾ മുതൽ വയോവൃദ്ധർ വരെ ആ സ്നേഹം അനുഭവിച്ചിട്ടുണ്ട്. മരണവീട്ടിൽ ആദ്യമെത്തുകയും അവസാനം മടങ്ങുന്നതും അദ്ദേഹമാണ്. അതിനിടയിൽ അവിടെ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടാവും. കല്യാണവീട്ടിൽ തേടിയിറക്കത്തിന് വാഹനം അന്വേഷിക്കുമ്പോൾ അതൊക്കെയും ഞാനേറ്റെന്ന് പറയുകയും മുഴുവൻ വാഹനവും സൗജന്യമായി നൽകുകയും ചെയ്തു. കോവിഡിൽ കുടുങ്ങി പുറത്തിറങ്ങാൻ പലരും പ്രയാസം കാണിച്ച നേരത്ത് അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ വരെ അദ്ദേഹം മുന്നിലുണ്ടായിരുന്നു.

    പ്രളയം വറുതി തീർത്ത നിലമ്പൂരിന്റെ മണ്ണിലും സേവനത്തിന്റെ കോട്ടണിഞ്ഞ് ശംസുക്ക വന്നു. വൃത്തിഹീനമായ വീടുകൾ ശുചീകരിച്ച് , തന്റെ വാഹനത്തിൽ മേൽമുറിയിൽ നിന്നും കൊണ്ടുവന്ന ശുദ്ധജലം അവർക്കു നൽകിയായിരുന്നു മടങ്ങിയിരുന്നത് എന്ന് പറയുമ്പോൾ മാനുഷിക  സ്നേഹത്തിന്റെ ആഴം എത്രമേൽ ശക്തമായിരുന്നെന്ന് മനസ്സിലാക്കാം.ലോക്ഡൗണിൽ ഹൈദരാബാദിൽ നിന്നും മടങ്ങാനാവാതെ പ്രയാസപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ചെയ്തു. അതിന്റെ അവസാനംവരെയും പ്രയത്നിക്കുകയും വിജയിക്കുകയും ചെയ്തു. ലോക്ക്ഡോൺ കാരണം നാട്ടിൽ പോകാൻ സാധിക്കാതെ ദർസിൽ കുടുങ്ങിയ ആലപ്പുഴയിലെ സുഹൃത്തിനു വേണ്ടി അഞ്ചോ ആറോ മണിക്കൂർ വേണ്ടിവരുന്ന യാത്രയായിരുന്നിട്ടും സ്വന്തം വാഹനത്തിൽ തന്നെ അദ്ദേഹം യാത്രയാക്കി. വളരെ വേഗത്തിൽ  അവിടെ നിന്നും മടങ്ങിയ അദ്ദേഹം അന്ന് വീട്ടുകാരോട് പറഞ്ഞത് തറാവീഹിന് എത്തണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ്.  ആ മനസ്സിനുള്ളിലെ ആത്മീയതയെ  കാണുക തന്നെ വേണം. അദ്ദേഹം മസ്ജിദിന്റെ  ഭാരവാഹി ആയിരുന്നില്ല പക്ഷേ അവർക്കൊക്കെയും ഉപദേശ, നിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹം വേണമായിരുന്നു. മരണത്തിന് തൊട്ടു മുമ്പുള്ള വെള്ളിയാഴ്ചയിൽ പോലും കോവിഡ്  പ്രോട്ടോകോൾ അനുസരിച്ചുള്ള ജുമുഅ നടത്തുവാനുള്ള പ്രയത്നത്തിലായിരുന്നു അദ്ദേഹം. എന്റെ രാഷ്ട്രീയജീവിതത്തിൽ ഇങ്ങനെ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല എന്ന് തലമുതിർന്ന നേതാവ് തന്നെ അനുസ്മരിച്ചിട്ടുണ്ട്. കടം വാങ്ങിയെങ്കിലും അദ്ദേഹം മറ്റുള്ളവരെ സഹായിക്കുമായിരുന്നു എന്നാണ് മറ്റൊരാൾ അനുസ്മരിച്ച്ത്.
    
    ഒത്തിരി പാഠങ്ങൾ ഷംസുക്ക നമുക്ക് നൽകുന്നുണ്ട്. ആയിരം രൂപയുടെ വികസനത്തിന് 10000 വാങ്ങി 9000 വും പോക്കറ്റിൽ ആക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ 10000 ചെലവിൽ എടുത്ത് 9000 ലഭിക്കുമ്പോൾ ബാക്കി കാശ് സ്വന്തം പോക്കറ്റിൽ നിന്നും ചെലവഴിക്കുന്ന നിഷ്കളങ്ക രാഷ്ട്രീയത്തിന്റെ  പ്രതിരൂപമാണദ്ദേഹം. സി എച്ചും ശിഹാബ് തങ്ങളും കാണിച്ച ഹരിത രാഷ്ട്രീയത്തിന് മഹിതമായ ഉദാഹരണം. രാഷ്ട്രീയം എന്നതിന് കാപട്യം എന്നർത്ഥം വെക്കുന്ന കാലത്ത്  സ്നേഹം,  സേവനം  എന്നൊക്ക അർത്ഥം വെച്ച് നമ്മെ അത്ഭുതപെടുത്തിയ  ജീവിതമായിരുന്നു കാണാൻ സാധിച്ചത്.  ഒരാളെയും കുറ്റം പറയാത്ത അദ്ദേഹം  എല്ലാവരുടെയും നല്ല വാക്കിന് അർഹനായി. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സേവനം ചെയ്തു.
    
    ക്യാൻസറിന്റെ  നീറുന്ന വേദനകൾ കടിച്ചമർത്തി വിശ്രമിക്കാൻ മറന്ന് ആ മഹാ മനീഷി വിശ്രമിക്കാനായി അല്ലാഹുവിലേക്ക് യാത്രയായിരിക്കുകയാണ്. എത്രയോ തവണ ആർസിസി യിലേക്ക് മറ്റുള്ളവരെ കൊണ്ടുപോയ അദ്ദേഹത്തിന് ക്യാൻസർ ഉണ്ടെന്നത് അടുത്തവർ പോലും അറിയില്ലായിരുന്നു. സ്വന്തം ഓപ്പറേഷന് ഒരാളെയും ബുദ്ധിമുട്ടിക്കരുതെന്ന വിചാരത്താൽ തനിയെയാണ് പോയത്. ഒരു തലവേദന വന്നാൽ മറ്റുള്ളവരുടെ കാര്യം മറന്നു പോകുന്ന നമുക്ക് അദ്ദേഹത്തിൽ പാഠമുണ്ട്. ദർസിലെ കമ്പ്യൂട്ടർ ലാബ് എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ  ആ  മനുഷ്യൻ കാണിച്ച വലിയ പ്രവർത്തനങ്ങൾ കുറച്ചൊന്നുമല്ല. മേൽമുറിയുടെ ഓരോ മണൽ തരികളും വേദനിച്ചിട്ടുണ്ടാവണം ആ വിയോഗത്തിൽ . കാരണം ജനങ്ങളിൽ ഉത്തമർ സൽസ്വഭാവികൾ ആണെന്ന തിരു വചനത്തെ അർത്ഥപൂർണ്ണമാക്കി കൊണ്ടാണ് അദ്ദേഹം മടങ്ങുന്നത് തന്റെ  എളാപ്പയുടെ ബിസിനസിനെ വളർത്തിയെടുക്കണം എന്ന സ്വപ്നം ബാക്കിവെച്ചു കൊണ്ട്. തനിക്ക് വേണ്ടിയല്ല എളാപ്പയുടെ വളർച്ചക്ക്, അതെ ആ ജീവിതം മുഴുവനും മറ്റുള്ളവർക്ക് വേണ്ടി തന്നെയായിരുന്നു.
 
    അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ മരണത്തിനു തുല്യമായ അവസ്ഥയായിരുന്നു വീട്ടിൽ താൻ അതിരറ്റ് സ്നേഹിച്ച കൊടപ്പനക്കലെ സയ്യിദുമാർ തന്നെ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി. ജനനിബിഡമായിരുന്നു ആ മുറ്റം.ജനാസ നിസ്കാരം തവണകളായി നടന്നു. മൂടിക്കെട്ടിയ മനസ്സുമായി ആളുകൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടിയിരുന്നു.  ഇതെല്ലാം  വിളിച്ചോതുന്നത് സ്നേഹത്തിന്റെയും,  നിഷ്കളങ്കതയുടെയും  അർത്ഥമായിരുന്നു അല്ലാഹു അദ്ദേഹത്തിനും നമുക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ


മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂർ

1299 മുതൽ 1923 വരെ ഉസ്മാനിയ്യ ഖിലാഫത്തിന്റെ കേന്ദ്രമായിരുന്നു തുർക്കി. ഒന്നാം ലോക മഹായുദ്ധത്തോടെ ഉസ്മാനിയ്യ സാമ്രാജ്യം തകര്‍ന്നു. 1923 ഒക്ടോബർ 29 ന് റിപ്പബ്ലിക് ഓഫ് ടർക്കി രൂപംകൊണ്ടു. പിന്നീട് മുസ്ത്വഫ കമാൽ പാഷയുടെ യുഗമായിരുന്നു. തുർക്കിയുടെ പിതാവ് എന്നർത്ഥമുള്ള അത്താതുർക്ക് എന്ന പേരിലാണ് അദ്ദേഹം പ്രശസ്തനായത്. 

ഒരു മുസ്ലിം രാഷ്ട്രമായിരുന്ന തുർക്കിയിൽ ശരീഅത്ത് നിയമമായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതിന് മാറ്റം വരുത്തിയായിരുന്നു കമാൽ പാഷയുടെ തുടക്കം. തുർക്കിയുടെ ഇസ്ലാമിക പാരമ്പര്യം തുടച്ചു മാറ്റുകയും ശരീഅത്തിന് പകരം യൂറോപ്യൻ മോഡൽ സിവിൽ നിയമം പ്രാബല്യത്തിൽ കൊണ്ടു വരികയും ചെയ്തു. ഒട്ടേറെ പള്ളികൾ മ്യൂസിയമാക്കി മാറ്റി. ലോകശക്തികൾക്കിടയിൽ മതേതരവാദിയായി അറിയപ്പെടുന്ന ഇദ്ദേഹം യഥാര്‍ത്ഥത്തിൽ ഇസ്ലാമിക വിരുദ്ധ ചേരിയിലായിരുന്നു. 

കമാൽ പാഷയുടെ മരണത്തോടെ ചരിത്രം വഴിമാറി. തുടര്‍ന്ന് അധികാരത്തിലെത്തിയവർ കാലക്രമേണ കമാൽ പാഷയുടെ ആശയത്തിൽ നിന്ന് തുർക്കിക്ക് മോചനം നൽകി. 
ഏറ്റവുമൊടുവിൽ, റജബ് ത്വയ്യിബ് ഉർദുഗാനിലൂടെ തുർക്കി പഴയകാല പ്രൗഢിയിലേക്കുള്ള തിരിച്ചു വരവിലാണ്. 

1954 ൽ ജനിച്ച ഉർദുഗാൻ ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടി. തന്റെ പതിനെട്ടാം വയസ്സിൽ രാഷ്ട്രീയ പ്രവേശനം നേടിയ അദ്ദേഹം നഖ്ശബന്ദി സരണിയിലൂടെ ജീവിതം ചിട്ടപ്പെടുത്തി. ഇസ്താംബൂൾ നഗരസഭാ മേയറായിട്ടായിരുന്നു അധികാരജീവിതത്തിന്റെ തുടക്കം. 
1997 ൽ കുർദിശ് മേഖലയിൽ വർഗ്ഗീയ പ്രസംഗം നടത്തി എന്നാരോപിച്ച് പത്ത് മാസം ജയിലിലടക്കുകയും തിരഞ്ഞെടുപ്പ് മത്സരത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 
2001 ആഗസ്റ്റിൽ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കീഴിൽ എ.കെ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 550 ൽ 364 സീറ്റിൽ വിജയിച്ചു എ.കെ പാര്‍ട്ടി അധികാരത്തിലേറി. മത്സരത്തിന് വിലക്കുണ്ടായിരുന്ന ഉർദുഗാന് പകരം അബ്ദുല്ല ഗുൽ പ്രധാന മന്ത്രിയായി. തുടര്‍ന്ന്,ഉർദുഗാന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിലക്ക് നീക്കി. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 84 ശതമാനം വോട്ട് നേടി വിജയിച്ചു. ആദ്യം പ്രധാനമന്ത്രിയാവുകയും പിന്നീട് പ്രസിഡന്റ് ആവുകയും ചെയ്തു. 
തുർക്കിയിലെ ജനകീയ നേതാവായി മാറിയ ഇദ്ദേഹത്തിലൂടെ ഒട്ടേറെ ഇസ്ലാമിക ശൈലികൾ തിരിച്ചു വന്നു. ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ തുർക്കി ജനതയുടെ ഹൃദയത്തിലാണ് ഉർദുഗാന്റെ ജീവിതം എന്ന് മനസ്സിലാക്കാൻ കൂടുതൽ പ്രയാസപ്പെടേണ്ടതില്ല. ഏറ്റവുമൊടുവിൽ, കമാൽ പാഷ മ്യൂസിയമാക്കി മാറ്റിയ അയാ സോഫിയയെ വീണ്ടും പള്ളിയാക്കി മാറ്റി...

https://m.facebook.com/story.php?story_fbid=3005645922880146&id=100003043043112

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget