Latest Post




|Swalih Alappuzha|


മദീന.....
അലങ്കരിക്കാന്‍ അതിരുകള്‍ തേടുമ്പോള്‍
അനന്തമാകുന്ന വര്‍ണനയുടെ സഹാറപോലെ
കരയിലെ കാഴ്ചയില്‍ അദൃശ്യമാകുന്ന
കടലിന്റെ അതിര്‍വരമ്പുകള്‍ പോലെ
എന്റെ വരികളെ അത് തളര്‍ത്തിക്കളയുന്നു
ഇഷ്‌ക്കിന്റെ ഖിസ്സ പറയുമ്പോള്‍
രാവുകളെല്ലാം നിമിശങ്ങളുടെ ദൃതിയില്‍
കാഴ്ചകള്‍ക്കപ്പുറത്തേക്ക് മറയുന്നു
പകലോ..... അറിയാതെ അസ്തമയമെഴുതുന്നു.
മോഹങ്ങളെയെല്ലാം ദിക്ക് തെറ്റാതെ
ഞാന്‍ മദീനയിലേക്ക് പറഞ്ഞ് വിടാറുണ്ട്
ചിലപ്പോഴെന്നെ തഴുകുന്ന കാറ്റിനോട്
മദീനിലെ മലര്‍വാടിയോട്
പറയാന്‍ സലാം കൊടുത്തയക്കാറുണ്ട്
അത് മദീനയില്‍ ചെന്ന് ഖുബ്ബയെ തുഴുകുമ്പോള്‍
അനുരാഗമെല്ലാം അലകടലായ്
കണ്ണിലേക്കിറങ്ങിവരും
പിന്നെ അതൊരു പേമാരിയായ്
നിലക്കാത്ത തോരാ മഴയായ്
എന്റെ കവിള്‍ തടത്തിലേക്ക്
ഒളിച്ചിറങ്ങുന്നത് ഞാന്‍ അറിയുമായിരുന്നു.....



  |Ali Karippur|

നുഷ്യമനസിന് ആനന്ദം നല്‍കുന്നതും ബന്ധങ്ങള്‍ ഊഷ്മളതമാക്കുകയും ചെയ്യുന്ന ആഘോഷങ്ങളെ ഇഷ്ടപ്പെടാത്തതായി ആരും ഇല്ല. വിനോദവും കളിയും മനസ്സിന് ഉന്മേശം നല്‍കുന്നതായാല്‍ അല്‍പമെങ്കിലും ആനന്ദിക്കാന്‍ സമയം കണ്ടെത്തുന്നവനാണ് മനുഷ്യന്‍. ബന്ധങ്ങളെ ഊഷ്മളമാക്കുന്നതില്‍ ആഘോഷങ്ങള്‍ക്ക് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നുണ്ട്. അതിര്‍ വരമ്പുകള്‍ ഉണ്ടെന്നു മാത്രം. മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത് തന്നെ ആരാധിക്കാന്‍ വേണ്ടിയാണല്ലോ?  അതിനാല്‍ അവന്റെ ചലന നിശ്ചലങ്ങള്‍ മുഴുവനും ഇലാഹീ ബന്ധത്തില്‍ അധിഷ്ടിതമാകണം. സന്താപ സല്ലാപ വേളയില്‍ റബ്ബിനെ ഓര്‍ത്തുകൊണ്ടാകണം. അവനാണ് വിശ്വാസി. ആഘോഷങ്ങളും ആനന്ദങ്ങളും അവനില്‍ ഇലാഹി ചിന്തകള്‍ക്ക് വഴി ഒരുങ്ങതാവണം. അഥവാ ആഘോഷങ്ങളിലും അതീയതയുറ്റി നില്‍ക്കണം. ആത്മീയതയുടെ അടയാളങ്ങളായ ധാനധര്‍മ്മം, പ്രാര്‍ത്തന, തസ്ബീഹ് ,തഹ്‌ലീല്‍, സിലത്തുറഹ്മ് എന്നിങ്ങനെയുള്ള നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ മുഴികികെണ്ടാണ് വിശ്വാസി ആഘോഷങ്ങളെ വരവേല്‍ക്കേണ്ടത്. 
ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങളാണ് ആധരിക്കപ്പെട്ടത്. ഒന്ന് ആത്മസംസ്‌കരണത്തിനായ് കാരുണ്യവാന്‍ തന്ന 30 ദിനരാത്രങ്ങള്‍ക്ക് ശേഷമുള്ള ചെറിയ പെരുന്നാള്‍. രണ്ട് ആത്മ സമര്‍പണത്തിന്റെ മഹിത ചരിത്രം സ്മരിപ്പിക്കുന്ന ബലിപെരുന്നാള്‍ സ്രഷ്ടാവിലേക്ക് അടുക്കാന്‍ അടിമ ചെയ്യുന്ന കര്‍മങ്ങളില്‍ ശ്രേഷ്ടമായ നോമ്പ് പോലും നിശിദ്ധമാക്കപ്പെട്ട ഈ ദിനങ്ങള്‍ ആഘോഷിക്കാന്‍ വേണ്ടി തന്നെയുള്ളതാണ് പക്ഷേ... ഈ ആഘോഷത്തിന്‍ നിറവും മണവും നഷ്ടപ്പെട്ട ആധുനികതയില്‍ പെരുന്നാള്‍ ദിനങ്ങള്‍ക്ക്  നിറം മങ്ങുകയാണ്. കാരണം പുത്തന്‍ വസ്ത്രവും രുചികരമായ ഭക്ഷണവും ലഭ്യമാക്കുക എന്നതാണ് ആഘോഷമെന്ന വിദ്വാധാരണ നമ്മില്‍ വന്നു കൂടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം കല്‍പിക്കുന്ന ആഘോഷങ്ങള്‍ വ്യക്തി ബന്ധങ്ങള്‍ക്കും സാമൂഹ്യ ബന്ധങ്ങള്‍ക്കും ദൃഢത നല്‍കാനുള്ളതാണ് സ്‌നേഹം പങ്ക് വെക്കാനുള്ളതാണ്. കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും കൂട്ടിയുറപ്പിക്കാന്‍ കൂടിയുള്ളതാണ് ചെറിയ പെരുന്നാളിലും വലിയ പെരുന്നാളിലും ഇത്തരം ബന്ധങ്ങളില്‍ അധിഷ്ടിതമായ ആഘോഷങ്ങള്‍ക്ക് നാം സമയം കണ്ടെത്തണം. അതിലൂടെ നമുക്ക് ആത്മീയ നേട്ടം കൈവരിക്കാനാകും. സുഭിക്ഷമായ ഭക്ഷണവും പുത്തന്‍ ഉടയാടവും ഇന്നിന്റെ യുഗത്തില്‍ നിത്യ സംഭവമാണ്. പെരുന്നാള്‍ ദിനത്തില്‍ താനും കുടുംബവും പരിപൂര്‍ണ്ണ സന്തോഷത്തില്‍ കഴിയുമ്പോള്‍ വകയില്ലാത്ത അയല്‍വാസി പട്ടിണി കിടക്കരുത് എന്ന നിര്‍ബന്ധം കൊണ്ടാണ് ഇസ്‌ലാം ഫിത്‌റ് സകാത്ത് നിര്‍ബന്ധമാക്കിയത്. 
മാത്രമല്ല ആരും സംസ്‌കാരത്തിന്റെ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തിയായി വന്നെത്തുന്ന ഈദുല്‍ ഫിത്‌റ് റമളാനിന്റെ സുന്നത്ത് ദിനങ്ങള്‍ വിടപറയുമ്പോള്‍ നൊമ്പരപ്പെടുന്ന വിശ്വാസി ഹൃദയങ്ങള്‍ക്ക് സന്തോഷം നല്‍കാനുള്ളതാണ്. അഥവാ ആത്മാവിനെ സംസ്‌കരിച്ചവനാണ് ഈ ദിനത്തിന്റെ ആഘോഷം തിരിച്ചറിയാനാകൂ. പരകോടി മാലാഖമാര്‍ ഭൂമിയില്‍ വന്നിറങ്ങി പവിത്രമാവുന്ന പെരുന്നാളിന്റെ രാവും പകലും പ്രാര്‍ത്തന കൊണ്ട് ധന്യമാവുകയാണ്. 
ദുനിയാവിലെ പെരുന്നാള്‍ ആഖിറത്തെ ഓര്‍മപ്പെടുത്തുന്നതാണെന്ന് പറയപ്പെട്ടിട്ടുണ്ട്. സന്തോഷത്തോടെ ഒന്നിച്ച് ഭക്ഷണം കഴിച്ചും സ്‌നേഹം പങ്ക് വെച്ചും വാഹനത്തില്‍ യാത്രചെയ്തും ചിരിച്ചും കളിച്ചും ഉല്ലസിക്കുന്നവരെ അന്നുകാണാം. അതേ സമയം ഉറ്റവര്‍ അകന്ന പട്ടിണിയില്‍ വേദനയുടെ കൈപ്പുരുചിയില്‍ മുഖം വെളുപ്പിക്കാന്‍ കഴിയാത്തവരെയും നമുക്ക് കാണാം. ഇതു തന്നെയല്ലേ പരലോകത്തെയും അവസ്ഥ. ചിലമുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ദിനം. അനുവദിച്ച സമയത്ത് സല്‍കര്‍മ്മങ്ങള്‍ വര്‍ത്തിച്ച് പരലോകത്തേക്ക് സമ്പാദിച്ചവന്‍ അന്ന് സന്തോഷിക്കും. മറിച്ചുള്ളവര്‍ ദുഃഖിക്കുകയും ചെയ്യും . ഈദിന്റെ രഹസ്യമായ ഈ സന്ദേശങ്ങള്‍ ഉള്‍കൊണ്ട് ആഭാസങ്ങള്‍ക്ക് വേണ്ടി ആദരിക്കപ്പെടേണ്ട ആഘോഷങ്ങളെ മാറ്റിവെക്കാതെ ആത്മീയതയില്‍ അധിഷ്ടിതമാവാന്‍ നാം തയ്യാറാവണം.

|മുഹമ്മദ് ഫവാസ് അകമ്പാടം|

      പ്രവാചകാനുരാഗത്തിന്റെ സ്‌നേഹദൂതുമായ് വന്നണഞ്ഞ റബീഇന്റെ മറ്റൊരു വസന്തം കൂടെ യാത്രയാവാനിരിക്കുകയാണ്.
പ്രവാചകനുരാഗികള്‍ക്ക് എപ്പോഴും ചുറ്റിനും നിറവസന്തം തന്നെയാണ്. ആ പച്ച ഖുബ്ബയും, മദീനയിലേക്കുള്ള യാത്രയും, നേര്‍ക്കാഴ്ചക്ക് ഭാഗ്യം ലഭിച്ചില്ലെങ്കിലും സ്വപ്നലോകത്തെങ്കിലും തിരുവദനം ദര്‍ശിക്കാം എന്ന അടങ്ങാത്ത  മോഹവും തുടങ്ങി പ്രത്യാശകളും പ്രതീക്ഷകളും എല്ലാം നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹത്തിന്റെ നിറവസന്തം. റബീഇന്റെ ശോഭയും ആഷിഖീങ്ങളുടെ സ്‌നേഹ സമര്‍പ്പണത്തിന്റെ പ്രകടനങ്ങളുമെല്ലാം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ പ്രഭാതത്തെ പ്രശോഭിതമാക്കിയപ്പോള്‍ ലോകം ഒരു നിമിഷം സ്തംഭിച്ചു പോയിട്ടുണ്ടാവും ! നൂറ്റാണ്ടുകള്‍ക്ക് മുന്നേ ചരിത്ര പിറവിയില്‍ സ്തംഭിച്ച് പോയതുപോലെ. ഒപ്പം മുസ്ലിം നാമം അലങ്കാരമാക്കി കപട പ്രവാചക സ്‌നേഹം കൊണ്ട് നടക്കുന്ന വഹാബിയന്‍ ചിന്താഗതിക്കാരും.



     കാരണം വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പ്രവര്‍ത്തിയിലൂടെ മറുപടി പറഞ്ഞ് ഭൂമിയിലെ ഓരോ മണ്‍തരികളെയും ഹര്‍ഷപുളകിതമാക്കി മുന്‍വര്‍ഷങ്ങളെക്കാള്‍ പതിന്മടങ്ങ് രാജ്യങ്ങളായ രാജ്യങ്ങളിലെല്ലാം നടന്ന മീലാദ് റാലിയും തുടര്‍ പരിപാടികളും നമ്മള്‍ മനസ്സുനിറയെ കണ്ടവരും ആസ്വദിച്ചവരുമാണ്. എന്നാല്‍ അവിടെയും സന്തോഷവും ആനന്ദവും ലഭിക്കാതെ പോയ അനവധി ഹതഭാഗ്യവാന്മാര്‍ നമ്മുക്കിടയില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു എന്നത് സങ്കടകരം തന്നെ. ലോകം മുഴുവന്‍ തങ്ങളുടെ പ്രിയ നേതാവിന്റെ ജന്മദിനത്തില്‍ സന്തോഷം പങ്കുവെക്കുമ്പോഴും മനപൂര്‍വ്വം അതെല്ലാം വേണ്ടെന്നു വെച്ച് എല്ലാം വിമര്‍ശനങ്ങളിലൂടെ മാത്രം നോക്കി കാണുന്ന ഒരു വിഭാഗം പിശാചിന്റെ തൃപ്തി നേടിയെടുക്കാനാണോ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്ന് പോലും തോന്നിപ്പോവുകയാണ്.




      ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പിന്മുറക്കാരാണെന്ന പ്രഖ്യാപനങ്ങളുമായ്  എല്ലാത്തിനെയും കണ്ണടച്ച് ഇരുട്ടാക്കും വിധേനയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ഇവിടം വിലപ്പോവില്ലെന്ന് ഓരോ വാഹാബിയന്‍ ചിന്താഗതിക്കാരും തിരിച്ചറിയേണ്ട സമയം എത്രയോ അതിക്രമിച്ചിരിക്കുന്നു. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ശിര്‍ക്കാണെന്നും, ദീന്‍ വിലക്കിയതാണെന്നും പറഞ്ഞു നടക്കുന്നവര്‍ക്ക് പരിശുദ്ധ ഗ്രന്ഥത്തിലൊ മറ്റോ അതിന് പോന്ന തെളിവുകള്‍ നിരത്താന്‍ ഒരുനിലക്കും സാധ്യമല്ല, എന്നതിലുപരി എത്രത്തോളം അതിനെ എതിര്‍ത്ത് നില്‍ക്കുന്നുവോ അതിനനുസരിച്ച് സ്‌നേഹത്തിന്റെയും, സ്‌നേഹ പ്രകടനങ്ങളുടെയും ശക്തിയും ഒഴുക്കും ലോകം മുഴുവന്‍ വ്യാപിക്കുകയാണെന്നും അഭിമാനപൂര്‍വ്വം നമുക്ക് പറയാന്‍ സാധിക്കും.




     പ്രവാചക സ്‌നേഹത്തിനായി സമര്‍പ്പിതജീവിതം കാഴ്ച വെച്ച്, ത്യാഗങ്ങള്‍ സഹിച്ച് മാതൃകാപരമായ ജീവിതം സമ്മാനിച്ച അബൂബക്കറോ, ഉമറോ (റ) തുടങ്ങിയ പ്രമുഖ സഹാബി വര്യരോളം എത്താന്‍ നമുക്ക് സാധ്യമല്ല, എങ്കിലും സ്‌നേഹ പ്രകടനത്തിന്റെയും സമ്പാദനത്തിന്റെയും സന്ദര്‍ഭങ്ങളും അവസരങ്ങളും നമുക്ക് ഉപയോഗപ്പെടുത്താനും അതിലൂടെ ആത്മനിര്‍വൃതിയടയാനും സാധിക്കും. അതാണ് കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തിയതും. 

തൗഹീദിന്റെ പലവിഷയങ്ങളിലും അടച്ചാക്ഷേപിക്കലുകളും വിമര്‍ശനങ്ങളും കൊണ്ട് വന്നെങ്കിലും  കാലക്രമേണ അതിലെല്ലാം മാറ്റതിരുത്തലുകള്‍ കൊണ്ടുവന്ന് അംഗീകരിക്കലിലേക്ക് എത്തിച്ചേരുന്ന വിമര്‍ശനവാദികള്‍ സ്റ്റേജ് കെട്ടിയൊ, സമൂഹമാധ്യമങ്ങളിലൂടെയൊ വലിയ തോദിലുള്ള മീലാദ് വിമര്‍ശനങ്ങള്‍ക്കൊ, എതിര്‍പ്പുകള്‍ക്കൊ മുതിര്‍ന്നില്ലെന്നും അവര്‍ക്കതിന് സാധ്യമായില്ലെന്നും കാലത്തിന്റെ പ്രയാണത്തില്‍ അവര്‍ ഇതും അംഗീകരിക്കുമെന്നതിലേക്കുള്ള സൂചന കൂടിയാണ് നല്‍കുന്നത്. അല്ലാതെ അവര്‍ക്കു മുന്‍മ്പില്‍ വേറെ വഴികളൊന്നുമില്ലതാനും. 



       അവര്‍ ആദ്യമാദ്യം എല്ലാത്തിനെയും എതിര്‍ക്കുകയും മുന്‍ഗാമികളെ തള്ളി പറയുകയും ചെയ്യുന്നുവെങ്കിലും പതിയെ പതിയെ അതെല്ലാം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്നത് ഒരു അറിയപ്പെട്ട കാര്യമായതിനാല്‍ ഈ വിഷയത്തിലും അങ്ങനെതന്നെ അനുമാനിക്കാം.

സ്വയം അന്ധരായി നഷ്ടപ്പെടുത്തി കളയുന്ന ഓരോ അവസരങ്ങളെയും ഓര്‍ത്ത് ദുഃഖിതരാവാതിരിക്കാന്‍ ഹൃദയത്തിലെ കറുത്ത കെട്ടഴിച്ച് ലോകത്തെ ദര്‍ശിക്കാന്‍ വിമര്‍ശന പ്രസ്ഥാനക്കാര്‍ തയ്യാറാവുകയും, സത്യം സത്യമായി അംഗീകരിക്കുകയും ചെയ്താല്‍ ഒരുപക്ഷേ, 'സലഫി പള്ളികളില്‍ നിന്നും പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ ഉയരുന്നതിന് ' സാക്ഷികളാവാന്‍ നാം അധികം കാത്തിരിക്കേണ്ടി വരില്ല.



|അല്‍സ്വഫ് ചിറ്റൂര്|

ഒരു കയർ 
രണ്ടു ജീവൻ
ഒരു ചെറു കയറിൽ
ഒതുക്കി നിർത്തിയെന്നയവർ..
ആരോടു പറയാൻ
ജീവനില്ലല്ലോ..!

എന്തിനായിരുന്നു..?

നിസ്സഹായതയുടെ വേലികൾ
ഞാൻ നന്നായറിഞ്ഞു

വേദന എന്നെ മാത്രമല്ല കാർന്നത്
ഈ ലോകത്തെ കാണാൻ കൊതിച്ച
എന്റെ പൈതലെ കൂടിയാണ്
അതെന്തു ചെയ്തു നിങ്ങളോട്..?

മനുഷ്യത്ത്വം മരവിച്ചു പോയോ..?
മാനവാ വേണ്ടായിരുന്നു...
എന്റെ കുഞ്ഞിനെ ഓർത്തെങ്ങിലും
എന്റെ രോദനം കണ്ടപ്പോഴെങ്കിലും
ആ കയർ ഒഴിവാക്കാമായിരുന്നു...

ഓടിച്ചിരുന്നെങ്കിൽ മാറിപോകുമായിരുന്നു
നിനക്കൊരു ക്ലേശമാകാതെ
മനസ്സകം കറുത്തുപോയോ..?
മറുപടി വേണമെനിക്ക്...

എന്റെ രോദനം കേട്ടവരോട്
നീ പറയണം അണമുറിയാതെ
കാരണം, ഇനിയൊന്നിനും
എന്റെ അവസ്ഥ ഭവിക്കരുത്

ഇത്, വെറും വാക്കുകളല്ല
എന്റെ രോദനമാണ്...
തൃണവൽക്കരിക്കുകയാണെങ്ങിൽ
എന്നപ്പോലുള്ളവർ ഇനിയും
ചെറുകയറിൽ കുരുങ്ങിത്തീരും.



 അബുദുസ്സമദ് ടി. കരുവാരകുണ്ട് 
ഓര്‍മവച്ച കാലം മുതല്‍ കേട്ടുതുടങ്ങിയ വാക്കായിരുന്നു മോല്യേര്... അദ്ദേഹം കെ.ടി മാനു മുസ്‌ലിയാരായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞു തുടങ്ങിയത്... എന്റെ പഠനകാലം കൂടുതല്‍ തൃശൂരായിരുന്നതിനാല്‍ ആ വലിയ ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍ അവസരം കിട്ടിയില്ല എന്നതാണ് അന്നും ഇന്നും എന്നും വലിയ നിരാശയായി തോന്നുന്നത്... എന്നാലും ഉസ്താദിനെ പില്‍കാലത്ത് പഠിക്കാന്‍ വലിയ അവസരങ്ങള്‍ ഉണ്ടായി... പഠിക്കുന്തോറും വിസ്മയപ്പെടുത്തുന്ന ജീവിതമായിരുന്നു ഉസ്താദിന്റേത്... ഉസ്താദിനെകുറിച്ച് ഒരു സ്വതന്ത്രമായ പുസ്തകം തന്നെ ചെയ്യണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... ഈ തോന്നലുകള്‍ സഹോദരങ്ങളായ ഹുദവിക്കും ഫൈസിക്കും തോന്നിയത് നിരവധി തവണ എന്നോടു പങ്കുവച്ചിരുന്നു... അവസാനം ഉസ്താദിന്റെ സംഘാടനത്തെകുറിച്ച് ഒരു പഠനം തയ്യാറാക്കാനായിരുന്നു എന്നോട് ആവശ്യപ്പെട്ടിരുന്നത്... നജാത്തില്‍ നിന്ന് മുമ്പ് പുറത്തിറങ്ങിയ പുസ്തകത്തില്‍ ഞാന്‍ തയ്യാറാക്കിയ ആ സംഘാടന ജീവിത്തെ ഇങ്ങനെ വായിക്കാം:

മഹാ പണ്ഡിതനായിരുന്നു അരിപ്ര മൊയ്തീന്‍ ഹാജി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതരായ കൈപ്പറ്റ കുഞ്ഞി മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍തുടങ്ങിയവരുടെ ദര്‍സുകളിലാണ് മൊയ്തീന്‍ ഹാജി ഓതിപ്പഠിച്ചത്. ശേഷം മക്കയിലെ ഹറമിലെത്തി  സ്വാതന്ത്ര്യ സമര നേതാവ് കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെ പിതാവ് കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു അവിടെ താമസിച്ചു. ഹറമില്‍ ദര്‍സ് നടത്തിയിരുന്ന പ്രധാന ഗുരുക്കളില്‍ നിന്നെല്ലാം വിവിധ ജ്ഞാന ശാഖകളില്‍ അവഗാഹം നേടി. ശേഷം മദീനയിലേക്ക് പുറപ്പെട്ടു. മഹാ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ നബ്ഹാനിയുടെയും മറ്റു പ്രമുഖരുടേയും ശിഷ്യത്വം സ്വീകരിച്ചു. ശേഷം നാട്ടില്‍ തിരിച്ചെത്തി. അരിപ്ര വേളൂരില്‍ ദര്‍സ് ആരംഭിച്ചു. മലബാര്‍ ബ്രിട്ടീഷ് അധിനിവേഷ പോരാട്ടത്തിലേക്ക് പിച്ച വെക്കുന്ന കാലമായിരുന്നു അന്ന്. ഇതിനൊന്നും മുഖം കൊടുക്കാതെ ഹാജി നേരെ പോയത് വെല്ലൂരിലേക്ക് വണ്ടി കയറി. ബാഖിയാത്തില്‍ തുടര്‍ പഠനം നടത്തി, അല്‍പകാലം അവിടെക്കൂടി. ശേഷം നാട്ടിലേക്ക് മടങ്ങ വിവിധ കേന്ദ്രങ്ങളില്‍ ദര്‍സ് നടത്തി കഴിച്ചു കൂട്ടി. പാങ്ങ്, പെരിന്തല്‍മണ്ണ കക്കൂത്ത്, മണ്ണാര്‍ക്കാട്, ആലത്തൂര്‍പടി, തിരൂരങ്ങാടി, വള്ളുവങ്ങാട് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ശേഷം പൗര പ്രമുഖനായിരുന്ന നെച്ചിക്കാടന്‍ ഉണ്ണീന്‍കുട്ടി ഹാജിയുടെ അഭ്യര്‍ത്ഥന പ്രകാരം കരുവാരകുണ്ട് ജുമാമസ്ജിദില്‍ ദര്‍സ് ആരംഭിച്ചു. ഹിജ്‌റ 1364മുതല്‍ 1376 വരെ ഒരു വ്യാഴവട്ടക്കാലം അദ്ദേഹം കരുവാരകുണ്ടിന്റെ ആത്മീയ സാന്നിധ്യമായി നിലകൊണ്ടു. 1940കളിലായിരന്നു അത്. 
ഹാജിയുടെ കരുവാരകുണ്ടിലെ ദര്‍സില്‍ പ്രമുഖരായ പല വിദ്യാര്‍ത്ഥികളും ഓതിത്താമസിച്ചിരുന്നു. അവരില്‍ പ്രമുഖനായിരുന്നു കണ്ണത്ത് കാരാട്ടുതൊടിക അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാറ മൊല്ലയുടെ മകന്‍ മുഹമ്മദ് എന്ന് കെ.ടി മാനു മുസ്‌ലിയാര്‍. മാനു മുസ്‌ലിയാര്‍ പ്രാഥമിക ഓത്തുപള്ളി പഠന ശേഷം അല്‍പ കാലം മൊല്ലാക്കയായി കുട്ടികള്‍ക്ക് ഓതിക്കൊടുത്തു. ശേഷം കരുവാരകുണ്ടില്‍ ദര്‍സ് നടത്തിയിരുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടുകണ്ടന്‍ കുഞ്ഞമ്മദ് മുസ്‌ലിയാരുടെ(കെ.കെ അബ്ദുല്ല മുസ്‌ലിയാരുടെ പിതാവ്) ദര്‍സില്‍ ചേര്‍ന്നു. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കരുവാരകുണ്ടിലെ ദര്‍സ് അവസാനിപ്പിച്ചു പോയപ്പോള്‍, മാനു മുസ് ലിയാര്‍ അവിടെത്തന്നെ തുടര്‍ന്നു. പിന്നീട് മുദരിസായി അരിപ്ര മൊയ്തീന്‍ ഹാജിയാണ് വരുന്നതെന്ന് അറിഞ്ഞപ്പോഴാണ് അവിടെത്തന്നെ കൂടാന്‍ തീരുമാനിച്ചത്. 
കാരാട്ടുതൊടിക മുഹമ്മദ് എന്ന ശരാശരി കിഴക്കനേറനാടന്‍ മുതഅല്ലിമില്‍ നിന്ന് കെ.ടി മാനു മുസ്‌ലിയാരിലേക്കുള്ള വളര്‍ച്ച അവിടെയാണ് തുടങ്ങുന്നത്. കേരളത്തിലെ മുസ്‌ലിം പൊതു മണ്ഡലമായി സമസ്ത വളര്‍ന്നു വരുന്ന കാലത്താണ് മൊയ്തീന്‍ ഹാജി കരുവാരകുണ്ടിലെത്തുന്നത്. അതും സമസ്തയുടെ മുന്നണിപ്പോരാളിയായിത്തന്നെ. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്നും പാങ്ങില്‍ അഹ്മദ് കുട്ടി മസ്‌ലിയാരില്‍ നിന്നും സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും വേണ്ടുവോളം അനുഭവിച്ച ആ ഗുരുശ്രേഷ്ഠന്‍ തന്റെ കുട്ടികളിലും ആ ആവേശം പകരുന്നതില്‍ കുറവു കാണിച്ചില്ല. മൊയിതീന്‍ ഹാജിയുടെ ദര്‍സിലെ മാനു മുസ്‌ലിയാര്‍ എന്തുകൊണ്ടും പരിഗണന അര്‍ഹിക്കുന്ന കുട്ടിയായിരുന്നു. നാട്ടില്‍ സമുദായ രാഷ്ട്രീയത്തിലും പൊതു കാര്യങ്ങളിലും സജീവമായി ഇടപെടുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകനായണ് അദ്ദേഹമെന്ന് ഉസ്താദ് നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രചാരകനാകാന്‍ എന്തുകൊണ്ടും അദ്ദേഹം യോഗ്യനാണെന്ന് ഉസ്താദ് കരുതി. മക്കയിലും മദീനയിലും വിദ്യഅഭ്യസിച്ച ആ പണ്ഡിതന്‍ സമസ്തയുടെ യോഗങ്ങള്‍ക്കും മീറ്റിംഗുകള്‍ക്കും പോകുമ്പോള്‍ മാനു മുസ്‌ലിയാരരെ ഖാദിമായി കൂടെക്കൂട്ടി. 
1952 ഡിസംബര്‍ 10ന് സമസ്ത പ്രസിടണ്ടായിരുന്ന മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ വാളക്കുളത്തെ വസതിയില്‍ മൗലാനാ പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന് ഉസ്താദിന്റെ കൂടെ ഖാദിമായി പോയ മാനു മുസ്‌ലിയാരുടെ സംഘടനാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു അത്. അവിടെ വെച്ചാണ് അദ്ദേഹം സമസ്തയുടെ പ്രമുഖരായ പല പണ്ഡിത മഹത്തുക്കളേയും കണ്ടതും പരിചയപ്പെട്ടതും. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.കെ സദഖത്തുള്ള മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരെ വാളക്കുളത്തു വെച്ചാണ് മാനു മുസ്‌ലിയാര്‍ ആദ്യം കാണുന്നത്. 
മാനു മുസ്‌ലിയാരിലെ സംഘാടകനെ അന്വേഷിക്കുമ്പോള്‍ തീര്‍ത്തും പരാമര്‍ശിക്കേണ്ട ചില വസ്തുതകളാണ് മുകളില്‍ പരാമര്‍ശിച്ചത്.  ചെറുപ്പം മുതല്‍ തന്നെ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു കെ.ടി ഉസ്താദ്. പഠനകാലത്തു തന്നെ സജീവമായ പ്രാദേശിക രാഷ്ട്രീയവും മദ്രസാ നിര്‍മാണവുമെല്ലാം അതിന്റെ ഭാഗമായി ഉസ്താദിന്റെ ജീവിതത്തില്‍ കാണാനാകും. പഠനവും പ്രവര്‍ത്തന മേഖലയും മതാധിഷ്ഠിത  സാഹചര്യത്തിലായിരുന്നെങ്കിലും മാനു മുസ്‌ലിയാര്‍ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിനു മുമ്പ് കരുവാരകുണ്ടിലെ സാമുദായിക രാഷ്ട്രീയത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുന്ന കാഴ്ച മാത്രമാണ് അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. കല്യാണ പാട്ടുകളില്‍ സാന്നിധ്യമറിയിച്ചും പ്രഭാഷണ സദസ്സുകളില്‍ സജീവമായി പങ്കെടുത്തുമുള്ള ഉസ്താദിനെയാണ് കരുവാരകുണ്ടുകാര്‍ ആദ്യകാലത്ത് കാണുന്നത്. എന്നാല്‍ കെ.ടി മാനു മുസ് ലിയാരിലെ സംഘാടകനെ പിന്നീട് ലോകമറിയുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളില്‍ പിച്ചവെക്കുന്നതോടുകൂടിയാണ്. പ്രിയ ഗുരു മൊയ്തീന്‍ ഹാജിയില്‍ നിന്നുകിട്ടിയ ഊര്‍ജം അദ്ദേഹത്തെ സമസ്തയുമായും അതിന്റെ പ്രവര്‍ത്തനങ്ങളുമായും കൂടുതല്‍ അടുപ്പിച്ചു. 
ഇന്നത്തെ സംഘടനാ കീഴ്‌വഴക്കം പോലെ ബാലവേദിയോ വി്ദ്യാര്‍ത്ഥി പ്രാസ്ഥാനമോ ഇല്ലാത്ത കാലത്ത് സുന്നി യുവജന സംഘത്തിലൂടെയാണ് പലരും പൊതു രംഗത്തെത്തിയിരുന്നത്. കെ.ടി ഉസ്താദിലെ സംഘാടകനും യുവജന സംഘത്തിന്റെ സംഭാവന തന്നെയായിരുന്നു. 1951 ഏപ്രില്‍25ന് താനൂരില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിലാണ് സുന്നി യുവജന സംഘം എ്ന്ന ആശയം രൂപം കൊള്ളുന്നത്. യുവജനങ്ങള്‍ക്ക് പ്രവര്‍ത്തന സന്നദ്ധതയോടെ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനെന്ന ലക്ഷ്യത്തോടെ സമസ്തയുടെ സമുന്നതരായ നേതാക്കളാണ് യുവജന സംഘത്തിന് ബീജാഭാവം നല്‍കിയത്. ഈ കാലത്ത് കെ.ടി ഉസ്താദ് മൊയ്തീന്‍ ഹാജിക്കു കീഴില്‍ കരുവാരകുണ്ട് ദര്‍സില്‍ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്ത വര്‍ഷ(1955)ത്തിലാണ് കെ.ടി ഉസ്താദ് ഉപരിപഠനാര്‍ത്ഥം വെല്ലൂരിലേക്ക് വണ്ടി കയറുന്നത്. സമസ്തയുടെ സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന മൊയ്തീന്‍ ഹാജി പ്രസ്തുത സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ ശിഷ്യര്‍ക്ക് പകര്‍ന്നിട്ടുണ്ടാവണം. 
വെല്ലൂരിലെ ഉപരിപഠന കാലത്ത് മുസ് ലിംലീഗ് യോഗത്തിന് സ്വാഗതമാശംസിക്കാന്‍ മാനു മുസ്‌ലിയാരെ കമ്പിയടിച്ചു വരുത്തിയ ഓര്‍മകള്‍ അദ്ദേഹം തന്റെ അനുഭവമായി പറഞ്ഞിട്ടുണ്ട്. ഉപരിപഠനാനന്തരം ഇരിങ്ങാട്ടിരി പള്ളിയില്‍ ഖാള്വിയും മുദരിസുമായ കെ.ടി ഉസ്താദിന്റെ പിന്നീട് മതകീയ മേഖലയില്‍ കേന്ദ്രീകരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഉറച്ച മുസ് ലിം ലീഗുകാരനായിട്ടും ഒരു ഖാള്വി രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് ഉസ്താദിന് കൃത്യമായ ബോധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സമസ്തയുടെ സംഘടനാ രംഗത്തേക്കാണ് അദ്ദേഹത്തിന്റെ കടന്നു വരവുണ്ടായത്. സുന്നി യുവജന സംഘത്തിന്റെ ഏറനാട് താലൂക്ക് കമ്മിറ്റിയില്‍ സജീവമായ ഉസ്താദ് പിന്നീട് സമസ്തയുടെ കിംഗ് മേക്കാറായാണ് ജീവിതത്തില്‍ നിന്ന് വിടപറഞ്ഞത്. നീണ്ട കാലത്തെ ഈ സംഘാടക പ്രതിഭയുടെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന നിരവധി ഘടകങ്ങള്‍ നമുക്ക് കാണാം. അതില്‍ പ്രധാനപ്പെട്ടത് ഗുരുവായ മൊയ്തീന്‍ ഹാജി തന്നെയാണ്. പിന്നീട് മൊയ്തീന്‍ ഹാജിയുടെ പ്രമുഖ ശിഷ്യരില്‍ പ്രധാനിയായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരും. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെ കെ.ടി ഉസ്താദ് ഒരു ആത്മീയ ഗുരുവായിട്ടാണ് കണക്കാക്കുന്നത്. ജീവിതത്തില്‍ ഏതു പ്രതിസന്ധിയിലും ഉസ്താദിന് ആശ്വാസവാക്കുകള്‍ നല്‍കിയത് ബാപ്പു മുസ്‌ലിയാരായിരുന്നു. 
ചാപ്പനങ്ങാടി ബാപ്പു മുസ് ലായാരുടെ പ്രചോദനം ഉസ്താദിന് എല്ലാ കാലത്തുമുണ്ടായിരുന്നു. മുദരിസായി ഇരിങ്ങാട്ടിരിയില്‍ കഴിച്ചു കൂട്ടുന്ന കാലത്ത് ഇടക്കിടെ ബാപ്പു മുസ്‌ലിയാരെ സന്ദര്‍ശിക്കും. ഒരു മുദരിസിന്റെ പദവിയിലുരുന്ന് കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍, വിദ്യാര്‍ത്ഥികളുടെ നാനോന്മുഖമായ പുരോഗതിക്ക് വേണ്ടതെല്ലാം ഉസ്താദ് ചെയ്തിരുന്നു. ചെറുപ്പ കാലത്തേ പരന്ന വായനക്കാരനായ ഉസ്താദ് തന്റെ ശിഷ്യരും ആവഴിയിലൂടെ സഞ്ചരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിനാനശ്യമായ എന്തും സംഘടിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആ കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പടക്കമുള്ള മലയാളത്തിലെ പ്രമുഖമായ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ ഉസ്താദ് തന്റെ ശിഷ്യരെ പ്രചോദിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒരു പ്രമുഖ ശിഷ്യന്‍ ഓര്‍മിക്കുന്നുണ്ട്. 

കഴിവുറ്റ മുദരിസായി പേരെടുത്തിരുന്ന കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി പണ്ഡിത സംഘം രൂപീകരിച്ച് അദ്ദേഹം തന്നിലെ സംഘാടന പാടവം പുറത്തെടുത്തു. 1960 ഏപ്രില്‍ 26ന് കരുവാരകുണ്ട് ജുമാമസ്ജിദില്‍ കിഴക്കനേറനാട്ടിലെ പണ്ഡിതരെ ഉള്‍പ്പെടുത്തി ഒരു വിപുല യോഗം നടന്നു. നിളാമുല്‍ ഉലമയെന്നായിരുന്നു സംഘത്തിന്റെ പേര്. ഈ സംഘത്തിന്റെ മാസ്റ്റര്‍ ബ്രൈന്‍ കെ.ടി മാനു മുസ്‌ലിയാരായിരുന്നു. മാമ്പുഴ മുദരിസ് അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, പുത്തനഴി പുത്തനഴി മുദരിസ് മാനുപ്പ മുസ്‌ലിയാര്‍, തുവ്വൂര്‍ മുദരിസ് സഈദ് മുസ്‌ലിയാര്‍, ഖാള്വി എ. അബ്ദുല്ല മുസ്‌ലിയാര്‍, മുണ്ടക്കോട് മുദരിസ് കെ. അബ്ദുല്ല ഹാജി, ഖാള്വി മുഹമ്മദ് മുസ് ലിയാര്‍, പണത്തുമ്മല്‍ ഖാള്വി കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, തരിശ് ഖാള്വി പി. മുഹമ്മദ് മുസ്‌ലിയാര്‍, പൊട്ടിയാറ മുദരിസ് കെ. മുഹമ്മദ് മുസ് ലിയാര്‍ തുടങ്ങിയവര്‍ ആ സംഘത്തിലെ പ്രധാനികളായിരുന്നു. ആ സംഘത്തിന്റെ പ്രസിഡന്റ് കെ.കെ അബ്ദുല്ല മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി കെ.ടി ഉസ്താദുമായിരുന്നു. 
1967ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ജനറല്‍ ബോഡിയില്‍ അംഗമായതോടെയാണ് കെ.ടി ഉസ്താദിലെ സംഘാടകനെ പുറംലോകമറിയുന്നത്. പങ്കെടുക്കുന്ന യോഗങ്ങളില്‍ കൃത്യമായ ആസൂത്രണ മികവോടെ കാര്യങ്ങളവതരിപ്പിക്കുകയും, പറയുന്ന കാര്യങ്ങള്‍ സ്ഫുടം ചെയ്ത വാക്കുകളില്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യുന്നതില്‍ അദ്ദേഹം സമകാലികരാല്‍ അംഗീകരിക്കപ്പെട്ടു. ശംസുല്‍ ഉലമ പോലും കെ.ടി പറയട്ടെ എന്ന് പല നയ രൂപീകരണ യോഗങ്ങളിലും അഭിപ്രായപ്പെടാറുണ്ടായിരുന്നു. 1969ല്‍ വിദ്യഭ്യാസ ബോര്‍ഡിന്റെ ആസ്ഥാനം ചേളാരിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പൗരപ്രമുഖനായ മാന്നാര്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ചേളാരിയിലുള്ള സ്ഥലം അതിനായി അദ്ദേഹം സംഭാവന നല്‍കി. കെട്ടിട നിര്‍മാണത്തിനായി കമ്മിറ്റി രൂപീകരിച്ചപ്പോള്‍ എണ്ണപ്പെട്ട ചിലരില്‍ ഒരാളായി കെ.ടി ഉസ്താദ് തെരെഞ്ഞെടുക്കപ്പെട്ടു.  അതിനായുള്ള ഫണ്ട് പിരിവിലും മറ്റും സജീവമയി പങ്കാളിയായി. അടുത്തവര്‍ഷം നടന്ന കെട്ടിടോദ്ഘാടന സംഗമത്തില്‍ സമസ്തയുടെ മുശാവറ നടന്നു. 1970 ഡിസംബര്‍ 19ന്. ആ യോഗത്തില്‍ അദ്ദേഹത്തെ സമസ്തയുടെ പരമോന്നത സഭയായ മുശാവറയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഫത് വാ കമ്മിറ്റിയിലും വന്നു.

1976ലാണ് ദാറുന്നജാത്ത് സ്ഥാപിക്കപ്പെടുന്നത്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ വ്ന്ന ഒരു ചര്‍ച്ചയുടെ ഭാഗമായി കിഴക്കനേറനാട്ടില്‍ ഒരു യതീംഖാന വേണമെന്നും അത് കരുവാരകുണ്ടില്‍ തന്നെയാവണമെന്നും തീരുമാനിച്ചു. തുടക്കത്തില്‍ വര്‍ക്കിംഗ് സെക്രട്ടറിയായ കെ.ടി ഉസ്താദ് താമസിയാതെ നജാത്തിനെ ഏറെക്കുറെ ഒറ്റക്ക് വളര്‍ത്തുന്ന, വളര്‍ത്തേണ്ട അവസ്ഥയിലെത്തി. പ്രാരാബ്ധങ്ങളുടെയും പ്രതികൂല സാഹചര്യങ്ങളുടേയും കയത്തില്‍ നിന്ന് നജാത്തിനെ വലിയൊരു വൈജ്ഞാനിക സമുച്ഛയമാക്കി മാറ്റിയതില്‍ ആ വലിയ ജീവിതത്തിനു തന്നെയാണ് ഏറിയ പങ്കും. ധാര്‍മികമായും മൂല്യബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും ഒരു വലിയ സംവിധാനം നടത്തിക്കൊണ്ടു പോവല്‍ എങ്ങനെയെന്ന് തിരയുന്നവര്‍ക്ക് ഉത്തരമാണ് ഉസ്താദ് ജീവിച്ചിരുന്ന കാലത്തെ നജാത്ത് സംവിധാനം. 

87ല്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ വഫാത്തോടെ ഉസ്താദ് ബോര്‍ഡിന്റെ മുഖ്യ കാര്യദര്‍ശിയായി. അന്നാണെങ്കില്‍ സമസ്തക്കുള്ളില്‍ വിഘടന വാദം ഉയര്‍ന്നു നില്‍ക്കുന്ന സന്ദര്‍ഭവും. എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സുന്നി യുവജന സംഘത്തെ രാഷ്ട്രീയ വത്ക്കരിക്കാനും സമസ്തയുടെ നയനിലപാടുകളെ വെല്ലുവിളിക്കാനും ഒരു സംഘം ഇറങ്ങിത്തിരിച്ച പ്രത്യേക സാഹചര്യം. വിഘടനവാദക്കാരുടെ കലുഷിത നീക്കത്തെ മര്‍മം നോക്കി പ്രതിരോധിക്കുന്നതില്‍ അന്ന് കെ.ടി മാനു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ അന്തസ്സിനെ നിലനിറുത്തിയത്. അന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് മര്‍ഹൂം നാട്ടിക മൂസ മുസ്‌ലിയാരായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. നാട്ടിക ഉസ്താദ് വഫാത്തായപ്പോള്‍,എന്റെ വലതു കൈ നഷ്ടപ്പെട്ടുവെന്നാണ് ഉസ്താദ് കുറിച്ചത്.

സമസതയിലുണ്ടായ അനിവാര്യമോ ദൗര്‍ഭാഗ്യകരമോ ആയ പിളര്‍പ്പ് സമയത്താണ് കെ.ടി മാനു മുസ്‌ലിയാരെന്ന സംഘാടകന്റെ വില പലരും തിരിച്ചറിയുന്നത്. സമസ്ത മുശാവറ തീരുമാനത്തിനെതിരെ എറണാകുളത്ത് സമ്മേളനം നടത്തിയവര്‍ക്കെതിരെ മുശാവറയില്‍ പ്രമേയമവതരിപ്പിച്ചത് കെ.ടി ഉസ്താദായിരുന്നു. അദ്ദേഹത്തിന്റെ പ്രമേയത്തെ അന്ന് പിന്താങ്ങിയത് സാക്ഷാല്‍ സി.എച്ച് ഹൈദ്രോസ് മുസ് ലിയാരും. പിളര്‍പ്പിനെതിരെ ഓടി നടന്ന് മസ് ലഹത്താക്കാന്‍ ശ്രമിച്ച സി.എച്ച് ഹൈദ്രോസ് മുസ് ലിയാരടക്കമുള്ള വലിയ നേതാക്കള്‍ അന്ന് സുന്നത്ത് ജമാഅത്തിന്റെ നിലനില്‍പ്പ് സമസ്തയിലൂടെയെന്ന് മനസ്സിലാക്കി സംഘശക്തിക്ക് ശക്തി പകര്‍ന്നവരാണ്. തീരുമാനമെടുക്കുന്ന മുശാവറക്കു മുമ്പ് കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ നടന്ന ഒപ്പു ശേഖരണം ചരിത്രത്തില്‍ അധികം കുറിക്കപ്പെട്ടിട്ടില്ല. ശൈഖുനാ ശംസുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം കെ.ടി ഉസ്താദു സംഘവും ഒരോ മുശാവറ അംഗത്തെയും ചെന്നു കണ്ട് അടുത്ത മുശാവറയില്‍ ശംസുല്‍ ഉലമയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പു വാങ്ങി ഒപ്പു ശേഖരിച്ചു. അന്ന് സംഘത്തിലുണ്ടായിരുന്ന അടക്കാക്കുണ്ട് എ.പി ബാപ്പു ഹാജി കൊയ്യോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാരെ അന്തിപ്പാതിരക്ക് കണ്ണൂരിലെ ഏതോ കുഗ്രാമത്തില്‍ പോയ കണ്ട അനുഭവം തന്റെ അനുഭവ പുസ്തകത്തില്‍ പറയുന്നുണ്ട്. 
ഉസ്താദ് പ്രതികൂല സാഹചര്യത്തിലൂടെ വളര്‍ന്നു വന്ന ഒരു ശരാശരി കിഴക്കനേറനാടന്‍ മാപ്പിളയാണ്. മാപ്പിളപ്പാട്ടും മാപ്പിള കലകളും കളിയാടിയിരുന്ന നാട്ടില്‍ നിന്ന് വളര്‍ന്ന കെ.ടി ഉസ്താദില്‍ ഒരു മികച്ച തൂലികക്കാരനുണ്ടായിരുന്നു. സമസ്തയുടെ കീഴില്‍ പുറത്തിറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സംഘടിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അതില്‍ തന്റെ വിലപ്പെട്ട കുറിപ്പുകള്‍ നല്‍കി സമസതയുടെ വാക്കും നാക്കുമാകാനും അദ്ദേഹത്തിനു കഴിഞ്ഞു. സുന്നി ടൈംസ്, സുന്നി വോയ്‌സ്, അല്‍-മുഅല്ലിം, ഫിര്‍ദൗസ്, സുന്നി അഫ്കാര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സബ് എഡിറ്ററായോ ചീഫ് എഡിറ്ററായോ അദ്ദേഹം തിളങ്ങി.

ഉന്നത വിദ്യഭ്യാസ രംഗത്ത് സമുദായത്തിന്റെ ഉന്നമനം സ്വപ്‌നം കണ്ട കെ.ടി ഉസ്താദ് സമസ്‌ക്കു കീഴില്‍ ഒരുന്നത വിദ്യഭ്യാസ സ്ഥാപനം വേണമെന്ന് എന്നും ആവശ്യപ്പെട്ടിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യക്കു കീഴില്‍ എം.ഇ.എ എഞ്ചിനിംയറിം കോളേജ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിനു പിന്നിലെ വലിയ ഊര്‍ജം കെ.ടി ഉസ്താദായിരുന്നു എന്ന് പലര്‍ക്കും അറിയില്ല. കോളേജ് സ്ഥാപിക്കപ്പെട്ടപ്പോള്‍, അതിന്റെ ്പ്രഥമ കണ്‍വീനര്‍ ഉസ്താദ് തന്നെയായിരുന്നു. സമസ്തക്കു കീഴില്‍ ഒരു വിദ്യഭ്യാസ ഏജന്‍സി വേണമെന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ അണിയറ പ്രവര്‍ത്തനം നടത്തിയതും കെ.ടി ഉസ്താദ് തന്നെയായിരുന്നു. ഇന്ന് പലര്‍ക്കും അറിയാത്ത പല അണിയറ പ്രവര്‍ത്തനങ്ങളും കെ.ടി ഉസ്താദ് അന്ന് എടുത്തു വെച്ചതിന്റെ ഫലമാണ് സമുദായം ഇന്നനുഭവിക്കുന്ന പലതും.  
സമസ്തക്ക് ഓരോ കാലത്തും ഓരോ കിംഗ് മേക്കര്‍മാരുണ്ടായിട്ടുണ്ട്. തുടക്ക കാലത്ത പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാരും ശേഷം പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ് ലിയാരും റശീദുദ്ധീന്‍ മുസ മുസ് ലിയാരും പതി അബ്ദുല്‍ ഖാദിര്‍ മുസ് ലിയാരും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാരും ആ നിരയെ ധന്യമാക്കി. ശംസുല്‍ ഉലമയുടെ വിയോഗത്തോടെ സമസ്തയെന്ന് മഹാ പ്രസ്ഥാനത്തിന്റെ വാക്കും നാക്കുമായി വര്‍ത്തിച്ചത് കെ.ടി ഉസ്താദായിരുന്നു. നിര്‍ണായമായ പല തീരുമാനങ്ങള്‍ക്കും മുമ്പ് നേതാക്കള്‍ സമുദായ നേതാക്കള്‍ കെ.ടി ഉസ്താദിലേക്ക് ചെവിയോര്‍ത്തു. പാഠ പുസ്തക വിവാദം പോലെയുള്ള ഏറെ കോളിളക്കം സൃഷ്ടിച്ച വിവാദ സമയത്ത് മുസ് ലിം സംഘടനകളെയെല്ലാം ഒരു കുടക്കു കീഴില്‍ അണിനിരത്തുന്നതില്‍ അദ്ദേഹം കാട്ടിയ നയതന്ത്ര പാടവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശംസുല്‍ ഉലമക്കു ശേഷം സമസ്തയുടെ ഏതു യോഗങ്ങളിലും അവസാനം വരെ ഇരുന്ന് എല്ലാം തീര്‍പ്പാക്കിയ ശേഷമായിരുന്നു ഉസ്താദ് മടങ്ങിയിരുന്നത്. 
നിസ്വാര്‍ത്ഥതയും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ സംഘാടന ജീവിതമായിരുന്നു കെ.ടി ഉസ്താദ് നയിച്ചിരുന്നത്. അതിന്റെ ജീവിക്കുന്ന തെളിവുകളും അനുഭവസ്ഥരും ഇന്നും ഒരുപാട് ജീവിച്ചിരിപ്പുണ്ട്. നജാത്ത് ഇസ്‌ലാമിക് സെന്റെറിനു വേണ്ടി നിരവധി തവണ വിദേശ സന്ദര്‍ശനം നടത്തിയിരുന്ന അദ്ദേഹം ഒരിക്കല്‍ പോലും കമ്മീഷനോ അധിക ചെലവോ എടുത്തിരുന്നില്ല. സംഘടനാ പ്രവര്‍ത്തനം ജീവിത മാര്‍ഗമായി കാണുന്ന പ്രവണത വര്‍ധിച്ചു വരുന്ന കാലത്ത് കെ.ടി ഉസ്താദ് ഒരു മാതൃകയും ചൂണ്ടു പലകയുമായിരുന്നു. ആ ജീവിതം ഇനിയും വേണ്ടപ്പെട്ട രീതിയില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ചതും അതിന് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതും കെ.ടി ഉസ്താദായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാന രൂപീകരണ യോഗത്തില്‍ സംഘത്തിന്റെ നയനിലപാടുകള്‍ എന്താവണമെന്ന് വിശദീകരിക്കാന്‍ നേതാക്കള്‍ ഏല്‍പ്പിച്ചത് കെ.ടി ഉസ്താദിനെയായിരുന്നു. വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജവും ഉള്‍ക്കരുത്തുമായിരുന്നു ആ നേതാവ്...




ഉസ്താദ് മൊയ്തീൻ കുട്ടി ഫൈസി വാക്കോട്

കെ.ടി.മാനു മുസ്ലിയാരുടെ വിയോഗത്തിന് ഒരു ദശകം പിന്നിട്ടിരിക്കുകയാണ്.പണ്ഡിതൻ,
സംഘാടകൻ,വാഗ്മി,എഴുത്തുകാരൻ, പത്രാധിപർ, മാപ്പിളകവി,വിദ്യാഭ്യാസ പ്രവർത്തകൻ,സ്ഥാപനസാരഥി എന്നീ നിലകളിലെല്ലാം സ്വതസിദ്ധമായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായത്.

മലബാർ കലാപത്തിന്റെ കനലെരിയും കാലത്താണ് (1932) മാനു മുസ്ലിയാരുടെ ജനനം.കണക്കുതീർക്കാനാവാത്ത വിധം കലാപവിധേയമായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും ദേശവും. ബാല്യത്തിലേ പിതാവ് നഷ്ടപ്പെട്ട അദ്ദേഹം ഉമ്മയുടെ കരുത്തിലും കരുതലിലുമാണ് വളർന്നത്. 

     കണ്ണത്ത് ബോർഡ് മാപ്പിള സ്കൂളിലാണ് പ്രാഥമിക മത-ഭൗതിക പഠനം പൂർത്തീകരിച്ചത്.കാട്ടുകണ്ടൻ കുഞ്ഞമ്മദ് മുസ്ലിയാരിൽ നിന്ന് ദർസ് പഠനം ആരംഭിച്ചു.അദ്ദേഹം കരുവാരക്കുണ്ട് വിട്ടപ്പോൾ തൽസ്ഥാനത്ത് അരിപ്ര സി.കെ.മൊയ്തീൻ ഹാജി നിയമിതനായി. ജ്ഞാനാന്വേഷണ സഞ്ചാരിയായ മൊയ്തീൻ ഹാജി മക്കയിലും മദീനയിലുമെല്ലാം പഠനം നടത്തിയിട്ടുണ്ട്. ഭുവനപ്രശസ്ത പണ്ഡിതരിൽ നിന്നും ആർജിച്ച അറിവ നുഭവ സമന്വിതമായിരുന്നു അദ്ദേഹത്തിന്റെ ദർസ്. മാനു മുസ്ലിയാർ ദർസ് പഠനകാലം പൂർത്തീകരിക്കുന്നത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. മാനു മുസ്ലിയാരിലെ പണ്ഡിതമികവിന്റെയും സംഘടനാപാടവത്തിന്റെയും പിന്നിലെ ചാലകശക്തി പ്രസ്തുത ദർസ് ആയിരുന്നു.
1955-ൽ ഉപരിപഠനത്തിന് വെല്ലൂർ ബാഖിയാത്തിൽ ചേർന്നു.

ശൈഖ്‌ ആദം ഹസ്രത്ത്,അബൂബക്ർ ഹസ്രത്ത്, ശൈഖ് ഹസൻ ഹസ്രത്ത്, മംഗലം അബ്ദുൽ അസീസ് ഹസ്രത്ത്, മീറാൻ ഹസ്രത്ത് എന്നിവരായിരുന്നു ബാഖിയാത്തിലെ ഗുരുനാഥൻമാർ.

     ദർസ് പഠനത്തോടൊപ്പം കണ്ണത്ത് ബോർഡ് മാപ്പിള സ്കൂളിൽ 'മാനുമൊല്ലാക്ക'യായി ചെറിയ കാലം അധ്യാപനം നടത്തിയിട്ടുണ്ട്. കണ്ണത്ത് ലിവാഉൽ ഹുദ മദ്റസയിൽ മുഅല്ലിമായും സേവനം ചെയ്തു.ഉപരിപഠന ശേഷം ദർസ് മേഖലയിലേക്ക് തിരിഞ്ഞു. 1957-ൽ ഇരിങ്ങാട്ടിരി ജുമുഅത്തു പള്ളിയിൽ അധ്യാപനം ആരംഭിച്ചു. തനിമ ചോരാതെ പുതുമയെ ഉൾകൊണ്ടായിരുന്നു ഇരിങ്ങാട്ടിരി ദർസ്. ശുദ്ധമലയാളത്തിൽ അധ്യാപനം,പാഠ്യപദ്ധതിക്കു പുറമെ യുള്ള അധികപഠനം,നിശ്ചിത സമയങ്ങളിലെ മൂല്യനിർണയം, അദ്കിയ,ബുർദ,ബാനത്ത് സുആദ, ഹംസിയ്യ തുടങ്ങിയ കാവ്യങ്ങൾക്ക് സ്വന്തമായി എഴുതിയ വ്യാഖ്യാനക്കുറിപ്പുകളെ ആധാരമാക്കിയുള്ള ക്ലാസുകൾ, കൈയെഴുത്ത് മാസിക തുടങ്ങിയവയെല്ലാം കെ.ടി.ഉസ്താദിന്റെ ദർസിനെ ആകർഷകമാക്കി.

      ഇല്ലായ്മയുടെ നെരിപ്പോടിലിരുന്നാണ് കെ.ടി.ഉസ്താദ് സമുദായത്തിന്റെ ശോഭനമായ ഭാവിയെ സ്വപ്നം കാണുന്നത്.പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷയുടെ പ്രഭാ കിരണങ്ങളെ അദ്ദേഹം തുന്നിച്ചേർത്തു.പ്രാന്തവത്കൃതമായ ഒരു പ്രദേശത്തിന്റെയും ജനതയുടെയും ഉയർച്ച അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു.  അതിജീവനത്തിന് വിദ്യയും സംഘബോധവുമാണ് ഫലപ്രദമെന്ന പാഠമാണ് കെ.ടി.ഉസ്താദ് പകർന്നു തന്നത്.പത്രവായന പതിവാക്കാൻ ചെറുപ്രായത്തിൽ കുഞ്ഞിമരക്കാർ മാസ്റ്റർ ഉസ്താദിനെ ഉപദേശിച്ചു. .ഭാഷ ശുദ്ധിയും ലോക പരിജ്ഞാനവും പരിപോഷിപ്പിക്കാൻ അത് സഹായകമായി. ചായ മക്കാനിയിലെ പത്രവായനാ കൂട്ടായ്മയിൽ നിന്നാണ് രണ്ടാം ലോകമഹായുദ്ധ വൃത്താന്തങ്ങൾ അദ്ദേഹം കേട്ടു ഗ്രഹിക്കുന്നത്.സാക്ഷരർക്ക് വോട്ടവകാശമുള്ള കാലത്ത് മലപ്പുറം ദ്വയാംഗ നിയോജക മണ്ഡലത്തിൽ സീതി സാഹിബിനും കൊയപ്പത്തൊടി അഹ്മദ് കുട്ടി ഹാജിക്കും അദ്ദേഹം വോട്ടു ചെയ്തിട്ടുണ്ട്. അന്നു പ്രായം പതിമൂന്ന് വയസ്സ് മാത്രം.

            1952-ൽ കണ്ണത്തെ ഏതാനും ചെറുപ്പക്കാർ കെ.ടി.ഉസ്താദിന്റെ നേതൃത്വത്തിൽ സംഘടിച്ചു. ഒരു യുവ കൂട്ടായ്മക്ക് രൂപം നൽകി. അദ്ദേഹം തന്നെയായിരുന്നു പ്രസിഡണ്ട്.
ഉസ്താദ് മൊയ്തീൻ ഹാജിയാണ് പ്രസ്തുത കൂട്ടായ്മക്ക് ഹയാത്തുൽ ഇസ്ലാം എന്ന് പേരിട്ടത്. ഒരു വർഷം പിന്നിട്ടപ്പോൾ കൂട്ടായ്മയുടെ ഒന്നാം വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരക്കാണ് രൂപം നൽകിയത്.പ്രഭാഷകരെ ക്ഷണിക്കാൻ ഒരു പാട് കിലോമീറ്റർ സൈക്കിളിലാണ് കെ.ടി.ഉസ്താദ് സഞ്ചരിച്ചത്. ഉച്ച ഭാഷിണി കൊണ്ടുവരാൻ
കോഴിക്കോടുപോയതും അദ്ദേഹം തന്നെ.ഹയാത്തുൽ ഇസ്‌ലാം ഒന്നാം വാർഷിക ഉപോത്പന്നമാണ് കണ്ണത്ത് ലിവാഉൽ ഹുദ മദ്റസ.പ്രാസ്ഥാനിക സംവിധാനങ്ങൾ പരിമിതമായിരുന്ന കാലത്ത്  കരുവാരകുണ്ട് കേന്ദ്രീകരിച്ച് 1960-ൽ നിളാമുൽ ഉലമ എന്ന പണ്ഡിത കൂട്ടായ്മ രൂപീകരിച്ചു. ദർസുകളിൽ ഏകീകൃത പരീക്ഷ നടപ്പിലാക്കുക, നികാഹ്, ത്വലാഖ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിലുണ്ടാകാവുന്ന പ്രശ്നങ്ങളിൽ യുക്തമായ തീരുമാനങ്ങളെടുക്കുക തുടങ്ങിയവയായിരുന്നു  കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

        മതരംഗത്തെന്ന പോലെ രാഷ്ട്രീയത്തിലും കെ.ടി.ഉസ്താദിന് വ്യക്തമായ വീക്ഷണമുണ്ടായിരുന്നു.
മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തോടായിരുന്നു അദ്ദേഹത്തിനു  ആഭിമുഖ്യം. സയ്യിദൻമാരും പണ്ഡിതൻമാരും അണിനിരന്ന പ്രസ്ഥാനം എന്ന നിലയിലായിരുന്നു അത്.വണ്ടുരിൽ സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ സമ്മേളനത്തിൽ സംബന്ധിക്കാൻ കാൽനടറാലിയിൽ പങ്കുചേർന്നതും ശൈഖ് ആദം ഹസ്രത്തിന്റെയും മറ്റും പ്രഭാഷണങ്ങൾ കേട്ട് പാതിരനേരത്ത് കരുവാരകുണ്ടിലേക്ക്  മടങ്ങിയതുമെല്ലാം സാഭിമാനം അദ്ദേഹം ഓർക്കുന്നുണ്ട്; തന്റെ ആത്മകഥയിൽ. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനം യുവജന ഘടകത്തെ കുറിച്ച് ചിന്തിക്കും മുമ്പ് കരുവാരകുണ്ടിൽ മാനു മുസ്ലിയാർ യുവജന ലീഗ് രുപീകരിച്ച് മാതൃക തീർത്തിരുന്നു. യുവാക്കളെ സംഘടിപ്പിച്ചും വേദികെട്ടിയും പ്രസംഗിച്ചും പ്രയത്നിച്ച കെ.ടി.ഉസ്താദ് മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് ഉയർത്തിപ്പിടിച്ചത്. അതു കൊണ്ടു തന്നെ രാഷ്ട്രീയത്തിലെ മൂല്യ നിരാസത്തോട് വിസമ്മതിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

    പാണ്ഡിത്യവും സംഘാടകമികവും പ്രഭാഷണ ചാരുതയും കെ.ടി.ഉസ്താദിന്റെ സമസ്തയിലെ വളർച്ചക്ക് വേഗത കൂട്ടി. 1967-ൽ വിദ്യാഭ്യാ ബോർഡ് ജനറൽ ബോഡി അംഗമായി.1970-ൽ മുശാവറയിൽ അംഗമാവുമ്പോൾ ഉസ്താദിന്റെ വയസ്സ് മുപ്പത്തിഎട്ടായിരുന്നു.1987-ൽ വിദ്യാഭ്യാ ബോർഡ് ജനറൽ സെക്രട്ടറിയായി ഉസ്താദിനെ നിർദേശിച്ചത് ശംസുൽ ഉലമയാണ്.

മത വിദ്യാഭ്യാരംഗത്ത് കെ.ടി.ഉസ്താദിന്റെ ഇടപെടലുകൾ സക്രിയവും കാലികവുമായിരുന്നു.
'സമുദായത്തിന്റെ വിദ്യാഭ്യാസ മന്ത്രി' എന്നാണ് ഒരു പ്രതിപക്ഷ പത്രം കെ.ടി.ഉസ്താദിന്റെ ഓർമക്കുറിപ്പിന് തലവാചകം നൽകിയത്.

     എഴുപതുകളിൽ നൂരിശാ ത്വരീഖത്തും എൺപതുകളിൽ ശരീഅത്ത് വിവാദവും വിമത നീക്കവും പ്രാസ്ഥാനികരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കെ.ടി.ഉസ്താദിന്റെ പ്രസംഗവും തൂലികയും അക്കാലത്ത് അതിജീവനത്തിന്റെ ആത്മബലം നൽകി. 
ശരീഅത്തിന്റെ പ്രസക്തിയും മുസ്ലിംകൾക്ക് ഭരണഘടന നൽകുന്ന മൗലിക അവകാശവുമെല്ലാം പ്രാമാണികമായി അദ്ദേഹം വിശദീകരിച്ചു. അഭ്യസ്ത വിദ്യരെയും നിയമജ്ഞരെയും അതിശയിപ്പിക്കുന്ന ജ്ഞാന പ്രവാഹമായിരുന്നു ശരീഅ അത്ത് വിശദീകരണങ്ങൾ. ശരീഅത്ത് വിരോധികളെയും പ്രശ്നാധിഷ്ഠിത മുസ്ലിം ഐക്യ വിരോധികളെയും ഒരു പോലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അസ്വസ്ഥമാക്കി. മാനു മുസ്ലിയാരെ കേൾക്കാൻ അന്ന് സമൂഹം കാതോർത്തു.മലപ്പുറം ശരീഅത്ത് വിശദീകരണ സമ്മേളനത്തിൽ  കോട്ടുമല ഉസ്താദ് ; "മാനു മുസ്ലിയാരേ, ഞാൻ പ്രസംഗിക്കുന്നില്ല. നിങ്ങൾ പ്രസംഗിക്കുക" എന്നു പറഞ്ഞ്  ഉസ്താദിനെ കേൾക്കുവാൻ ജനങ്ങൾക്ക് കൂടുതൽ അവസരം നൽകി . 'എനിക്ക് ഏറ്റവും പ്രചോദനമേകിയ വാക്കുകളായിരുന്നു അത് ' എന്ന് ഉന്നതാദ് പറഞ്ഞത് ഓർത്തു പോകുന്നു ... ആലുവ ത്വരീഖത്ത് പ്രശ്നം സമസ്തയിൽ വന്നപ്പോൾ പഠിച്ചു റിപ്പോർട്ട് ചെയ്യാൻ നിശ്ചയിക്കപ്പെട്ട സമിതിയിലെ പ്രധാന അംഗമായിരുന്നു, ഉസ്താദ് .ശൈഖിനെ നേരിട്ട് കണ്ട് സംസാരിച്ച കൂട്ടത്തിൽ ഉസ്താദും ഉണ്ടായിരുന്നു.

       വിദ്യാഭ്യാസ പ്രവർത്തകൻ എന്നത് കെ.ടി.ഉസ്താദിനോട് കൂടുതൽ ചേരുന്ന വിശേഷണമാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ നിദർശനമാണ് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റർ.അവഗണിക്കപ്പെട്ടവരെ വിദ്യയിലൂടെ മുഖ്യധാരയിലെത്തിക്കുക ഉസ്താദിന്റെ സ്വപ്നമായിരുന്നു. ആ അഭിലാഷവുമായി നടക്കുമ്പോഴാണ് സമസ്ത മലപ്പുറം ജില്ലാ ഘടകം കിഴക്കനേറനാട്ടിൽ അനാഥശാല സ്ഥാപിക്കുക എന്ന ആശയം മുന്നോട്ട് വെക്കുന്നത്. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരും കെ.സി.ജമാലുദ്ദീൻ മുസ്ലിയാരുമായിരുന്നു ജില്ല കമ്മിറ്റിയുടെ പ്രധാന ഭാരവാഹികൾ.1976 ൽ ദാറുന്നജാത്ത് മുസ്‌ലിം ഓർഫനേജ് കമ്മിറ്റി നിലവിൽ വന്നപ്പോൾ പ്രഥമ പ്രധാന ഭാരവാഹികളും ഇവർ തന്നെയായിരുന്നു.കെ.ടി ഉസ്താദ് ,ഓർഫനേജ് കമ്മിറ്റി സഹകാര്യദർശിയായിട്ടാണ് തുടങ്ങിയത്.പിന്നീട് അദ്ദേഹത്തിന്റെ മുഴുസമയ പ്രവർത്തന കളരിയായി ദാറുന്നജാത്ത്.തന്റെ കാഴ്ച്ചപ്പാടുകൾക്കനുസൃതം ദാറുന്നജാത്തും വളർച്ച പ്രാപിച്ചു. അനാഥശാലയിൽ നിന്ന് ഒരു വൈജ്ഞാനിക സമുച്ചയത്തിലേക്ക് ദാറുന്നജാത്തിനെ വളർത്തിയ മാനു മുസ്ലിയാർ സഹിച്ച ത്യാഗങ്ങൾ അവർണനീയമായിരുന്നു.ശരീഅത്തിന്റെ വൃത്തത്തിൽ നിന്ന് സ്ത്രീ വിദ്യാഭ്യാസവും ശാക്തീകരണവും സാക്ഷാത്കരിക്കാമെന്നതിന്റെ സാക്ഷ്യമാണ് ദാറുന്നജാത്ത്. കാലത്തോടൊപ്പം ദാറുന്നജാത്ത് നടക്കാൻ പ്രാപ്തമാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. ദാറുന്നജാത്ത് മുപ്പത്തിമൂന്നാം വാർഷിക സുവനീറിൽ ;'ഇനിയുമുണ്ടേറെ സ്വപ്നങ്ങൾ' എന്ന ശുഭപ്രതീക്ഷ പങ്കുവെച്ചാണ് അദ്ദേഹം വിടവാങ്ങിയത്.

     വേറിട്ട ഒരു കവനസിദ്ധി കെ.ടി.ഉസ്താദിലുണ്ടായിരുന്നു.പാണ്ഡിത്യത്തിന്റെ വജ്രശോഭയിൽ ആ സർഗശേഷി ഒളിമങ്ങിക്കിടന്നു. മാപ്പിളപ്പാട്ടുകളെ ജീവിതത്തോട് ചേർത്തുപിടിച്ച കിഴക്കനേറനാടൻ സാംസ്കാരികത്തനിമയിൽ സ്വാംശീകരിക്കപ്പെട്ടതായിരുന്നു ആ ജൻമ
സിദ്ധി. മാപ്പിളപ്പാട്ടുകളിലെ കമ്പി, കഴുത്ത്, വാൽക്കമ്പി, വാലിൻമേൽക്കമ്പി തുടങ്ങിയ സാങ്കേതിക സംജ്ഞകൾ
അക്കാദമികമായി നിർദ്ധാരണം ചെയ്യാൻ  അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.മാപ്പിളകലാ കുലപതികളെ നിരൂപിക്കാൻ മാത്രം ഉന്നതമായിരുന്നു ഈ ഏറനാടൻ 'മോല്യേരു'ടെ കാവ്യാവബോധം. .ആലാപനത്തോടൊപ്പം പാട്ടുകെട്ടാൻ പരിശീലിച്ചതും അങ്ങനെയാണ്. ആദ്യം അനുകരണ രചനയാണ് നടത്തിയിരുന്നതെങ്കിലും പിന്നീട് പ്രാസനിയമങ്ങളെല്ലാം അഭ്യസിച്ചു.പ്രാർഥന,സാരോപദേശം, നബി കീർത്തനം തുടങ്ങി ഭക്തി പ്രചോദിതമായ നിരവധി സ്വതന്ത്രരചനകൾ നടത്തി. ഉസ്താദിന്റെ പാട്ടുകെട്ടു വൈഭവത്തിന്റെയും കാവ്യപരിജ്ഞാനത്തിന്റെയും അമരസ്മാരകമാണ് 'ഹജ്ജ് യാത്ര'.

എം.കെ.ബാപ്പുട്ടി എന്ന ആത്മസുഹൃത്ത് നാലു ഇശലുകളിൽ  മനോജ്ഞമായ ഒരു കത്തുപാട്ട് ഉസ്താദിനയച്ചു. പാട്ടിലൂടെ ഒരു ഹജ്ജ് യാത്രാവിവരണം എന്നതായിരുന്നു കത്തിലെ അപേക്ഷ.
നാല്പത്തി ഏഴ് ഇശലുകളിലാണ് ഉസ്താദ് മറുപടി കുറിച്ചത്. ആശയാലങ്കാരങ്ങളാലും അമൃതനിഷ്യന്ദങ്ങളായ പദങ്ങളാലും അദ്ധ്യാത്മ പ്രചുരിമയാൽ പ്രശോഭിതമാണ്  ഈ കാവ്യ തല്ലജം.
മൂല്യ നിരാസങ്ങൾക്കെതിരെ ഹൃദയവിങ്ങലോടെ ഉസ്താദ് എഴുതിയ  ഗുണകാംക്ഷ ഗാനങ്ങൾ നിത്യ സാംഗത്യമുള്ളതായിരുന്നു.

   ഏഴു പതിറ്റാണ്ടിലധികം ദീനിന് ,സമൂഹത്തിന്, സമുദായത്തിന്, സമസ്തക്ക് സമർപ്പിതമായിരുന്ന ആ ജീവിതത്തിന് വിരാമം കുറിക്കുന്നത് 2009 ഫെബ്രുവരി ഒന്നിനാണ്. 
കോഴിക്കോട് കടപ്പുറം ....
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അൻപതാം വാർഷിക സമാപന മഹാ സമ്മേളന വേദി...
പകലന്ത്യത്തിൽ തുടങ്ങിയ ശാരീരിക അസ്വസ്ഥത വർദ്ധിക്കുന്നു ...
താൻ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന ജനലക്ഷങ്ങളെ കൺനിറയെ കണ്ട് ആത്മസംതൃപ്തിയോടെ  വേദിയോടു വിടപറയുന്നു ...
ആംബുലൻസിൽ വെച്ച് സ്വന്തം കൈ കൊണ്ട് വെള്ളം വാങ്ങിക്കുടിച്ച്, അല്ലാ.. ലാ ഇലാഹ ഇല്ലല്ലാ... എന്നുറക്കെ ആവർത്തിച്ച് ഉച്ചരിച്ചു കൊണ്ട് ഈ ലോകത്തോടു വിട വാങ്ങുന്നു...

Courtesy: Suprabhaatham 

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget