Latest Post


   അങ്ങാടിയില്‍ നിന്നും പ്രവാസിയായ ഒരു ചെറുപ്പക്കാരന്‍ തന്റെ കൂടെയുള്ളവരോടായി പറയുകയാണ്. സൗദി തോറ്റു. ഇനി സമാധാനത്തോടെ നടക്കാം. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന സമയമായതിനാല്‍ പറഞ്ഞെതെന്തെന്ന് മനസ്സിലായി. പക്ഷെ ദീനി ചിട്ടയുള്ള ആ യുവാവും ഇതിന്റെ ഭ്രാന്തന്‍ ആയി പ്പോയോ എന്ന് സംശയിക്കവെ അയാള്‍ എന്നോട് പറഞ്ഞു. അവര്‍ ജയിച്ചാല്‍ പിന്നെ നമുക്ക് സൈ്വര്യം നഷ്ടപ്പെടും. അര്‍ദ്ധരാത്രിയില്‍ പോലും ആണും പെണ്ണും അങ്ങാടിയിലിറങ്ങി ചാടിക്കളിക്കുമത്ര. വഴിയിലൂടെ പോവുന്നവരെ പോലും വെറുതെ വിടില്ല. മൂത്രം കവറിലൊഴിച്ച് വഴിയില്‍ വരുന്ന വരെയൊക്കെ എറിഞ്ഞ് അവര്‍ ആഹ്ലാദം പ്രകടിപ്പിക്കും. ഭാഗ്യത്തിന് ഇന്നവര്‍ തോറ്റിരിക്കുന്നു. ലോകത്തെ ഏറ്റവും ഉല്‍കൃഷ്ടര്‍ എന്ന് മുത്ത് നബി(സ) വിശേഷിപ്പിച്ച സ്വഹാബത്തും തിരുദൂതരും ജന്മം കൊണ്ട പുണ്യ ഭൂമിയിലെ പിന്‍ മുറക്കാരാവുന്ന അറബികളുടെ ഇന്നത്തെ അവസ്ഥയാണിത്. എങ്കിലും അവരുടെ രാജ്യത്തിന്റെ കാര്യം എന്ന മുടന്തന്‍ ന്യായമെങ്കിലുമുണ്ട്. അതു പോലുമില്ലാത്ത നമ്മുടെ നാട്ടുകാരാണ് ലോകത്തിലെ നമ്പര്‍ വണ്‍ വിഢികള്‍. ഇത്രയും പറയുമ്പോള്‍ എന്തിനിത്ര വിമര്‍ഷിക്കണം എന്ന ചോദ്യം സ്വാഭാവികമാണ്. ഇവിടെയാണ് കളി നമ്മെ കളിയില്‍ തളച്ചിട്ട കോര്‍പറേറ്റിനെ നാം തിരിച്ചറിയേണ്ടത്.
പ്രധാന അറബ് രാഷ്ട്രങ്ങളിലൊന്നായ ഇറാഖിന്റെ നായകന്‍ സദ്ദാം കൊല്ലപ്പെട്ട നേരം പടിഞ്ഞാറുകാരന്‍ വിളിച്ച് പറഞ്ഞത് ഞങ്ങള്‍ക്കിനി അറബികളില്‍ നിന്നും ഭയപ്പെടാനാരുമില്ല. മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ കളി പന്ത് എറിഞ്ഞ് കൊടുത്തു. അവര്‍ കളിയിലാണ് എന്നതായിരുന്നു. അതെ എണ്ണപ്പണത്തിന്റെ പളപളപ്പില്‍ മേനി മിനുക്കി നടക്കുന്ന അറബിക്കുട്ടികള്‍ ജൂത-സയണിസ്റ്റ് ലോബിയുടെ കാല്‍ പന്തില്‍ തട്ടി ഉരുണ്ട് മറിഞ്ഞ്                  നട്ടെല്ലൊടിഞ്ഞിരിക്കുകയാണ്. പടിഞ്ഞാറുകാരന്റെ നെറി കെട്ട നിലപാടുകള്‍ക്കെതിരെ ചെറു വിരല്‍ അനക്കാന്‍ പോലും സദ്ദാമിനു ശേഷം അറബ് നാട്ടില്‍ ഒരാളും ഉയര്‍ന്നിട്ടില്ല.
ഇനി മലബാറിലേക്ക് വരാം. ബുള്ളറ്റ് പ്രൂഫിനേക്കാള്‍ കരുത്തും ഉള്‍ബലവുമുള്ള ഈമാനിന്റെ ഉരുക്കുറപ്പിനെ വെടിയുണ്ടകള്‍ കൊണ്ട് തോല്‍പിക്കാനാവില്ലെന്നത് നൂറ്റാണ്ടിനു മുമ്പ് സ്വാതന്ത്ര്യ ഭാരതത്തിന് വേണ്ടി തുല്യതയില്ലാത്ത സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നരും മമ്പുറത്തെ തങ്ങള്‍ തുടങ്ങിയ പുലിക്കുട്ടികള്‍ തെളിയിച്ചതാണ്. നാം നമ്മുടെ ആദര്‍ഷത്തിന്റെ പാതയില്‍ നിന്ന് തെന്നി നില്‍ക്കാത്ത കാലത്തോളം സമുദായത്തെ തൊട്ടുകളിക്കാന്‍ ഒരുത്തനും കഴിയില്ല. ലോകത്തിന്റെ ഇരു ദിക്കിലും അവസ്ഥയിതു തന്നെയാണ്. അവിടെയാണ് ജൂതനും പടിഞ്ഞാറുകാരനും കൂടി പന്തുതട്ടി വന്നത്. പത്രമാധ്യമങ്ങള്‍, മീഡിയകള്‍ വഴി അതിനു വേണ്ട സര്‍വ്വ പ്രോത്സാഹനങ്ങളും നല്‍കി കളിക്കുന്നവനും അവന്റെ രാജ്യത്തിനും പണം എമ്പാടും കിട്ടും. എന്നാല്‍  അതിനു വേണ്ടി സമയവും വാക്കും നാക്കും ചിലവഴിക്കുന്നവന് മിച്ചം സമയ നഷ്ടം മാത്രം. അല്‍പം വിനോദം ഉണ്ടെന്നത് ശരി. മുസ്ലിമിന്നു ജീവിതം വിനോദത്തിനുള്ളതാണോ. നരകവാസികളോട് സ്വര്‍ഗക്കാര്‍ നിങ്ങളെ സഖര്‍(നരകം)ല്‍ പ്രവേശപ്പിച്ചതെന്തെന്ന ചോദ്യത്തിന് മൂന്ന് കാരണങ്ങളിലൊന്ന് ഞങ്ങള്‍ വിനോദക്കാര്‍ക്കൊപ്പം വിനോദിക്കുന്നവരായിരുന്നുവെന്ന മറുപടി ഖുര്‍ആന്‍ പറയുന്നുണ്ട്. നെഞ്ചകത്ത്  അല്‍പമെങ്കിലും ഈമാനിന്റെ അംശമുള്ളവന്‍ എങ്ങിനെയാണ് ഇരു ലോകത്തിനും ഗുണമില്ലാത്തതില്‍ ഏര്‍പ്പെടുക?
മലബാറിലെ മുസ്ലിം ചെറുപ്പക്കാര്‍ കളിയുമായി ഇത്രയും അടുപ്പത്തിലായതിന്റെ പിന്നില്‍ ക്യത്യമായ കോര്‍പറേറ്റ് അജണ്ടയുണ്ട്. തോക്കുകൊണ്ട് തോല്‍പ്പിക്കാനാവാത്ത നമ്മുടെ ഈമാനിന്റെ ഇഷ്ടപ്രവര്‍ത്തിയായ വിനോദത്തിലേര്‍പ്പെടുത്തി നമ്മെ തകര്‍ക്കുകയാണ്. ധാര്‍മികമായും ഭൗതികമായും മുസ്ലിം തകരണം. എങ്കിലേ ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് വളരാനാവൂ. ക്രിസ്ത്യന്‍ ഭൂരിപക്ഷ ദേശങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തികള്‍ക്ക് പ്രാത്സാഹനം നല്‍കുന്ന മുത്തശ്ശി പത്രങ്ങള്‍ മലബാറിലെത്തുമ്പോള്‍ കളിക്ക് മുഖ്യ പങ്ക് നല്‍കുന്നതെന്തിനാണ്? അറബിക് സര്‍വകലാശാല മുളയിലേ നുള്ളി ക്കളഞ്ഞും മലപ്പുറത്തുകാര്‍ക്ക് റാങ്ക് വരുമ്പോള്‍ കണ്ണടച്ചും മലബാറിനേയും മുസ്ലിമിനെയും  തൂലിക കൊണ്ട് കൊല്ലാന്‍ മാധ്യമങ്ങളുടേയും മീഡിയകളുടേയും ചതിക്കുഴിയില്‍ വീണ് തമ്മില്‍ തല്ലി സമയത്തെകൊല്ലാന്‍ തലച്ചോറുള്ള മുസ്ലിം ഒരുമ്പെടരുത്. നമ്മുടെ സമയത്തെ കളിയില്‍ മുക്കി ജഡ്ജി കസേരയിലും കലക്ടര്‍ കസേരയിലും തുടങ്ങി ഭൗതിക മേഖലയില്‍ മുസ്ലിം അഭാവം കണ്ട് ഉള്ള് നിറഞ്ഞ് ചിരിക്കുന്നവരാണ് ഇതിനു പിന്നിലുള്ളത്. 14 കോടിയാണത്രേ മലബാറിലെ ഫ്‌ളക്‌സിനും കൊടിക്കും ചെലവഴിച്ചത്. നെഞ്ചൂക്കുള്ള പൂര്‍വ്വികര്‍ വൈദേശികരെ ഈ മണ്ണില്‍ നിന്ന് ആട്ടിയതും ചോരകൊടുത്ത് അവര്‍ സ്വാതന്ത്ര്യം വാങ്ങിയതും നമുക്ക് വേണ്ടിയാണ്. എന്നിട്ടും അവരുടെ കൊടി നാട്ടി അര്‍ദ്ധരാത്രിയില്‍ കുറുക്കനെ പോലും ലജ്ജിപ്പിക്കുന്ന, കൂക്കു വിളികളും രാഷ്ട്രീയക്കാരെ വെല്ലുന്ന കൊടി തോരണങ്ങളും നാട്ടുന്നവന്റെ തൊലിക്കട്ടി എത്രയാണ്.
രാഷ്ട്രീയമായ സമുദായത്തിന്റെ ചൊവ്വായ വഴി നടത്താന്‍ ശിഹാബ് തങ്ങളും സി.എച്ച് മുഹമ്മദ് കോയയും വരച്ച് കാട്ടിയ വഴി തന്നെയാണ് ശരി. ആ വഴിയിലാണ് സംസ്‌കാരവും വിവേകവും സംഗമിച്ചിരിക്കുന്നത്. ഇനി ഒരിക്കലും തലച്ചോറുകള്‍ തല തിരിഞ്ഞ് കോര്‍പറേറ്റീവിന്റെ ഗോള്‍ വലയിലെത്തരുത്.


                                                                                                                    |Ali Karippur|  

  |Shuhaib Mukkam|         
        ഭാരതം എന്നും ഒരു മതേതരത്വത്തിന്റെ അന്തരീക്ഷത്തില്‍ നീങ്ങുന്ന രാജ്യമാണ്. ഇന്നും നമുക്ക് മതേതരത്വം എന്നുള്ള വാക്ക് ഉച്ചരിക്കാന്‍ മടി തോന്നുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയാന്‍ ലജ്ജിക്കുന്നു. നിലവില്‍ ഭരണകൂടം ഇവിടെ എന്ത് അന്യായമാണ് ചെയ്ത് എന്നല്ല ഇനിയും എന്തെല്ലാമോ ചെയ്യുന്ന മട്ടിലാണ് നീങ്ങുന്നത്. രാജ്യത്ത് 20 സംസ്ഥാനങ്ങളില്‍ കാവി രാഷ്ട്രീയം നിലനില്‍ക്കുന്നു. പുതു പുത്തന്‍ അജണ്ടകള്‍ സര്‍വ്വ സാധാരണയായി കണക്കാക്കപ്പെടുന്നു. മതമുള്ളവനും ഇല്ലാത്തവനും അവനവന്റെ യഥേഷ്ടം കഴിയേണ്ട ഇന്ത്യക്കാര്‍ വരും കാലങ്ങളില്‍ ഹിന്ദു പാക്കിസ്ഥാന്‍ എന്നു വരെ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന് അവരുടെ മതേതര കാഴ്ചപ്പാടിന് ഭരണകൂടം വിലങ്ങ് തടിയായി മാറുന്നു. ഇതര മതങ്ങളിലെ മതേതര കാഴ്ചപ്പാടുകള്‍ മങ്ങുന്നു. ദളിതന്റെ രാഷ്ട്രീയം ചൂഷണം ചെയ്യപ്പെടുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ചേക്കേറിയ ഭാരത് ജനതാ പാര്‍ട്ടി ഭരിക്കുന്ന ഇന്ത്യയിലെ ഉള്‍ ഗ്രാമങ്ങളില്‍ നടമാടുന്ന പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ ചോദ്യം ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് മുസല്‍മാന്റെ ഇന്ത്യന്‍ രാഷ്ട്രീയ ജീവിതം എങ്ങനെ വിലയിരുത്തും എന്നു തന്നെയാണ് മുഖ്യ വിഷയം.

     ഇന്ത്യന്‍ രാഷ്ട്രീയം ഒരു പ്രത്യേക മത വിഭാഗത്തിനോ ജാതിക്കോ അമ്മാനമാടുന്ന ഒരു രാജ്യമല്ല. രാജ്യത്തിന് അതിന്റേതായ നിയമവും ഒരു പ്രത്യേക ഭരണഘടനയും നിലവിലുണ്ട്. സത്യത്തില്‍ ആ ഭരണഘടനയെ അംഗീകരിക്കല്‍ ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും അനിവാര്യമാണ്.                  ഒരു പ്രത്യേക താല്‍പര്യം കൊണ്ട് ഏക പക്ഷ ചലനം കൊണ്ടെന്നും ഭരണ ഘടനയെ തിരുത്താന്‍ സാധ്യമല്ല. ജനങ്ങളുടെ കൈകളിലാണ് ഭരണ ഘടനയുടെ നിലനില്‍പ്. കേവലം ഇന്ത്യയിലെ മൂന്നിലൊന്ന് ജനങ്ങളുടെ പിന്തുണ പോലുമില്ലാത്ത വര്‍ഗീയ സംഘികളുടെ അജണ്ഡ കൊണ്ടെന്നും ഇന്ത്യയെ മാറ്റിമറിക്കാന്‍ സാധിക്കുകയില്ല. ഇന്ത്യയുടെ ന്യായ കോടതി എന്നും ചങ്ങലയാണവര്‍ക്ക്. ഒരു വിധത്തില്‍ ഭരണ കൂടത്തിന്റെ നീക്കങ്ങള്‍ നിയമ പീഠത്തിന് മുമ്പില്‍ പതറാറുണ്ട്. എങ്കില്‍ തന്നെ രാജ്യത്തെ നിയമ പീഠം ഇനിയും ഒരുപാട് ശക്തിയാര്‍ജിക്കേണ്ടതുണ്ട്. ഭരണ കൂടത്തിന്റെ ഏക പക്ഷീയമായ നീക്കങ്ങള്‍ ചെറുത്ത് തോല്‍പിക്കണം. അടുത്ത കാലത്തായി ഇന്ത്യന്‍ ഗവണ്‍മെന്റിന് പല വലിയ യാതനകളും തലവേദനയുമായിട്ടുണ്ട്. ഭരണഘടനക്ക് കോടതിയുടെ സഹായം ശരിക്കും ഗുണം ചെയ്തു. ഇതിന്റെ അന്തരീക്ഷത്തില്‍ വര്‍ഗീയ ശക്തികളെ തുരത്തിയോടിക്കാന്‍ സംഘടിത നീക്കങ്ങള്‍ നടക്കുന്നു എന്നത് അഭിമാനമര്‍ഹിക്കുന്ന കാര്യമാണ്. ഇവിടെ ഇന്ത്യ മതേതരത്വത്തെ ഉയര്‍ത്തെഴുന്നേല്‍പിക്കാം. ന്യൂന പക്ഷങ്ങളെ സമാധാനിപ്പിക്കാം. മുസ്ലീങ്ങളുടെ മേല്‍ വീഴുന്ന മത വിദ്വേശത്തെ അടക്കി നിര്‍ത്താം. മതേതര ചേരി വരുമ്പോള്‍ ഇതു വിജയം കൈവരിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണ രാഷ്ട്രീയത്തിനും മുസ്ലീം സമൂഹത്തിനും നല്ല ഭാവി പ്രതീക്ഷിക്കാം.
ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തില്‍ മുസ്ലിമിന് ഇനിയുമൊരുപാട് പങ്കുണ്ട്. സ്വതന്ത്ര സമരത്തില്‍ സിംഹ പങ്കും വഹിച്ച മുസ്ലിം ജനതയുടെ പിന്‍ മുറക്കാരാണ് ഇന്ത്യന്‍ മുസ്ലീംകള്‍. അവര്‍ക്കാണ് കൂടുതല്‍  ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഭാഗവാക്കാകേണ്ടത്. ഒരു മതേതരത്വ ചേരി രൂപാന്തരപ്പെടുമെന്ന ശുഭവിശ്വാസത്തിലാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന  ലോക സഭാ തിരഞ്ഞെടുപ്പ്. ഇന്നത്തെ ഇന്ത്യയെ മതേതര വിശ്വാസികള്‍ കാണാന്‍ മടിക്കുന്നു. ഇവിടെ പാകിസ്ഥാനിലെ പോലെ രാഷ്ട്രീയാന്തരീക്ഷം ഉണ്ടാകുമെന്ന് ഇപ്പോള്‍ ഭയക്കുന്നു. നല്ലൊരു ഇന്ത്യന്‍ ജനാധിപത്യത്തെ വരും വര്‍ഷങ്ങളില്‍ നമുക്ക് കാത്തിരുന്ന് കാണാം. ഇന്ത്യന്‍ മുസലല്‍മാന് അവരുടെ അവകാശത്തെ തിരിച്ച് പിടിക്കുമെന്ന് സംഗ്രഹിക്കാം.


             
   
|Abdul Razique|

           ന്ത്യ-ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ നില നില്‍ക്കുന്ന മതേതരത്വവും ,ബഹുസ്വരതയും ജനാധിപത്യവും അനുവര്‍ത്തിക്കപ്പെടുന്ന മഹത്തായ രാജ്യം. ഇന്ത്യ എന്ന നാമം പില്‍ക്കാലഘട്ടത്തില്‍ ബ്രട്ടിഷുക്കാര്‍ വിളിച്ച പേരാണ്. എന്നാല്‍ സിന്ധുനദീതട സംസ്‌കാരത്തിലേക്ക് ചേര്‍ത്തി സിന്ധു എന്നും പിന്നീടത് ഹിന്ദു എന്നാവുകയും ഇതില്‍ നിന്നും 'ഇന്ത്യ' എന്ന് നാമകരണം ചെയ്യപ്പെട്ടു എന്ന ചരിത്രക്കാരന്മാര്‍ അവകാശപ്പെടുന്നു. ആദ്യക്കാലങ്ങളില്‍ ആര്യന്മാരാണ് ഇന്ത്യയുടെ മണ്ണില്‍ താമസിച്ചിരുന്നത് പിന്നീട് അധിനി വേശ വേരോട്ടങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടപ്പോള്‍  പേര്‍ഷ്യയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ അധിനിവേഷം നടത്തി. 1799  ഓടെ ഫ്രഞ്ച് വിപ്ലവം തുടങ്ങിയപ്പോള്‍  ക്രിസ്ത്യാനികള്‍ ഇന്ത്യയിലേക്ക് കച്ചവടത്തിന് വരുകയും പിന്നീട് ഇന്ത്യ ഭരിക്കുകയും ചെയ്തു.
         ഇത്തരത്തിലാണ് ഇന്ത്യയില്‍ പല മതങ്ങളും സമ്മേളിക്കപ്പെടുന്നത്. എന്നാല്‍ വാണിജ്യവും കച്ചവടപരമായ ബന്ധങ്ങള്‍ ഇതര മുസ്ലിം രാഷ്ട്രങ്ങളുമായി ആദ്യകാല ഭരണ കര്‍ത്താക്കള്‍ നില നിര്‍ത്തിയിരുന്നു എന്നതാണ് ഭരണ പക്ഷം. 1800 കളില്‍ ഇന്ത്യ അധിനിവേശ ശക്തികളില്‍ നിന്ന് മോചനം നേടാന്‍ പോരാട്ടം ആരംഭിക്കുകയും 1947ല്‍ നേടിയെടുക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ 1951 ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കന്‍ ബഹു സ്വര രാഷ്ട്രമായി  പിറവിയെടുക്കുകയുണ്ടായി. എങ്കിലും കാലാന്തരങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്രത്തിന് വേണ്ടി പോരാടിയ മുസ്ലിം ന്യൂനപക്ഷ സമുദായം ഇന്ത്യ വിപചിക്കപ്പെടലോടെ ഒറ്റപ്പെടുകയുണ്ടായി. 1940 മുതല്‍ തന്നെ രാജ്യത്ത് മുസ്ലിം പീഢനങ്ങളും അതിക്രമങ്ങളും തുടങ്ങിയിരിന്നു.
      2018 ല്‍ ഇന്ത്യന്‍ ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോള്‍ ദുരവസ്ഥ നേരിടുന്ന മുസ്ലിം സമുദായമാണ് ചരിത്ര താളുകളില്‍ ഇടം പിടിക്കുന്നത്. 1996 ലെ ബാബരിമസ്ജിദ് പതനവും 2002 ലെ ഗുജറാത്ത് കലാപ്പവും 2008 കാലഘട്ടങ്ങളില്‍ നടന്ന അസ്സം-മുസഫര്‍ കലാപങ്ങളും സമീപ കാലങ്ങളില്‍ നടമാടി കൊണ്ടിരിക്കുന്ന വര്‍ഗീയ വിപ്ലവങ്ങളും മൃഗീയ കൊലപാതങ്ങളും ബഹുസ്വര ഇന്ത്യയിലെ മുസ്ലിം ഭാവി സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്  നല്‍കുന്നു.

    ബഹുസ്വരതയെ തകര്‍ക്കുന്ന വര്‍ഗീയ വിഷം 

      എല്ലാ മതങ്ങള്‍ക്കും , ആശയങ്ങള്‍ക്കും ഒരുപോലെ സാമൂഹിക ഇടപെടല്‍ സാധ്യമാകുന്ന രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷ സമുദായവും ഭരണ കൂടവും മതത്തേയും വിശ്വാസത്തേയും വര്‍ഗീയ വിഷത്തിന്റെ പാത്രമാക്കി ചിത്രീകരിക്കുയും , ചില വക്ര ബുദ്ധികളില്‍ തെളിഞ്ഞ 'ഇന്ത്യ'  ഹിന്ദു രാജ്യമെന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഏക സിവില്‍കോടും മുത്ത്വലാക്കും   ഇത്രമാത്രം ചര്‍ച്ചയായതിന് പിന്നില്‍ വര്‍ഗീയതയല്ലാതെ മറ്റെന്ത്. താജ്മഹലും ചെങ്കോട്ടയും തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്നവര്‍ പശുവിന്റെ പേരില്‍ പച്ച മനുഷ്യനെ മൃഗീയ കൊലപാതകത്തിനിരയാകുമ്പോള്‍ , ഉന്നാവോ-കത്വ പീഠനങ്ങള്‍ സമൂഹ്യ ഭദ്രതയെ ചരിത്രമാക്കാനും , ഹിന്ദുരാജ്യമാക്കാനും ശ്രമിക്കുന്നതിന്റെ പിന്നിലെ രഹസ്യം ചില ഭാവിയിലെ സുരക്ഷിതമല്ലായ്മയുടെ സൂചനകള്‍ നല്‍കുന്നുണ്ട്

    മുസ്ലിം ഭാവി

     ഐക്യവും സമാധാനവും തകര്‍ക്കുന്നതിലൂടെ തങ്ങളുടെ മതവും വിശ്വാസവും ജനങ്ങളില്‍ അടിച്ചേല്‍ക്കിപ്പിക്കുമ്പോള്‍ വ്യക്്തമായ വിശ്വാസാചാരങ്ങള്‍ പിന്തുടര്‍ന്ന് പോന്ന മുസ്ലിമിനെ സംമ്പന്തിച്ചടുത്തോളം ഇന്ത്യയിലെ ഭാവിപരിതാപകരമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ആധിക്യവും, വര്‍ഗീയതയുടെ വിഷവായും, സമൂഹത്തിലുണ്ടാക്കിയ ഭിന്നതകളെ ചേര്‍ത്ത് വായിക്കപ്പെടണം . കാരണം ഇന്ത്യന്‍ ഭരണഘടന  ഓരോ പൗരനും നല്‍കുന്ന right to riligion,  ആറ് അവകാശളില്‍ നിന്നും ഒന്ന്  ഇഷ്ടമുള്ള മതം സ്വീകരിക്കാനും പിന്തുടരാനും നല്‍കുന്ന അവകാശം , ഭരണകൂട തന്ത്രങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കിന്നു.
           മുത്വലാഖും ,ഏകസിവില്‍കോടും ,ബഹു ഭാര്യത്ത്വവും മുസ്ലിം സമുദായത്തിനെതിര്‍ക്കും വിധം വിധി പുറപ്പെടുവീക്കപ്പെടുകയാണെങ്കില്‍ വേറൊരു മുസ്ലിം ഇന്ത്യ രൂപീകരിക്കേണ്ടി വരും . മതപഠന ശാലകളെ തീവ്രവാദപഠന കേന്ദ്രമാക്കി പള്ളികളേയും കലാലയങ്ങളേയും പൂട്ടിക്കുകയും തകര്‍ക്കുകയുമാണെങ്കില്‍ ബി.ജെ.പി മന്ത്രിമാര്‍ പറയും പോലെ മുസ്ലിംകള്‍ പാകിസ്താനിലേക്ക് ഒരു ഹിജ്‌റകൂടി നടത്തേണ്ടിവരും. അതിനു മുമ്പ്തന്നെ മുസ്ലിംകള്‍ ഐക്യപ്പെടുകയും തങ്ങളുടെ സുരക്ഷിതത്ത്വം ഉറപ്പാക്കുകയുമാണ് വേണ്ടത്.

|Sayyid Ameerudeen PMS|


 സദാസമയവും ഇബാദത്തുകളില്‍ മുഴുകി അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ദുനിയാവ് കഴിച്ചുകൂട്ടുന്ന ഒരു വിഭാഗം ഉണ്ടായിത്തീരണം എന്ന ലക്ഷ്യവുമായിട്ടാണ് അല്ലാഹു മനുഷ്യവിഭാഗത്തെ സൃഷ്ടിച്ചിട്ടുള്ളത്. സ്രഷ്ടാവിന്റെ ലക്ഷ്യം ഇതാണെങ്കില്‍ സൃഷ്ടിയുടെ ലക്ഷ്യം ദുനിയാവിനെ ആഖിറത്തേക്കുള്ള കൃഷിയിടമായി സങ്കല്‍പ്പിച്ച് നന്മകള്‍ കൃഷിചെയ്ത് പരലോകത്തെ ലക്ഷ്യമാക്കി ജീവിക്കലാണ്. പ്രസ്തുത ലക്ഷ്യം മറന്ന് സൃഷ്ടി ജീവിക്കുമ്പോഴാണ് തെറ്റുകള്‍ സംഭവിക്കുന്നത്. ഈ മഹത്തായ ലക്ഷ്യം മുറുകെപ്പിടിച്ച് ജീവിക്കുന്ന സൃഷ്ടിയുടെ ജീവിതത്തില്‍ തെറ്റുകള്‍ക്കോ, മോശം സ്വഭാവങ്ങള്‍ക്കോ സ്ഥാനമില്ല. ആയതിനാല്‍ തെറ്റുകളിലും മോശം സ്വഭാവങ്ങളിലും ജീവിതം അരങ്ങ് തകര്‍ക്കുന്നവനെ വഴിതെറ്റിയ സൃഷ്ടികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഓരോ സൃഷ്ടിയും ലക്ഷ്യബോധത്തോടെ വൃത്തിഹീനമായ മോശംസ്വഭാവങ്ങളെ വര്‍ജ്ജിച്ച് ജീവിക്കണം. യഥാര്‍ത്ഥ ലക്ഷ്യബോധത്തോടുകൂടി ജീവിക്കുന്ന ഒരു വ്യക്തി നന്മകള്‍ക്കും, നല്ല ചിന്തകള്‍ക്കും, സുകൃതങ്ങള്‍ക്കുമാണ് മനസ്സില്‍ സ്ഥാനം നല്‍കേണ്ടത് ഇസ് ലാം നിര്‍ദേശിച്ച, പ്രവാചകന്‍ (സ്വ) തങ്ങള്‍ പഠിപ്പിച്ച എല്ലാ നന്മകള്‍ക്കും സ്ഥാനം കൊടുക്കണം. എല്ലാം പ്രവര്‍ത്തിക്കണം. ഒന്നിനെയും നിസ്സാരമായി കാണരുത്. നാം മനസ്സിലാക്കിയതിനപ്പുറമാണ് അതിന്റെയൊക്കെ പ്രതിഫലങ്ങള്‍. നബി(സ്വ)തങ്ങള്‍ പറയുന്നു : നല്ലതില്‍ നിന്ന് ഒന്നിനേയും നിങ്ങള്‍ നിസ്സാരമായി കാണരുത്. കാണുന്നതിനെയെല്ലാം നിസ്സാരമാക്കി സ്വയം ഭംഗിയാവുന്ന സ്വഭാവം യഥാര്‍ത്ഥ വിശ്വാസിക്ക് യോജിച്ചതല്ല. തന്നെക്കാള്‍ സൗന്ദര്യം കുറവായവനെയോ, അറിവ് കുറവായവനെയോ, സമ്പത്ത് കുറവായവനെയോ, സ്ഥാനം കുറവായവനെയോ അതിന്റെ പേരില്‍ ഒരു നോട്ടം കൊണ്ടുപോലും നിസ്സാരമാക്കരുത്. കാരണം അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്ക് വലിയ സ്ഥാനമുണ്ടായിരിക്കും മാത്രമല്ല തല്‍ഫലമായി അല്ലാഹുവിന്റെ അടുക്കല്‍ നാം നിസ്സാരനായിത്തീരും. നബി(സ്വ) തങ്ങള്‍ പറയുന്നു: ഒരു മുസ് ലിമായ സഹോദരനെ നിസ്സാരനായിക്കാണുക എന്നത് മുസ് ലിമിന് നാശത്താല്‍ മതിയായിരിക്കുന്നു. ഈ നീച സ്വഭാവവും തഖ് വയും ഈമാനും ഒരിടത്ത് ഒരുമിച്ചുകൂടുകയില്ല. കാരണം ഇസ് ലാമിന്റെ കാഴ്ചപ്പാടില്‍ ഒരു മനുഷ്യന്റെ ശ്രേഷ്ടത, മാന്യത എന്നിവയുടെ മാനദണ്ഡം തഖ് വയിലധിഷ്ടിതമാണ്. ദുനിയാവില്‍ വെച്ച് തന്റെ മുസ് ലിം സഹോദരനെ നിസ്സാരനായി കാണുന്നവന്‍ സത്യവിശ്വാസത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്തവനും മനസ്സിലാക്കാത്തവനുമാണ്. പരിശുദ്ധ ഇസ് ലാമിന് ആദ്യകാലം മുതല്‍ തന്നെ നിസ്സാരമാക്കി പുണ്യനബി(സ്വ)തങ്ങളെ അവഹേളിച്ച് പരിഹസിച്ച് ഇസ് ലാമിനെതിരെ വിഷബീജങ്ങള്‍ തൊടുത്തുവിട്ട് തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മക്കയിലെ ഉന്നത കുലജാതനായ വ്യക്തിയായിരുന്നു അബൂജഹല്‍. അവസാനം ബദ്ര്‍ യുദ്ധത്തില്‍ നിസ്സാരമായ ഒരു വാളിനുമുന്നില്‍ മൃതിയടഞ്ഞുവീണത് നമുക്ക് പാഠമാണ്. താന്‍ വലിയ സ്ഥാനത്തിനും മഹത്വത്തിനും ഉടമയാണെന്നും തനിക്ക് മറ്റുള്ളവരെക്കാള്‍ എന്തോഒന്ന് ഉണ്ടെന്നും സ്വയം അഹങ്കരിച്ചുകൊണ്ട് നടക്കുന്നത്‌കൊണ്ടാണ് മറ്റുള്ളവയെ നിസ്സാരമാക്കാന്‍ മനസ്സ് നമ്മെപ്രേരിപ്പിക്കുന്നത്. ആദരിക്കേണ്ടതിനെ ആദരിക്കുകതന്നെവേണം. ചരിത്രത്തില്‍ കാണാം ശൈഖുല്‍ ഇസ് ലാം എന്ന പേരില്‍ അറിയപ്പെടുന്ന വിജ്ഞാന സമുദ്രമായിരുന്ന മഹാനായ ഇമാം നവവി (റ) അംറദിനെ നോക്കല്‍ ഹറാമാണെന്ന മസ്അല വിശദീകരിച്ച സമയത്ത് ഇമാമവര്‍കളെയും മസ്അലയെയും നിസ്സാരമാക്കിക്കൊണ്ട് 'എന്നാല്‍ അയാള്‍ എന്നെ നോക്കട്ട' എന്ന് പറഞ്ഞ് ശൈഖുല്‍ ഇസ് ലാമിന്റെ മുന്നില്‍ വന്നുനിന്ന ഒരു അംറദ് തല്‍ക്ഷണം കരിഞ്ഞുപോയി മസ്അലയെ നിഷേധിച്ച മറ്റൊരു പണ്ഡിതന്‍ കാഫിറായി ചത്തുപോയി. മറ്റൊരു ചരിത്രത്തില്‍ കാണാം വന്ദ്യരായ ശൈഖ് ജീലാനി തങ്ങളും രണ്ട് സുഹൃത്തുക്കളും ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു വലിയ്യിന്റെയടുക്കല്‍ പോയി ദുആ ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ ജീലാനി തങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ അദ്ദേഹത്തെ പരീക്ഷിക്കണം എന്ന ഭാവത്തില്‍ നിസ്സാരമാക്കുന്നതിന്റെ ഭാഗമായി ചോദ്യങ്ങള്‍ ചോദിച്ച് മര്യാദക്കേട് കാണിച്ചു. തല്‍ഫലമായി അദ്ദേഹം പിന്നീട് കകാഫിറായി മരണപ്പെട്ടു. ആദരിക്കേണ്ടതിനെ നിസ്സാരമാക്കിയത് മൂലം അല്ലാഹു അവരെ നിസ്സാരമാക്കിയതിനുള്ള ഉദാഹരണങ്ങളാണ് പ്രസ്തുത ചരിത്ര സംഭവങ്ങള്‍. ആദരിക്കേണ്ടതിനെ ആദരിച്ചും ബഹുമാനിക്കേണ്ടതിനെ ബഹുമാനിച്ചും മനസ്സിനെ ശുദ്ധമാക്കാന്‍ ചെറുപ്പം മുതലേ നാം ശ്രമിക്കണം. ഒരു ചെറിയ വസ്തുവിനെപ്പോലും മനസ്സുകൊണ്ട് പോലും ചെറുതാക്കരുത്. മനസ്സുകൊണ്ടുപോലും ഒരാളെ വേദനിപ്പിക്കുകയും അരുത്.
ഇവയും നിസ്സാരമാക്കുന്നതില്‍ പെടുന്നു.
 നിത്യ ജീവിതത്തില്‍ നാം വളരെ നിസ്സാരമായി കാണുന്ന ചില കാര്യങ്ങള്‍ എന്നാല്‍ അവ വലിയ ശിക്ഷലഭിക്കാന്‍ കാരണമായിത്തീരുന്നു. മറ്റൊരാളെ അവനിഷ്ടമില്ലാത്ത വാക്കുകളോ പേരുകളോ വിളിക്കരുത്. കുത്തുവാക്കുകള്‍ പറയരുത്. കാരണം അവയൊക്കെ ഒരാളെ നിസ്സാരമാക്കുന്നതില്‍ പെടുന്നതാണ്. നാം പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മറ്റുള്ളവരെ ഗീബത്ത് പറയല്‍. അതും ഒരു നിസ്സാരമാക്കലാണ്. ഇനി അത് നിസ്സാരതയുടെ ഭാഗത്തിലൂടെ പോകുന്നില്ല എങ്കിലും അതിന് വലിയ ശിക്ഷയുണ്ട്. മരണപ്പെട്ട തന്റെ സഹോദരന്റെ പച്ച മാംസം ഭക്ഷിക്കുന്നതിന് തുല്ല്യമാണത്. മറ്റുള്ള തെറ്റുകളെ പോലെയല്ല ഗീബത്തുപറയല്‍ തൗബചെയ്തത് കൊണ്ടോ പൊറുക്കലിനെ ചോദിച്ചത് കൊണ്ടോ പാപം തീരുകയില്ല. ആരെയാണോ നാം ഈബത്ത് പറഞ്ഞത് അവനെക്കൊണ്ട് തന്നെ പൊരുത്തപ്പെടീക്കണം. എന്താണോ നാം അവനെക്കുറിച്ച് പറഞ്ഞത് അതെല്ലാം ഏറ്റുപറഞ്ഞതിനുശേഷം. മഹാന്മാര്‍ പഠിപ്പിക്കുന്നു : ഒരാള്‍ നടന്ന് പോകുമ്പോള്‍ അയാളുടെ വസ്ത്രത്തിനെ കുറിച്ച് അഭിപ്രായം പറയുന്നതിലൂടെവരെ ഗീബത്ത് കരസ്ഥമാകും. ഈ രൂപത്തില്‍ വന്നുചേരാന്‍ എളുപ്പമുള്ളതും ഒഴിഞ്ഞുപോവാന്‍ പ്രയസമുള്ളതുമാണ് ഗീബത്ത്. അതിനാല്‍ ഇത്തരം ദൂശ്യസ്വഭാവങ്ങള്‍ക്ക് നാം സ്ഥാനം നല്‍കരുത്. അല്ലാഹുവിന്റെ അടുക്കല്‍ നിസ്സാരനായി മുദ്രകുത്തപ്പെടും. ഒരു മുസ് ലിം സഹോദരന്‍ തന്റെ സഹോദരനെ നേരിട്ടോ മറ്റുള്ളവരുടെ മുന്നില്‍ വെച്ചോ അയാളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് വഷളാക്കലും നിസ്സാരമാക്കുന്നതില്‍ പെടുന്നതാണ്. മാത്രമല്ല അത് ദുശിച്ച സ്വഭാവമാണ്. ഖുര്‍ആന്‍ ഈ വിഷയം കഠിനമായി നിരോധിച്ചിരിക്കുന്നു. നാല്‍പത്തിയൊമ്പതാം അദ്യായത്തില്‍ പതിനൊന്നാം വചനത്തിലൂടെ അല്ലാഹു പറയുന്നു : 'നിങ്ങള്‍ നിങ്ങളെത്തന്നെ കുത്തിപ്പറയരുത്'. മറ്റൊരുത്തനെ വഷളാക്കുന്നതിലൂടെ സ്വയം വഷളാകാനുള്ള അവസരങ്ങള്‍ ഉണ്ടാക്കലാണ് ചെയ്യുന്നത്. കാരണം മനസ്സുകള്‍ തമ്മില്‍ അകലാന്‍ ഇത് കാരണമാകുന്നു. തുടര്‍ന്ന് ഭിന്നിപ്പുണ്ടാകാന്‍ വഴിവെക്കും. സാമൂഹ്യബന്ധത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തിയാണെന്ന് പറയേണ്ടതില്ല. അതുപോലെത്തന്നെ തന്റെ സഹോദരന്റെ രഹസ്യങ്ങളും കുറ്റങ്ങളും ദൂശ്യപോരായ്മകളും ചുഴിഞ്ഞന്യേഷിക്കല്‍ ഇതും വലിയ തെറ്റാണ്. പരിശുദ്ധ ഖര്‍ആന്‍ ഇത് നിരോധിച്ചിരിക്കുന്നു. ഒരു വിശ്വാസിയുടെ അഭിമാനത്തിന് വലിയ വിലയാണ് ഇസ് ലാം നല്‍കിയിരിക്കുന്നത്. അത് കളങ്കപ്പടുത്താന്‍ ആര്‍ക്കും അധികാരമില്ല. അതിനാല്‍ ബന്ധങ്ങളുടെ മൂല്ല്യങ്ങള്‍ മനസ്സിലാക്കി ദൃഢപ്പെടുത്താന്‍ ശ്രമിക്കുക. പരസ്പരം സ്‌നേഹക്കുടിക്കാഴ്ച്ച നടത്തലും, പ്രാര്‍ത്ഥിക്കലും, സലാം പറയലും ബന്ധങ്ങള്‍ ദൃഢപ്പെടുത്താന്‍ സഹായകമാകും.
നിസ്സാരമാക്കാന്‍ പ്രേരിപ്പിക്കുന്ന കാരണം
 മുമ്പ് സൂചിപ്പിച്ചതുപോലെ  ഹൃദയം അഹങ്കാരം,അഹന്ത എന്നിവയില്‍ മലീമസമാവുമ്പോഴാണ് ഈ സ്വഭാവം കൂടുതല്‍ കാണുക. അതിനാല്‍ അഹങ്കാരം വന്നുഭവിക്കാതിരിക്കാന്‍ വിശ്വാസി ശ്രദ്ധിക്കണം. പുണ്യ നബി(സ്വ)തങ്ങള്‍ പറയുന്നു : ഒരു അണുവിന്റെ തൂക്കത്തോളം അഹങ്കാരം ഹൃദയത്തില്‍ ഉള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അഹന്ത ബാധിച്ചാല്‍ ഒരു കാര്യത്തിലും ഒരാളെയും വിശ്വാസിക്കാന്‍ കഴിയില്ല. സത്യത്തെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടും മഹത്വവല്‍ക്കരിക്കേണ്ട കാര്യങ്ങളോട് പുഛഭാവമായിരിക്കും അഹങ്കാരത്തിന്റെ വിശദീകരണമെന്നോണം നബി(സ്വ)തങ്ങളോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് 'സത്യം മൂടിവെക്കലും ജനങ്ങളെ നിസ്സാരമാക്കലുമെന്നാണ്.' മുഴുവന്‍ ജനങ്ങളെയും നിസ്സാരമായി കാണുക, ഞാന്‍ ഉന്നതന്‍, മഹാന്‍, ഞാന്‍ ചെയ്യുന്നത് മുഴുവന്‍ ശരി, എന്റെ കാഴ്ചപ്പാടുകള്‍ മാത്രം നല്ലത് എന്നിങ്ങനെയുള്ള ചിന്തകള്‍ അഹങ്കാരത്തിനാല്‍ ഉണ്ടാകുന്നതാണ്. അഹങ്കാരം ഹൃദയത്തില്‍ രൂഢമൂലമാവുമ്പോഴാണ് മറ്റുള്ളവരോട് നിസ്സാരഭാവം ഉണ്ടാവുക. തനിക്ക് അഹങ്കാരം ഉണ്ടെന്ന് സമ്മതിക്കുന്നവര്‍ കുറവായിരിക്കും. എന്നാല്‍ ഒരാള്‍ക്ക് അഹങ്കാരമുണ്ടോയെന്ന് അറിയാന്‍ മാര്‍ഗ്ഗമെന്ത്? ഗസ്സാലി ഇമാം പറയുന്ന കാരണങ്ങള്‍ നോക്കുക.
1. രണ്ടാളുകള്‍ തര്‍ക്കിച്ചു. സത്യം മനസ്സിലാക്കിയിട്ടും അംഗീകരിക്കാന്‍ കഴിയുന്നില്ല.
2. കൂട്ടുകരനോടൊപ്പം ഒരു വേദിയിലെത്തി. അയാള്‍ക്ക് കിട്ടിയതിനേക്കാള്‍ താഴ്ന്ന സീറ്റ് കിട്ടിയതില്‍ പ്രയാസപ്പെടുക.
3. ആവശ്യമുള്ള വസ്തു അങ്ങാടിയിലൂടെ ചുമന്ന് കൊണ്ടുവരാന്‍ പ്രയാസമുണ്ടാവുക.
4. ദരിദ്രന്റെ ക്ഷണം സ്വീകരിക്കാതിരിക്കുക.
സ്രഷ്ടാവിന് നമ്മെ കൊണ്ടുള്ള ലക്ഷ്യവും സൃഷ്ടിക്ക് ജീവിതം കൊണ്ടുള്ള ലക്ഷ്യവും വളരെ വ്യക്തമാണ്. ലക്ഷ്യബോധത്തോടെ മുന്നേറാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ...


|Basith Elamkulam|

      ഇന്ത്യന്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ സംസ്‌കാര സമ്പന്നതയും സഹിഷ്ണുതയുമുള്ള ഒരു ജനതയുടെ ജീവിതമാണ് നമുക്ക് മുമ്പില്‍ ചുരുളഴിയുന്നത്. 'നാനാത്വത്തില്‍ ഏകത്വം' ഈ സംസ്‌കാരത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു. വ്യത്യസ്തമാര്‍ന്ന ജാതിമത ഇസങ്ങളാല്‍ സമ്പന്നമായ ഭാരതം ഒരുമയില്‍ എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു.
 ജൈന-ബുദ്ധ ചരണങ്ങള്‍ അലയടിച്ച മണ്ണില്‍ സര്‍വ്വമത സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി നന്മയറിയാനും ഉള്‍കൊള്ളാനും താല്‍പര്യം കാണിച്ചവരാണ് പുരാതന ഭാരതീയര്‍. വേദങ്ങളും ഉപനിഷത്തുകളും ഐതിഹാസിക ഗ്രന്ഥങ്ങളും ജന്മം കൊണ്ട മണ്ണില്‍ ജൈനനും ബുദ്ധനും ശ്രീശങ്കരാചാര്യരും തങ്ങളുടെ പാദസ്പര്‍ശം കൊണ്ട് മീംമാംസകളെഴുതി. പില്‍കാലത്ത് പുതിയ ചരിത്രതാളുകള്‍ തുന്നിക്കൂട്ടി മുഗള്‍ചക്രവര്‍ത്തിമാരും മാതൃകാ ജീവിതം സമ്മാനിച്ചു. മിഷനറിമാരും തങ്ങളുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇവരെല്ലാം ഒന്നായി ഒട്ടനവധി മാഹാത്ഭുതങ്ങളും സൗധങ്ങളും ഇവിടമില്‍ പണിതുയര്‍ത്തി. എന്നാല്‍ ആധുനിക ഇന്ത്യാചരിത്രം നമുക്ക് മുന്നില്‍ തുറന്നുവെക്കുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാര്‍ന്ന മതാന്തക നരനായാട്ടുകളാണ്. കാലം ചര്‍ച്ചചെയ്യുന്ന ഈ വിഷയത്തിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണിത്.


ഇന്ത്യന്‍ മതേതരത്വം: അര്‍ത്ഥവും ആഴവും


 എല്ലാ മതങ്ങള്‍ക്കും തുല്ല്യ പ്രധാന്യം നല്‍കുകയും രാജ്യത്ത് ഒരു ഔദ്യോഗിക മതം ഇല്ലാതിരിക്കുകയും ചെയ്താല്‍ അതിനെയാണ് മതേതര രാഷ്ട്രം എന്ന് പറയുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. മതേതരത്വം എന്ന പദം ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത് 1976-ല്‍ 42-ാം ഭരണഘടനാ ഭേതഗതി പ്രകാരമാണ്. ഈ പദം ആദ്യമായി ഉപയോഗിച്ചത് 1851-ല്‍ ബ്രിട്ടീഷ് എഴുത്തുകാരനായ ജോര്‍ജ് ഹോളയക് ആണ്.

 ഇന്ത്യയില്‍ മതേതരത്വം എന്ന ആശയം മതങ്ങളോടുള്ള നിസംഘത എന്ന അര്‍ത്ഥത്തിലല്ല ഉപയോഗിക്കുന്നത്. മറിച്ച് എല്ലാ മതങ്ങളോടും തുല്ല്യമായി പെരുമാറുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരം വിവേചനം കാണിക്കുന്നത് ഭരണഘടന കര്‍ശനമായിത്തന്നെ നിരോധിച്ചിരിക്കുന്നു.


മതം ചങ്ങലക്കിട്ട മതേതരത്വം  

 18-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ കേവലം തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഉറവിടവും തങ്ങളുടെ ഉല്‍പന്നള്‍ വിറ്റഴിക്കാനുള്ള കമ്പോളവും മാത്രമാക്കി മുഷ്ടിയില്‍ ചുരുട്ടി മേല്‍കോയ്മ നടിച്ച ബ്രിട്ടീഷ് പടയെ ആട്ടിയോടിക്കാന്‍ ഇന്ത്യക്കാര്‍ ഒന്നിച്ചു പോരാടി. അന്ന് ഓരോ ഇന്ത്യന്‍ പൗരനെയും ഭാരതീയന്‍ എന്ന ശീര്‍ഷകത്തിന് കീഴില്‍ മാത്രമാണ് പ്രപിതാക്കള്‍ പരിചയപ്പെടുത്തിയത്. അതിനാല്‍ തന്നെയാണ് മതേതരത്വം എന്ന ആശയം ഇന്ത്യന്‍ ഭരണഘടനയില്‍ തുന്നിച്ചേര്‍ത്തതും. ഇന്ത്യയിലെ ഓരോ വ്യക്തിക്കും തങ്ങള്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതു പ്രചരിപ്പിക്കുവാനും ആരാധന നടത്തുവാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഗവണ്‍മെന്റ് അനുവദിച്ച് തന്നതും ഭരതീയന്റെ ഐക്യം കാത്തുസൂക്ഷക്കാന്‍ വേണ്ടി മാത്രമാണ്. എന്നാല്‍ ഭാരതീയ ആശങ്ങളേയെല്ലാം പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് രാജ്യത്തെ മതകീയവത്കരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
 ഫാസിസം മസ്തിഷ്‌കത്തില്‍ അലിഞ്ഞുചേര്‍ന്ന ഭരണകര്‍ത്താക്കള്‍ രാജ്യം ഹൈന്ദവ വത്കരിക്കാനുള്ള അജണ്ഡകള്‍ ശരകൃതിയില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണിവിടെ. ന്യൂനപക്ഷത്തോടുള്ള കടുത്ത വെറുപ്പിന്റെ പ്രകടനോദാഹരങ്ങളാണ് ഓരോ പ്രഭാതത്തിലേയും പത്രത്താളുകള്‍ ബോധ്യപ്പെടുത്തുന്നത്. ഗോ മാംസം കയ്യില്‍ വെച്ചെന്നാരോപിച്ച് ആര്‍.എസ്.എസ് രാക്ഷസന്മാര്‍ കഠാരക്കിരയാക്കിയ അഖ്‌ലാക്കുമാരേയും ജുനൈദുമാരേയും മതേതര ഇന്ത്യ മറന്നിട്ടുണ്ടാകില്ല. പശുവിനെ കൊന്നുതിന്നുവര്‍ തന്നെയാണ് ഇത്തരം നരനായാട്ടുകള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്ന പച്ചയാര്‍ന്ന യാഥാര്‍ത്യത്തില്‍ നിന്ന് ഗോമാതാവിനോടുള്ള തഖ് വയും ഇഖ്‌ലാസും അല്ല അവരുടെ ലക്ഷ്യമെന്ന് ഗ്രഹിക്കാവിന്നതെയുള്ളു. നൂനപക്ഷ പീഢനങ്ങളും ജാതീയ ജീര്‍ണ്ണതകളും തൂലികകൊണ്ടു വരച്ചുകാട്ടിയ കല്‍ബുര്‍ഗിയും പാന്‍സാരയും അനന്ദമൂര്‍ത്തിയും ഗൗരി ലങ്കേഷും അടങ്ങുന്ന ഒരു വലിയ നിരയെതന്നെ ആര്‍. എസ്. എസ് കഴുകന്മാര്‍ പുഴുതെറിഞ്ഞപ്പോഴും രാജ്യത്തെ നിയമവും നിയമപാലകരും നോക്കുകുത്തിയായി നില്‍ക്കുന്ന രംഗം ഇന്ത്യന്‍ ജനാതിപത്യത്തിന്റെ അന്തസത്തയെയാണ് ചോദ്യം ചെയ്യുന്നത്.


ഏകസിവില്‍കോഡും മോദി സര്‍ക്കാരും

              ജാതി, മതം, വേഷം, ഭാഷ, ലിപി, സംസ്‌കാരം എന്നിവയില്‍ തികച്ചും വൈവിദ്യമാര്‍ന്ന ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും ഇവിടെയുള്ള ജനങ്ങള്‍ക്ക് ഏകത്വമാണ് വേണ്ടതെന്നും പ്രക്യാപിച്ച് രാജ്യത്ത് ഏകസിവില്‍കോഡ് എന്ന ആശയം ഉയര്‍ത്തിപിടിച്ച് ജനങ്ങളില്‍ ആശയഭിന്നതക്ക് തിരിക്കൊളുത്തുകയാണ് മോദി സര്‍ക്കാര്‍.
                 ഭരണഘടനയിലെ നാല്‍പത്തിയഞ്ചാം വകുപ്പില്‍ പറയുന്ന നിര്‍ബന്ധിത വിദ്യാഭ്യാസവും നാല്‍പ്പത്തിയേഴാം വകുപ്പില്‍ പറയുന്ന സ്ത്രീ സംരക്ഷണവും നടപ്പിലാക്കാതെ നാല്‍പ്പിത്തിനാലാം വകുപ്പില്‍ പറയുന്ന കേവലം നിര്‍ദേശക തത്വം മാത്രമായ ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ ലക്ഷ്യം മനസ്സിലാക്കാന്‍ അബ്ദുല്‍ കലാമിനോളം ബുദ്ധിവേണമെന്ന് തോന്നുന്നില്ല.
                   ഓരോ മതത്തിനും അതിന്റെതായ ചട്ടങ്ങളും ആചാരങ്ങളുമാണുള്ളത്. അത് ഒരിക്കലും ഒന്നാക്കിയെഴുതാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഒരു ക്രിസ്ത്യന്‍ വൈദികനെ എടുത്തു നോക്കുകയാണെങ്കില്‍ അവനെ തന്റെ കര്‍മ്മപദം തുടരാന്‍ ബ്രന്മചര്യത്വം അത്യാവിശ്യമാണ്. ഇനി ഒരുത്തന് വേദം പഠിച്ച് പൂജകര്‍മ്മങ്ങളില്‍ ഏര്‍പ്പെടണമെങ്കില്‍ ബ്രന്മചര്യത്തോടോപ്പം ജാതിയും പരിഗണിക്കേണ്ടതായിട്ടുണ്ട്. അത് പോലെ മുസ്്‌ലിമിനും അവരുടെതായ ശരിഅത്ത് നിയമങ്ങളാണുള്ളത് ഇതിനെയെല്ലാം കൂട്ടികുഴച്ച് ഒന്നാക്കിയെടുത്താലും ഇവ വേറിട്ട് തന്നെ നിലകൊള്ളും.
ധര്‍മം മറന്ന നീതിന്യായം
     പ്രതിസന്ധികാലഘട്ടങ്ങളില്‍ ന്യൂനപക്ഷങ്ങളൂടെ അത്താണിയും ആശ്വാസവുമായ് മാറി ക്രമസമാധാനം നടപ്പിലാക്കേണ്ട നീതിന്യായവൂം ഇന്ന് വര്‍ഗീയ വിഷം ചീറ്റുന്ന വിഷസര്‍പ്പങ്ങളായി മാറിയിരിക്കുന്നു.ഭരണഘടനയിലെ ഇരുപത്തിയൊന്നാം വകുപ്പില്‍ പറയുന്ന വ്യക്തിസ്വാതന്ത്രൃം മുറിച്ചുമാറ്റിയ ഹാദിയയുടെ വീടുതടങ്കല്‍ നീതിന്യായ വിഭാഗം സമ്മാനിച്ചതാണെന്ന് പറയുമ്പോള്‍ എന്തുക്കൊണ്ടും ഭരണകൂടത്തിന്റെ മൃഗീയതയല്ലാതെ മറ്റെന്താണ് ബോധ്യപ്പെടുത്തുന്നത്. ജുഡീഷറീ തലവന്മാരില്‍ ഒരാളായ ജസ്റ്റിസ് കമാല്‍ പാഷ ഇസ്്‌ലാമില്‍ ഭഹുഭാര്യത്വം എന്തിനെന്ന് ചോദിച്ച് മുസ്്‌ലിം നൂനപക്ഷത്തെ വികൃതമാക്കിയതും മുത്വലാഖ് നിരോധിച്ച കോടതി വിധിയും മതേത്വരത്തത്തെ പിച്ചിചീന്തുക തന്നെയാണ് ചെയ്യുന്നത്.
    മാറികൊണ്ടിരിക്കുന്ന ലോകത്തില്‍ മനുഷ്യത്വം പാടെ നശിക്കുകയും മാനുഷിക മൂല്യങ്ങള്‍ക്ക് വിലപറയുകയും ചെയ്യുമ്പോള്‍ മതേതര സ്‌നേഹികള്‍ ഒന്നിക്കേണ്ടതായിട്ടുണ്ട്. അതിനായി നമ്മുടെ പ്രപിതാക്കള്‍ കാത്തുസൂക്ഷിച്ച സ്‌നേഹവും സൗഹാര്‍ദവും വീണ്ടുമിവിടെ വളര്‍ത്തിയെടുക്കണം. മാത്രവുമല്ല വിദ്യാഭ്യാസം കൊണ്ട് ശക്തരായ പ്രതികരണ ശേഷിയുള്ള തലമുറയെ കെട്ടിപടുക്കാനും സാധ്യമാകേണ്ടതുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മുന്നോട്ട്‌വെച്ച 'സമത്വ സുന്ദരമായ ഇന്ത്യ'  എന്ന ആശയം കൂടുതല്‍ മികവുറ്റതാക്കാന്‍ നാം ആര്‍ജിക്കുന്ന വിദ്യക്ക് സാധിക്കണം. മതേതര സുന്ദര ഭാരതം കെട്ടിപ്പടുക്കുവാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.



 






ഓരോ മനുഷ്യനും വ്യത്യസ്തങ്ങളായ അറിവുകളെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ പല  മേഖലകളിലേക്ക് അവന്‍ എത്തിച്ചേരുന്നു. എന്നിരുന്നാലും മുഖ്യമായി കണക്കാക്കേണ്ട വിഷയങ്ങളെ മറന്നു പോകുന്നുണ്ടോ എന്നു കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം സമകാലിക ചുറ്റുപാടുകള്‍ അത്തരത്തില്‍ മാറികൊണ്ടിരിരക്കുകയാണ്. വിദ്യാഭ്യാസം ഒരു കച്ചവട ചരക്കു പോലെ മാറുകയാണെന്നത് സംശയമില്ല. ഇക്കാല ഘട്ടത്തില്‍ മത വിദ്യാഭ്യാസം ഒരു മനുഷ്യന് എത്രയേറെ പ്രയോജനവശമാണ് എന്നത് ചിന്താമണ്ഡലങ്ങളില്‍ ഉദിക്കേണ്ട വസ്തുതയാണ്. സമകാലിക ചിന്തകര്‍ വളരെയേറെ പ്രാധാന്യത്തോടു കൂടി തന്നെ അതിനെ നോക്കി കാണുന്നുമുണ്ട്.

 മത വിദ്യാഭ്യാസം അന്നും ഇന്നും

   പണ്ടു കാലങ്ങളില്‍ നില നിന്നിരുന്ന പഠന രൂപങ്ങള്‍ ഇന്ന് വിരളമാണ്. എങ്കിലും അതിനേക്കാളേറെ പുരോഗതികള്‍ ഉണ്ടായത് കൊണ്ട് തന്നെ വളരെ ഉയര്‍ച്ച കൈവരിക്കാന്‍ സമകാലികര്‍ക്ക് സാധിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ വലിയ വ്യത്യാസങ്ങള്‍ നമുക്ക് കാണാനാകും. വിദ്യാഭ്യാസ ലക്ഷ്യം തന്നെ അതിനെ സൂചിപ്പിക്കുന്നുണ്ട്. മത വിദ്യാഭ്യാസം അതും നിന്ന കാലഘട്ടത്തല്‍ ചെറു പ്രദേശങ്ങളില്‍ കുറഞ്ഞ അളവില്‍ അവിടുത്തേ അധ്യാപകര്‍ പറഞ്ഞ് കൊടുത്തിരുന്നു. അന്നു കാലങ്ങളില്‍ കേട്ട് പഠിക്കുക എന്ന സമ്പ്രദായം വളരെ പ്രാധാന്യമേറിയതായിരുന്നു.
 മദ്രസ പഠനം നടത്തുവാന്‍ വളരെ നേരത്തെ ഒരുങ്ങി തയ്യാറാകുകയും കൃത്യ സമയത്ത് ചേരുകയും പഠിക്കുകയും ചെയ്ത അവസ്ഥ ഇന്ന് പലയിടത്തും അപൂര്‍വമാണ്. ചില അവികസിത പ്രദേശങ്ങളില്‍ മത വിദ്യാഭ്യാസത്തിന്റെ പ്രാമുഖ്യത എത്താതിരിക്കുകയും അതിനുള്ള സന്ദര്‍ഭങ്ങള്‍ ഒരുമിച്ച് കൂടാത്തതും ഒരു കാലത്ത് മതവിദ്യാഭ്യാസം ആ നാടുകളില്‍ നിന്ന് അന്യം നിന്നു. പക്ഷെ ഇന്ന് ഇ്ത്തരം വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം അതിനുള്ള സന്ദര്‍ഭങ്ങള്‍ മികച്ച രീതിയില്‍ തന്നെ ജനങ്ങള്‍ എത്തി കഴിഞ്ഞിരിക്കുന്നു. ചെറു പ്രദേശങ്ങളില്‍ പോലും മത പഠനത്തിന്റെ അനിവാര്യത മനസ്സിലാക്കുന്ന വ്യക്തിത്വങ്ങള്‍ ഉറവെടുത്തത് ഉപകാര പ്രദമായി മാറുന്ന കാഴ്ചയാണ് സമകാലിക ലോകം കാണുന്നത്.

    മത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

    ഇന്നു കാലത്ത് വര്‍ധിച്ച് വരുന്ന അപകട മേഖലകള്‍ തരണം ചെയ്യണമെങ്കില്‍ മതത്തെ കുറിച്ചുള്ള ബോധം അനിവാര്യമാണ്. നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പഠിപ്പിക്കുന്നത് മതമാണ്. ആ മതത്തെ പഠിപ്പിക്കുന്ന  പ്രാഥമിക വിദ്യാഭ്യാസം നേടിത്തരുന്ന മദ്രസ പോലോത്ത സ്ഥാപനങ്ങള്‍ വെളിവാക്കി തരുന്നത് അതിന്റെ പ്രതാപത്തെയാണ്. പണ്ഡിതന്മാര്‍ യഥാര്‍ത്ഥ പണ്ഡിതരായത് ഇത്തരം വിദ്യാഭ്യാസത്തിന്റെ മുഖ്യത മനസ്സിലാക്കിയത് കൊണ്ടാണ്. വിദ്യാഭ്യാസം ലാഭം നേടാനുള്ള ഉപാദിയായി മാറി കൊണ്ടിരിക്കന്ന സമകാലിക സന്ദര്‍ഭത്തില്‍ മത വിദ്യാഭ്യാസം ഒരു മനുഷ്യന് നല്‍കുന്ന ഉണര്‍വ് ചെറുതൊന്നുമല്ല.
 അല്ലാഹുവിന്റെ പ്രവാചകന്‍ (സ) ഹിറാ ഗുഹയില്‍ ധ്യാനനിരതനായി ഇരിക്കുന്ന സമയത്ത് ജിബ് രീല്‍ (അ) വരുകയും പുണ്യമായ വഹ് യിന്റെ ഇല്‍മ് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. അങ്ങനെ അല്ലാഹു നബി തങ്ങള്‍ക്ക് അറിയിച്ച് കൊടുത്ത ആ ശുദ്ധമായ അറിവ് പ്രവാചകന്‍ (സ) തങ്ങളുടെ സന്തത സഹചാരികള്‍ക്ക് പകര്‍ന്നു കൊടുത്തു. അങ്ങനെ ഒരു ചങ്ങലയായി ഇന്ന് നമ്മുടെ ഉസ്താദുമാരില്‍ എത്തി നില്‍ക്കുന്നു. അതു കൊണ്ട് തന്നെ മത വിദ്യാഭ്യാസം നാഥനിലേക്കുള്ള ഒരു മതമാണ് എന്നതില്‍ സംശയമില്ല. ഒരു യഥാര്‍ത്ഥ പാന്ധാവ് അത് വരച്ചിടുന്നുണ്ട്. പക്ഷെ ഈ പ്രാധാന്യം മനസ്സിലാക്കാതെ എത്രയോ പേര്‍ ലഹരിക്കും മറ്റു ശരീരേഛകള്‍ക്കും വഴങ്ങി സ്വന്തത്തെ നശിപ്പിച്ച് കളയുന്നു എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്.


 മനുഷ്യനെ തന്റെ മ്ലേഛമായ സ്വഭാവ ഭൂഷ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന ആയുധമാണ് മത വിദ്യാഭ്യാസം. അത്രത്തോളം മഹത്വമുള്ളതു കൊണ്ടു തന്നെയാണ് പ്രവാചകന്‍ (സ) പറഞ്ഞത് 'ചൈനയില്‍ ചെന്നിട്ടാണെങ്കില്‍ നിങ്ങള്‍ അറിവ് പഠിക്കുക' ഈ അറിവ് എന്നും ഉപകാര പ്രദമാണ് എന്നത് അതിനെ ആസ്വദിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്ന സത്യമാണ്. ജനനം മുതല്‍ ഓരോരുത്തരും പഠിക്കുകയാണ്. പക്ഷെ ഉപകാരം ലഭിക്കുന്നത് മതവിദ്യാഭ്യാസത്തിലൂടെയാണ്. അതിനുള്ള വഴി കാണിച്ച് തരുന്ന മാതാപിതാക്കള്‍ സര്‍വ്വരുടേയും ആദ്യ അധ്യാപകരാണ്. പിന്നീട് ഗുരു, ദൈവം, എന്ന്. ഈ വര്‍ഗീകരണം ഒരുപാട് പ്രാധാന്യങ്ങളെ പ്രത്യക്ഷപ്പെടുത്തി തരുന്നു. അത് നേടിയെടുക്കുക എന്നത് എല്ലാവര്‍ക്കും സാധ്യതയാണ്. ആധുനികതയില്‍ മികച്ച രീതിയില്‍ പുറത്തെടുത്ത് കൊണ്ട് മത വിദ്യാഭ്യാസത്തെ ഉയര്‍ച്ചയിലേക്ക് ആനയിക്കേണ്ടതുണ്ട്. അതിനായി ചുറ്റുപാടുകളില്‍ മത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് ഇന്നു കാലത്ത് അതിന്റെ പ്രസക്തി വര്‍ധിച്ച് വരുകയാണ്. കൂടുതല്‍ തെറ്റുകളിലേക്ക് സമൂഹം അധഃപതിച്ച് കൊണ്ടിരിക്കുമ്പോള്‍ അതിന് മറയിടാന്‍ മതവിദ്യാഭ്യാസം സഹായിക്കുന്നു എന്നത് ഉറപ്പാണ്.

     പ്രയത്‌നിക്കുക

  മത വിദ്യാഭ്യാസത്തിന്റെ പ്രമുഖ്യത മനസ്സിലാക്കിയ മനുഷ്യര്‍ അതിന്റെ സമകാലിക അവസ്ഥ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ഈ വിദ്യാഭ്യാസത്തിന്റെ വികസനത്തിനാവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നത് ഒരു മുതല്‍ കൂട്ടായി മാറുന്നതാണ്. കര്‍മ്മ മേഖലയില്‍ ശോഭിക്കുന്നത് ഭൗതിക കൊണ്ടാണെങ്കിലും ഹൃദയത്തിന്റെ അടുക്കല്‍ പ്രാധാന്യം മത വിദ്യാഭ്യാസത്തിനാണ്. അത് ഉള്‍ക്കൊള്ളുകയും ഹൃദയം ശരിയാക്കി നേരായ മാര്‍ഗല്‍ പ്രവേശിച്ച് നാളേക്ക് ഉപകരിക്കുന്ന മത വിദ്യാഭ്യാസ സംരഭങ്ങളെ ഉന്നതിയിലേക്കെത്തിക്കുവാന്‍ സര്‍വ്വരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് ലോകത്ത് ഉപകാരപ്രദമാണ്.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget