Articles by "സ്മരണ"




✍🏻 മുഹമ്മദ് ഫവാസ് അകമ്പാടം


                               ചില  വാര്‍ത്തകള്‍ അങ്ങനെയാണ്. മനസ്സിനെ എത്ര പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചാലും ഉള്ളിലെവിടെയോ ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസമാണ്. കഴിഞ്ഞ ചൊവ്വ ( ജൂണ്‍ 1 ) രാത്രി ഏകദേശം രണ്ടുമണിയോടടുത്ത സമയത്താണ് നബീലിന്റെ ( ഹുദൈഫയുടെ സഹപാഠി സുഹൃത്ത് ) ഫോണ്‍കോള്‍ വരുന്നത് ആദ്യം റിങ് ചെയ്ത് കട്ടായി. പിന്നീട് വീണ്ടും അവന്റെ കോള്‍ വന്നപ്പോള്‍ തന്നെ മനസ്സില്‍ ഒരു അപകടസൂചന തെളിഞ്ഞതാണ്. ഫോണെടുത്ത ഉടനെ കേള്‍ക്കുന്നത്. ' എടാ നീ അറിഞ്ഞോ? നമ്മുടെ ഹുദൈഫ മരിച്ചെടാ ' എന്ന തീര്‍ത്തും അപ്രതീക്ഷിതമായ വാര്‍ത്തയാണ്.

                          പാതി ഉറക്കില്‍ നിന്നും ഒരു ഞെട്ടലോടെ ഞാന്‍ പൂര്‍ണ്ണമായ ഉണര്‍വിലേക്ക് എത്തിയപ്പോഴേക്കും സങ്കടത്താല്‍ കണ്ണുനീര് കവിള്‍ത്തടം നയിച്ചിരുന്നു. പിന്നീട് കുറച്ചു നേരം മൗനമായി ചിന്തിച്ചിരുന്നു. ചിന്തയിലുടനീളം പ്രിയപ്പെട്ട സഹോദരന്‍ കുറഞ്ഞ കാലയളവില്‍ സമ്മാനിച്ച ഓര്‍മ്മകള്‍ ഒരു കടല്‍പോലെ മനസ്സില്‍ പരന്നു കിടക്കുകയായിരുന്നു. അപ്പോള്‍ തന്നെ രണ്ടുമൂന്ന് ആളുകള്‍ക്ക് ഫോണ്‍ ചെയ്തു വിവരം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അവരാരും ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. അതിനപ്പുറം അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല എന്നുവേണം പറയാന്‍.

                         മരണവാര്‍ത്ത വരുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് കുടുംബത്തോടൊപ്പം യാസീന്‍ പാരായണവും മറ്റു കളിചിരികളും എല്ലാം കഴിഞ്ഞ് വീട്ടിനകത്തെ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് നന്നാക്കുന്നതിനിടയില്‍ പെട്ടെന്ന് ഷോക്കേല്‍ക്കുകയും ഉടനെ ബോധരഹിതനായി വീഴുകയും ആയിരുന്നു. ഉടനെതന്നെ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും നാഥന്റെ വിധിക്കു മുമ്പില്‍ കീഴടങ്ങി അവന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു.

                          യതീമായിട്ടാണ് ഹുദൈഫ വളര്‍ന്നതെങ്കിലും ഉപ്പയില്ലാത്ത സങ്കടം ഉമ്മയും സഹോദരങ്ങളും അവനെ അറിയിച്ചിരുന്നില്ല. അവരുടെയെല്ലാം തണലില്‍ ആ സുന്ദരമായ ദേശത്ത് കുറഞ്ഞ കാലത്തെ പഠനത്തിനുശേഷം കേരളത്തിലേക്ക് വരികയും തിരൂര്‍ക്കാട് യത്തീംഖാനയില്‍ പഠനം ആരംഭിക്കുകയും ചെയ്തു. ശേഷം മാട്ടൂല്‍, പാലേക്കോട്, ഉടുമ്പുന്തല എന്നിവിടങ്ങളിലും അവസാനമായി മഹിതമായ ദര്‍സീ പാരമ്പര്യം നിലകൊള്ളുന്നു ആലത്തൂര്‍പടി ദര്‍സിലും പഠനത്തിനായി എത്തുകയായിരുന്നു. അതോടൊപ്പം  കഴിഞ്ഞവര്‍ഷം മുതല്‍ ഹൈദരാബാദ് ജാമിഅ നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ ആദ്യവര്‍ഷ ഡിസ്റ്റന്‍സ് പഠനവും ആരംഭിച്ചിരിന്നു.

                       ഇക്കാലയളവില്‍ അവന്‍ പിന്നിട്ട വഴികളിലെല്ലാം ശോഭനമായ സൗഹൃദത്തിന്റെ വിത്തുകള്‍ പാകിയിരുന്നു. അവന്‍ അങ്ങനെയാണ് എവിടെയും ഏവരോടും പെട്ടെന്നുതന്നെ ബന്ധം സ്ഥാപിക്കുകയും അതു നിലനിര്‍ത്തിക്കൊണ്ടു പോവാന്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.

                       അതുകൊണ്ടുതന്നെയാവാം അവന്റെ മരണവാര്‍ത്ത അറിഞ്ഞയുടനെ നിരവധി തഹ്ലീലുകളും ഖത്മുകളും മറ്റു സല്‍കര്‍മ്മങ്ങളും അവനിലേക്ക് ഒഴുകിയെത്തിയത്.

                      പ്രിയപ്പെട്ട ഇര്‍ഷാദിന്റെ വിയോഗാനന്തരം പലപ്പോഴും ഹുദൈഫയും അതുപോലെ മരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പല സന്ദര്‍ഭങ്ങളിലും അവന്‍ തന്നെ പറഞ്ഞതായി സഹപാഠികള്‍ വഴി അറിയാന്‍ സാധിച്ചു. അവന്റെ ആഗ്രഹം പോലെ തന്നെ ഒരുപാട് പണ്ഡിത മഹത്തുക്കളുടെ പ്രാര്‍ത്ഥനയാലും നന്മയാര്‍ന്ന വാക്കുകളാലും അവന്‍  ആഗ്രഹിച്ചതുപോലെ നാഥന്‍ അവനെ തിരിച്ചു വിളിച്ചു.

                     സൗഹൃദത്തിന് വല്ലാതെ വില കല്‍പ്പിച്ചിരുന്ന ഹുദൈഫ ഒരു ചെറുപുഞ്ചിരി നല്‍കിക്കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കാനും ഏവരുടെയും വിഷമത്തില്‍ പങ്കുചേരാനും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. 

                     സമസ്തയെയും അതിന്റെ കീഴ്ഘടകങ്ങളെയും നെഞ്ചോട് ചേര്‍ത്തുവെച്ച് 'വിനയം വിജ്ഞാനം സേവനം' എന്ന വിദ്യാര്‍ത്ഥി പടയണിയുടെ മഹിതമായ ആശയത്തെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് നീ ജീവിച്ചു തീര്‍ത്തപ്പോള്‍ അത് എല്ലാവര്‍ക്കും പകര്‍ത്തിയെടുക്കാന്‍ പോന്ന  ഒരു അധ്യായമായിരുന്നു.

                      പ്രിയപ്പെട്ട സഹോദരാ... നീ എത്രയോ ഭാഗ്യവാനാണ് മുതഅല്ലിമായി ജീവിച്ച് മരിക്കുക എന്നതിനപ്പുറം ഉസ്താദുമാരുടെയും കുടുംബത്തിന്റെയും മറ്റു നിന്റെ കൂട്ടുക്കാര്‍, ഗുണകാംക്ഷികള്‍ തുടങ്ങി എത്ര ആളുകളുടെ പ്രാര്‍ത്ഥനകളുമായാണ് നീ പറന്നകന്നത്.

                       നിന്റെ വിയോഗത്തില്‍ വേദനിക്കുന്ന ഒരുപാട് നല്ല നല്ല സൗഹൃദങ്ങളും ഉസ്താദുമാരും ബന്ധുക്കളും  എന്നും നിനക്കായി കഴിയും വിധം സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കും.അതെല്ലാം കണ്ടുകൊണ്ട്  തിരമാലകള്‍ക്കപ്പുറം അങ്ങ് അഗത്തിയിലെ പള്ളിക്കാട്ടില്‍ നീ സന്തോഷവാനായിരിക്കും എന്ന പ്രതീക്ഷയോടെ...



| അലി കരിപ്പൂര്‍ |

    സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും മനോഹരമായ അധ്യായങ്ങൾ തീർത്ത്  ഷംസുക്ക യാത്രയായി. അല്ലാഹുവിൻറെ നിശ്ചയമാണെങ്കിലും അപ്രതീക്ഷിതമായ ആ വിയോഗം സൃഷ്ടിച്ച നോവ് ചെറുതൊന്നുമല്ല.  മത രാഷ്ട്രീയ സാമൂഹിക രംഗത്ത് അസാധാരണമായ  വ്യക്തി മുദ്രപതിപ്പിച്ച് നാഥനിലേക്ക് യാത്രയായ അദ്ദേഹത്തിൻറെ ജീവിതം എന്തുകൊണ്ടും സ്മരിക്കപ്പെടേണ്ടതാണ്.

     മാതൃകാപരമായിരുന്നു ജീവിതം പടച്ചവൻ നൽകിയ സമയം ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. .ദിവസത്തിന്റെ ഭൂരിഭാഗവും  മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കലായിരുന്നു പതിവ്. ഇബാദത്തിലായി വളരുന്ന യുവാവിന്  നാളെ അർഷിന്റെ  തണൽ നല്കപ്പെടുമെന്ന് തിരുവചനത്തിൽ കാണാം. നിഷ്കളങ്കമായ ജനസേവനത്തിലൂടെ ആ മഹത്വമായ പദവിയെ അദ്ദേഹം സ്വീകരിച്ചു എന്നു നമുക്ക് പറയാം.

      നിറഞ്ഞ പുഞ്ചിരിയോടെ തുറന്ന ഹൃദയത്തോടെ മാത്രം അദ്ദേഹം എല്ലാവരെയും സമീപിച്ചു. കണ്ടുമുട്ടുന്നവരെ മുഴുവനും പ്രിയപ്പെട്ടവരായി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസൂയാവഹമാണ്. പൊതുപ്രവർത്തകനാകാൻ ആർക്കും കഴിയും എന്നാൽ ഇത് ചിലർക്ക് മാത്രമേ കഴിയൂ.നല്ല മനുഷ്യനായിരുന്നു രാഷ്ട്രീയത്തിൽ വെള്ളക്കുപ്പായമിട്ടവനെ രണ്ടാം കണ്ണുകൊണ്ട് നോക്കപ്പെടുന്ന കാലത്ത് വിമർശനാതീതമായജീവിതം  അദ്ദേഹം കെട്ടിപ്പടുത്തു. ഏറ്റെടുത്ത പ്രവർത്തനങ്ങൾ  ഭംഗിയോടെ പൂർത്തീകരിക്കുമായിരുന്നു. പ്രശ്നങ്ങൾക്കുള്ള  പരിഹാരമായി ഷംസു നാട്ടിൽ എവിടെയും ഓടിയെത്തും .ദർസിന്റെ യശസ്സ് ഉയർത്തുന്നതിന്ന് അദ്ദേഹം ഏറെ പ്രയത്നിച്ചു. പണ്ഡിതരെയും മുതഅല്ലിമുകളെയും ഏറെ സ്നേഹിച്ച അദ്ദേഹത്തിന്റെ ട്രാവൽസ് വഴി' എത്രയോ പണ്ഡിതർ പരിശുദ്ധ ഹജ്ജ്, ഉംറ സൗജന്യമായി നിർവഹിച്ചു. സഫാരി ട്രാവൽസിലൂടെ ആഖിറത്തിലേക്കാണ് അദ്ദേഹം കൂടുതൽ സമ്പാദിച്ചത്.

    എത്ര സങ്കീർണ്ണമായ കാര്യത്തെയും എളുപ്പത്തിൽ മറികടക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. ഞാൻ കൈവെച്ചതിൽ എല്ലാത്തിലും റബ്ബ് ബറക്കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ ശുക്റോടെ സ്മരിച്ചിട്ടുണ്ട്. അല്ലാഹു നൽകിയ ബുദ്ധി ഉപയോഗിച്ച് ദുനിയാവിൽ സമ്പാധിക്കുകയായിരുന്നുവെങ്കിൽ കോടിപതിയാകാമായിരുന്നിട്ടും ദുനിയാവിന്റെ മണ്ണിൽ സേവനത്തിന്റെ വിത്തിട്ട് ആഖിറത്തിൽ വിള കൊയ്യാനാണ് ആ മനുഷ്യൻ അഗ്രഹിച്ചത്. കുഞ്ഞുമക്കൾ മുതൽ വയോവൃദ്ധർ വരെ ആ സ്നേഹം അനുഭവിച്ചിട്ടുണ്ട്. മരണവീട്ടിൽ ആദ്യമെത്തുകയും അവസാനം മടങ്ങുന്നതും അദ്ദേഹമാണ്. അതിനിടയിൽ അവിടെ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടാവും. കല്യാണവീട്ടിൽ തേടിയിറക്കത്തിന് വാഹനം അന്വേഷിക്കുമ്പോൾ അതൊക്കെയും ഞാനേറ്റെന്ന് പറയുകയും മുഴുവൻ വാഹനവും സൗജന്യമായി നൽകുകയും ചെയ്തു. കോവിഡിൽ കുടുങ്ങി പുറത്തിറങ്ങാൻ പലരും പ്രയാസം കാണിച്ച നേരത്ത് അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ വരെ അദ്ദേഹം മുന്നിലുണ്ടായിരുന്നു.

    പ്രളയം വറുതി തീർത്ത നിലമ്പൂരിന്റെ മണ്ണിലും സേവനത്തിന്റെ കോട്ടണിഞ്ഞ് ശംസുക്ക വന്നു. വൃത്തിഹീനമായ വീടുകൾ ശുചീകരിച്ച് , തന്റെ വാഹനത്തിൽ മേൽമുറിയിൽ നിന്നും കൊണ്ടുവന്ന ശുദ്ധജലം അവർക്കു നൽകിയായിരുന്നു മടങ്ങിയിരുന്നത് എന്ന് പറയുമ്പോൾ മാനുഷിക  സ്നേഹത്തിന്റെ ആഴം എത്രമേൽ ശക്തമായിരുന്നെന്ന് മനസ്സിലാക്കാം.ലോക്ഡൗണിൽ ഹൈദരാബാദിൽ നിന്നും മടങ്ങാനാവാതെ പ്രയാസപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ചെയ്തു. അതിന്റെ അവസാനംവരെയും പ്രയത്നിക്കുകയും വിജയിക്കുകയും ചെയ്തു. ലോക്ക്ഡോൺ കാരണം നാട്ടിൽ പോകാൻ സാധിക്കാതെ ദർസിൽ കുടുങ്ങിയ ആലപ്പുഴയിലെ സുഹൃത്തിനു വേണ്ടി അഞ്ചോ ആറോ മണിക്കൂർ വേണ്ടിവരുന്ന യാത്രയായിരുന്നിട്ടും സ്വന്തം വാഹനത്തിൽ തന്നെ അദ്ദേഹം യാത്രയാക്കി. വളരെ വേഗത്തിൽ  അവിടെ നിന്നും മടങ്ങിയ അദ്ദേഹം അന്ന് വീട്ടുകാരോട് പറഞ്ഞത് തറാവീഹിന് എത്തണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ്.  ആ മനസ്സിനുള്ളിലെ ആത്മീയതയെ  കാണുക തന്നെ വേണം. അദ്ദേഹം മസ്ജിദിന്റെ  ഭാരവാഹി ആയിരുന്നില്ല പക്ഷേ അവർക്കൊക്കെയും ഉപദേശ, നിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹം വേണമായിരുന്നു. മരണത്തിന് തൊട്ടു മുമ്പുള്ള വെള്ളിയാഴ്ചയിൽ പോലും കോവിഡ്  പ്രോട്ടോകോൾ അനുസരിച്ചുള്ള ജുമുഅ നടത്തുവാനുള്ള പ്രയത്നത്തിലായിരുന്നു അദ്ദേഹം. എന്റെ രാഷ്ട്രീയജീവിതത്തിൽ ഇങ്ങനെ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല എന്ന് തലമുതിർന്ന നേതാവ് തന്നെ അനുസ്മരിച്ചിട്ടുണ്ട്. കടം വാങ്ങിയെങ്കിലും അദ്ദേഹം മറ്റുള്ളവരെ സഹായിക്കുമായിരുന്നു എന്നാണ് മറ്റൊരാൾ അനുസ്മരിച്ച്ത്.
    
    ഒത്തിരി പാഠങ്ങൾ ഷംസുക്ക നമുക്ക് നൽകുന്നുണ്ട്. ആയിരം രൂപയുടെ വികസനത്തിന് 10000 വാങ്ങി 9000 വും പോക്കറ്റിൽ ആക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ 10000 ചെലവിൽ എടുത്ത് 9000 ലഭിക്കുമ്പോൾ ബാക്കി കാശ് സ്വന്തം പോക്കറ്റിൽ നിന്നും ചെലവഴിക്കുന്ന നിഷ്കളങ്ക രാഷ്ട്രീയത്തിന്റെ  പ്രതിരൂപമാണദ്ദേഹം. സി എച്ചും ശിഹാബ് തങ്ങളും കാണിച്ച ഹരിത രാഷ്ട്രീയത്തിന് മഹിതമായ ഉദാഹരണം. രാഷ്ട്രീയം എന്നതിന് കാപട്യം എന്നർത്ഥം വെക്കുന്ന കാലത്ത്  സ്നേഹം,  സേവനം  എന്നൊക്ക അർത്ഥം വെച്ച് നമ്മെ അത്ഭുതപെടുത്തിയ  ജീവിതമായിരുന്നു കാണാൻ സാധിച്ചത്.  ഒരാളെയും കുറ്റം പറയാത്ത അദ്ദേഹം  എല്ലാവരുടെയും നല്ല വാക്കിന് അർഹനായി. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സേവനം ചെയ്തു.
    
    ക്യാൻസറിന്റെ  നീറുന്ന വേദനകൾ കടിച്ചമർത്തി വിശ്രമിക്കാൻ മറന്ന് ആ മഹാ മനീഷി വിശ്രമിക്കാനായി അല്ലാഹുവിലേക്ക് യാത്രയായിരിക്കുകയാണ്. എത്രയോ തവണ ആർസിസി യിലേക്ക് മറ്റുള്ളവരെ കൊണ്ടുപോയ അദ്ദേഹത്തിന് ക്യാൻസർ ഉണ്ടെന്നത് അടുത്തവർ പോലും അറിയില്ലായിരുന്നു. സ്വന്തം ഓപ്പറേഷന് ഒരാളെയും ബുദ്ധിമുട്ടിക്കരുതെന്ന വിചാരത്താൽ തനിയെയാണ് പോയത്. ഒരു തലവേദന വന്നാൽ മറ്റുള്ളവരുടെ കാര്യം മറന്നു പോകുന്ന നമുക്ക് അദ്ദേഹത്തിൽ പാഠമുണ്ട്. ദർസിലെ കമ്പ്യൂട്ടർ ലാബ് എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ  ആ  മനുഷ്യൻ കാണിച്ച വലിയ പ്രവർത്തനങ്ങൾ കുറച്ചൊന്നുമല്ല. മേൽമുറിയുടെ ഓരോ മണൽ തരികളും വേദനിച്ചിട്ടുണ്ടാവണം ആ വിയോഗത്തിൽ . കാരണം ജനങ്ങളിൽ ഉത്തമർ സൽസ്വഭാവികൾ ആണെന്ന തിരു വചനത്തെ അർത്ഥപൂർണ്ണമാക്കി കൊണ്ടാണ് അദ്ദേഹം മടങ്ങുന്നത് തന്റെ  എളാപ്പയുടെ ബിസിനസിനെ വളർത്തിയെടുക്കണം എന്ന സ്വപ്നം ബാക്കിവെച്ചു കൊണ്ട്. തനിക്ക് വേണ്ടിയല്ല എളാപ്പയുടെ വളർച്ചക്ക്, അതെ ആ ജീവിതം മുഴുവനും മറ്റുള്ളവർക്ക് വേണ്ടി തന്നെയായിരുന്നു.
 
    അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ മരണത്തിനു തുല്യമായ അവസ്ഥയായിരുന്നു വീട്ടിൽ താൻ അതിരറ്റ് സ്നേഹിച്ച കൊടപ്പനക്കലെ സയ്യിദുമാർ തന്നെ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി. ജനനിബിഡമായിരുന്നു ആ മുറ്റം.ജനാസ നിസ്കാരം തവണകളായി നടന്നു. മൂടിക്കെട്ടിയ മനസ്സുമായി ആളുകൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടിയിരുന്നു.  ഇതെല്ലാം  വിളിച്ചോതുന്നത് സ്നേഹത്തിന്റെയും,  നിഷ്കളങ്കതയുടെയും  അർത്ഥമായിരുന്നു അല്ലാഹു അദ്ദേഹത്തിനും നമുക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ



|അല്‍സ്വഫ് ചിറ്റൂര്‍|
 
   വിനയം മുഖമുദ്രയാക്കിയ മഹാവ്യക്തിത്വം ഇന്ന് സ്മരണയാണ്. ജ്ഞാനം കൊണ്ട് ജ്വലിക്കുമ്പോഴും അളന്നുതിട്ടപ്പെടുത്തിയ വാക്കുകള്‍ കൊണ്ട് അഭിസംബോധനം ചെയ്യുന്നത് വര്‍ണ്ണാഭമാണ്. സ്‌നേഹവും വിനയവും ഒത്തിണങ്ങിയ സമസ്തയുടെ കര്‍മ്മഭടന്‍. പാലക്കാടിന്റെ ഓരോ വീഥികളും അദ്ധേഹത്തെ ഓര്‍ത്ത് ഇന്ന് മിഴിനീര്‍ വാര്‍ക്കുകയാണ്. ഉസ്താദിന്റെ വിയോഗം, വാക്കുകള്‍ തോറ്റുപോകുന്നു. ആ ജീവിതത്തെ എങ്ങനെയാണ് പറഞ്ഞുതരിക?
   ഓരോ വിയോഗങ്ങളും നമുക്കൊരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഒരു പണ്ഡിതന്‍ എങ്ങനെയാവണമെന്ന് ഉസ്താദ് ജീവിതം കൊണ്ട് നമുക്ക് പഠിപ്പിച്ച് തന്നു. ചെറുപ്പം തൊട്ടേ ദീനീ പ്രബോധനത്തില്‍ മികച്ചു നിന്നവരാണ് ഉസ്താദവര്‍കള്‍. പാലക്കാടിന്റെ കിഴക്കന്‍ മേഖലകളില്‍ ഇന്നും ആ നാമം മായാതെ മറയാതെ കിടക്കുന്നു. അവിടുത്തെ കാരണവന്മാര്‍ക്ക് എന്നും ഉസ്താദ് ഒരു ആവേശമാണ്, മാതൃകയാണ്. പഠനരംഗത്തും കര്‍മ്മരംഗത്തും ഒരുപോലെ തിളങ്ങാന്‍ ഉസ്താദവര്‍കള്‍ക്ക് സാധിച്ചു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഹോരാത്രം അദ്ധേഹം അധ്വാനിച്ചിരുന്നു. ഓരോ കാര്യങ്ങളേയും കൃത്യമായി പഠനവിധേയമാക്കുകയും വ്യക്തമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
   1941-ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരില്‍ സൂപ്പി-ആമിന ദമ്പതികളുടെ മകനായി ജനിച്ചു. ഖാളി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ കീഴില്‍ മണ്ണാര്‍ക്കാട് വെച്ചാണ് മതപഠനം ആരംഭിച്ചത്. പത്തുവര്‍ഷം മണ്ണാര്‍ക്കാട് മതപഠനം നടത്തിയ ശേഷം കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ കീഴില്‍ രണ്ടുവര്‍ഷം മതവിദ്യ അഭ്യസിച്ചു. പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ ദര്‍സില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. 1968-ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ നാലാം ബാച്ചില്‍ നിന്ന് ഫൈസി ബിരുദമെടുത്തു. ജാമിഅഃയില്‍ വെച്ച് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പ്രമുഖ പണ്ഡിതരില്‍ നിന്ന് മതവിദ്യ നേടി.
   1976 ലാണ് സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റായിട്ടാണ് അദ്ദേഹം സംഘടനാ രംഗത്തെത്തുന്നത്. മദ്‌റസ മുഅല്ലിം ആയിരുന്നില്ലെങ്കിലും അദ്ദേഹത്തെ പ്രസിഡന്റാക്കുകയായിരുന്നു. പിന്നെ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന കമ്മിറ്റിയിലെത്തി. പിന്നീട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യഭ്യാസ ബോര്‍ഡിലും എത്തി. പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍  ഇ.കെ. ഹസന്‍ മുസ്‌ലിയാരോടൊപ്പം ഓടിനടന്നത് പാലക്കാട് ജില്ലക്കാര്‍ക്ക് ഇന്നും മധുരമുളള ഓര്‍മ്മകളാണ്.
   സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പട്ടിക്കാട് ജാമിഅഃ നൂരിയ്യ, നന്തി ദാറുസ്സലാം അറബിക് കോളേജുകളുടെ ഭരണ സമിതി അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചു. സമസ്ത പ്രസിദ്ധീകരണങ്ങളായ അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ പബ്ലിഷറുമായിരുന്നു.
   ഭൗതികതയേക്കാള്‍ അദ്ധേഹം പ്രാധാന്യം കല്‍പ്പിച്ചത് ദീനിനാണ്. ആലത്തൂര്‍പടി ദര്‍സിന്റെ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ അദ്ധേഹം നിര്‍വ്വഹിച്ച അദ്ധ്യക്ഷഭാഷണം പ്രസ്താവ്യ വിശേഷണത്തെ പ്രകടമാക്കുന്നതായിരുന്നു. അതുപോലെ പ്രവാചകരെക്കുറിച്ച് വാചാലരാവുമ്പോള്‍, മഹാന്മാരെ സ്മരിക്കുമ്പോള്‍ അവിടുത്തെ അധരങ്ങള്‍ വിതുമ്പുമായിരുന്നു, നയനങ്ങള്‍ ബാഷ്പങ്ങള്‍ കൊണ്ട് അലങ്കൃതമാകുമായിരുന്നു. ആ വാക്കുകള്‍ കേള്‍ക്കുന്നവര്‍ ചിന്തിക്കാതെ പോവുക വിരളം.
   വാക്കുകള്‍ പരിമിതം, വിശേഷണം അപരിമിതം. പടച്ചോനെ പേടിയുള്ള പണ്ഡിതനിരയിലെ കണ്ണി ഇന്ന് ആറടിമണ്ണില്‍ നാഥന്റെ വിളിക്കുത്തരം നല്‍കി അന്ത്യവിശ്രമം കൊള്ളുന്നു. പക്ഷെ, ആ മഹാനുഭാവന്‍ കേരളത്തിലെ വിശ്വാസി ഹൃദയത്തില്‍ അസ്തമിക്കാത്ത സൂര്യനായി പ്രശോഭിക്കുകയാണ്. അല്ലാഹു ഉസാതാദവര്‍കള്‍ക്ക് മഗ്ഫിറതും മര്‍ഹമതും നല്‍കട്ടെ. മഹാനോടൊപ്പം നമ്മെയും നാഥന്‍ സ്വര്‍ഗീയ ആരാമത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.

| ശഫീഖ് വാക്കോട് |

പത്ത്‌ വർഷം മുമ്പ്,
ജന സാഗരം തീർത്ത കോഴിക്കോട് കടപ്പുറം.
ജന ലക്ഷങ്ങളെ കൺകുളിർക്കെ കണ്ട്
സമസ്തക്ക് നെടും തൂണായി നിന്ന്
ആദർശം ആരുടെ മുന്നിലും പണയം വെക്കാതെ ആർജവത്തോടെ കേരള മുസ്ലിംകളെ നയിച്ച ഒരു വലിയ പണ്ഡിത തേജസ് ആ വേദിയിൽ നിന്നും മെല്ലെ ഇറങ്ങി. തൻ്റെ അവസാനത്തെ ഇറക്കം. അദ്ദേഹം
ഈ ലോകത്തോട് വിട പറഞ്ഞു.
ജന ലക്ഷങ്ങൾ ആ കടപ്പുറത്ത് വെച്ച് തന്നെ ആ വലിയ മനുഷ്യന് വേണ്ടി ജനാസ നമസ്ക്കരിച്ചു.
അതെ,
ഉസ്താദ് കെ.ടി. മാനു മുസ്ലിയാർ.
തികഞ്ഞ പണ്ഡിതൻ, നല്ല എഴുത്തുക്കാരൻ,ഉജ്ജല വാഗ്മി, മികച്ച മാപ്പിള കവി, സുന്നത്ത് ജമാഅത്തിൻ്റെ ധീര ശബ്ദം,സംഘാടകൻ തുടങ്ങീ മത-സാമൂഹിക മേഖലയിൽ തൻ്റേതായ വ്യക്തി പ്രഭ തെളിയിച്ച വലിയ മനുഷ്യൻ.
പേനയും പീoവും എങ്ങനെ വിനിയോഗിക്കണമെന്ന് മാനു മുസ്ലിയാർ ജീവിതത്തിലൂടെ നമ്മുക്ക് കാണിച്ച് തന്നിട്ടുണ്ട്.
സമസ്തക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു പോരാളിയായി അദ്ദേഹം മുന്നിലുണ്ടാവും. അല്ലാത്ത പക്ഷം സർവ്വ മേഖലയിലും ഒരു ഉപദേശകനായി പിന്നിലുണ്ടാവും.
ഒരു കാലത്ത് സമസ്തക്കെതിരെ ചിലർ മുറവിളി കൂട്ടിയപ്പോൾ അവരെ ചെറുത്ത് നിറുത്തിയതിൽ മാനു മുസ്ലിയാരുടെ പങ്ക് വലുതാണ്. അസഭ്യങ്ങളേയും ശബ്ദ കോലാഹലങ്ങളേയും കല്ലേറിനേയും തൻ്റെ പ്രഭാഷണം കൊണ്ട് തിരിച്ചടിച്ചു.
മലയോര മേഖലയിലെ മത-സാമൂഹിക-വിദ്യഭ്യാസ മേഖലയിൽ മാനു മുസ്ലിയാർ തീർത്ത വിപ്ലവം  ചെറുതല്ല.
ലളിത ജീവിതത്തിൻ്റെ നേർരൂപമായിരുന്നു കെ.ടി.ഉസ്താദ്.

പത്ത് വർഷങ്ങൾക്കിപ്പുറം,
ആ വലിയ മനുഷ്യൻ്റെ പ്രതിഫലനമാണ് ആ നഗരി.മാനു ഉസ്താദിൻ്റെ ഓർമകൾ ആ നഗരിയിലൂടെ കേരളമാകെ കള മാടി കൊണ്ടിരിക്കുന്നു. മാനു ഉസ്താദിൻ്റെ പാഥ പിന്തുടർന്ന് സമസ്തക്കു കീഴിൽ അണി നിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ.



 അബുദുസ്സമദ് ടി. കരുവാരകുണ്ട് 
ഓര്‍മവച്ച കാലം മുതല്‍ കേട്ടുതുടങ്ങിയ വാക്കായിരുന്നു മോല്യേര്... അദ്ദേഹം കെ.ടി മാനു മുസ്‌ലിയാരായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞു തുടങ്ങിയത്... എന്റെ പഠനകാലം കൂടുതല്‍ തൃശൂരായിരുന്നതിനാല്‍ ആ വലിയ ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍ അവസരം കിട്ടിയില്ല എന്നതാണ് അന്നും ഇന്നും എന്നും വലിയ നിരാശയായി തോന്നുന്നത്... എന്നാലും ഉസ്താദിനെ പില്‍കാലത്ത് പഠിക്കാന്‍ വലിയ അവസരങ്ങള്‍ ഉണ്ടായി... പഠിക്കുന്തോറും വിസ്മയപ്പെടുത്തുന്ന ജീവിതമായിരുന്നു ഉസ്താദിന്റേത്... ഉസ്താദിനെകുറിച്ച് ഒരു സ്വതന്ത്രമായ പുസ്തകം തന്നെ ചെയ്യണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... ഈ തോന്നലുകള്‍ സഹോദരങ്ങളായ ഹുദവിക്കും ഫൈസിക്കും തോന്നിയത് നിരവധി തവണ എന്നോടു പങ്കുവച്ചിരുന്നു... അവസാനം ഉസ്താദിന്റെ സംഘാടനത്തെകുറിച്ച് ഒരു പഠനം തയ്യാറാക്കാനായിരുന്നു എന്നോട് ആവശ്യപ്പെട്ടിരുന്നത്... നജാത്തില്‍ നിന്ന് മുമ്പ് പുറത്തിറങ്ങിയ പുസ്തകത്തില്‍ ഞാന്‍ തയ്യാറാക്കിയ ആ സംഘാടന ജീവിത്തെ ഇങ്ങനെ വായിക്കാം:

മഹാ പണ്ഡിതനായിരുന്നു അരിപ്ര മൊയ്തീന്‍ ഹാജി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതരായ കൈപ്പറ്റ കുഞ്ഞി മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍തുടങ്ങിയവരുടെ ദര്‍സുകളിലാണ് മൊയ്തീന്‍ ഹാജി ഓതിപ്പഠിച്ചത്. ശേഷം മക്കയിലെ ഹറമിലെത്തി  സ്വാതന്ത്ര്യ സമര നേതാവ് കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെ പിതാവ് കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു അവിടെ താമസിച്ചു. ഹറമില്‍ ദര്‍സ് നടത്തിയിരുന്ന പ്രധാന ഗുരുക്കളില്‍ നിന്നെല്ലാം വിവിധ ജ്ഞാന ശാഖകളില്‍ അവഗാഹം നേടി. ശേഷം മദീനയിലേക്ക് പുറപ്പെട്ടു. മഹാ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ നബ്ഹാനിയുടെയും മറ്റു പ്രമുഖരുടേയും ശിഷ്യത്വം സ്വീകരിച്ചു. ശേഷം നാട്ടില്‍ തിരിച്ചെത്തി. അരിപ്ര വേളൂരില്‍ ദര്‍സ് ആരംഭിച്ചു. മലബാര്‍ ബ്രിട്ടീഷ് അധിനിവേഷ പോരാട്ടത്തിലേക്ക് പിച്ച വെക്കുന്ന കാലമായിരുന്നു അന്ന്. ഇതിനൊന്നും മുഖം കൊടുക്കാതെ ഹാജി നേരെ പോയത് വെല്ലൂരിലേക്ക് വണ്ടി കയറി. ബാഖിയാത്തില്‍ തുടര്‍ പഠനം നടത്തി, അല്‍പകാലം അവിടെക്കൂടി. ശേഷം നാട്ടിലേക്ക് മടങ്ങ വിവിധ കേന്ദ്രങ്ങളില്‍ ദര്‍സ് നടത്തി കഴിച്ചു കൂട്ടി. പാങ്ങ്, പെരിന്തല്‍മണ്ണ കക്കൂത്ത്, മണ്ണാര്‍ക്കാട്, ആലത്തൂര്‍പടി, തിരൂരങ്ങാടി, വള്ളുവങ്ങാട് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ശേഷം പൗര പ്രമുഖനായിരുന്ന നെച്ചിക്കാടന്‍ ഉണ്ണീന്‍കുട്ടി ഹാജിയുടെ അഭ്യര്‍ത്ഥന പ്രകാരം കരുവാരകുണ്ട് ജുമാമസ്ജിദില്‍ ദര്‍സ് ആരംഭിച്ചു. ഹിജ്‌റ 1364മുതല്‍ 1376 വരെ ഒരു വ്യാഴവട്ടക്കാലം അദ്ദേഹം കരുവാരകുണ്ടിന്റെ ആത്മീയ സാന്നിധ്യമായി നിലകൊണ്ടു. 1940കളിലായിരന്നു അത്. 
ഹാജിയുടെ കരുവാരകുണ്ടിലെ ദര്‍സില്‍ പ്രമുഖരായ പല വിദ്യാര്‍ത്ഥികളും ഓതിത്താമസിച്ചിരുന്നു. അവരില്‍ പ്രമുഖനായിരുന്നു കണ്ണത്ത് കാരാട്ടുതൊടിക അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാറ മൊല്ലയുടെ മകന്‍ മുഹമ്മദ് എന്ന് കെ.ടി മാനു മുസ്‌ലിയാര്‍. മാനു മുസ്‌ലിയാര്‍ പ്രാഥമിക ഓത്തുപള്ളി പഠന ശേഷം അല്‍പ കാലം മൊല്ലാക്കയായി കുട്ടികള്‍ക്ക് ഓതിക്കൊടുത്തു. ശേഷം കരുവാരകുണ്ടില്‍ ദര്‍സ് നടത്തിയിരുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടുകണ്ടന്‍ കുഞ്ഞമ്മദ് മുസ്‌ലിയാരുടെ(കെ.കെ അബ്ദുല്ല മുസ്‌ലിയാരുടെ പിതാവ്) ദര്‍സില്‍ ചേര്‍ന്നു. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കരുവാരകുണ്ടിലെ ദര്‍സ് അവസാനിപ്പിച്ചു പോയപ്പോള്‍, മാനു മുസ് ലിയാര്‍ അവിടെത്തന്നെ തുടര്‍ന്നു. പിന്നീട് മുദരിസായി അരിപ്ര മൊയ്തീന്‍ ഹാജിയാണ് വരുന്നതെന്ന് അറിഞ്ഞപ്പോഴാണ് അവിടെത്തന്നെ കൂടാന്‍ തീരുമാനിച്ചത്. 
കാരാട്ടുതൊടിക മുഹമ്മദ് എന്ന ശരാശരി കിഴക്കനേറനാടന്‍ മുതഅല്ലിമില്‍ നിന്ന് കെ.ടി മാനു മുസ്‌ലിയാരിലേക്കുള്ള വളര്‍ച്ച അവിടെയാണ് തുടങ്ങുന്നത്. കേരളത്തിലെ മുസ്‌ലിം പൊതു മണ്ഡലമായി സമസ്ത വളര്‍ന്നു വരുന്ന കാലത്താണ് മൊയ്തീന്‍ ഹാജി കരുവാരകുണ്ടിലെത്തുന്നത്. അതും സമസ്തയുടെ മുന്നണിപ്പോരാളിയായിത്തന്നെ. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്നും പാങ്ങില്‍ അഹ്മദ് കുട്ടി മസ്‌ലിയാരില്‍ നിന്നും സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും വേണ്ടുവോളം അനുഭവിച്ച ആ ഗുരുശ്രേഷ്ഠന്‍ തന്റെ കുട്ടികളിലും ആ ആവേശം പകരുന്നതില്‍ കുറവു കാണിച്ചില്ല. മൊയിതീന്‍ ഹാജിയുടെ ദര്‍സിലെ മാനു മുസ്‌ലിയാര്‍ എന്തുകൊണ്ടും പരിഗണന അര്‍ഹിക്കുന്ന കുട്ടിയായിരുന്നു. നാട്ടില്‍ സമുദായ രാഷ്ട്രീയത്തിലും പൊതു കാര്യങ്ങളിലും സജീവമായി ഇടപെടുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകനായണ് അദ്ദേഹമെന്ന് ഉസ്താദ് നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രചാരകനാകാന്‍ എന്തുകൊണ്ടും അദ്ദേഹം യോഗ്യനാണെന്ന് ഉസ്താദ് കരുതി. മക്കയിലും മദീനയിലും വിദ്യഅഭ്യസിച്ച ആ പണ്ഡിതന്‍ സമസ്തയുടെ യോഗങ്ങള്‍ക്കും മീറ്റിംഗുകള്‍ക്കും പോകുമ്പോള്‍ മാനു മുസ്‌ലിയാരരെ ഖാദിമായി കൂടെക്കൂട്ടി. 
1952 ഡിസംബര്‍ 10ന് സമസ്ത പ്രസിടണ്ടായിരുന്ന മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ വാളക്കുളത്തെ വസതിയില്‍ മൗലാനാ പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന് ഉസ്താദിന്റെ കൂടെ ഖാദിമായി പോയ മാനു മുസ്‌ലിയാരുടെ സംഘടനാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു അത്. അവിടെ വെച്ചാണ് അദ്ദേഹം സമസ്തയുടെ പ്രമുഖരായ പല പണ്ഡിത മഹത്തുക്കളേയും കണ്ടതും പരിചയപ്പെട്ടതും. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.കെ സദഖത്തുള്ള മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരെ വാളക്കുളത്തു വെച്ചാണ് മാനു മുസ്‌ലിയാര്‍ ആദ്യം കാണുന്നത്. 
മാനു മുസ്‌ലിയാരിലെ സംഘാടകനെ അന്വേഷിക്കുമ്പോള്‍ തീര്‍ത്തും പരാമര്‍ശിക്കേണ്ട ചില വസ്തുതകളാണ് മുകളില്‍ പരാമര്‍ശിച്ചത്.  ചെറുപ്പം മുതല്‍ തന്നെ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു കെ.ടി ഉസ്താദ്. പഠനകാലത്തു തന്നെ സജീവമായ പ്രാദേശിക രാഷ്ട്രീയവും മദ്രസാ നിര്‍മാണവുമെല്ലാം അതിന്റെ ഭാഗമായി ഉസ്താദിന്റെ ജീവിതത്തില്‍ കാണാനാകും. പഠനവും പ്രവര്‍ത്തന മേഖലയും മതാധിഷ്ഠിത  സാഹചര്യത്തിലായിരുന്നെങ്കിലും മാനു മുസ്‌ലിയാര്‍ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിനു മുമ്പ് കരുവാരകുണ്ടിലെ സാമുദായിക രാഷ്ട്രീയത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുന്ന കാഴ്ച മാത്രമാണ് അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. കല്യാണ പാട്ടുകളില്‍ സാന്നിധ്യമറിയിച്ചും പ്രഭാഷണ സദസ്സുകളില്‍ സജീവമായി പങ്കെടുത്തുമുള്ള ഉസ്താദിനെയാണ് കരുവാരകുണ്ടുകാര്‍ ആദ്യകാലത്ത് കാണുന്നത്. എന്നാല്‍ കെ.ടി മാനു മുസ് ലിയാരിലെ സംഘാടകനെ പിന്നീട് ലോകമറിയുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളില്‍ പിച്ചവെക്കുന്നതോടുകൂടിയാണ്. പ്രിയ ഗുരു മൊയ്തീന്‍ ഹാജിയില്‍ നിന്നുകിട്ടിയ ഊര്‍ജം അദ്ദേഹത്തെ സമസ്തയുമായും അതിന്റെ പ്രവര്‍ത്തനങ്ങളുമായും കൂടുതല്‍ അടുപ്പിച്ചു. 
ഇന്നത്തെ സംഘടനാ കീഴ്‌വഴക്കം പോലെ ബാലവേദിയോ വി്ദ്യാര്‍ത്ഥി പ്രാസ്ഥാനമോ ഇല്ലാത്ത കാലത്ത് സുന്നി യുവജന സംഘത്തിലൂടെയാണ് പലരും പൊതു രംഗത്തെത്തിയിരുന്നത്. കെ.ടി ഉസ്താദിലെ സംഘാടകനും യുവജന സംഘത്തിന്റെ സംഭാവന തന്നെയായിരുന്നു. 1951 ഏപ്രില്‍25ന് താനൂരില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിലാണ് സുന്നി യുവജന സംഘം എ്ന്ന ആശയം രൂപം കൊള്ളുന്നത്. യുവജനങ്ങള്‍ക്ക് പ്രവര്‍ത്തന സന്നദ്ധതയോടെ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനെന്ന ലക്ഷ്യത്തോടെ സമസ്തയുടെ സമുന്നതരായ നേതാക്കളാണ് യുവജന സംഘത്തിന് ബീജാഭാവം നല്‍കിയത്. ഈ കാലത്ത് കെ.ടി ഉസ്താദ് മൊയ്തീന്‍ ഹാജിക്കു കീഴില്‍ കരുവാരകുണ്ട് ദര്‍സില്‍ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്ത വര്‍ഷ(1955)ത്തിലാണ് കെ.ടി ഉസ്താദ് ഉപരിപഠനാര്‍ത്ഥം വെല്ലൂരിലേക്ക് വണ്ടി കയറുന്നത്. സമസ്തയുടെ സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന മൊയ്തീന്‍ ഹാജി പ്രസ്തുത സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ ശിഷ്യര്‍ക്ക് പകര്‍ന്നിട്ടുണ്ടാവണം. 
വെല്ലൂരിലെ ഉപരിപഠന കാലത്ത് മുസ് ലിംലീഗ് യോഗത്തിന് സ്വാഗതമാശംസിക്കാന്‍ മാനു മുസ്‌ലിയാരെ കമ്പിയടിച്ചു വരുത്തിയ ഓര്‍മകള്‍ അദ്ദേഹം തന്റെ അനുഭവമായി പറഞ്ഞിട്ടുണ്ട്. ഉപരിപഠനാനന്തരം ഇരിങ്ങാട്ടിരി പള്ളിയില്‍ ഖാള്വിയും മുദരിസുമായ കെ.ടി ഉസ്താദിന്റെ പിന്നീട് മതകീയ മേഖലയില്‍ കേന്ദ്രീകരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഉറച്ച മുസ് ലിം ലീഗുകാരനായിട്ടും ഒരു ഖാള്വി രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് ഉസ്താദിന് കൃത്യമായ ബോധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സമസ്തയുടെ സംഘടനാ രംഗത്തേക്കാണ് അദ്ദേഹത്തിന്റെ കടന്നു വരവുണ്ടായത്. സുന്നി യുവജന സംഘത്തിന്റെ ഏറനാട് താലൂക്ക് കമ്മിറ്റിയില്‍ സജീവമായ ഉസ്താദ് പിന്നീട് സമസ്തയുടെ കിംഗ് മേക്കാറായാണ് ജീവിതത്തില്‍ നിന്ന് വിടപറഞ്ഞത്. നീണ്ട കാലത്തെ ഈ സംഘാടക പ്രതിഭയുടെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന നിരവധി ഘടകങ്ങള്‍ നമുക്ക് കാണാം. അതില്‍ പ്രധാനപ്പെട്ടത് ഗുരുവായ മൊയ്തീന്‍ ഹാജി തന്നെയാണ്. പിന്നീട് മൊയ്തീന്‍ ഹാജിയുടെ പ്രമുഖ ശിഷ്യരില്‍ പ്രധാനിയായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരും. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെ കെ.ടി ഉസ്താദ് ഒരു ആത്മീയ ഗുരുവായിട്ടാണ് കണക്കാക്കുന്നത്. ജീവിതത്തില്‍ ഏതു പ്രതിസന്ധിയിലും ഉസ്താദിന് ആശ്വാസവാക്കുകള്‍ നല്‍കിയത് ബാപ്പു മുസ്‌ലിയാരായിരുന്നു. 
ചാപ്പനങ്ങാടി ബാപ്പു മുസ് ലായാരുടെ പ്രചോദനം ഉസ്താദിന് എല്ലാ കാലത്തുമുണ്ടായിരുന്നു. മുദരിസായി ഇരിങ്ങാട്ടിരിയില്‍ കഴിച്ചു കൂട്ടുന്ന കാലത്ത് ഇടക്കിടെ ബാപ്പു മുസ്‌ലിയാരെ സന്ദര്‍ശിക്കും. ഒരു മുദരിസിന്റെ പദവിയിലുരുന്ന് കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍, വിദ്യാര്‍ത്ഥികളുടെ നാനോന്മുഖമായ പുരോഗതിക്ക് വേണ്ടതെല്ലാം ഉസ്താദ് ചെയ്തിരുന്നു. ചെറുപ്പ കാലത്തേ പരന്ന വായനക്കാരനായ ഉസ്താദ് തന്റെ ശിഷ്യരും ആവഴിയിലൂടെ സഞ്ചരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിനാനശ്യമായ എന്തും സംഘടിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആ കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പടക്കമുള്ള മലയാളത്തിലെ പ്രമുഖമായ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ ഉസ്താദ് തന്റെ ശിഷ്യരെ പ്രചോദിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒരു പ്രമുഖ ശിഷ്യന്‍ ഓര്‍മിക്കുന്നുണ്ട്. 

കഴിവുറ്റ മുദരിസായി പേരെടുത്തിരുന്ന കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി പണ്ഡിത സംഘം രൂപീകരിച്ച് അദ്ദേഹം തന്നിലെ സംഘാടന പാടവം പുറത്തെടുത്തു. 1960 ഏപ്രില്‍ 26ന് കരുവാരകുണ്ട് ജുമാമസ്ജിദില്‍ കിഴക്കനേറനാട്ടിലെ പണ്ഡിതരെ ഉള്‍പ്പെടുത്തി ഒരു വിപുല യോഗം നടന്നു. നിളാമുല്‍ ഉലമയെന്നായിരുന്നു സംഘത്തിന്റെ പേര്. ഈ സംഘത്തിന്റെ മാസ്റ്റര്‍ ബ്രൈന്‍ കെ.ടി മാനു മുസ്‌ലിയാരായിരുന്നു. മാമ്പുഴ മുദരിസ് അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, പുത്തനഴി പുത്തനഴി മുദരിസ് മാനുപ്പ മുസ്‌ലിയാര്‍, തുവ്വൂര്‍ മുദരിസ് സഈദ് മുസ്‌ലിയാര്‍, ഖാള്വി എ. അബ്ദുല്ല മുസ്‌ലിയാര്‍, മുണ്ടക്കോട് മുദരിസ് കെ. അബ്ദുല്ല ഹാജി, ഖാള്വി മുഹമ്മദ് മുസ് ലിയാര്‍, പണത്തുമ്മല്‍ ഖാള്വി കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, തരിശ് ഖാള്വി പി. മുഹമ്മദ് മുസ്‌ലിയാര്‍, പൊട്ടിയാറ മുദരിസ് കെ. മുഹമ്മദ് മുസ് ലിയാര്‍ തുടങ്ങിയവര്‍ ആ സംഘത്തിലെ പ്രധാനികളായിരുന്നു. ആ സംഘത്തിന്റെ പ്രസിഡന്റ് കെ.കെ അബ്ദുല്ല മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി കെ.ടി ഉസ്താദുമായിരുന്നു. 
1967ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ജനറല്‍ ബോഡിയില്‍ അംഗമായതോടെയാണ് കെ.ടി ഉസ്താദിലെ സംഘാടകനെ പുറംലോകമറിയുന്നത്. പങ്കെടുക്കുന്ന യോഗങ്ങളില്‍ കൃത്യമായ ആസൂത്രണ മികവോടെ കാര്യങ്ങളവതരിപ്പിക്കുകയും, പറയുന്ന കാര്യങ്ങള്‍ സ്ഫുടം ചെയ്ത വാക്കുകളില്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യുന്നതില്‍ അദ്ദേഹം സമകാലികരാല്‍ അംഗീകരിക്കപ്പെട്ടു. ശംസുല്‍ ഉലമ പോലും കെ.ടി പറയട്ടെ എന്ന് പല നയ രൂപീകരണ യോഗങ്ങളിലും അഭിപ്രായപ്പെടാറുണ്ടായിരുന്നു. 1969ല്‍ വിദ്യഭ്യാസ ബോര്‍ഡിന്റെ ആസ്ഥാനം ചേളാരിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പൗരപ്രമുഖനായ മാന്നാര്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ചേളാരിയിലുള്ള സ്ഥലം അതിനായി അദ്ദേഹം സംഭാവന നല്‍കി. കെട്ടിട നിര്‍മാണത്തിനായി കമ്മിറ്റി രൂപീകരിച്ചപ്പോള്‍ എണ്ണപ്പെട്ട ചിലരില്‍ ഒരാളായി കെ.ടി ഉസ്താദ് തെരെഞ്ഞെടുക്കപ്പെട്ടു.  അതിനായുള്ള ഫണ്ട് പിരിവിലും മറ്റും സജീവമയി പങ്കാളിയായി. അടുത്തവര്‍ഷം നടന്ന കെട്ടിടോദ്ഘാടന സംഗമത്തില്‍ സമസ്തയുടെ മുശാവറ നടന്നു. 1970 ഡിസംബര്‍ 19ന്. ആ യോഗത്തില്‍ അദ്ദേഹത്തെ സമസ്തയുടെ പരമോന്നത സഭയായ മുശാവറയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഫത് വാ കമ്മിറ്റിയിലും വന്നു.

1976ലാണ് ദാറുന്നജാത്ത് സ്ഥാപിക്കപ്പെടുന്നത്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ വ്ന്ന ഒരു ചര്‍ച്ചയുടെ ഭാഗമായി കിഴക്കനേറനാട്ടില്‍ ഒരു യതീംഖാന വേണമെന്നും അത് കരുവാരകുണ്ടില്‍ തന്നെയാവണമെന്നും തീരുമാനിച്ചു. തുടക്കത്തില്‍ വര്‍ക്കിംഗ് സെക്രട്ടറിയായ കെ.ടി ഉസ്താദ് താമസിയാതെ നജാത്തിനെ ഏറെക്കുറെ ഒറ്റക്ക് വളര്‍ത്തുന്ന, വളര്‍ത്തേണ്ട അവസ്ഥയിലെത്തി. പ്രാരാബ്ധങ്ങളുടെയും പ്രതികൂല സാഹചര്യങ്ങളുടേയും കയത്തില്‍ നിന്ന് നജാത്തിനെ വലിയൊരു വൈജ്ഞാനിക സമുച്ഛയമാക്കി മാറ്റിയതില്‍ ആ വലിയ ജീവിതത്തിനു തന്നെയാണ് ഏറിയ പങ്കും. ധാര്‍മികമായും മൂല്യബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും ഒരു വലിയ സംവിധാനം നടത്തിക്കൊണ്ടു പോവല്‍ എങ്ങനെയെന്ന് തിരയുന്നവര്‍ക്ക് ഉത്തരമാണ് ഉസ്താദ് ജീവിച്ചിരുന്ന കാലത്തെ നജാത്ത് സംവിധാനം. 

87ല്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ വഫാത്തോടെ ഉസ്താദ് ബോര്‍ഡിന്റെ മുഖ്യ കാര്യദര്‍ശിയായി. അന്നാണെങ്കില്‍ സമസ്തക്കുള്ളില്‍ വിഘടന വാദം ഉയര്‍ന്നു നില്‍ക്കുന്ന സന്ദര്‍ഭവും. എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സുന്നി യുവജന സംഘത്തെ രാഷ്ട്രീയ വത്ക്കരിക്കാനും സമസ്തയുടെ നയനിലപാടുകളെ വെല്ലുവിളിക്കാനും ഒരു സംഘം ഇറങ്ങിത്തിരിച്ച പ്രത്യേക സാഹചര്യം. വിഘടനവാദക്കാരുടെ കലുഷിത നീക്കത്തെ മര്‍മം നോക്കി പ്രതിരോധിക്കുന്നതില്‍ അന്ന് കെ.ടി മാനു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ അന്തസ്സിനെ നിലനിറുത്തിയത്. അന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് മര്‍ഹൂം നാട്ടിക മൂസ മുസ്‌ലിയാരായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. നാട്ടിക ഉസ്താദ് വഫാത്തായപ്പോള്‍,എന്റെ വലതു കൈ നഷ്ടപ്പെട്ടുവെന്നാണ് ഉസ്താദ് കുറിച്ചത്.

സമസതയിലുണ്ടായ അനിവാര്യമോ ദൗര്‍ഭാഗ്യകരമോ ആയ പിളര്‍പ്പ് സമയത്താണ് കെ.ടി മാനു മുസ്‌ലിയാരെന്ന സംഘാടകന്റെ വില പലരും തിരിച്ചറിയുന്നത്. സമസ്ത മുശാവറ തീരുമാനത്തിനെതിരെ എറണാകുളത്ത് സമ്മേളനം നടത്തിയവര്‍ക്കെതിരെ മുശാവറയില്‍ പ്രമേയമവതരിപ്പിച്ചത് കെ.ടി ഉസ്താദായിരുന്നു. അദ്ദേഹത്തിന്റെ പ്രമേയത്തെ അന്ന് പിന്താങ്ങിയത് സാക്ഷാല്‍ സി.എച്ച് ഹൈദ്രോസ് മുസ് ലിയാരും. പിളര്‍പ്പിനെതിരെ ഓടി നടന്ന് മസ് ലഹത്താക്കാന്‍ ശ്രമിച്ച സി.എച്ച് ഹൈദ്രോസ് മുസ് ലിയാരടക്കമുള്ള വലിയ നേതാക്കള്‍ അന്ന് സുന്നത്ത് ജമാഅത്തിന്റെ നിലനില്‍പ്പ് സമസ്തയിലൂടെയെന്ന് മനസ്സിലാക്കി സംഘശക്തിക്ക് ശക്തി പകര്‍ന്നവരാണ്. തീരുമാനമെടുക്കുന്ന മുശാവറക്കു മുമ്പ് കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ നടന്ന ഒപ്പു ശേഖരണം ചരിത്രത്തില്‍ അധികം കുറിക്കപ്പെട്ടിട്ടില്ല. ശൈഖുനാ ശംസുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം കെ.ടി ഉസ്താദു സംഘവും ഒരോ മുശാവറ അംഗത്തെയും ചെന്നു കണ്ട് അടുത്ത മുശാവറയില്‍ ശംസുല്‍ ഉലമയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പു വാങ്ങി ഒപ്പു ശേഖരിച്ചു. അന്ന് സംഘത്തിലുണ്ടായിരുന്ന അടക്കാക്കുണ്ട് എ.പി ബാപ്പു ഹാജി കൊയ്യോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാരെ അന്തിപ്പാതിരക്ക് കണ്ണൂരിലെ ഏതോ കുഗ്രാമത്തില്‍ പോയ കണ്ട അനുഭവം തന്റെ അനുഭവ പുസ്തകത്തില്‍ പറയുന്നുണ്ട്. 
ഉസ്താദ് പ്രതികൂല സാഹചര്യത്തിലൂടെ വളര്‍ന്നു വന്ന ഒരു ശരാശരി കിഴക്കനേറനാടന്‍ മാപ്പിളയാണ്. മാപ്പിളപ്പാട്ടും മാപ്പിള കലകളും കളിയാടിയിരുന്ന നാട്ടില്‍ നിന്ന് വളര്‍ന്ന കെ.ടി ഉസ്താദില്‍ ഒരു മികച്ച തൂലികക്കാരനുണ്ടായിരുന്നു. സമസ്തയുടെ കീഴില്‍ പുറത്തിറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സംഘടിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അതില്‍ തന്റെ വിലപ്പെട്ട കുറിപ്പുകള്‍ നല്‍കി സമസതയുടെ വാക്കും നാക്കുമാകാനും അദ്ദേഹത്തിനു കഴിഞ്ഞു. സുന്നി ടൈംസ്, സുന്നി വോയ്‌സ്, അല്‍-മുഅല്ലിം, ഫിര്‍ദൗസ്, സുന്നി അഫ്കാര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സബ് എഡിറ്ററായോ ചീഫ് എഡിറ്ററായോ അദ്ദേഹം തിളങ്ങി.

ഉന്നത വിദ്യഭ്യാസ രംഗത്ത് സമുദായത്തിന്റെ ഉന്നമനം സ്വപ്‌നം കണ്ട കെ.ടി ഉസ്താദ് സമസ്‌ക്കു കീഴില്‍ ഒരുന്നത വിദ്യഭ്യാസ സ്ഥാപനം വേണമെന്ന് എന്നും ആവശ്യപ്പെട്ടിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യക്കു കീഴില്‍ എം.ഇ.എ എഞ്ചിനിംയറിം കോളേജ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിനു പിന്നിലെ വലിയ ഊര്‍ജം കെ.ടി ഉസ്താദായിരുന്നു എന്ന് പലര്‍ക്കും അറിയില്ല. കോളേജ് സ്ഥാപിക്കപ്പെട്ടപ്പോള്‍, അതിന്റെ ്പ്രഥമ കണ്‍വീനര്‍ ഉസ്താദ് തന്നെയായിരുന്നു. സമസ്തക്കു കീഴില്‍ ഒരു വിദ്യഭ്യാസ ഏജന്‍സി വേണമെന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ അണിയറ പ്രവര്‍ത്തനം നടത്തിയതും കെ.ടി ഉസ്താദ് തന്നെയായിരുന്നു. ഇന്ന് പലര്‍ക്കും അറിയാത്ത പല അണിയറ പ്രവര്‍ത്തനങ്ങളും കെ.ടി ഉസ്താദ് അന്ന് എടുത്തു വെച്ചതിന്റെ ഫലമാണ് സമുദായം ഇന്നനുഭവിക്കുന്ന പലതും.  
സമസ്തക്ക് ഓരോ കാലത്തും ഓരോ കിംഗ് മേക്കര്‍മാരുണ്ടായിട്ടുണ്ട്. തുടക്ക കാലത്ത പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാരും ശേഷം പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ് ലിയാരും റശീദുദ്ധീന്‍ മുസ മുസ് ലിയാരും പതി അബ്ദുല്‍ ഖാദിര്‍ മുസ് ലിയാരും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാരും ആ നിരയെ ധന്യമാക്കി. ശംസുല്‍ ഉലമയുടെ വിയോഗത്തോടെ സമസ്തയെന്ന് മഹാ പ്രസ്ഥാനത്തിന്റെ വാക്കും നാക്കുമായി വര്‍ത്തിച്ചത് കെ.ടി ഉസ്താദായിരുന്നു. നിര്‍ണായമായ പല തീരുമാനങ്ങള്‍ക്കും മുമ്പ് നേതാക്കള്‍ സമുദായ നേതാക്കള്‍ കെ.ടി ഉസ്താദിലേക്ക് ചെവിയോര്‍ത്തു. പാഠ പുസ്തക വിവാദം പോലെയുള്ള ഏറെ കോളിളക്കം സൃഷ്ടിച്ച വിവാദ സമയത്ത് മുസ് ലിം സംഘടനകളെയെല്ലാം ഒരു കുടക്കു കീഴില്‍ അണിനിരത്തുന്നതില്‍ അദ്ദേഹം കാട്ടിയ നയതന്ത്ര പാടവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശംസുല്‍ ഉലമക്കു ശേഷം സമസ്തയുടെ ഏതു യോഗങ്ങളിലും അവസാനം വരെ ഇരുന്ന് എല്ലാം തീര്‍പ്പാക്കിയ ശേഷമായിരുന്നു ഉസ്താദ് മടങ്ങിയിരുന്നത്. 
നിസ്വാര്‍ത്ഥതയും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ സംഘാടന ജീവിതമായിരുന്നു കെ.ടി ഉസ്താദ് നയിച്ചിരുന്നത്. അതിന്റെ ജീവിക്കുന്ന തെളിവുകളും അനുഭവസ്ഥരും ഇന്നും ഒരുപാട് ജീവിച്ചിരിപ്പുണ്ട്. നജാത്ത് ഇസ്‌ലാമിക് സെന്റെറിനു വേണ്ടി നിരവധി തവണ വിദേശ സന്ദര്‍ശനം നടത്തിയിരുന്ന അദ്ദേഹം ഒരിക്കല്‍ പോലും കമ്മീഷനോ അധിക ചെലവോ എടുത്തിരുന്നില്ല. സംഘടനാ പ്രവര്‍ത്തനം ജീവിത മാര്‍ഗമായി കാണുന്ന പ്രവണത വര്‍ധിച്ചു വരുന്ന കാലത്ത് കെ.ടി ഉസ്താദ് ഒരു മാതൃകയും ചൂണ്ടു പലകയുമായിരുന്നു. ആ ജീവിതം ഇനിയും വേണ്ടപ്പെട്ട രീതിയില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ചതും അതിന് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതും കെ.ടി ഉസ്താദായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാന രൂപീകരണ യോഗത്തില്‍ സംഘത്തിന്റെ നയനിലപാടുകള്‍ എന്താവണമെന്ന് വിശദീകരിക്കാന്‍ നേതാക്കള്‍ ഏല്‍പ്പിച്ചത് കെ.ടി ഉസ്താദിനെയായിരുന്നു. വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജവും ഉള്‍ക്കരുത്തുമായിരുന്നു ആ നേതാവ്...




ഉസ്താദ് മൊയ്തീൻ കുട്ടി ഫൈസി വാക്കോട്

കെ.ടി.മാനു മുസ്ലിയാരുടെ വിയോഗത്തിന് ഒരു ദശകം പിന്നിട്ടിരിക്കുകയാണ്.പണ്ഡിതൻ,
സംഘാടകൻ,വാഗ്മി,എഴുത്തുകാരൻ, പത്രാധിപർ, മാപ്പിളകവി,വിദ്യാഭ്യാസ പ്രവർത്തകൻ,സ്ഥാപനസാരഥി എന്നീ നിലകളിലെല്ലാം സ്വതസിദ്ധമായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായത്.

മലബാർ കലാപത്തിന്റെ കനലെരിയും കാലത്താണ് (1932) മാനു മുസ്ലിയാരുടെ ജനനം.കണക്കുതീർക്കാനാവാത്ത വിധം കലാപവിധേയമായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും ദേശവും. ബാല്യത്തിലേ പിതാവ് നഷ്ടപ്പെട്ട അദ്ദേഹം ഉമ്മയുടെ കരുത്തിലും കരുതലിലുമാണ് വളർന്നത്. 

     കണ്ണത്ത് ബോർഡ് മാപ്പിള സ്കൂളിലാണ് പ്രാഥമിക മത-ഭൗതിക പഠനം പൂർത്തീകരിച്ചത്.കാട്ടുകണ്ടൻ കുഞ്ഞമ്മദ് മുസ്ലിയാരിൽ നിന്ന് ദർസ് പഠനം ആരംഭിച്ചു.അദ്ദേഹം കരുവാരക്കുണ്ട് വിട്ടപ്പോൾ തൽസ്ഥാനത്ത് അരിപ്ര സി.കെ.മൊയ്തീൻ ഹാജി നിയമിതനായി. ജ്ഞാനാന്വേഷണ സഞ്ചാരിയായ മൊയ്തീൻ ഹാജി മക്കയിലും മദീനയിലുമെല്ലാം പഠനം നടത്തിയിട്ടുണ്ട്. ഭുവനപ്രശസ്ത പണ്ഡിതരിൽ നിന്നും ആർജിച്ച അറിവ നുഭവ സമന്വിതമായിരുന്നു അദ്ദേഹത്തിന്റെ ദർസ്. മാനു മുസ്ലിയാർ ദർസ് പഠനകാലം പൂർത്തീകരിക്കുന്നത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. മാനു മുസ്ലിയാരിലെ പണ്ഡിതമികവിന്റെയും സംഘടനാപാടവത്തിന്റെയും പിന്നിലെ ചാലകശക്തി പ്രസ്തുത ദർസ് ആയിരുന്നു.
1955-ൽ ഉപരിപഠനത്തിന് വെല്ലൂർ ബാഖിയാത്തിൽ ചേർന്നു.

ശൈഖ്‌ ആദം ഹസ്രത്ത്,അബൂബക്ർ ഹസ്രത്ത്, ശൈഖ് ഹസൻ ഹസ്രത്ത്, മംഗലം അബ്ദുൽ അസീസ് ഹസ്രത്ത്, മീറാൻ ഹസ്രത്ത് എന്നിവരായിരുന്നു ബാഖിയാത്തിലെ ഗുരുനാഥൻമാർ.

     ദർസ് പഠനത്തോടൊപ്പം കണ്ണത്ത് ബോർഡ് മാപ്പിള സ്കൂളിൽ 'മാനുമൊല്ലാക്ക'യായി ചെറിയ കാലം അധ്യാപനം നടത്തിയിട്ടുണ്ട്. കണ്ണത്ത് ലിവാഉൽ ഹുദ മദ്റസയിൽ മുഅല്ലിമായും സേവനം ചെയ്തു.ഉപരിപഠന ശേഷം ദർസ് മേഖലയിലേക്ക് തിരിഞ്ഞു. 1957-ൽ ഇരിങ്ങാട്ടിരി ജുമുഅത്തു പള്ളിയിൽ അധ്യാപനം ആരംഭിച്ചു. തനിമ ചോരാതെ പുതുമയെ ഉൾകൊണ്ടായിരുന്നു ഇരിങ്ങാട്ടിരി ദർസ്. ശുദ്ധമലയാളത്തിൽ അധ്യാപനം,പാഠ്യപദ്ധതിക്കു പുറമെ യുള്ള അധികപഠനം,നിശ്ചിത സമയങ്ങളിലെ മൂല്യനിർണയം, അദ്കിയ,ബുർദ,ബാനത്ത് സുആദ, ഹംസിയ്യ തുടങ്ങിയ കാവ്യങ്ങൾക്ക് സ്വന്തമായി എഴുതിയ വ്യാഖ്യാനക്കുറിപ്പുകളെ ആധാരമാക്കിയുള്ള ക്ലാസുകൾ, കൈയെഴുത്ത് മാസിക തുടങ്ങിയവയെല്ലാം കെ.ടി.ഉസ്താദിന്റെ ദർസിനെ ആകർഷകമാക്കി.

      ഇല്ലായ്മയുടെ നെരിപ്പോടിലിരുന്നാണ് കെ.ടി.ഉസ്താദ് സമുദായത്തിന്റെ ശോഭനമായ ഭാവിയെ സ്വപ്നം കാണുന്നത്.പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷയുടെ പ്രഭാ കിരണങ്ങളെ അദ്ദേഹം തുന്നിച്ചേർത്തു.പ്രാന്തവത്കൃതമായ ഒരു പ്രദേശത്തിന്റെയും ജനതയുടെയും ഉയർച്ച അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു.  അതിജീവനത്തിന് വിദ്യയും സംഘബോധവുമാണ് ഫലപ്രദമെന്ന പാഠമാണ് കെ.ടി.ഉസ്താദ് പകർന്നു തന്നത്.പത്രവായന പതിവാക്കാൻ ചെറുപ്രായത്തിൽ കുഞ്ഞിമരക്കാർ മാസ്റ്റർ ഉസ്താദിനെ ഉപദേശിച്ചു. .ഭാഷ ശുദ്ധിയും ലോക പരിജ്ഞാനവും പരിപോഷിപ്പിക്കാൻ അത് സഹായകമായി. ചായ മക്കാനിയിലെ പത്രവായനാ കൂട്ടായ്മയിൽ നിന്നാണ് രണ്ടാം ലോകമഹായുദ്ധ വൃത്താന്തങ്ങൾ അദ്ദേഹം കേട്ടു ഗ്രഹിക്കുന്നത്.സാക്ഷരർക്ക് വോട്ടവകാശമുള്ള കാലത്ത് മലപ്പുറം ദ്വയാംഗ നിയോജക മണ്ഡലത്തിൽ സീതി സാഹിബിനും കൊയപ്പത്തൊടി അഹ്മദ് കുട്ടി ഹാജിക്കും അദ്ദേഹം വോട്ടു ചെയ്തിട്ടുണ്ട്. അന്നു പ്രായം പതിമൂന്ന് വയസ്സ് മാത്രം.

            1952-ൽ കണ്ണത്തെ ഏതാനും ചെറുപ്പക്കാർ കെ.ടി.ഉസ്താദിന്റെ നേതൃത്വത്തിൽ സംഘടിച്ചു. ഒരു യുവ കൂട്ടായ്മക്ക് രൂപം നൽകി. അദ്ദേഹം തന്നെയായിരുന്നു പ്രസിഡണ്ട്.
ഉസ്താദ് മൊയ്തീൻ ഹാജിയാണ് പ്രസ്തുത കൂട്ടായ്മക്ക് ഹയാത്തുൽ ഇസ്ലാം എന്ന് പേരിട്ടത്. ഒരു വർഷം പിന്നിട്ടപ്പോൾ കൂട്ടായ്മയുടെ ഒന്നാം വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരക്കാണ് രൂപം നൽകിയത്.പ്രഭാഷകരെ ക്ഷണിക്കാൻ ഒരു പാട് കിലോമീറ്റർ സൈക്കിളിലാണ് കെ.ടി.ഉസ്താദ് സഞ്ചരിച്ചത്. ഉച്ച ഭാഷിണി കൊണ്ടുവരാൻ
കോഴിക്കോടുപോയതും അദ്ദേഹം തന്നെ.ഹയാത്തുൽ ഇസ്‌ലാം ഒന്നാം വാർഷിക ഉപോത്പന്നമാണ് കണ്ണത്ത് ലിവാഉൽ ഹുദ മദ്റസ.പ്രാസ്ഥാനിക സംവിധാനങ്ങൾ പരിമിതമായിരുന്ന കാലത്ത്  കരുവാരകുണ്ട് കേന്ദ്രീകരിച്ച് 1960-ൽ നിളാമുൽ ഉലമ എന്ന പണ്ഡിത കൂട്ടായ്മ രൂപീകരിച്ചു. ദർസുകളിൽ ഏകീകൃത പരീക്ഷ നടപ്പിലാക്കുക, നികാഹ്, ത്വലാഖ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിലുണ്ടാകാവുന്ന പ്രശ്നങ്ങളിൽ യുക്തമായ തീരുമാനങ്ങളെടുക്കുക തുടങ്ങിയവയായിരുന്നു  കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

        മതരംഗത്തെന്ന പോലെ രാഷ്ട്രീയത്തിലും കെ.ടി.ഉസ്താദിന് വ്യക്തമായ വീക്ഷണമുണ്ടായിരുന്നു.
മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തോടായിരുന്നു അദ്ദേഹത്തിനു  ആഭിമുഖ്യം. സയ്യിദൻമാരും പണ്ഡിതൻമാരും അണിനിരന്ന പ്രസ്ഥാനം എന്ന നിലയിലായിരുന്നു അത്.വണ്ടുരിൽ സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ സമ്മേളനത്തിൽ സംബന്ധിക്കാൻ കാൽനടറാലിയിൽ പങ്കുചേർന്നതും ശൈഖ് ആദം ഹസ്രത്തിന്റെയും മറ്റും പ്രഭാഷണങ്ങൾ കേട്ട് പാതിരനേരത്ത് കരുവാരകുണ്ടിലേക്ക്  മടങ്ങിയതുമെല്ലാം സാഭിമാനം അദ്ദേഹം ഓർക്കുന്നുണ്ട്; തന്റെ ആത്മകഥയിൽ. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനം യുവജന ഘടകത്തെ കുറിച്ച് ചിന്തിക്കും മുമ്പ് കരുവാരകുണ്ടിൽ മാനു മുസ്ലിയാർ യുവജന ലീഗ് രുപീകരിച്ച് മാതൃക തീർത്തിരുന്നു. യുവാക്കളെ സംഘടിപ്പിച്ചും വേദികെട്ടിയും പ്രസംഗിച്ചും പ്രയത്നിച്ച കെ.ടി.ഉസ്താദ് മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് ഉയർത്തിപ്പിടിച്ചത്. അതു കൊണ്ടു തന്നെ രാഷ്ട്രീയത്തിലെ മൂല്യ നിരാസത്തോട് വിസമ്മതിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

    പാണ്ഡിത്യവും സംഘാടകമികവും പ്രഭാഷണ ചാരുതയും കെ.ടി.ഉസ്താദിന്റെ സമസ്തയിലെ വളർച്ചക്ക് വേഗത കൂട്ടി. 1967-ൽ വിദ്യാഭ്യാ ബോർഡ് ജനറൽ ബോഡി അംഗമായി.1970-ൽ മുശാവറയിൽ അംഗമാവുമ്പോൾ ഉസ്താദിന്റെ വയസ്സ് മുപ്പത്തിഎട്ടായിരുന്നു.1987-ൽ വിദ്യാഭ്യാ ബോർഡ് ജനറൽ സെക്രട്ടറിയായി ഉസ്താദിനെ നിർദേശിച്ചത് ശംസുൽ ഉലമയാണ്.

മത വിദ്യാഭ്യാരംഗത്ത് കെ.ടി.ഉസ്താദിന്റെ ഇടപെടലുകൾ സക്രിയവും കാലികവുമായിരുന്നു.
'സമുദായത്തിന്റെ വിദ്യാഭ്യാസ മന്ത്രി' എന്നാണ് ഒരു പ്രതിപക്ഷ പത്രം കെ.ടി.ഉസ്താദിന്റെ ഓർമക്കുറിപ്പിന് തലവാചകം നൽകിയത്.

     എഴുപതുകളിൽ നൂരിശാ ത്വരീഖത്തും എൺപതുകളിൽ ശരീഅത്ത് വിവാദവും വിമത നീക്കവും പ്രാസ്ഥാനികരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കെ.ടി.ഉസ്താദിന്റെ പ്രസംഗവും തൂലികയും അക്കാലത്ത് അതിജീവനത്തിന്റെ ആത്മബലം നൽകി. 
ശരീഅത്തിന്റെ പ്രസക്തിയും മുസ്ലിംകൾക്ക് ഭരണഘടന നൽകുന്ന മൗലിക അവകാശവുമെല്ലാം പ്രാമാണികമായി അദ്ദേഹം വിശദീകരിച്ചു. അഭ്യസ്ത വിദ്യരെയും നിയമജ്ഞരെയും അതിശയിപ്പിക്കുന്ന ജ്ഞാന പ്രവാഹമായിരുന്നു ശരീഅ അത്ത് വിശദീകരണങ്ങൾ. ശരീഅത്ത് വിരോധികളെയും പ്രശ്നാധിഷ്ഠിത മുസ്ലിം ഐക്യ വിരോധികളെയും ഒരു പോലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അസ്വസ്ഥമാക്കി. മാനു മുസ്ലിയാരെ കേൾക്കാൻ അന്ന് സമൂഹം കാതോർത്തു.മലപ്പുറം ശരീഅത്ത് വിശദീകരണ സമ്മേളനത്തിൽ  കോട്ടുമല ഉസ്താദ് ; "മാനു മുസ്ലിയാരേ, ഞാൻ പ്രസംഗിക്കുന്നില്ല. നിങ്ങൾ പ്രസംഗിക്കുക" എന്നു പറഞ്ഞ്  ഉസ്താദിനെ കേൾക്കുവാൻ ജനങ്ങൾക്ക് കൂടുതൽ അവസരം നൽകി . 'എനിക്ക് ഏറ്റവും പ്രചോദനമേകിയ വാക്കുകളായിരുന്നു അത് ' എന്ന് ഉന്നതാദ് പറഞ്ഞത് ഓർത്തു പോകുന്നു ... ആലുവ ത്വരീഖത്ത് പ്രശ്നം സമസ്തയിൽ വന്നപ്പോൾ പഠിച്ചു റിപ്പോർട്ട് ചെയ്യാൻ നിശ്ചയിക്കപ്പെട്ട സമിതിയിലെ പ്രധാന അംഗമായിരുന്നു, ഉസ്താദ് .ശൈഖിനെ നേരിട്ട് കണ്ട് സംസാരിച്ച കൂട്ടത്തിൽ ഉസ്താദും ഉണ്ടായിരുന്നു.

       വിദ്യാഭ്യാസ പ്രവർത്തകൻ എന്നത് കെ.ടി.ഉസ്താദിനോട് കൂടുതൽ ചേരുന്ന വിശേഷണമാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ നിദർശനമാണ് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റർ.അവഗണിക്കപ്പെട്ടവരെ വിദ്യയിലൂടെ മുഖ്യധാരയിലെത്തിക്കുക ഉസ്താദിന്റെ സ്വപ്നമായിരുന്നു. ആ അഭിലാഷവുമായി നടക്കുമ്പോഴാണ് സമസ്ത മലപ്പുറം ജില്ലാ ഘടകം കിഴക്കനേറനാട്ടിൽ അനാഥശാല സ്ഥാപിക്കുക എന്ന ആശയം മുന്നോട്ട് വെക്കുന്നത്. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരും കെ.സി.ജമാലുദ്ദീൻ മുസ്ലിയാരുമായിരുന്നു ജില്ല കമ്മിറ്റിയുടെ പ്രധാന ഭാരവാഹികൾ.1976 ൽ ദാറുന്നജാത്ത് മുസ്‌ലിം ഓർഫനേജ് കമ്മിറ്റി നിലവിൽ വന്നപ്പോൾ പ്രഥമ പ്രധാന ഭാരവാഹികളും ഇവർ തന്നെയായിരുന്നു.കെ.ടി ഉസ്താദ് ,ഓർഫനേജ് കമ്മിറ്റി സഹകാര്യദർശിയായിട്ടാണ് തുടങ്ങിയത്.പിന്നീട് അദ്ദേഹത്തിന്റെ മുഴുസമയ പ്രവർത്തന കളരിയായി ദാറുന്നജാത്ത്.തന്റെ കാഴ്ച്ചപ്പാടുകൾക്കനുസൃതം ദാറുന്നജാത്തും വളർച്ച പ്രാപിച്ചു. അനാഥശാലയിൽ നിന്ന് ഒരു വൈജ്ഞാനിക സമുച്ചയത്തിലേക്ക് ദാറുന്നജാത്തിനെ വളർത്തിയ മാനു മുസ്ലിയാർ സഹിച്ച ത്യാഗങ്ങൾ അവർണനീയമായിരുന്നു.ശരീഅത്തിന്റെ വൃത്തത്തിൽ നിന്ന് സ്ത്രീ വിദ്യാഭ്യാസവും ശാക്തീകരണവും സാക്ഷാത്കരിക്കാമെന്നതിന്റെ സാക്ഷ്യമാണ് ദാറുന്നജാത്ത്. കാലത്തോടൊപ്പം ദാറുന്നജാത്ത് നടക്കാൻ പ്രാപ്തമാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. ദാറുന്നജാത്ത് മുപ്പത്തിമൂന്നാം വാർഷിക സുവനീറിൽ ;'ഇനിയുമുണ്ടേറെ സ്വപ്നങ്ങൾ' എന്ന ശുഭപ്രതീക്ഷ പങ്കുവെച്ചാണ് അദ്ദേഹം വിടവാങ്ങിയത്.

     വേറിട്ട ഒരു കവനസിദ്ധി കെ.ടി.ഉസ്താദിലുണ്ടായിരുന്നു.പാണ്ഡിത്യത്തിന്റെ വജ്രശോഭയിൽ ആ സർഗശേഷി ഒളിമങ്ങിക്കിടന്നു. മാപ്പിളപ്പാട്ടുകളെ ജീവിതത്തോട് ചേർത്തുപിടിച്ച കിഴക്കനേറനാടൻ സാംസ്കാരികത്തനിമയിൽ സ്വാംശീകരിക്കപ്പെട്ടതായിരുന്നു ആ ജൻമ
സിദ്ധി. മാപ്പിളപ്പാട്ടുകളിലെ കമ്പി, കഴുത്ത്, വാൽക്കമ്പി, വാലിൻമേൽക്കമ്പി തുടങ്ങിയ സാങ്കേതിക സംജ്ഞകൾ
അക്കാദമികമായി നിർദ്ധാരണം ചെയ്യാൻ  അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.മാപ്പിളകലാ കുലപതികളെ നിരൂപിക്കാൻ മാത്രം ഉന്നതമായിരുന്നു ഈ ഏറനാടൻ 'മോല്യേരു'ടെ കാവ്യാവബോധം. .ആലാപനത്തോടൊപ്പം പാട്ടുകെട്ടാൻ പരിശീലിച്ചതും അങ്ങനെയാണ്. ആദ്യം അനുകരണ രചനയാണ് നടത്തിയിരുന്നതെങ്കിലും പിന്നീട് പ്രാസനിയമങ്ങളെല്ലാം അഭ്യസിച്ചു.പ്രാർഥന,സാരോപദേശം, നബി കീർത്തനം തുടങ്ങി ഭക്തി പ്രചോദിതമായ നിരവധി സ്വതന്ത്രരചനകൾ നടത്തി. ഉസ്താദിന്റെ പാട്ടുകെട്ടു വൈഭവത്തിന്റെയും കാവ്യപരിജ്ഞാനത്തിന്റെയും അമരസ്മാരകമാണ് 'ഹജ്ജ് യാത്ര'.

എം.കെ.ബാപ്പുട്ടി എന്ന ആത്മസുഹൃത്ത് നാലു ഇശലുകളിൽ  മനോജ്ഞമായ ഒരു കത്തുപാട്ട് ഉസ്താദിനയച്ചു. പാട്ടിലൂടെ ഒരു ഹജ്ജ് യാത്രാവിവരണം എന്നതായിരുന്നു കത്തിലെ അപേക്ഷ.
നാല്പത്തി ഏഴ് ഇശലുകളിലാണ് ഉസ്താദ് മറുപടി കുറിച്ചത്. ആശയാലങ്കാരങ്ങളാലും അമൃതനിഷ്യന്ദങ്ങളായ പദങ്ങളാലും അദ്ധ്യാത്മ പ്രചുരിമയാൽ പ്രശോഭിതമാണ്  ഈ കാവ്യ തല്ലജം.
മൂല്യ നിരാസങ്ങൾക്കെതിരെ ഹൃദയവിങ്ങലോടെ ഉസ്താദ് എഴുതിയ  ഗുണകാംക്ഷ ഗാനങ്ങൾ നിത്യ സാംഗത്യമുള്ളതായിരുന്നു.

   ഏഴു പതിറ്റാണ്ടിലധികം ദീനിന് ,സമൂഹത്തിന്, സമുദായത്തിന്, സമസ്തക്ക് സമർപ്പിതമായിരുന്ന ആ ജീവിതത്തിന് വിരാമം കുറിക്കുന്നത് 2009 ഫെബ്രുവരി ഒന്നിനാണ്. 
കോഴിക്കോട് കടപ്പുറം ....
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അൻപതാം വാർഷിക സമാപന മഹാ സമ്മേളന വേദി...
പകലന്ത്യത്തിൽ തുടങ്ങിയ ശാരീരിക അസ്വസ്ഥത വർദ്ധിക്കുന്നു ...
താൻ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന ജനലക്ഷങ്ങളെ കൺനിറയെ കണ്ട് ആത്മസംതൃപ്തിയോടെ  വേദിയോടു വിടപറയുന്നു ...
ആംബുലൻസിൽ വെച്ച് സ്വന്തം കൈ കൊണ്ട് വെള്ളം വാങ്ങിക്കുടിച്ച്, അല്ലാ.. ലാ ഇലാഹ ഇല്ലല്ലാ... എന്നുറക്കെ ആവർത്തിച്ച് ഉച്ചരിച്ചു കൊണ്ട് ഈ ലോകത്തോടു വിട വാങ്ങുന്നു...

Courtesy: Suprabhaatham 


| ശഫീഖ് വാക്കോട് |
       പ്രിയ പിതാവ് വാക്കോട് ഉസ്താദിൻ്റെ കൂടെ സമസ്തയുടെ മുശാവറ യോഗത്തിനും മറ്റു യോഗങ്ങൾക്കും മിക്ക ദിവസങ്ങളിലും ഉസ്താദ് കൂടെ ഉണ്ടായിരുന്നു. ഉപ്പയുടെ കൂടെ അധിക ദിവസവും ഞാനായിരുന്നതിനാൽ എന്നോട് നല്ല സ്നേഹമായിരുന്നു.ഇടക്ക് കയ്യിൽ കാശൊക്കെ നൽകി ദുആ ചെയ്യാനൊക്കെ ആവിശ്യപ്പെട്ടിരുന്നു. എവിടുന്ന് കണ്ടാലും മോനേ എന്തൊക്കെ വിശേഷം നിൻ്റെ അസുഖമൊക്കെ സുഖായില്ലേ എന്നന്വേഷിക്കാത്ത ദിനം ഞാനോർക്കുന്നില്ല.

       വീട്ടിൽ നിന്നും സമസ്തയുടെ യോഗത്തിന് പുറപ്പെട്ടാൽ നേരെ ചെല്ലുന്നത് എം.എം ഉസ്താദിൻ്റെ വീട്ടിലേക്കാണ്. നിറ പുഞ്ചിരിയുമായി വീട്ടുമുറ്റത്ത് ഞങ്ങളേയും പ്രതീക്ഷിച്ച് ഉസ്താദ് നിൽപ്പുണ്ടാവും .ചായ കുടിപ്പിക്കാൻ കരുതിയിട്ടുണ്ടെങ്കിൽ നിർബന്ധിപ്പിച്ച് കുടിപ്പിക്കും. അല്ലെങ്കിൽ യാത്ര ആരംഭിക്കും.

     കാറിൽ കയറി അവിടെ എത്തുമ്പോഴേക്കും സമസ്തയുടേയും നേതാക്കളുടേയും പല അനുഭവ ചരിത്രങ്ങൾ ഉസ്താദ് പങ്കു വെക്കലുണ്ട്.ഉസ്താദ് പല നാടുകളിലേക്കും പ്രബോധനത്തിന് പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ കൂട്ടത്തിലുണ്ടാവും.ശംസുൽ ഉലമയാണ് ഉസ്താദിനെ മുശാവറയിലെടുത്തത്." എടോ, നിന്നെ ഞാൻ മുശാവറയിലെടുക്കാണ്". ഉസ്താദേ ഞാൻ അതിന് യോഗ്യനല്ല." പിന്നെ ആരെയെടോ അവിടുന്ന് എടുക്കുവാ " .തൃശൂർ ജില്ലയിൽ നിന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഹൈദ്രൂസ് ഉസ്താദിൻ്റെ വഫാത്തിന് ശേഷം ശംസുൽ ഉലമയാണ് അദ്ധേഹത്തെ മുശാവറയിൽ എടുക്കുന്നത്.

      പിതാവിനോട് വല്ലാത്ത സ്നേഹ ബന്ധമായിരുന്നു.എല്ലാ കാര്യങ്ങളും പിതാവ് ഉസ്താദിനോടും ഉസ്താദ് പിതാവിനോടും മുശാവറ ചെയ്യലുണ്ട്.ഉപ്പാക്ക് ഇടക്ക് ചായ കുടിക്കേണ്ടി വരുമെന്ന് ഉസ്താദ് മനസ്സിലാക്കിയതിനാൽ ഇടവിട്ട് എന്നോട് മെല്ലെ പറയും.ഉപ്പാക്ക് ചായ കുടിക്കേണ്ടി വരും. നമ്മുക്ക് ഒരു കടയുടെ അടുത്ത് നിറുത്തണം. ചായക്കടയുടെ അടുത്ത് നിറുത്തിയാൽ ഉസ്താദിന് ആവിശ്യമുണ്ടെങ്കിൽ ഉപ്പയുടെ കൂടെ ചായ കുടിക്കാൻ പോവും.അല്ലെങ്കിൽ കാറിൽ ദിക്റുകൾ ചൊല്ലിയിരിക്കും. പലപ്പോഴും കോഴിക്കോടിൽ നിന്നും തിരിച്ചു വരുമ്പോൾ മോങ്ങത്ത് എത്തുന്നതിൻ്റെ മുമ്പ് ഒരു ചായക്കടയുണ്ട്.പല തര എണ്ണക്കടികളും ഓർഡർ ചെയ്ത് കഴിക്കും. മുളക് ബെജി കഴിക്കുമ്പോഴൊക്കെ പറയും ഇതൊക്കെ കഴിക്കുന്നത് നല്ലതാണ്.
     വഴിയിൽ വെച്ച് മൂന്നു കിലോയുടെ ഓറഞ്ച് ഉസ്താദിൻ്റ വീട്ടിലേക്കും അതുപോലോത്ത ഒന്ന് ഉസ്താദിൻ്റെ വക എൻ്റെ വീട്ടിലേക്കും വാങ്ങും.
തിരിച്ച് വീട്ടിലേക്ക് എത്തുന്നതിൻ്റെ മുമ്പെ ഭാര്യയോട് വിളിച്ച് പറയും.ഞാനും വാക്കോട് ഉസ്താദും മോനും വരുന്നുണ്ട്. ചായ ഉണ്ടാക്കിക്കോ.
ചിലപ്പോഴൊക്കെ ഭാര്യയോട് ചില തമാശ  പറഞ്ഞ് കളിയാക്കിയിട്ട് ഞങ്ങളോട് പറയും .ഇവരെ ഇങ്ങനെയൊക്കെ കളിയാക്കുന്നത് ഒരു രസമാണ്.
അവസാന നാളുകളിലൊക്കെ ഫൈസിമോനെ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഇനി ആ മോനെ എന്ന വിളി കേൾക്കില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു.
   നാഥൻ സ്വർഗത്തിൽ ഒരുമിച്ച് സംഗമിക്കാനുള്ള സൗഭാഗ്യം നൽകട്ടെ... ആമീൻ




|Basheer Thazhekod|

ഇന്ത്യന്‍ ചരിത്രത്തില്‍ ഇസ്‌ലാമിക വിപ്ലവം നടത്തിയ നിസ്തുല്ല്യ വ്യക്തിത്വമാണ് ശൈഖ് ഖാജാ മുഈനുദ്ധീന്‍ ചിഷ്തിയുല്‍ അജ്മീരി (റ). പഴയ കാല ഇന്ത്യയുമായി അറബ് സമൂഹത്തിന് ബന്ധമുണ്ടെങ്കിലും ഇസ്‌ലാമിക വിപ്ലവം എന്ന നിലയിലുള്ള  ഒരു ചുവടു വെപ്പാണ് ശൈഖ് അവര്‍കളുടെ പ്രബോധനത്തിന്റെ നേര്‍ക്കാഴ്ചയായി ഇന്ത്യയില്‍ കാണപ്പെട്ടത്. മഹാനവറുകളുടെ യഥാര്‍ത്ഥ നാമം ഹസന്‍ എന്നാണ്. ജനനം ഇറാനിലെ സഞ്ചര്‍ എന്ന പ്രദേശത്തുമാണ്. പിതാവ് ഗിയാസുദ്ധീന്‍ എന്നവരും മാതാവ് സയ്യിദത്ത് മാഹിനൂര്‍ (റ)വും പുണ്യ പ്രവാചകരുടെ അഹ്‌ലുല്‍ ബൈത്തില്‍ പെട്ടവരാണ്. ഹിജ്‌റ 530 റജബ് 16 നാണ് മഹാന്‍ ഈ ലോകത്തേക്ക് ഭൂജാതനാവുന്നത്. പരിശുദ്ധരായ മാതാപിതാക്കളുടെ തലോടലേറ്റ് വളരാന്‍ ദീര്‍ഘകാലം കഴിഞ്ഞില്ല. ശൈഖിന്റെ പതിനാലാമത്തെ വയസ്സില്‍ പിതാവ് വഫാത്തായി. അതികം വൈകാതെ മാതാവും പരലോകം പുല്‍കി. പിതാവില്‍ നിന്ന് ലഭിച്ച ഒരു മുന്തിരി തോട്ടവും ഒരു ആസൂം കല്ലും അല്‍പം പണവും ഉണ്ടായിരുന്നു. വരുമാന മാര്‍ഗം മുന്തിരി തോപ്പും ആസൂം കല്ലുമായിരുന്നു. തന്റെ മുന്തിരി തോട്ടത്തില്‍ മഹാന്‍ സ്വന്തം ജോലി ചെയ്തിരുന്നു. ഇവിടെ നിന്നായിരുന്നു മഹാനവറുകളുടെ ആത്മീയ വഴിതിരിവ്. ഒരു ദിവസം തോട്ടത്തില്‍ ജോലിചെയ്തു കൊണ്ടിരിക്കുന്ന മാഹാനുഭാവന്റെ അടുക്കലേക്ക് പ്രസിദ്ധ സൂഫി വര്യനായ ഇബ്രാഹിം ഖന്തൂസി അവറുകള്‍ കടന്നുവന്നു. തന്റെ അരികില്‍ വന്ന ശൈഖ് അവറുകള്‍ക്ക് മഹാന്‍ അല്‍പം മുന്തിരി കൊടുത്തു സ്വീകരിച്ചു. ശൈഖ് അവറുകള്‍ മഹാന് തന്റെ ഭാണ്ഡത്തില്‍ നിന്നും ഒരു റൊട്ടിയെടുത്ത് തന്റെ വായില്‍ ഇട്ട് ചവച്ചരച്ച് നല്‍കി. ഇതിലൂടെ വലിയ മാറ്റമാണ് മഹാനവറുകള്‍ക്ക് ലഭിച്ചത്. ദുനിയാവിനോടുള്ള വിരക്തിയും ആഖിറത്തിനോടുള്ള അടങ്ങാത്ത ആഗ്രഹവും ആ ധന്യ മനസ്സില്‍ കത്തി ജ്വലിക്കാന്‍ തുടങ്ങി. പിന്നീട് തനിക്ക് അനന്തര സ്വത്തായി ലഭിച്ച മുന്തിരിതോട്ടം സാധുകള്‍ക്ക് ദാനം ചെയ്തു. മഹാന്‍ സൂഫി ദേശാടനത്തിന് ഇറങ്ങി. ഇതിനിടയില്‍ പല മഹാന്‍മാരുമായി ബന്ധം പുലര്‍ത്താനും മഖ്ബറകള്‍ സിയാറത്ത് നടത്താനും സാധിച്ചു. ദേശാടനത്തിനിടയില്‍ മഹാന്‍ ഉസ്മാനുല്‍ ഖാറൂനി (റ) വിനെ കുറിച്ച് അറിയുകയും ശിക്ഷണത്തിനായി സന്നിധിയയില്‍ എത്തിചേരുക്കുകയും ചെയ്തു. ശൈഖ് അവറുകള്‍ മഹാനെ കണ്ട ഉടനെ ആത്മീയോന്നതിയുടെ ലക്ഷണങ്ങള്‍ ആ മുഖത്ത് വാഴിച്ചെടുത്തു. തന്റെ മുരീദായി മഹാനവറുകളെ സ്വീകരിച്ചു. പിന്നീട് ഇരുപത് വര്‍ഷം മഹാന്‍ തന്റെ ശൈഖിന് ഖിദ്മത്ത് എടുത്ത് ധന്യ ജീവിതം നയിച്ചു. ഒരു ദിവസം ശൈഖ് മാരുടെയും സൂഫി മഹാത്മാക്കളുടെയും ഇടയില്‍ വെച്ച്. ഉസ്മാനുല്‍ ഖാറൂനി (റ)  പറഞ്ഞു:  താങ്കള്‍ വുളൂഅ് പുതുക്കുക. വുളൂഅ് പുതുക്കി വന്ന മഹാനവറുകളോട് അല്‍ ബഖറ മഴുവനായി ഓതാന്‍ ഗുരു നിര്‍ദേശമുണ്ടായി. പിന്നീട് റസൂലുല്ലാഹിയുടെ പേരില്‍ നൂറ്റൊന്ന് സ്വലാത്ത് ചൊല്ലാനുമായിരുന്നു. ഇതിന് ശേഷം ഉസ്മാനുല്‍ ഖാറൂനി (റ) ആഖാശത്തേക്ക് കൈ ഉയര്‍ത്തിയിട്ട് പറഞ്ഞു ഇപ്പോള്‍ താങ്കള്‍ അല്ലാഹുവിന്റെ അടുത്ത് വലിയ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. പിന്നീട് ശൈഖ് അവറുകള്‍ മഹാന് സ്ഥാന വസ്ത്രം നല്‍കി. തുടര്‍ന്ന് തന്റെ ശൈഖിന്റെ കൂടെ ഹറമിലേക്ക് പുറപ്പെട്ടു. മക്കയിലെത്തിയപ്പോള്‍ ശൈഖ് ഉസ്മാനുല്‍ ഖാറൂനി (റ)മഹാനുവേണ്ടി ദുആ ചെയ്തു. പിന്നീട് റസൂല്‍ (സ) യുടെ സന്നിദിയിലേക്ക് പുറപ്പെട്ടു. ഇവിടെ വെച്ച് മഹാന് ശൈഖ് ഉസമാന്‍ ഖാറൂനി (റ) തന്റെ ശൈഖ് മാരില്‍ നിന്ന് ലഭിച്ച മുഴുവന്‍ ജ്ഞാനങ്ങളും പകര്‍ന്ന് നല്‍കി. ശൈഖ് അവറുകള്‍ ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മഹാന്‍ തന്റെ സൂഫി ദേശാടനം ആആരംഭിച്ചു. ഖാന്‍വായിലെത്തി രണ്ട് വര്‍ഷം താമസിച്ചു. ഇതിനിടയില്‍ അവിടെത്തെ ഭരണാധികാരിയെ കുറിച്ച് ആ നാട്ടുക്കാര്‍ പരാതി പറുയുകയും മഹാന്റെ സാനിദ്ധ്യത്തില്‍ ഇയാള്‍ മുസ്‌ലിമായി. പിന്നീട് റസൂലുല്ലാഹി (സ) യുടെ ക്ഷണ പ്രകാരം പരിശുദ്ധ ഹറമിലെത്തി കുറച്ച് ദിവസം റൗളാ ശരീഫില്‍ താമസിച്ചു.  ഇതിനിടയില്‍ ഒരു ദിവസം റൗളാ ശരീഫില്‍ നിന്നും  ഒരശരീരി കേട്ടു. ' താങ്കളെ ഞാന്‍ ഹിന്ദിന്റെ സുല്‍ത്താനായി നിയോഗിച്ചിരിക്കുന്നു. താങ്കളുടെ വാസസ്ഥലവും ഖബറും അവിടെ തന്നെയാണ്. അവിടെ പ്രബോധനെ നടത്തുക ' .
മുത്തു റസൂലിന്റെ കല്‍പനയനുസരിച്ച മഹാന്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു സദ്‌വൃത്തരായ നാല്‍പത് മുരീദുമാരും കൂടെയുണ്ടായിരുന്നു. മാഹന്‍ നേരെ എത്തിചേര്‍ന്നത് ഡല്‍ഹിയിലാണ്. അതിനു മുമ്പ് തന്നെ ഡല്‍ഹി ഒരു രണ ഭൂമിയായിരുന്നു. ഇതിനു കാരണം സുല്‍ത്താന്‍ ശിഹാബുദ്ധീന്റെയും പൃത്വിരാജിന്റെയും സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നു. മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ വലിയ വൈരാഗ്യമായിരുന്നു. തികച്ചും ഒരു സമൂഹം ഒരു നല്ല വഴിക്കാട്ടിയെ കാത്തിരുന്ന അനുയോജ്യ സന്ദര്‍ഭം.
ആ സമയത്ത് സത്യത്തന്റെയും സമാധാനത്തിന്റെയും ധവളപ്രകാശമായി ശൈഖ് മുഈനുദ്ധീന്‍ ചിശ്തി (റ). ഉദയം ചെയ്യുന്നത്. പിന്നീട് ദീര്‍ഘകാലം ഇന്ത്യന്‍ ജനതയെ ആത്മീയ, ആത്മീയേതര മേഖലകളില്‍ ഉന്നതമായ മേഖലകളിലേക്ക് കൈ പിടിച്ചാനയിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ആ മഹാ മനീഷിയിലൂടെ സത്യദീനിന്റെ സ്വാന്തന തീരത്തേക്കണഞ്ഞു. ഇന്നും ഇന്ത്യന്‍ ജനതയുടെ സംരക്ഷകനായി അജ്മീറില്‍ അന്തിയുറങ്ങുന്നു.


  | Muhammed Masuood AP Kumarampathur|
 
        സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയും കാസര്‍ഗോഡ് ഉന്നത സ്ഥാനിയ പണ്ഡിതനുമായ സി.എം അബ്ദുള്ള മൗലവി ഉസ്താദ് ദാരുണമായി വധിക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഖേദകരമെന്നോളം കൊലപാതകികളാരെന്ന് അന്വേഷിക്കേണ്ട ഉദ്യോഗസ്ഥ സംഘവും ചില തല്‍പര വൃത്തങ്ങളും ഇതൊരും ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളിലാണ് സ്.ബി.ഐ സമര്‍പ്പിക്കുകയും കോടതി തള്ളുകയും  കഴിഞ്ഞ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും തീര്‍ത്തും വസ്തുത വിരുദ്ധമായി ആത്മഹത്യയാണ്  വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നത് റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും സുവ്യക്തമാണ്. ഉത്തര കേരളത്തിലെ മഹാ പണ്ഡിതനും സമസ്തയുടെ  വൈസ് പ്രസിഡന്റും ജാതിമത വേലികെട്ടുകള്‍ക്കപ്പുറത്ത് എല്ലാവരും സര്‍വാദരണീയരുമായിരുന്ന ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം ഇന്നും കാസര്‍ക്കോട് ജനതയുടെ മനസാക്ഷിക്കേറ്റ മുറിവായി തുടരുകയാണ് അതിലുപരി കേരള കരക്കേറ്റ മത പണ്ഡിതന്റെ തീരാ നഷ്ടം 2010 ഫെബ്രുവരി 15 ന് രാവിലെ ചെമ്പരിക്കയിലെ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ കടലില്‍ പൊങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസന്വേഷണം  ആരംഭിക്കുന്നിടത്ത്  തുടങ്ങിയ അനാസ്ഥയും ദുരൂഹതയും ക്രൈം ബ്രാഞ്ചും സി.ബി.ഐ യും ഏറ്റടുത്ത ശേഷവും തുടരുകയാണ്. സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞാണ് സി.ഐ അഷ്‌റഫ് ഖാസിയുടെ വീട്ടിലെത്തി മൊഴിയെടുക്കുന്നത്. വൈകിയതിനെ പറ്റി കാരണം ചോദിച്ചപ്പോള്‍ നിങ്ങളുടെ ദുഃഖമെല്ലാം അടങ്ങട്ടെ എന്ന് കരുതി താമസിപ്പിച്ചതെന്ന നിരുത്തരവാദപരമായ പ്രതികരണമാണ് അവര്‍ നല്‍കിയത്. അത് പോലെ കടല്‍കരയില്‍ കടുക്കല്ലിന് മുകളില്‍ നിന്ന് കണ്ടെടുത്ത ഖാസിയുടെ ചെരുപ്പും വടിയും ടോര്‍ച്ചും ശാസ്ത്രീയമായി പരിശോധിക്കാതെ പോലീസ് അലക്ഷ്യമായി ജീപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. ഖാസിയുടെ റുമിലെ പൂട്ടും വിരലടയാള വിദഗ്ദ്ധര്‍ പരിശോധിച്ചില്ല. ഡോഗ് സ്‌കോഡ് അടക്കമുള്ള പരിശോധന മുറകള്‍ സ്വീകരിച്ചില്ല. ഖാസി ഉപയോഗിക്കാറുള്ള രണ്ട് കണ്ണടകള്‍ ഒന്ന് വീട്ടിലും മറ്റൊന്ന് കാറിലും കാണപ്പെട്ടു. അപ്പോള്‍ കണ്ണട ധരിക്കാതെയാണ് 77 വയസ് പിന്നട്ട കണ്ണട യില്ലാതെ ഒന്നും ,ചെയ്യാറില്ലാത്ത ഖാസി ആ ദുര്‍ഘടമായ കല്ലില്‍ കൂട്ടത്തിലൂടെ പാതിരാവിലൂടെ നടന്നു വെന്നത്  സാമാന്യബോധമുള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാദമാണിത്. അത് പോലെ നന്നായി നീന്തല്‍ അറിയാവുന്ന ആള്‍ വെള്ളത്തില്‍ചാടി ആത്മഹത്യ ചെയ്യില്ലെന്ന ലോജിക്കും ആ വാദം നിരാകരിക്കുന്നു അന്ന് കാര്യമായ അന്വേഷണമോ പരിശോധനയോ കൂടാതെ ലോക്കല്‍ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചാണ്. പിന്നീട് ക്രൈംബ്രാഞ്ചും സി.ബി.ഐ യും നീങ്ങിയത് ആര്‍ക്കോ വേണ്ടി തിരക്കഥ തയ്യാറാക്കുന്ന വിധത്തിലാണ് ഓരോ റിപ്പോര്‍ട്ടും പുറത്ത് വന്നത്. ഇപ്പോള്‍ 2 വട്ടം സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളുകയാണ് ചെയ്തത് . രേഖകളും സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവം ആത്മഹത്യയാക്കി ചിത്രീകരിച്ചവര്‍ക്ക് കൃത്യമായ ഗൂഢോദ്ദേശ്യങ്ങളുണ്ടായിരുന്നു വെന്ന കാര്യം നാള്‍ക്കുനാള്‍ തെളിഞ്ഞുവരികയാണ് . ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നു വെന്നും വിദഗ്ദ്ധരായ ക്വട്ടേഷന്‍ ടീം മുഖേനയാണ് നിര്‍വഹിക്കപ്പെട്ടതെന്നും പൊതുവെ വിലയരുത്തപ്പെട്ടതാണ്. അതിന് ബലമേകിയ ഒരു മൊഴിയായിരുന്നു ഓട്ടോ ഡ്രൈവറായ അശ്‌റഫിന്റെത് . തെക്കന്‍ ജില്ലയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീലേശ്വരത്ത് വെച്ച് നടക്കാറുണ്ടെന്നും അവിടെ വെച്ച് പണ സഞ്ചി കൈമാറിയെന്നും ഇയാള്‍ എറണാംകുളം ജില്ലാ കോടതിയില്‍ ഹാജറാക്കി മൊഴിരേഖപ്പെടുത്താന്‍ ശ്രമിച്ചങ്കിലും ചില സാങ്കേതിക കാരണത്താല്‍ അത് നടന്നില്ല. മാത്രമല്ല  അശ്‌റഫിന് എറണാംകുളത്ത് വിളിച്ചുവരുത്തി കടുത്ത ശാരീരിക മാനസിക പീഠനങ്ങള്‍ നടത്തി മൊഴി മാറ്റി പറയിച്ചതായി വന്നു, ശേഷം  ഈവിവരം പുറത്ത് പറഞ്ഞാല്‍ നീ പുറം ലോകം കാണില്ലെന്ന ഭീഷണിയെ തുടര്‍ന്ന് അയാള്‍ രംഗം വിട്ടു.

 ഉസ്താദിന്റെ ജീവിതം


      ഉസ്താദിന്റെ ജീവിതത്തെ കുറിച്ച് സമസ്ത മുശാഅറ അംഗവും മംഗലാപുരം ഖാസിയമായ ഉസ്താദ് ത്വാഖാ അഹ്മദ് അസ്ഹരി പറയുന്നത് നമുക്ക് ഇവിടെ പരാമര്‍ശിക്കാം: വളരെ ലളിതമായ  ജീവിതമായിരുന്നു ഉസ്താദിന്റെത് എല്ലാ വിഷയത്തിലും തികഞ്ഞ കരുതലുള്ള ആള്‍ അതുതന്നെയാണല്ലോ ത്വാഖാ ഉസ്താദിന്റെ കുടുംബ പാരമ്പര്യം തന്നെ മഹോന്നതമാണ് പിതാമഹത്തുകളുടെതായിട്ട് പല കറാമത്തുകളും കേട്ടിട്ടുണ്ട്. മുഴുവന്‍ സമയവും പ്രവര്‍ത്തകനായിരുന്നു. വിവിധ വിഷയങ്ങളില്‍ ഉസ്താദിനു
 പാണ്ഡിത്യമായിരുന്നു .ഏറെ ശ്രദ്ധേയം ഗോള ശാസ്ത്രത്തിലെ ഉസ്താദിന്റെ അഗാധജ്ഞാനമായിരുന്നു. കാസര്‍ഗോഡിന്റെ വൈജ്ഞാനിക വികാസത്തിലുടനീളം ശ്രദ്ധ പതിപ്പിച്ചിരുന്ന ഉസ്താദിന്റെ മരണം ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നതില്‍ ഒരു സംശവുമില്ല. ഉസ്താദിന്റെ ഘാതകര്‍ ഇവിടെ പലയിടത്തുമുണ്ട്. ഉസ്താദിനെ പോലൊരു മഹാന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നത് തന്നെ മഹാ പാതകമല്ലേ? കാസര്‍ഗോഡ് ദക്ഷിണ കന്നഡ മേഖലകളില്‍ സമസ്തക്ക് വളക്കൂറുണ്ടാകുന്നത്  ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായാണ്. സമസ്തക്ക് ഇന്നും ഉത്തര കേരളത്തിലും ദക്ഷിണ കന്നഡയിലും ഉള്ള ജനപിന്തുണ ഉസ്താദ് കെട്ടിപടുത്തതായിരുന്നു നിറ പാണ്ഡിത്യവും അത്യപൂര്‍ണവുമായ അത്ഭുത വ്യക്തിത്വമായിരുന്നു. സിഎം ഉസ്താദിനെ പോലെ സര്‍വ്വാദരണീയരായ മനുഷ്യനെ കൊന്ന് കടലില്‍ തള്ളിയിട്ട് കുറ്റവാളികള്‍ക്ക് ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിക്കുമെന്ന് വന്നാല്‍ ഇവിടെ ആര്‍ക്കുണ്ട് സുരക്ഷിതത്വം എന്ന ചോദ്യം പ്രസക്തമാണ്. പണവും അധികാരവും സ്ഥാപിത താല്‍പര്യങ്ങളെയും അന്വേഷണ ഏജന്‍സികളെയും അന്വേഷണത്തെയും വിധിയെയും സ്വാധീനിക്കുന്നു വെന്ന കാര്യം ആരെയും ഭയപ്പെടുത്തുന്നതാണ്. കാസര്‍ഗോഡ് പ്രദേശത്തെ മിക്ക സംഘടനകളും ഉസ്താദിനെ സ്‌നേഹിക്കുന്ന പരശ്ശതം ജനങ്ങളും ആശങ്കയിലാണ് ഖാസിയുടെ മകന്‍ ശാഫി കോടതിയില്‍ ഫയല്‍ ചെയ്ത കേസും ജനകീയ ആക്ഷന്‍ കമ്മറ്റിയും ഖാസി കുടുംബവും സംയുക്തമായി നടത്തുന്ന അനിശ്ചിതമായ സഹനസമരവും നീതിക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്നു. ഈ കുറിപ്പ് തയ്യാറാക്കുന്നതിനിടയിലാണ് സി.ബി.ഐ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടു കോടതി തള്ളിയെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നത്. ആരൊക്കെകളിച്ചാലും അന്തിമമായി നീതി തന്നെ പുലരുമെന്ന് ഉറക്കെ പറയാന്‍ നമുക്ക് സാധിക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ ടീം ഈ കേസ് അന്വേഷിച്ചു സത്യം കണ്ടെത്തെണമെന്ന ആവശ്യമായി ഉസ്താദ് ജനകീയ കമ്മറ്റിയും ഖാസി കുടുംബവും സഹന സമരായി മുന്നോട്ട് പോവുക തന്നെ ചെയ്യും.

കേസിന്റെ നാള്‍ വഴികള്‍

   ഒമ്പത് വര്‍ഷം മുമ്പ് 2010 ഫെബ്രുവരി 15 നാണ് മയ്യിത്ത് കടലില്‍ കാണപ്പെട്ടത്. മയ്യിത്ത് പൊങ്ങിക്കിടക്കുന്നത് പ്രദേശി വാസികളാണ്കണ്ടത്. DYSP  ഹബീബ് റഹ്മാന്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഈ സമയത്ത് നടന്ന ലോക്കല്‍ പോലീസിന്റെ ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രധാനപ്പെട്ട പല തെളിവുകളും പോലീസിന്റെ ഇടപെലുകള്‍ മൂലം നശിപ്പിക്കപ്പെട്ടു എന്നതാണ് വസ്തുത സുപ്രധാന തെളിവുകളായി ഗണിക്കപ്പെടുന്ന വടി, ടോര്‍ച്ച്, ചെരിപ്പുകള്‍ എന്നിവയുടെ പ്രിന്റുകള്‍ എടുക്കാനോ ഡോഗ് സ്‌ക്വാഡിനെ വരുത്താനോ തയ്യാറായില്ല ഗുരുതരമായ വീഴ്ചയാണ്  പത്ത് മണിക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ചെമ്പരിക്ക ഉസ്താദിനെ കൊന്നവരുടെ ഗൂഡാലോചനയെ പൂട്ട് ഒന്നാമത്തെ പദ്ധതിയാണ്  അത് കൊണ്ടാണ് ഇത് നടന്നത്. സി.ഐ അശ്‌റഫ് റൂമിലേക്ക് ആദ്യം എത്തി ബാസ്‌കറ്റില്‍ പൂട്ടിന്റെ കവര്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തി ലക്ഷങ്ങള്‍ ചെലവിട്ട് 80 ലധികം നായകളെ വളര്‍ത്തുന്ന കേരള പോലീസിന് അന്നൊരു നായയെയും അന്നവിടെക്ക് എത്തിക്കാന്‍ തോന്നയില്ല. ഇവിടുത്തെ പ്രാദേശിക പോലിസ് ഒത്തുകളിച്ചതിന്റെ തെളിവാണിതൊക്കെ. സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ സീനിയര്‍ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായ ഒരു വ്യക്തിയുടെ ദുരൂഹ മരണത്തില്‍ പോലീസ് നടത്തിയ ഉദാസീനത തികച്ചും തയ്യാറാക്കപ്പെട്ട പദ്ധതികള്‍ക്കനുസരിച്ചാണ്. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കെതിരെ പരുക്കന്‍ രീതിയിലാണവര്‍ പെരുമാറിയതും തെളിവുകള്‍ ധാരാളമുണ്ടായിട്ടും ശാസ്ത്രീയ അന്വേഷണങ്ങള്‍ വേണ്ടപോലെ ഉപയോഗപ്പെടുത്തിയല്ല. ശ്‌സ്ത്രീയ അന്വേഷണത്തിന്റെ സാധ്യതകള്‍ തള്ളികളയാന്‍ പോലീസ് പറയുന്ന ന്യായീകരണങ്ങള്‍ വിചിത്രമാണ്. വസ്തുതകള്‍ അന്വേഷിക്കാതെ ആത്മഹത്യയാക്കി പോലീസിന്റെ തിടുക്കം ലോക്കല്‍ പോലീസ് തെളിവ് നശിപ്പിക്കുന്നതില്‍ കൂട്ടുനിന്നു. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മുറിവുകളും കഴുതെല്ല് പൊട്ടിയതും ആത്മഹത്യയെന്ന വാദം നിരന്തരം ഉരുവിടുന്നവര്‍ നല്ലവെണ്ണം നീന്താനറിയുന്ന ഒരാള്‍ എങ്ങനെയാണ് വെള്ളത്തെ ആത്മഹത്യ മാര്‍ഗമാക്കി തെരെഞ്ഞെടുക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കണം. അന്വേഷണം ലോക്കല്‍ പോലീസിന്റെ കയ്യില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റടുക്കുകയും പിന്നീട് CBI വരെ എത്തുകയും ചെയ്തു. ആദ്യമാസങ്ങള്‍ CBI അന്യേഷണം ഊര്‍ജിതമായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും പാസപോര്‍ട്ട്, ഐ.ഡി കാര്‍ഡ് മുതലായവ പിടുച്ചുവെക്കുക വരെ ചെയ്തിട്ടുണ്ട്. കേസ് ഫെബ്രുവരി 29 ന് ക്രൈം ഡിപ്പാര്‍ട്ട് മെന്റിന് വിട്ടു എങ്കിലും ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചില്ല. രണ്ട് ദിവസത്തിന് ശേഷം ക്രൈം ബ്രാഞ്ച് എത്തി കുടുംബാംഗങ്ങളുടെ അടുത്തെത്തി അന്വേഷണ പുനഃരാരംഭിച്ചു അതിനിടെ മതസംഘടനകളും രാഷ്ട്ര സംഘടനകളും കേസ് CBI ക്ക് വിടണമെന്ന് വാദിച്ചു. തത്ഫലമായി കേസ് CBI ക്ക് വിട്ടതായി മാര്‍ച്ച് 24 ന് കേരള നിയമസഭ അറിയിച്ചു. തെളിവുകള്‍ ഓരോന്ന് കണ്ടുപിടിച്ച പ്രിതികളെ പിടികൂടാനായി എന്ന സമയത്ത് ആ അന്വേഷണ തലവനെ സ്ഥലം മാറ്റി പകരക്കാരന്‍ കേസ് കളെല്ലാം തട്ടിക്കൂട്ടി തെളിവുകള്‍ നശിപ്പിച്ചു. ഈ അവസരത്തിലാണ് മലയാള മനോരമ CBI റിപ്പോര്‍ട്ട് ആത്മഹത്യ എന്ന നിലയില്‍ വാര്‍ത്ത വന്നത്. കോടതി എത്തുന്നതിന് മുമ്പെ CBI റിപ്പോര്‍ട്ട് ചോര്‍ന്നു എന്നായിരുന്നു ഈ വാര്‍ത്തക്ക് കാരണം. ഓഫീസര്‍മാരും നിയമ പാലകരും സ്വകാര്യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേസ് അട്ടിമറിക്കാനുള്ള ഗൂഢ തന്ത്രങ്ങളും മെനഞ്ഞു. ഹൈക്കോടിയുടെ രൂക്ഷ വിമര്‍ശന മുണ്ടായപ്പോള്‍ CBI മരണം ആത്മഹത്യ പരം എന്ന മുദ്രവെച്ച് സമര്‍പ്പിച്ചു. ഈ കേസ് കോടതിയില്‍ 5 വര്‍ഷത്തോളം നീണ്ടു നിന്നു കമാല്‍ പാഷ അദ്യക്ഷനായ ബെഞ്ച് ട്രയല്‍ കോര്‍ട്ടിലേക്ക് വിട്ടു അവിടെ നീതി കിട്ടിയില്ലെങ്കില്‍ ഹൈകോടതിയിലേക്ക് വിടാമെന്നും ബെഞ്ച് അറിയിച്ചു. അത് ഹൈക്കോടതി തള്ളുകയും പുതിയ ടീമിനെകൊണ്ട് ശാസ്ത്രീയ അന്വേഷണം കൂടി നടത്തണമെന്ന് വിധിച്ചു. പിന്നീട് ഡാര്‍വിനും സംഘവും വന്നു. സമൂഹത്തിലെ ഉന്നത ബന്ധമുള്ളവരെ കുറിച്ച് അന്വേഷിക്കണമെന്ന് മകന്‍ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ക്ക് പോലീസ് മുറ ഉപയോഗിക്കാന്‍ പറ്റില്ല എന്നായിരുന്നു മറുപടി . ഡാര്‍വിനും സംഘവും നല്‍കിയ റിപ്പോര്‍ട്ടിനെയാണ് കോടതി നിര്‍ദേശിച്ച പ്രകാരം അന്വേഷിച്ചില്ലെന്ന് പറഞ്ഞ് തള്ളിയത്. 
       ഒമ്പത് വര്‍ഷമായി നീണ്ട കേസിന്‍ പല തെളിവുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സമഗ്രമായ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സ്റ്റാറ്റസ് വട്ട പൂജ്യമാണ്. ആദ്യം മുതലെ അന്വേഷണം നടത്തേണ്ടതുണ്ട്. രണ്ട് തവണയും ആത്മഹത്യ എന്ന റിപ്പോര്‍ട്ട് കോടതി തള്ളുകയാണ് ഉണ്ടായത് എന്ന വസ്തുത ആശ്വാസം പകരുന്നു. ഖാസിയുമായി ബന്ധമുള്ള സമസ്തയും മറ്റു മത രാഷ്ട്രീയ സംഘടനകളും ശക്തമായി രംഗത്തുള്ള സ്ഥിതിക്ക് ഈ ആവശ്യം അംഗീകരിക്കപ്പെടും എന്ന് തന്നെ പ്രതീക്ഷിക്കാം. അത്തരമൊരു പോരാട്ടമാണ് കാലം ആവിശ്യപ്പെടുന്നത്. അത് വഴി സ്വാത്ഥികനും സമാദരണീയരുമായ ഒരു പണ്ഡിത പ്രമുഖന്‍ സ്വയം ജീവനൊടുക്കി എന്ന് തട്ടിവിട്ടു പരേതാത്മാവിും കുടുംബത്തിനും അദ്ദേഹം പ്രധിനിധാനം ചെയ്ത സംഘടനക്ക് മാനഹാനി ഉണ്ടാക്കിയവരും അതിനു കൂട്ടും നിന്നവരും കാണിച്ച അക്ഷന്തവുമായ അപരാധത്തിന് പകരം ചോദിക്കാനുള്ള അവസരമാണ് കൈ വരുന്നത്. 
      ഇനിയും ലാഘവ ബുദ്ധിയോടെ പുറം തിരിഞ്ഞ് നില്‍ക്കുന്നവരും ആശയ കുഴപ്പെ സൃഷ്ടിച്ച് സംഘീര്‍ണമാക്കാന്‍ ശ്രമിക്കുന്നവരും സ്വയം പരിഹാസ്യരാകുന്നതിന് മുമ്പ് നിലപാട് മാറ്റുമെന്ന് പ്രദീക്ഷിക്കാം. സി.എം ഉസ്താദ് ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും നടത്തുന്ന സമരം വിജയിക്കുമെന്ന് തന്നെ പറയാം ഇന്‍ഷാ അല്ലാഹ്. ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ വിധിയാണ് അന്തിമ വിധി. അത്‌വരെ കാത്തിരിക്കാം പോരാട്ടം തുടരാം നാഥന്‍ തുണക്കട്ടെ


                                                                                         




അല്ലാഹുവിന്റെ ഇഷ്ടദാസരായ ഒട്ടനേകം മഹാമനീഷികളുടെ മഹനീയ പാദസ്പര്‍ശനം കൊണ്ട് അനുഗ്രഹീതമായ മണ്ണാണ് മലയാളക്കര. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ പുണ്യപ്രവാചകരുടെ അനുചരരില്‍ പ്രബോധന ദൗത്യവുമായി കടല്‍ കടന്നെത്തിയ സ്വഹാബികള്‍ മുതല്‍ അഹ്‌ലുബൈത്തിലെ സുകൃത സാനിധ്യങ്ങളും ആത്മീയതയുടെ അത്യുന്നതയില്‍ വിരാചിക്കുന്ന ഔലിയാക്കളും ഉണ്ടതില്‍. ഇതില്‍ യമനിലെ ഹളറമൗത്തില്‍ നിന്നും ഹിദായത്തിന്റെ കൊടിയേന്തി കൊച്ചുകേരളത്തില്‍ സത്യമതത്തിന്റെ വെളിച്ചമെത്തിക്കാന്‍ ഇവിടെ താമസമാക്കുകയും ദൗത്യനിര്‍വഹണാനന്തരം ഇലാഹിലേക്ക് മടങ്ങിയവരുമായ പുണ്യാളന്‍മാരുടെ മഖ്ബറകള്‍ ധാരാളമാണ്. അതൊക്കെയും വിരല്‍ ചൂണ്ടുന്നത് ഇസ് ലാമിന്റെ പ്രബോധനത്തിലേക്കുള്ള നേരടയാളങ്ങളായിട്ടാണ്.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ മണ്ണിനെ യമനിന്റെ വൈജ്ഞാനിക ഗന്ധംകൊണ്ട് പ്രഭവിരിച്ച അവര്‍ ഇന്നും ഈ മണ്ണില്‍ ആത്മീയ ലോകത്ത് നിന്നും നമ്മെ നയിക്കുന്നു. ചരിത്രപ്രാധാനികളായ ഈ പണ്ഡിതപ്രതിഭകളില്‍ ഏറെ സ്ഥാനീയരാണ് ഖുത്വ്ബുസ്സമാന്‍ അസ്സയ്യിദ് മമ്പുറം ബാഅലവി തങ്ങള്‍(ഖ.സി). യമനിലെ ഹളറമൗത്തിലെ തരീം എന്ന കൊച്ചു ഗ്രാമത്തില്‍ സയ്യിദ് മുഹമ്മദുബ്‌നു സഹ്ല്‍ മൗലദ്ദവീല(റ)ന്റെയും ജിഫ്രി കുടുംബത്തിലെ പ്രധാന പണ്ഡിതനായിരുന്ന ശൈഖ് ഹസ്സന്‍ ജിഫ്രി(റ)ന്റെ സഹോദരിയുമായ സയ്യിദ ഫാത്വിമ(റ)യുടെയും മകനായി ഹിജ്‌റ 1166 ദുല്‍ഹിജ്ജ 23 ശനിയാഴ്ച രാത്രിയാണ് മമ്പുറം തങ്ങള്‍ ഭൂജാതനാവുന്നത്. ആദരവും ബഹുമാനവും ഏറെയുള്ള ആ കുടുംബത്തില്‍ തങ്ങളുടെ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ വഫാത്തായി. ശേഷം മാതൃസഹോദരിയായ സയ്യിദ ഹാമിദ(റ)യാണ് പരിപാലിച്ചത്. മാതാവില്‍ നിന്ന് തന്നെയായിരുന്നു സ്‌നേഹവും സത്യസന്തതയുടെയും ആദ്യപഠനം. എട്ടാം വയസ്സില്‍ തന്നെ തങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി നാട്ടുകാര്‍ക്കിടയില്‍ ഹാഫിള് എന്ന പേരിന്ന് അര്‍ഹരായി. തന്റെ മാതുലന്‍ മലബാറിലേക്ക് പ്രബോധന ദൗത്യവുമായി ചെന്ന വിവരം കേട്ടറിഞ്ഞ തങ്ങള്‍ അങ്ങനെയാവാന്‍ ആഗ്രഹമുണ്ടെന്ന് മാതൃസഹോദരിയെ അറിയിച്ചു. അവരുടെ സമ്മതപ്രകാരം പതിനേഴാം വയസ്സില്‍ ശഹ്‌റു മുഖല്ലയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഹിജ്‌റ 1183 ല്‍ റമളാന്‍ 19-ന് കേരളതീരത്തേക്ക് ആ വസന്തം വന്നണഞ്ഞു. കോഴിക്കോടുനിന്നും ഉടനെ തിരൂരങ്ങാടിക്കടുത്ത് മമ്പുറത്ത് തങ്ങള്‍ താമസമാക്കി. തിരൂരങ്ങാടി ഖാളിയായിരുന്ന ജലാലുദ്ധീന്‍ മഖ്ദൂം(റ)ന്റെ വസ്വിയ്യത്ത് പ്രകാരം പുത്രി ഫാത്വിമ(റ)നെ വിവാഹം കഴിച്ചു. ചാക്കീരി കുടുംബത്തിലെ അവറാന്‍ എന്നറിയപ്പെടുന്ന അബ്ദുറഹ്മാന്‍ എന്നവരോട് എന്റെ കുടുംബത്തിന്റെ ചിലവ് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും അയാള്‍ അനുസരിക്കുകയും ചെയ്തു. ഇന്നും തങ്ങളുടെ ആ ഓല മേഞ്ഞ വീട് ചാക്കീരി കുടുംബമാണ് പരിപാലിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ധവള നക്ഷത്രമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മമ്പുറം തങ്ങളുടെ പുത്രനാണ്. മതപരമായ കാര്യങ്ങളില്‍ മഖ്ദൂമിയ്യാ ശൈലി സ്വീകരിച്ച് വിശുദ്ധ ദീനിന്റെ പ്രഭപരത്താനിറങ്ങിയ മമ്പുറം തങ്ങളെ ജനം അതിരറ്റ ആദരവോടെയും ബഹുമാനത്തോടെയുമാണ് നോക്കിക്കണ്ടത്.
മത പരമായ കാര്യങ്ങളില്‍ മഖ്ദൂമിയന്‍ നിലപാട് സ്വീകരിച്ച അദ്ദേഹം കര്‍ക്കശ നിലപാടുകാരനായിരുന്നു. മതമൈത്രിയില്‍ നിന്നു കൊണ്ടുള്ള  സാമൂഹിക നവോത്ഥാനമായിരുന്നു തങ്ങള്‍ നിര്‍വഹിച്ചിരുന്നത്. 19 ാം നൂറ്റാണ്ട് മലബാര്‍ മുസ് ലിമിന്ന് ദുരിതങ്ങളുടെ കാലമായിരുന്നു. മുസ് ലിമിന്റെയും ഹിന്ദുക്കളുടെയും പൊതു ശത്രുവായ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. നേതൃത്വം നല്‍കുകയും ചെയ്തു. 
ധര്‍മ്മിഷ്ടനും മതഭക്തനുമായിരുന്നു തങ്ങള്‍ ജാതിമത ഭേതമന്യേ ജനം അവിടത്തെ ബഹുമാനിച്ചു. 

മുക്കാല്‍ നൂറ്റാണ്ട് ജീവിച്ച് പ്രോജ്വലിച്ച് നിന്ന മമ്പുറം തങ്ങള്‍ക്ക് ഹി: 1259 ഓടെ വാര്‍ദ്ധക്യ അസുഖങ്ങളുണ്ടായി. ചേറൂര്‍ പടയില്‍ പങ്കെടുത്ത് കാലിന്ന് കൊണ്ട വെടിവെപ്പിലുള്ള മുറിവാണ് മരണത്തിലേക്ക് നയിച്ചത്. ഹിജ്‌റ 1260(1845) മുഹറം ഏഴിന് ഞായറാഴ്ച രാത്രി തങ്ങള്‍ വിടപറഞ്ഞു. 94 വയസ്സായിരുന്നു.77 വര്‍ഷം കേരളത്തില്‍ ചിലവഴിച്ച ശേഷമാണിത്. 'സന്മാര്‍ഗ ചന്ദ്രന്‍ അസ്തമിച്ചേ' എന്ന് വേദനയോടെ അവിടത്തെ ചാരത്തു നിന്ന് ശിഷ്യനായിരുന്ന സൂഫി ഉമര്‍ ഖാളി (റ) പറയുകയുണ്ടായി. ഇന്നും മമ്പുറം മഖാം ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്. ജാതി മത ഭേത മന്യേ നാടിന്റെ അഷ്ടദിക്കുകളില്‍ നിന്നും ജനം അവിടേക്ക് സിയാറത്തിനെത്തുന്നു. എല്ലാവര്‍ഷവും മുഹറം 1 മുതല്‍ 7 വരെ നേര്‍ച്ച നടക്കുന്നുണ്ട്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അന്നദാനത്തിനും നേര്‍ച്ചക്കും മഖാം പരിപാലനത്തിനും ദാറുല്‍ ഹുദാ കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.


                                                                                                                 |Ali Krippur|




|Abdhullah Faizy Kunnath|
സ്‌നേഹമാണ് ഉപ്പയെ  കുറിച്ചോര്‍ക്കുമ്പോള്‍, മനസ്സില്‍ കുളിരുമാണ് അവിടെത്തെ ഓരോ ചലനങ്ങളും
ഞങ്ങള്‍ക്കുമുമ്പില്‍ എന്നും പൂവിട്ട് നിന്നു. ഉലമാ-ഉമറാ എന്നതിന്റെ നേര്‍ പതിപ്പായി സമസ്തക്കും ലീഗിനും വേണ്ടി ഒരുപാട് ഓടി നടന്നു, ജീവിതാന്ത്യം വരെ അത് മുറുകെ പിടിച്ച് ഞങ്ങളില്‍ ഒരു വന്‍ വിടവ് സൃഷ്ടിച്ച് നാഥന്റെ വിളിക്കുത്തരം നല്‍കി. ഉപ്പച്ചി ഇത്രപ്പെട്ടന്ന് പോകുമെന്ന് ഞങ്ങളൊരിക്കലും നിനച്ചില്ല, വീണ് കാലിന് ഒരു ചെറിയ മുറിവ് വന്നു എന്നല്ലാതെ ഒന്നും തന്നെ ആ ജീവിതത്തെ തളര്‍ത്തിയില്ല, സതാ ജാഗ രൂ
ഗരായി നടന്നു, കര്‍മോത്സുകത ആ ജീവിതത്തെ പ്രകാശ പൂരിത മാക്കി സജീവത എന്നത് ഉപ്പച്ചിയില്‍ എന്നു കൂടപ്പിറപ്പായി. അറുപതെട്ടിലെത്തിയപ്പോഴും ആ സജീവത യ്ക്ക് ഒരു തളര്‍ച്ചയും വന്നിരുന്നില്ല എന്ന് തന്നെ പറയാന്‍ കഴിയും.
   ഞാന്‍ മലേഷ്യയില്‍ MBA പഠിക്കുന്ന സമയത്ത് പല പ്രാവി്യം ഉപ്പച്ചി അവിടെ വരുകയും കൂട്ടുകാരോടൊക്കെ സൗഹൃദം പങ്കിടുകയും അവിടുത്തെ ചുറ്റുപാടുകളും സാഹചര്യങ്ങളും മനസ്സിലാക്കി നാട്ടുകാരെനെന്ന നിലയില്‍ അവിടെ കൂട്ടിയതും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു അന്ന് എനിക്ക് മതവിദ്യാഭ്യസത്തിന്റെ പ്രാദാന്യമോ ശ്രേഷ്ഠതയോ വേണ്ടത്ര ഉണ്ടായിരുന്നില്ല. കാരണം ഉപ്പ എന്നെ പഠിപ്പിച്ചത് മതമായിരുന്നില്ല. പക്ഷെ ഉപ്പ ഒരിക്കല്‍ പറഞ്ഞു മതം കൂടി പഠിച്ചാല്‍ 'ഉപ്പച്ചിക്കുട്ടി' ഉഷാറാകും,ഞാന്‍ പലപ്പേഴും ചിന്തിച്ചിട്ടുണ്ട് എന്തിനാണ് ഉപ്പ എന്നെ മതവിദ്യാഭ്യാസത്തിന് മുമ്പ് ഭൗതികം പഠിപ്പിച്ചത്? പക്ഷെ അര്‍ത്ഥം നിറഞ്ഞു നിന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട് താനും,കുടുംബത്തില്‍ മൂത്തവനായ എന്നെ മത-ഭൗതിക ജ്ഞാനത്തതിന് പര്യപ്തനാക്കി മറ്റു മക്കള്‍ക്കുകൂടി മാതൃക സൃഷ്ടിക്കാന്‍ തന്നെയായിരുന്നു അത്. ആ കുശാല ബുദ്ധിയും തന്റേടവും ഒരിക്കലും കുടുംബ പരിസരത്ത് നടുന്നതിന് പകരം സുമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുക്കുകയായിരുന്നു. പട്ടിക്കാട് ജാമിഅഃനൂരിയയില്‍ ആത്മീയ ചലനങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ സമസ്തയുടെ MEA എന്‍ജിനീയറിങ്ങ് കോളേജിലും വാപ്പച്ചി സജീവ സാനിധ്യം സൃഷ്ടിച്ചു. ഇതൊക്കെ വെറുമൊരു കാട്ടികൂട്ടലുകള്‍ മാത്രമായിരുന്നില്ല. മറിച്ച് അന്യരുടെ മുന്നില്‍ ഒരു പോറലുമേല്‍പ്പിക്കാതെ അതെല്ലെങ്കില്‍ ഒരു പോരായ്മയും ചൂണ്ടിക്കാണക്കാന്‍ കഴിയാത്ത രീതിയില്‍ സമൂഹത്തിന് വേണ്ടി നടന്നുനീങ്ങി. തിരക്കിനിടയില്‍ പോലും ഉസ്താദുമാര്‍-ഗുരുവര്യര്‍-സയ്യിദന്മാര്‍ ഇവരെയൊക്കെ അങ്ങേയറ്റം സ്‌നേഹിച്ചു. ഇതൊക്കെ ഞങ്ങള്‍ക്ക് പറഞ്ഞ തരികയും ചെയ്തിരുന്നു, അവരാണ് സമുദായത്തെ വളര്‍ത്തിയതെന്നും അവരാണ് നമ്മുടെ സുരക്ഷകരെന്നും എന്നൊക്കെ ഞങ്ങള്‍ക്ക് എന്നല്ല സമൂഹത്തിന് മുഴുവന്‍ കാണിച്ചു കൊടുത്തു. ശംസുല്‍ ഉലമയുടെ കൂടെ ജീവിച്ച് അവര്‍ക്ക് താങ്ങും തണലുമായി ഉപ്പച്ചി ജീവിച്ചിരുന്നു, അവിടെത്തെ അനുഗ്രഹമാണ് എന്നെ  ഇത്രത്തോളം ആക്കിയതെന്ന് ഉപ്പച്ചി പറയാറുണ്ടായിരുന്നു. തിരക്കിനിടയില്‍ പോലും പലപ്പോഴും പാണക്കാടും പോകുമായിരുന്നു ഏതൊരു കാര്യത്തിന്റെയും അവസാനവാക്കറിയാന്‍ മദ്ധ്യസ്ഥതക്ക് ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ബന്ദം സൃഷ്ടിച്ചു. പാണക്കാടിന്റെ മുറ്റത്ത് എന്നും നാനാ വിശ്യങ്ങള്‍ക്കായി എത്തിയിരുന്നു.

      ജീവിതത്തില്‍ വെറുതെ ഇരിക്കുന്ന, ചടഞ്ഞിരിക്കുന്ന ഒരു ഏര്‍പ്പാട് മരണം വരെ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതും നേട്ടമായി കാണാന്‍ കഴി
ഞ്ഞു നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണം എന്ന ഒരു നാനാര്‍ത്ഥമായിരുന്നു അവിടുത്തെ ജീവിതം തിരക്കിട്ട് പരിപാടികള്‍ കഴിഞ്ഞ് വീട്ടില്‍ വന്നതേയുണ്ടാവുകയുള്ളു അപ്പോഴേക്കും അടുത്ത പരിപാടിക്ക്  വിളി വന്നിരിക്കും അപ്പോഴൊന്നും തനിക്ക് വയ്യ എന്നൊരു വാക്ക് ഉപ്പച്ചിയില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കാലില്‍ മുറിപറ്റിയ സമയത്ത്‌പോലും  വലിച്ച് വലിച്ചാണെങ്കിലും ഉപ്പ സജീവതയില്‍ നിറഞ്ഞു നിന്നു ജാമിഅയുടെ സമ്മേളനം ഉപ്പാക്ക് ഒരു ഉത്സവ പ്രതീതി യായിരുന്നു.മുറിപറ്റിയ സമയത്ത് സ്റ്റിക്ക് പിടിച്ച് സമ്മേളനത്തില്‍ നിറഞ്ഞ് നിന്നപ്പൊള്‍ എന്തിനാണ് ഇത്രപാട്‌പെട്ട് ഓടി നടക്കുന്നതെന്ന് തന്നോട് പലരു ചോദിച്ചിരുന്നു പിന്നീടാണ് അത് അവസാനത്തെ സമ്മേളനമായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞത് അതറിഞ്ഞിട്ടായിരിക്കും ഉപ്പച്ചി അസുഖ ബാധിതനായി സമ്മേളനത്തില്‍ നിറഞ്ഞ്  നിന്നത് കഴിഞ്ഞ സമ്മേളനത്തില്‍ ഒരു  വിടവ് അനുഭവപ്പെട്ടിരുന്നു അത് മറ്റൊന്നുമായിരുന്നില്ല ഉപ്പച്ചിയുടെ അഭാവമായിരുന്നു .

 തിരുവനന്തപുരത്ത് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ഉപ്പയോടെപ്പം പോയിരുന്നു. അന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു വേഷ വിധാനം. എല്ലാവരും സ്റ്റാന്റേഡില്‍ വന്നപ്പോള്‍ ഉപ്പച്ചിയെത്തിയിരുന്നത് വാലുള്ള തലപ്പാവും ജുബ്ബയും തുണിയും. ജനനിബിഡമായ വിഐപി സദസ്സില്‍ പോലും വാപ്പ സ്വീകരിച്ചിരുന്നതും ആ ലേബല്‍ തന്നെയായിരുന്നു. അത് ബിസിനസ് മീറ്റിലായാല്‍ പോലും. എത്രയോ കാശ് ഉപ്പച്ചി സമസ്തക്കും മറ്റും വേണ്ടി ചിലവാക്കി. ഞങ്ങളോട് പറയുമായിരുന്നു സ്വദഖ കൊടുക്കണം. സ്വദഖ ചെയ്യണം, എന്നാലെ ജീവിതം സംശുദ്ധമാവൂ. ഉപ്പച്ചിയുള്ള സദസ്സില്‍ സംഭാവനാവശ്യാര്‍ത്ഥം സംഘാടകര്‍ വരുകയാണെങ്കില്‍ ഉപ്പച്ചിയുടെ വക തന്നെയായിരിക്കും ആദ്യത്തെ സംഭാവന.

 പട്ടിക്കാട് എന്നത് ഉപ്പച്ചിക്ക് ജീവനായിരുന്നു. അത് കൊണ്ടാവാം ജാമിഅയല്ലത്ത എത്രയോ സ്ഥാപനങ്ങള്‍ ഉണ്ട്. പക്ഷേ ഉപ്പച്ചി പറഞ്ഞത് നീ ഫൈളി ബിരുദം എടുക്കണമെന്നാണ്, ഉപ്പച്ചിയും ഫൈസി എന്നറിയപ്പെടാന്‍ ആഗ്രഹിച്ചു. പലയിടത്തും അങ്ങനെ തന്നെയാണ് അറിയപ്പെട്ടതും.

 എത്രയോ തവണ ഹജ്ജും ഉംറയും ചെയ്ത് വാപ്പ ഹാജി എന്ന അപരനാമം സ്വീകരിക്കുകയും ചെയ്തു. പല പ്രാവശ്യം ഹജ്ജിന് പോവുമ്പോള്‍ ഞങ്ങള്‍ ചോദിക്കുമായിരുന്നു, എന്തിനാണിത്ര കഷ്ടപ്പെട്ട് ഓരോ വര്‍ഷവും പോവുന്നത്, ബാപ്പച്ചിയുടെ മറുപടി എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ''എത്രയോ വയോ വൃദ്ധരും ഒന്നും അറിയാത്തവരും എത്രയോ ഹാജിമാരുണ്ടിവിടെ അവരെയൊക്കെ സഹായിക്കാന്‍ കഴിഞ്ഞാല്‍ അതെത്ര പുണ്യമുള്ള കാര്യമാണ്'' ഇങ്ങനെ നിറഞ്ഞ് നില്‍ക്കുന്ന മനുഷ്യ സഹജത ഞാന്‍ പലപ്പോഴും ഓര്‍ത്ത് കണ്ണീരൊലിപ്പിച്ചിട്ടുണ്ട്.

 അവസാന സമയത്ത് ഉപ്പയോടെപ്പം ചിലവഴിച്ചപ്പോള്‍ എനിക്കൊരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനായി, അധ്വാത്മക മേഖലയിലെ ഉന്നമനത്തിനെ കുറിച്ചായിരുന്നു അധിക സംസാരവും അല്ലാഹുവിലേക്ക് അടുക്കാനും അല്ലാഹുവിനെ സ്‌നേഹിക്കാനുമുള്ള ഒരുപാട് അധ്യായങ്ങള്‍ ആ വേളയില്‍ ഉപ്പച്ചി എനിക്ക് ഓതി തന്നു. നോമ്പനുഷ്ടിച്ചും , പള്ളിയില്‍ പോയി ബാങ്ക് വിളിച്ചും അല്ലാഹുവിലേക്ക് അടുക്കാന്‍ ഉപ്പച്ചി അവസാന സമയം ശൃദ്ധിച്ചു. ഒരു വ്യാഴായ്ച്ച ദിവസം നാഥന്റെ വിളിക്കുത്തരം നല്‍കി സവിതം പുല്‍കി. ഇന്ന് വാപ്പ കൂടയില്ല എന്നത് നേരെങ്കിലും വാപ്പ ഞങ്ങളെ ഇപ്പോഴും നിയന്ത്രിക്കുന്നുണ്ട് , പലകാര്യങ്ങളും കല്‍പ്പിക്കാനും വിരോധിക്കാനും അവിടുത്തെ മഹനാനുവാധങ്ങള്‍ ആത്മീയ സാനിധ്യത്തിലൂടെ എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. എന്നാലും ഉപ്പച്ചിയില്ലാത്ത ഒരാണ്ട് കഴിയുമ്പോള്‍  ഈറനണീക്കുകയാണ്



| Ibrahim Thadaparamba | 
 ജീവിത ലക്ഷ്യം മനസ്സിലാക്കി ജീവിച്ച എല്ലാ വ്യക്തികള്‍ക്കും ദിശ തെറ്റാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ജ്വലിച്ചുകത്തുന്നതിനിടയില്‍ കെട്ട് പോകുന്ന വിളക്കുകള്‍ അതിന്റെ പ്രകാശം ഭൂമിയില്‍ ആകമാനം ബാക്കിയാക്കുമ്പോള്‍ അതിന്റെ ചുവട്ടിലിരുന്ന് സന്തുഷ്ട ജീവിതം നയിക്കാന്‍ സൗഭാഗ്യം ലഭിച്ച മഹത്വുക്കളേറെ. അത്യുന്നത പതവികളിലൂടെ സഞ്ചാരം നടത്തിയപ്പോഴും ലാളിത്യത്തിന്റെയും വിനയത്തിന്റെയും ജീവിത സ്പര്‍ശമായി നമുക്കിടയിലൂടെ കടന്നുപോയ പകരം വെക്കാനില്ലാത്ത പണ്ഡിത പ്രതിഭയാണ് ശൈഖുനാ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍. മരണം ചിലരെ കൂടുതല്‍ പരിശുദ്ധരായി തെളിയിക്കാനുള്ള അവസരമാണ്. നിയ്യത്തിന്റെ നന്മ, ഉറച്ച നിലപാട്, ആദര്‍ശ നിഷ്ട പ്രശ്‌ന പരിഹാര ശേഷി തുടങ്ങി പലരിലായി ഒരുമിച്ചുകൂടുന്ന ഗുണങ്ങള്‍ ഒരാളില്‍ സമ്മേളിച്ച് മഹാനവറുകള്‍ സമുദായത്തിനിക്ക് വിവധ മേഘലകളില്‍ നേതൃത്വം നല്‍കിയപ്പോയും, അസൂയ, അഹങ്കാരം, ലോകമാന്യം തുടങ്ങിയ ഹൃദയത്തിലടിഞ്ഞുകൂടുന്ന ദുശിച്ച സ്വഭാവങ്ങളില്‍ നിന്നും മുക്തിനേടി സംശുദ്ധ ഹൃദയത്തിന്റെ ഉടമയാകന്‍ പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു മഹാനവറുകള്‍. നന്മയുടെ വിശേഷണങ്ങള്‍ കൊണ്ട് തിന്മകളെ നേരിട്ട് ഉമ്മത്തിന്റെ  നന്മകള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ ഒരു സംഘാടകനായി ജീവിച്ച മഹാനവറുകളു
ടെ തഖ്‌വയും ഇഖ്‌ലാസും നിറഞ്ഞ ജീവിതവിശുദ്ധി ജനമനസ്സുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ചെറുപ്പം മുതല്‍ അവസാന നിമിഷം വരേയുള്ള ഉസ്താദിന്റെ ജീവിതം മനുഷ്യകുലത്തിന് മാതൃകയാക്കാനുതകുന്നതാണ്. ഓരോ മഹതുക്കളും ഈ ലോകത്തോട് വിടപറയുമ്പോള്‍ അവരുടെ ജീവിതം സമൂഹത്തിന് അതുല്ല്യമായ സന്ദേശങ്ങളാണ് കൈമാറുന്നത്.

ജീവിതം സംശുദ്ധമാണ്

   അരനൂറ്റാണ്ട് കാലം മതവിദ്യാഭ്യാസ മേഘലയില്‍ അദ്വിതിനായി സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ അഗ്രേസരനായി സമുദായ സേവന പാതയിലൂടെ ജീവിതം തീര്‍ത്ത് അഹ്്‌ലുസ്സുനത്തി വല്‍ ജമാഅത്തിന്റെ വഴിയില്‍ ജ്വലിച്ചു നിന്ന വിളക്കുമാടമായിരുന്ന ശൈഖുനാ കോട്ടുലമ അബൂബക്കര്‍ മുസ്്‌ലിയാരുടെ മക്കളില്‍ രണ്ടാമത്തെ മകനായി കൊണ്ടാണ് 1952 ഫെബ്രുവരി 10ന് ബാപ്പു ഉസ്താദ് ജനിക്കുന്നത്. ചെറുപ്പത്തിലെ വലിയ ബുദ്ധിശാലിയായിരുന്ന ബാപ്പു ഉസ്താദ് തന്റെ വീടിന്റെ അടുത്തുള്ള ഓത്തു പള്ളിയില്‍ വെച്ച് പ്രാഥമിക പഠനത്തിന് തുടക്കംകുറിച്ചു. ഈ കാലത്തു തന്നെ മലപ്പുറം ടൗണ്‍ ജുമാമസ്ജിദിന്റെ മനേജ്‌മെന്റിന് കീഴില്‍ നടത്തപ്പെടുന്ന എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ് വരെ ഉസ്താദ് പഠനം നടത്തി. പ്രാഥമിക പഠനത്തിന് ശേഷം ദര്‍സ് പഠനത്തിനായി ഉപ്പ മുദരിസായി നിലകൊള്ളുന്ന അക്കാലത്ത് വലിയ പേരുകേട്ട പരപ്പനങ്ങാടിയിലെ പനയത്തില്‍ പള്ളിയില്‍ ദര്‍സ് പഠനം ആരംഭച്ചു. പണ്ഡിതനായ ഉപ്പയുടെ അരുമ ശിഷ്യനായി ബാപ്പു ഉസ്താദ് പഠനം നടത്തുകയും ഉപ്പയുടെ ശിക്ഷണം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. പരപ്പനങ്ങാടിയില്‍ നിന്നും ബാഫഖി തങ്ങളുടെ നിര്‍ബന്ധപ്രകാരം ജാമിഅക്ക് തുടക്കം കുറിച്ചപ്പോള്‍ അവിടേക്ക് പോേവണ്ടിവന്നു. ഉപ്പയോടപ്പം ബാപ്പു ഉസ്താദും ജാമിഅയില്‍ വന്നെങ്കിലും വലിയ കിതാബുകള്‍ ഓതാത്തതിനാല്‍ അവിടുത്തെ ക്ലാസുകളില്‍ ഇരിക്കാന്‍ പ്രയാസമനുഭവപ്പെട്ടപ്പോള്‍ ഉപ്പ റൂമിലിരിന്ന് കിതാബുകള്‍ ബാപ്പു ഉസ്താദിന് ഓതികൊടുത്തു. ഈ കാലഘട്ടത്തിലാണ് സമസ്ത്തക്ക് കീഴില്‍ ക്രസന്റ് ബോര്‍ഡിങ്ങ് മദ്‌റസ ജാമിഅയില്‍ സ്ഥാപിക്കുന്നത്. ബാപ്പു ഉസ്താദ് അതിലെ ഒരു വിദ്യാര്‍ത്ഥിയായി പഠനം നടത്തുകയും ആറാം ക്ലാസ് വരെ പട്ടിക്കാട് സ്‌കൂളിലും പഠിച്ചു. പട്ടിക്കാട് രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രമുഖ പണ്ഡിതനായ കെ.കെ ഹസ്രത്ത് നടത്തിയിരുന്ന ആലത്തൂര്‍പടി ദര്‍സിലേക്ക് പഠനം മാറ്റി. അവിടെ നിന്നും തഫ്‌സീര്‍, മിശ്ഖാത്ത്, മഹല്ലി, ശറഹുതഹ്ദീബ് തുടങ്ങിയ വലിയ കിതാബുല്‍ ഓതി. ആലത്തൂര്‍പടി ദര്‍സില്‍ നിന്നും അബൂബക്കര്‍ ഹസ്രത്ത് അന്‍വരിയ്യയിലേക്ക് പോയപ്പോള്‍ ഉസ്താദിനൊപ്പം ബുപ്പു ഉസ്താദും അവിടേക്ക് പോയി. അവിടെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും ജാമിഅയിലേക്ക് പോയി നാല് വര്‍ഷത്തെ പഠനത്തിന് ശേഷം 1975 ല്‍ ഫൈസി ബിരുദം നേടി. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ബാപ്പു ഉസ്താദിന്റെ പ്രമുഖ സഹപാഠിയായിരുന്നു.

സേവന വീഥിയില്‍

  പഠനം കഴിഞ്ഞതിനുശേഷം മലപ്പുറം ജില്ലയിലെ അരിപ്ര വേളൂര്‍ ജുമുഅത്ത് പള്ളിയിലാണ് ബാപ്പു ഉസ്താദ് ദര്‍സ് ആരംഭിച്ചത് 75-ഓളം പുറം നാട്ടുകാരായ വിഥ്യാര്‍ത്ഥികളും 200-ഓളം നാട്ടുകാരായ വിദ്യാര്‍ത്ഥികളും ബാപ്പു ഉസ്താദിന്റെ അടുക്കല്‍ പഠനം നടത്തിയിരുന്നു. അവിടുത്തെ ഖത്തീബും ഖാസിയും ബാപ്പു ഉസ്താദ് തന്നെയായിരുന്നു. അവിടെ രണ്ട് വര്‍ഷം സേവനം നടത്തിയതിന്നുശേഷം ഉപ്പയുടെ നിര്‍ദേശ പ്രകാരം നന്തി ദാറുസ്സലാം അറബിക് കോളേജിലേക്ക് പോയി. ചീക്കിലോട്ട് എന്ന പേരില്‍ അറിയപ്പെടുന്ന റഹ്മാനിയ്യാ സ്ഥാപകന്‍ ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാരും അവിടുത്തെ പ്രിന്‍സിപ്പാളായിരുന്ന ശൈഖുനാ എം എം ബഷീര്‍ മുസ്‌ലിയാരും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരോട് ബാപ്പു ഉസ്താദിനെ റഹ്മാനിയയിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി ആവശ്യം ഉന്നയിച്ചപ്പോള്‍ പിതാവിന്റെ ആവശ്യാനുസരണം ബാപ്പു ഉസ്താദ് നന്തി ദാറുസ്സലാമിലെ ഒരു വര്‍ഷ സേവനത്തിന് ശേഷം 1979-ല്‍ കടമേരി റഹ്മാനിയ്യാ അറബിക് കോളേജില്‍ മുദരിസായി പ്രവേശിച്ചു. പിന്നീട് നാലു പതിറ്റാണ്ട് കാലം മരണം വരെ കടമേരി റഹ്മാനിയ്യയുടെ അമരക്കാരനായി ബാപ്പു ഉസ്താദ് മുന്നില്‍ ഉണ്ടായിരുന്നു.
പിതാവിന്റെ വഴിയേ സഞ്ചരിച്ച ബാപ്പു ഉസ്താദിന് എല്ലാവരുടെയും സനേഹവും ആദരവും പരിഗണനയും ചെറുപ്പത്തില്‍ തന്നെ ലഭിച്ചിരുന്നു. പിതാവിന്റെ കൂടെ സമസ്തയുടെ സമ്മേളനങ്ങള്‍ക്കും കീഴ്ഘടകങ്ങളുടെ പരിപാടികളിലേക്കും പോകുന്നതിനാല്‍ എല്ലാവരും 'കോട്ടുമലയുടെ മോന്‍' എന്നു വിളിച്ച് ബാപ്പു ഉസ്താദിനെ പരിചയപ്പെടുമായിരുന്നു. ചെറിയവരും വലിയവരും പിതാവ് വിളിച്ചിരുന്ന 'ബാപ്പു' എന്ന പേര് ഏറ്റ് വിളിക്കുകയും സ്വന്തം പേരായ മുഹമ്മദ് എന്നതിനേക്കാള്‍ ബാപ്പു എന്ന പേര് അറിയപ്പെടുകയും അതിനോടൊപ്പം വലിപ്പത്തില്‍ കോട്ടുമല എന്ന് എല്ലാവരും ചേര്‍ത്ത് വിളി തുടങ്ങിയപ്പോള്‍ പുതിയ തലമുറയില്‍ രണ്ടാം കോട്ടുമലയായി ബാപ്പു മുസ്‌ലിയാര്‍ അറിയപ്പെട്ടു.

സമസ്തയിലേക്ക്

  മുസ്‌ലിംകള്‍ ജീവിച്ചു പോന്നിരുന്ന ആശയാദര്‍ശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് മുസ്‌ലിംകളുടെ ബോധമുണ്ഡലത്തില്‍ ബിദ്അത്തിന്റെ ആശയങ്ങള്‍ കുത്തിവെക്കാന്‍ തുടങ്ങിയപ്പോള്‍ ഇസ്‌ലാമിന്റെ തനതായ ശൈലിയെ നലനിര്‍ത്താനും സത്യം ജനങ്ങളിലേക്ക് എത്തിക്കാനും പണ്ഡിതസൂരികള്‍ രൂപം നല്‍കിയ മത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കേരള ഇസ്‌ലാമിക പ്രബോധന രംഗത്ത് സമസ്ത വഹിച്ച പങ്ക് നിസ്തുല്യമാണ്. സമസ്തയുടെ സംഘടനാ രംഗത്ത് ആശങ്ക പരത്തിയ ധാരാളം വിശയങ്ങള്‍ കടന്നുപോയിട്ടുണ്ട്. 1999-ല്‍ നടന്ന ഒരു പ്രധാന വിഷയമായിരുന്നു ആലുവാ ത്വരീഖത്ത.് സമസ്ത മുശാവറയിലേക്ക് അതിനെക്കുറിച്ച് സത്യാവസ്ത വെളിപ്പെടുത്താന്‍ വേണ്ടി പരാതി ലഭിച്ചപ്പോള്‍ അതിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടി സമസ്ത നിയോഗിച്ച സമിതിയില്‍ അന്ന് മുശാവറയില്‍ ഇല്ലാത്ത ബാപ്പു മുസ്‌ലിയാരെ അതിന് വേണ്ടി ഉസ്താദുമാര്‍ തിരെഞ്ഞെടുത്തിരുന്നു. ഇത് ഉസ്താദുമാര്‍ക്കിടയില്‍ ബാപ്പു ഉസ്താദിന് ലഭിച്ച അംഗീകാരമായിരുന്നു. ത്വരീഖത്തുകളെക്കുറിച്ചും വിവാദ വിഷയങ്ങളെക്കുറിച്ചും ബാപ്പു മുസ്‌ലിയാര്‍ക്കുണ്ടായിരുന്ന ജ്ഞാനവും പാണ്ഡിത്യവും തെളിയിക്കുന്നതായിരുന്നു അതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുശാവറാ അംഗമല്ലാതിരുന്നിട്ടും അദ്ദേഹത്തെ തിരെഞ്ഞെടുത്തത്.
  2004 സെപ്റ്റബര്‍ എട്ടിന് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയിലാണ് ബാപ്പു മുസ്‌ലിയാരെ സമസ്ത മുശാവറാ മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടത്. ആ യോഗത്തില്‍ തന്നെയാണ് സമസ്തയുടെ പ്രസിഡണ്ടായി കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെ തിരെഞ്ഞെടുത്തത്. ജീവിതം മുഴുവന്‍ സമസ്തക്ക് വേണ്ടി നീക്കിവെച്ച മഹാ വ്യക്തിത്വമായിരുന്നു ബാപ്പു മുസ്‌ലിയാര്‍. ഏതൊരു കാര്യത്തിനും മറ്റാരെയും കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കലായിരുന്നു ഉസ്താദിന്റെ പതിവ്. പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം വന്‍ വിജയമാക്കിയെടുക്കാനുള്ള ഉസ്താദിന്റെ കഴിവും സിദ്ധിയും സമസ്തക്ക് കൂടുതല്‍ കരുത്തേകി. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറസാനിധ്യമായി ഉസ്താദ് തിളങ്ങി നിന്നു. പല ചര്‍ച്ചകളിലും നേതൃത്വം വഹിച്ചിരുന്നതും ആശങ്കാപരമായി കിടക്കുന്ന പ്രശ്‌നങ്ങളെ നിസാരമായി നേരിട്ട് പരിഹാരം കാണുന്നതിലും ചുരുങ്ങിയ കാലം കൊണ്ട് സംഘടനയെ ഏറെ ജനകീയമാക്കാനും അതിന്റെ യശസ്സ് വാനോളമുയര്‍ത്താനും ബാപ്പു മുസ്‌ലിയാര്‍ക്ക് സാധിച്ചു. 'മുശാവറാ യോഗങ്ങള്‍ക്ക് നേരത്തെ എത്തുകയും ഇടയില്‍ എഴുന്നേറ്റ് പോകാതെ യോഗം പരിപൂര്‍ണ്ണമായി കഴിഞ്ഞതിന് ശേഷമേ ബാപ്പു മുസ്‌ലിയാര്‍ പോകാറുള്ളു'വെന്ന് സയ്യിദ് ജിഫ്രി തങ്ങളുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. സമസ്തക്ക് വേണ്ടി ഓടി നടക്കുന്നതിന്നിടയില്‍ സ്വന്തം ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ വകവെച്ചില്ലായിരുന്നു. 2006-ല്‍ ആലുവാ ത്വരീഖത്ത് എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന വിഷയത്തില്‍ സമസ്ത മുശാവറയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം സുന്നി മഹല്‍ പിരസരത്ത് പരിപാടി സംഘടിപ്പിച്ച സാഹചര്യത്തിലാണ് ഹൃദയ സംബന്ധമായ രോഗം വന്ന് ബാപ്പു മുസ്‌ലിയാര്‍ ആശുപത്രിയിലാവുകയും ഡോക്ടര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം കല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ആദര്‍ശനിശയുടെ പ്രതീകമായ ബാപ്പു മുസ്‌ലിയാര്‍ സ്റ്റേജിലേക്ക് കയറി വന്നത് സമസ്തയോട് ഉസ്താദിനുണ്ടായിരുന്ന ആത്മാര്‍ത്ഥത വെളിവാക്കുന്നതായിരുന്നു.
സമസ്തയുടെ ഏത് കാര്യത്തിലും തീരുമാനമെടുക്കുമ്പോള്‍ ബാപ്പു മുസ് ലിയാരുടെ അഭിപ്രായത്തിനായി എല്ലാവരും കാതോര്‍ക്കുമായിരുന്നു. മതപരം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ ഏത് വിഷയത്തിലാണെങ്കിലും എല്ലാം നിസാരമായി കൈകാര്യം ചെയ്യാന്‍ ഉസ്താദിന് സാധിച്ചിരുന്നു. ഒരു മഹാ പണ്ഡിത പ്രസ്താനത്തിന്റെ നയ രൂപീകരണങ്ങള്‍ ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുകയും ഏതൊരു പ്രശ്‌ന പരിഹാരങ്ങള്‍ക്കും ബാപ്പുമുസ്‌ലിയാരെ സമീപിക്കുന്നതിലൂടെ ഉസ്താദിന്റെ വില വ്യക്തമാക്കുന്നു. ബാപ്പു ഉസ്താദ് വിട പറഞ്ഞ ദിവസം കേരള ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറിക്ക് വിളിച്ച് ഉസ്താദിന്റെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടുകൂടി നിര്‍വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞ സാഹചര്യത്തില്‍ ഞാന്‍ ബാപ്പു മുസ്‌ലിയാരോട് ചോദിച്ചിട്ട് പറയാം എന്ന് അറിയാതെ പറഞ്ഞ് പോയത് ഏതൊരു കാര്യത്തിനും ആവശ്യമുന്നയിച്ച് എല്ലാവരും ചെന്നിരുന്നത് ബാപ്പു ഉസ്താദിന്റെ അടുക്കലേക്കായത് കൊണ്ടാണ്.

സമ്മേളനങ്ങളുടെ കടിഞ്ഞാണ്‍

  സമസ്തയുടെ ആദ്യ കാലങ്ങളില്‍ ധാരാളം സമ്മേളനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സമസ്തയുടെ ചരിത്രത്തില്‍ ജനസാനിധ്യം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ശ്രദ്ധേയമായ രണ്ട് സമ്മേളനങ്ങളായിരുന്നു 85-ാം വാര്‍ഷികവും 90-ാം വാര്‍ഷികവും. ആ രണ്ട് സമ്മേളനങ്ങളുടെയും യഥാര്‍ത്ഥ കടിഞ്ഞാണ്‍ ബാപ്പു ഉസ്താദിന്റെ കരങ്ങളിലായിരുന്നു. കേരളത്തിന്റെ പുറത്തുനിന്നും കേരളത്തിന്റെ നാനാദിക്ക് മൂലകളില്‍ നിന്നും സമസ്ത സമ്മേളനമെന്ന ഒറ്റ ബിന്ധുവിലേക്ക് ശ്രദ്ധതിരിക്കാനും അലകടലായി ഒഴുകിയെത്തിയ സഞ്ചയത്തെ തന്റെ വാക്കുകളാല്‍ നിയന്ത്രിക്കാനും ബാപ്പു ഉസ്താദിന് സാധിച്ചു. സമസ്തയുടെ പൊതുസ്വീകാര്യതയെ ജനങ്ങള്‍ക്ക് മുമ്പില്‍ ബോധ്യപ്പെടുത്താന്‍ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബാപ്പു ഉസ്താദ് നടത്തിയ സന്ദേശറാലി കൊണ്ട് സാധിച്ചുവെന്നത് നഗ്നസത്യമാണ്. ഏതൊരു സമ്മേളനം നടക്കുകയാണെങ്കിലും അത് പ്രഖ്യാപിക്കലോടുകൂടി പിന്നെ ഉസ്താദിന് വിശ്രമമുണ്ടാവാറില്ല. സമ്മേളനത്തിന് വേണ്ട പന്തല്‍, ഭക്ഷണം, ക്യാമ്പ്, തുടങ്ങിയ എല്ലാവിധ കാര്യങ്ങളും പ്രമുഖ വ്യക്തിത്വങ്ങളെ നേരില്‍ചെന്ന് കണ്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി സമ്മേളനത്തിന്റെ അടിമുടി കാര്യങ്ങള്‍ സമ്മേളനങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കുമായിരുന്നു. എല്ലാത്തിലും ഉസ്താദിന്റെ നേരിട്ടുള്ള ശ്രദ്ധയും നിയന്ത്രണവും എല്ലാവര്‍ക്കും ആത്മധൈര്യം പകര്‍ന്നു. ആശങ്കാജനകമായി നിലകൊള്ളുന്ന അവസരത്തില്‍ ബാപ്പു ഉസ്താദിന്റെ വാക്കുകള്‍ എല്ലാവര്‍ക്കും ആശ്വാസമേകുന്നതായിരുന്നു. 90-ാം വാര്‍ഷികം തെക്കന്‍ ജില്ലയില്‍ നടത്തണം എന്ന ആഗ്രഹം പല ദിശകളില്‍ നിന്നും അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ സമ്മേളനം പ്രഖ്യാപിച്ചപ്പോള്‍ അത് എത്രത്തോളം സാധ്യമാകുമെന്ന് നേതാക്കള്‍ ആശങ്കപ്പെട്ടപ്പോള്‍ 'അതിനെക്കുറിച്ച് ആരും ആശങ്കപ്പെടണ്ട ആലപ്പുഴയില്‍ വെച്ചുതന്നെ നമുക്ക് സമ്മേളനം നടത്താം അതെല്ലാം ബാപ്പു ഉസ്താദ് നോക്കിക്കോളും' എന്ന് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പറഞ്ഞപ്പോഴാണ് എല്ലാവരുടെയും മനസ്സില്‍ ആശ്വാസത്തണല്‍ വിടരുന്നത്. ഉടനെ സ്വാഗതസംഘം കണ്‍വീനറായി ബാപ്പു ഉസ്താദിനെ തിരെഞ്ഞെടുത്ത് കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് അവിടന്നങ്ങോട്ട് ആഴമറിഞ്ഞ് തുഴയെറിയുന്ന നല്ലൊരു നാവികനായി മാറുകയാണ് ബാപ്പു ഉസ്താദ് ചെയ്തത്.
  സമസ്തയെ നയിച്ച മുന്‍ഗാമികളായ ഉസ്താദുമാര്‍ കാണിച്ചുതന്ന സുന്നത്ത് ജമാഅത്തിന്റെ ആശയവും ആദര്‍ശവും എല്ലാ രംഗത്തും ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ കര്‍ക്കഷ നിലപാടായിരുന്നു ഉസ്താദിന്റേത്. ചെറിയൊരു വിട്ടുവീഴ്ചക്ക് പോലും ആദര്‍ശകാര്യത്തില്‍ ഉസ്താദ് തയ്യാറായിരുന്നില്ല. എതിര്‍കക്ഷികള്‍ക്ക് പോലും വെറുപ്പുതോന്നിക്കാത്ത വിധമായിരുന്നു ഉസ്താദിന്റെ നിലപാടുകളും എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിച്ചിരുന്നതും. സമസ്തയുടെ സമ്മേളനങ്ങളാല്‍ സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ എല്ലാകാര്യവും സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുകയും അവയെല്ലാം വിജയകരമായി പൂര്‍ത്തികരിക്കുകയും ചെയ്യുമായിരുന്നു. ഉത്തരാവിദിത്വം ഏറ്റെടുത്താല്‍ അത് ഭംഗിയായി നിര്‍വഹിക്കണമെന്നും അതിനെക്കുറിച്ച് അല്ലാഹുവിനോട് മറുപടി പറയേണ്ടിവരുമെന്നുമുള്ള ഉത്തമബോധം ബാപ്പു ഉസ്താദിന് ഉണ്ടായതിനാല്‍ തന്നെ ജീവിതത്തിലുടനീളം സൂക്ഷമത പുലര്‍ത്തിയിരുന്നു. സമസ്തയുടെ നന്മക്കും ഗുണത്തിനും വേണ്ടി ആരോടും കാര്യം പറയാന്‍ ഒരു മടിയും പിന്‍മാറ്റവും കാണിക്കുമായിരുന്നില്ല. ആരെയും പരിഗണിക്കുന്ന വലിയ സ്വഭാവഗുണമുള്ള വ്യക്തിയായിരുന്നു ഉസ്താദ്. ഏതു ചെറിയ ആള്‍ പറയുന്നതാണെങ്കിലും അവയെല്ലാം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ലളിതമായി മറുപടി കൊടുക്കുകയും ചെയ്യുമായിരുന്നു.

റഹ്മാനിയയുടെ അമരത്തില്‍ 

  ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ നാമധേയത്തില്‍ പിറവികൊണ്ട കേരളത്തിലെ ഇസ് ലാമിക വൈജ്ഞാനിക തലത്തില്‍ ശോഭയോടെ തിളങ്ങിനില്‍ക്കുന്ന സ്ഥാപനമാണ് കടമേരി റഹ്മാനിയ്യാ അറബിക് കോളേജ്. 1972-ല്‍ സ്ഥാപിതമായി റഹ്മാനിയ്യാ കോളേജിന്റെ സഞ്ചാരത്തിനിടയില്‍ സംഭവിച്ച ശോഷണത്തിനും പ്രതിസന്ധിക്കും പരിഹാരമായിക്കൊണ്ടാണ് 1979-ല്‍ ബാപ്പു മുസ്‌ലിയാര്‍ കോളേജില്‍ നിയമിതനാവുന്നത്. ആധുനിക രീതികളെ അവലംബമാക്കിക്കൊണ്ടാണ് കോളേജ് നിര്‍മ്മിച്ചതെങ്കിലും പാരമ്പര്യ ദിശയില്‍ നടന്നിരുന്ന മതവിദ്യാഭ്യാസത്തിന് അല്‍പം പോലും കോട്ടംതട്ടുന്നതില്‍ കണിഷത പുലര്‍ത്തിയിരുന്നു. എം.എം ബഷീര്‍ മുസ്‌ലിയാരുടെ ശാസ്ത്രീയവും അതിനൂതനവുമായ സിലബസും കൂടുതല്‍ മതവിദ്യാര്‍ത്ഥികളെ റഹ്മാനിയയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. പരിതാപകരമായി കിടന്നിരുന്ന റഹ്മാനിയ്യാ കോളേജിലേക്ക് ബാപ്പു ഉസ്താദ് കാലുകുത്തുന്നതോടുകൂടെ കോളേജിന്റെ വളര്‍ച്ച വാനോളം ഉയര്‍ത്തുന്നതിലും വിദ്യാര്‍ത്ഥികളുടെ നാനോത്മുക വളര്‍ച്ചക്ക് കളമൊരുക്കുന്നതിലും നിസ്തുല്യമായ പങ്കാണ് ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിച്ചത്. സംഘടനാപരമായി എത്രതിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും കോളേജിലെ ആദ്യകാലങ്ങളില്‍ മുഴുസമയം സ്ഥിരോത്സാഹിയായി സ്ഥാപനത്തില്‍ നിറഞ്ഞുനിന്നിരുന്നു. മനഃശ്ശാസ്ത്രപരമായ രീതിയില്‍ കുട്ടികളെ സമീപിച്ചതിനാല്‍ കുട്ടികളുടെ സ്വഭാവത്തിലും അച്ചടക്കത്തിലും വലിയ മാറ്റങ്ങളുണ്ടാക്കിയെടുക്കാന്‍ ഉസ്താദിന് സാധിച്ചു. വിദ്യാര്‍ത്ഥികളുടെ പഠന-പാഠ്യേതര വിഷയങ്ങളില്‍ കൃത്യമായ ശ്രദ്ധ ഉസ്താദിനുണ്ടായിരുന്നു. എല്ലാ വിദ്യാര്‍ത്ഥികളും സമസ്തയുടെ അനുയായികളായി വളരണം എന്ന കാരണത്താല്‍ തന്നെ അവയെപറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കുമായിരുന്നു. സമസ്തയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്ത കാലത്ത് വിദ്യാര്‍ത്ഥികളെയെല്ലാം കോളേജില്‍ ഒരുമിച്ചുകൂട്ടി സമസ്തയിലെ പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിവരിച്ചുകൊടുത്ത് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും സമസ്തക്ക് കീഴില്‍ അണിനിരത്തുകയുമാണ് ചെയ്തത്. ബാപ്പു ഉസ്താദിന്റെ ത്യാഗപൂര്‍ണ്ണവും ധീരവുമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രിന്‍സിപ്പാള്‍ സ്ഥാനം എം.എം ബഷീര്‍ മുസ്‌ലിയാര്‍ ബാപ്പു ഉസ്താദിനെ ഏല്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ പുരോഗമനങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ ഉടനടി പൂര്‍ത്തീകരിച്ചുകൊടുക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെയെല്ലാം പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഉസ്താദ് ഒപ്പമുണ്ടായിരുന്നു.

ഹജ്ജ്കമ്മിറ്റിയുടെ തലപ്പത്ത്

   2012-ല്‍ യു.ഡി.എഫ് ഭരണകാലത്ത് ഹജ്ജ്കമ്മിറ്റിയുടെ പുതിയ കമ്മിറ്റിക്കായി സര്‍ക്കാര്‍ ആലോചന തുടങ്ങിയപ്പോള്‍ ചെയര്‍മാന്‍ പതവിക്കായി പല പേരുകളും ഉന്നയിക്കപ്പെട്ടുവെങ്കിലും സമസ്തക്കു തന്നെ ചെയര്‍മാന്‍ പതവി നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. 2012-ല്‍ അത്തരം ഒരു നാമനിര്‍ദേശം സമസ്തയുടെ മുമ്പില്‍ വന്നപ്പോള്‍ സമസ്തയുടെ നേതൃത്വം ഒറ്റക്കെട്ടായി നിര്‍ദേശിച്ച പേര് കോട്ടുമല ഉസ്താദിന്റെതായിരുന്നു. ഉസ്താദിനെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരെഞ്ഞെടുക്കലോടുകൂടി എല്ലാ മുസ്‌ലിം സംഘടനാ നേതാക്കളും ഹൃദ്യമായാണ് ഉസ്താദിനെ വരവേറ്റത്. ചുമതലകള്‍ കൃത്യമായി ചെയ്തുതീര്‍ക്കുന്നിടത്താണ് ഉത്തരവാദിത്വനിര്‍വഹണത്തിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തപ്പെടുന്നതെന്ന് മനസ്സിലാക്കിയ ബാപ്പു ഉസ്താദ് തന്റെ ദൗത്യനിര്‍വ്വഹണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് തന്റെ എല്ലാ പൊതു പ്രവര്‍ത്തകരാലും സഹപ്രവര്‍ത്തകരായ ഹജ്ജ്കമ്മിറ്റി പ്രവര്‍ത്തകരാലും സമുദായത്തെ തെളിയിച്ചു. 'ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടാവുകയും ആ കാലഘട്ടത്തില്‍ യാത്രയെക്കുറിച്ചോ താമസ സൗകര്യങ്ങളെക്കുറിച്ചോ ഒരു പരാതിയും ഉയര്‍ന്ന് വന്നില്ലെന്നും ഹജ്ജ് ക്യാമ്പ് കൊച്ചിയിലേക്ക് മാറ്റിയപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടിരുന്നുവെങ്കിലും കരിപ്പൂരിനേക്കാള്‍ മികച്ചതായി മാറ്റിയെടുക്കാന്‍ ഉസ്താദിന്റെ പ്രവര്‍ത്തന മികവ്‌കൊണ്ട് സാധിക്കുകയും ചെയ്തുവെന്നും' ഉസ്താദ് ചെയര്‍മാനായ കാലത്ത് കൂടുതല്‍ കാലം ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി  ഉസ്താദിനെക്കുറിച്ച് വലയിരുത്തിയ ഈ കാര്യങ്ങള്‍ ജനമനസ്സുകളെ അത്ഭുതപ്പെടുത്തുന്നതും ഉസ്താദിന്റെ പ്രവര്‍ത്തന മകവിനുള്ള അംഗീകാരവുമായിരുന്നു.

  2012 മുതല്‍ 2015 വരെയായിരുന്നു ഉസ്താദ് ചെയര്‍മാനായ ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. 2015-ല്‍ പുതിയ കമ്മിറ്റി രൂപീകരിച്ചപ്പോഴും ബാപ്പു ഉസ്താദിന് വീണ്ടും ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരെഞ്ഞെടക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടുതവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനാവുകയെന്ന വലിയ അംഗീകാരം ബാപ്പു ഉസ്താദിനല്ലാതെ ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ മാറി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്താദ് തന്നെയായിരുന്നു. അന്നത്തെ ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായ കെ.ടി ജലീലിന് ഉസ്താദിനെക്കുറിച്ച് പറയാന്‍ നൂറു നാവുകളായിരുന്നു. ഹജ്ജ് ക്യാമ്പ് നടക്കുമ്പോള്‍ ക്യാമ്പില്‍ മുഴുസമയവും സജീവമായി ഉണ്ടാവുകയും അവസാനത്തെ ഹാജിയും യാത്രയായ ശേഷമാണ് ഉസ്താദ് തിരിച്ചുപോവുകയെന്ന് കെ.ടി ജലീല്‍ അനുസ്മരിക്കുന്നുണ്ട്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നതിലപ്പുറം മുഴുസമയ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന രീതിയായിരുന്നു ബാപ്പു ഉസ്താദന്റെത്. 2016-ല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി കൊണ്ടുവന്ന ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം നടപ്പാക്കിയ ഇന്ത്യയിലെ ഏക ഹജ്ജ് കമ്മിറ്റി ബാപ്പു ഉസ്താദ് ചെയര്‍മാനായ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയായിരുന്നു.

യാഥാര്‍ത്ഥ്യമാക്കി സുപ്രഭാതം

    പതിറ്റാണ്ടുകളായി ആവശ്യമുന്നയിക്കുന്ന കാര്യമായിരുന്നു സമസ്തക്ക് ഒരു പത്രം എന്നത്. 1990 കളുടെ തുടക്കത്തില്‍ കെ.ടി മാനു മുസ്‌ലിയാര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ പത്രം തുടങ്ങുന്നതിന്റെ ചര്‍ച്ച സജീവമായികൊണ്ടുവരാന്‍ മുന്‍കൈ എടുത്തെങ്കിലും ഒരു വലിയ മാധ്യമ സംവിധനം വളര്‍ത്തിക്കൊണ്ടുവരാന്‍ സാങ്കേതികമായ നിരവധി തടസ്സങ്ങള്‍ മുന്നില്‍ വന്നതിനാല്‍ സമസ്തയുടെ പത്രം എന്ന സ്വപ്‌നം മനസ്സിലേറ്റി നേതാക്കള്‍ നടന്നു. 2012-ന് ശേഷം സംജാതമായ പ്രത്യേകസാഹചര്യങ്ങള്‍ സംഘടനാ രംഗത്ത് പത്രചര്‍ച്ച വീണ്ടും സജീവമായിത്തുടങ്ങി. സമസ്തക്ക് സ്വന്തമായി ഒരു മാധ്യമ സംവിധാനം തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മര്‍ഹൂം പി.പി മുഹമ്മദ് ഫൈസിയെ അതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ മുശാവറ ചുമതലപ്പെടുത്തി. അദ്ദേഹം കണ്‍വീനറായ സമിതിയാണ് പത്രം തുടങ്ങുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് കാര്യങ്ങള്‍ ഘട്ടംഘട്ടമായി പുരോഗമിക്കുകയും രജിസ്‌ട്രേഷന്‍ നടക്കുകയും ചെയ്തു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുമ്പോഴാണ് പി.പി മുഹമ്മദ് ഫൈസി ഈ ലോകത്തോട് വിടമാങ്ങിയത്. ഇതിന്റെ തലപ്പത്തുണ്ടായിരുന്ന മുഹമ്മദ് ഫൈസിക്ക് ശേഷം ഇനി ഇതിന്ന് ആര് നേതൃത്വം നല്‍കുമെന്ന വെല്ലുവിളി ബാപ്പു ഉസ്താദ് ഏറ്റെടുക്കുകയും ആ ചരിത്രദൗത്യം നടപ്പിലാക്കാനുള്ള സമിതിയുടെ തലവനായി ബാപ്പു ഉസ്താദ് അവരോധിക്കപ്പെട്ടു. ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാക്കുകയെന്ന ഉസ്താദിന്റെ രീതിക്കനുസരിച്ച് പിന്നീട് സുപ്രഭാതം യാഥാര്‍ത്ഥ്യമാക്കാനുള്ള കടുത്ത പോരാട്ടത്തിലായിരുന്നു. സുപ്രഭാതം യാഥാര്‍ത്ഥ്യമായതോടെ അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മറ്റൊരു പേര് ആരും ഉന്നയിച്ചില്ല. സംഘടനാ സംബന്ധമായും അല്ലാതെയും വരുന്ന വാര്‍ത്തകളുടെ തെറ്റുകളും ഘടനാ സംബന്ധിയായ കുറവുകളുമൊക്കെ പരിചയസമ്പന്നനായ ഒരു പത്രാതിപരെപ്പോലെ ഇടപെട്ട് ഉസ്താദ് പരിഹരിക്കുമായിരുന്നു. സുപ്രഭാതത്തിന്റെ വിജയത്തിന് പിന്നില്‍ ബാപ്പു ഉസ്താദാണെന്നത് നഗ്നസത്യമാണ്. സുപ്രഭാതത്തിന്റെ കെട്ടുംമട്ടും എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ ഉസ്താദിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സുപ്രഭാതത്തില്‍ എല്ലാവരും ഒരൊറ്റമനസ്സില്‍ പ്രവര്‍ത്തിക്കണമെന്നും ഒരുതരത്തിലുള്ള വിഭാഗീയതയും ജീവനക്കാര്‍ക്കിടയില്‍ ഉണ്ടാവരുതെന്നും ഉസ്താദ് നിര്‍ദേശിക്കുമായിരുന്നു. പത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ തികഞ്ഞ ജാഗ്രത കാണിക്കുകയും ഓരോ ദിനത്തിലെയും പത്രവും സ്‌പെഷ്യല്‍ പേജുകളും സൂക്ഷമമായി വിലയിരുത്തുകയും തെറ്റുകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കുകയും ആവര്‍ത്തിക്കുകയാണെങ്കില്‍ താക്കീദ് നല്‍കിയും ഒരു പത്രത്തിന്റെ പ്രയാണം നിയന്ത്രിക്കുകയായിരുന്നു ചെയര്‍മാനും എഡിറ്ററുമെന്ന നിലയില്‍ ബാപ്പു ഉസ്താദ്.

പിന്തുടരാം ആ കാല്‍പദങ്ങള്‍ 

  ഏവര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ജീവിത രീതിയായിരുന്നു ബാപ്പു ഉസ്താദിന്റെത്. ഉന്നത പതവികളിലൂടെ സഞ്ചരിച്ചപ്പോഴും അഹങ്കാരമോ ലോകമാന്യതയോ തൊട്ടുതീണ്ടാതെ വിനയത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായികൊണ്ടാണ് ഉസ്താദ് തന്റെ ജീവിതം നയിച്ചത്. അല്ലാഹുവിന്റെ യഥാര്‍ത്ഥ അടിമയായി ജീവിക്കാന്‍ ഏതൊരുത്തനിക്കും ഉസ്താദിന്റെ ജീവിതം വളരെ പാഠമാണ്. ഏത് രാഷ്ട്രീയ-സാമുദായിക നേതാക്കന്മാരുടെ മുമ്പിലും തിരു സുന്നത്തുകള്‍ മുറുകെപ്പിടിച്ച് ആദര്‍ശം കൈവിടാതെ നന്മകള്‍ക്കായി പോരാടിയിരുന്ന ഉസ്താദ് തന്റെ തലപ്പാവോ വെള്ള വസ്ത്രധാരണയോ മത പണ്ഡിതന്റെ ചിഹ്നമായ ഏതൊരു കാര്യവും ആരുടെ മുന്നിലും പണയം വെച്ചിട്ടില്ല. ഉസ്താദിന്റെ ചെറുപ്പക്കാലം മുതല്‍ മരണനിമിഷം വരെയുള്ള ജീവിതം പഠിക്കുന്നവര്‍ക്ക് ഉസ്താദിന്റെ ജീവിതത്തില്‍ നിന്നും ധാരാളം നന്മയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. ഉസ്താദ് ലോകത്തോട് വിടപറഞ്ഞിട്ടും ജനമനസ്സുകളില്‍നിന്നും മായാതെ ഇന്നും നിലനില്‍ക്കാനുള്ള കാരണം ഉസ്താദിന് അല്ലാഹുവുന്റെ അടുക്കല്‍ ലഭിച്ച സ്വീകാര്യതെയാണ് വ്യക്തമാക്കുന്നത്. ഈമാനിന്റെ പ്രാകാശം തുളുമ്പി നില്‍ക്കുന്ന ഉസ്താദിന്റെ മുഖം എക്കാലത്തും മായാതെ മാനവന്റെ മനസ്സുകളില്‍ മിന്നിമറിയുന്നതാണ്. 2017 ജനുവരി 10 ചൊവ്വാഴ്ച്ച (1438-റബീഉല്‍ ആഖിര്‍ 11)ഹൃദയാഘാതത്തെത്തുടര്‍ന്ന് ഉസ്താദ് ലോകത്തോട് വിടപറഞ്ഞപ്പോള്‍ മലവെള്ളം പോലെ ഒഴുകിയെത്തിയ ഓരോ മനിതന്റെയും ഹൃദയത്തില്‍ ഉസ്താദിന് ലഭിച്ച അംഗീകാരമായിരുന്നു വെളിവാക്കിയിരുന്നത്. ഓരോ മഹത്തുക്കളും ലോകത്തോട് വിടപറയുമ്പോള്‍ അവരുടെ ജീവിതം സമുദായത്തിന് വലിയ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഉസ്താദിന്റെ ജീവിതവും അപ്രകാരമായിരുന്നു. നമുക്കും പിന്തുടരാം ആ വഴിത്താരയെ..

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget