Latest Post



|അല്‍സ്വഫ് ചിറ്റൂര്‍|
 
   വിനയം മുഖമുദ്രയാക്കിയ മഹാവ്യക്തിത്വം ഇന്ന് സ്മരണയാണ്. ജ്ഞാനം കൊണ്ട് ജ്വലിക്കുമ്പോഴും അളന്നുതിട്ടപ്പെടുത്തിയ വാക്കുകള്‍ കൊണ്ട് അഭിസംബോധനം ചെയ്യുന്നത് വര്‍ണ്ണാഭമാണ്. സ്‌നേഹവും വിനയവും ഒത്തിണങ്ങിയ സമസ്തയുടെ കര്‍മ്മഭടന്‍. പാലക്കാടിന്റെ ഓരോ വീഥികളും അദ്ധേഹത്തെ ഓര്‍ത്ത് ഇന്ന് മിഴിനീര്‍ വാര്‍ക്കുകയാണ്. ഉസ്താദിന്റെ വിയോഗം, വാക്കുകള്‍ തോറ്റുപോകുന്നു. ആ ജീവിതത്തെ എങ്ങനെയാണ് പറഞ്ഞുതരിക?
   ഓരോ വിയോഗങ്ങളും നമുക്കൊരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഒരു പണ്ഡിതന്‍ എങ്ങനെയാവണമെന്ന് ഉസ്താദ് ജീവിതം കൊണ്ട് നമുക്ക് പഠിപ്പിച്ച് തന്നു. ചെറുപ്പം തൊട്ടേ ദീനീ പ്രബോധനത്തില്‍ മികച്ചു നിന്നവരാണ് ഉസ്താദവര്‍കള്‍. പാലക്കാടിന്റെ കിഴക്കന്‍ മേഖലകളില്‍ ഇന്നും ആ നാമം മായാതെ മറയാതെ കിടക്കുന്നു. അവിടുത്തെ കാരണവന്മാര്‍ക്ക് എന്നും ഉസ്താദ് ഒരു ആവേശമാണ്, മാതൃകയാണ്. പഠനരംഗത്തും കര്‍മ്മരംഗത്തും ഒരുപോലെ തിളങ്ങാന്‍ ഉസ്താദവര്‍കള്‍ക്ക് സാധിച്ചു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഹോരാത്രം അദ്ധേഹം അധ്വാനിച്ചിരുന്നു. ഓരോ കാര്യങ്ങളേയും കൃത്യമായി പഠനവിധേയമാക്കുകയും വ്യക്തമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
   1941-ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരില്‍ സൂപ്പി-ആമിന ദമ്പതികളുടെ മകനായി ജനിച്ചു. ഖാളി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ കീഴില്‍ മണ്ണാര്‍ക്കാട് വെച്ചാണ് മതപഠനം ആരംഭിച്ചത്. പത്തുവര്‍ഷം മണ്ണാര്‍ക്കാട് മതപഠനം നടത്തിയ ശേഷം കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ കീഴില്‍ രണ്ടുവര്‍ഷം മതവിദ്യ അഭ്യസിച്ചു. പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ ദര്‍സില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. 1968-ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ നാലാം ബാച്ചില്‍ നിന്ന് ഫൈസി ബിരുദമെടുത്തു. ജാമിഅഃയില്‍ വെച്ച് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പ്രമുഖ പണ്ഡിതരില്‍ നിന്ന് മതവിദ്യ നേടി.
   1976 ലാണ് സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റായിട്ടാണ് അദ്ദേഹം സംഘടനാ രംഗത്തെത്തുന്നത്. മദ്‌റസ മുഅല്ലിം ആയിരുന്നില്ലെങ്കിലും അദ്ദേഹത്തെ പ്രസിഡന്റാക്കുകയായിരുന്നു. പിന്നെ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന കമ്മിറ്റിയിലെത്തി. പിന്നീട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യഭ്യാസ ബോര്‍ഡിലും എത്തി. പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍  ഇ.കെ. ഹസന്‍ മുസ്‌ലിയാരോടൊപ്പം ഓടിനടന്നത് പാലക്കാട് ജില്ലക്കാര്‍ക്ക് ഇന്നും മധുരമുളള ഓര്‍മ്മകളാണ്.
   സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പട്ടിക്കാട് ജാമിഅഃ നൂരിയ്യ, നന്തി ദാറുസ്സലാം അറബിക് കോളേജുകളുടെ ഭരണ സമിതി അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചു. സമസ്ത പ്രസിദ്ധീകരണങ്ങളായ അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ പബ്ലിഷറുമായിരുന്നു.
   ഭൗതികതയേക്കാള്‍ അദ്ധേഹം പ്രാധാന്യം കല്‍പ്പിച്ചത് ദീനിനാണ്. ആലത്തൂര്‍പടി ദര്‍സിന്റെ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ അദ്ധേഹം നിര്‍വ്വഹിച്ച അദ്ധ്യക്ഷഭാഷണം പ്രസ്താവ്യ വിശേഷണത്തെ പ്രകടമാക്കുന്നതായിരുന്നു. അതുപോലെ പ്രവാചകരെക്കുറിച്ച് വാചാലരാവുമ്പോള്‍, മഹാന്മാരെ സ്മരിക്കുമ്പോള്‍ അവിടുത്തെ അധരങ്ങള്‍ വിതുമ്പുമായിരുന്നു, നയനങ്ങള്‍ ബാഷ്പങ്ങള്‍ കൊണ്ട് അലങ്കൃതമാകുമായിരുന്നു. ആ വാക്കുകള്‍ കേള്‍ക്കുന്നവര്‍ ചിന്തിക്കാതെ പോവുക വിരളം.
   വാക്കുകള്‍ പരിമിതം, വിശേഷണം അപരിമിതം. പടച്ചോനെ പേടിയുള്ള പണ്ഡിതനിരയിലെ കണ്ണി ഇന്ന് ആറടിമണ്ണില്‍ നാഥന്റെ വിളിക്കുത്തരം നല്‍കി അന്ത്യവിശ്രമം കൊള്ളുന്നു. പക്ഷെ, ആ മഹാനുഭാവന്‍ കേരളത്തിലെ വിശ്വാസി ഹൃദയത്തില്‍ അസ്തമിക്കാത്ത സൂര്യനായി പ്രശോഭിക്കുകയാണ്. അല്ലാഹു ഉസാതാദവര്‍കള്‍ക്ക് മഗ്ഫിറതും മര്‍ഹമതും നല്‍കട്ടെ. മഹാനോടൊപ്പം നമ്മെയും നാഥന്‍ സ്വര്‍ഗീയ ആരാമത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.



| മുഹമ്മദ്‌ ഇര്‍ഷാദ് തുവ്വൂര്‍ |

രാത്രിയേറെ കഴിഞ്ഞിട്ടും 
കവിതയെഴുതാന്‍ തുനിഞ്ഞില്ല...
കണ്ണിലും, മനമിലും
 കോവിഡിന്റെ ഭീതിയാണ്.!
ഒരു തരം കറുത്തിരുണ്ട  ഭയം
സര്‍വ്വതിലും വൈറസ് നിറച്ച് വെച്ചിരിക്കുന്നു
ഇന്നലെ വാങ്ങിയ നീല മഷിപ്പേന 
മേശപ്പുറത്ത് കിടന്നു വിറക്കുന്നപ്പോലെ...
എഴുത്തു പുസ്തകം ശ്യൂന്യമായിക്കിടക്കുന്നു
നടുവിലൊരു ഗൗളി കാഷ്ഠിച്ചിരിക്കുന്നു
നീണ്ട് നിവര്‍ന്ന വടിയെടുത്ത് ഞാന്‍ 
തട്ടി ഒഴിവാക്കി, കത്തിച്ചിട്ടു......
കരിയുന്ന ആ ഗന്ധത്തിലും
കൊറോണപ്പേടി വമിക്കുന്നു....

ശൂന്യത വരച്ചിട്ട ഡയറിയില്‍
കഫന്‍ പുടവയുടെ 
വര്‍ണ്ണങ്ങള്‍ ചുറ്റിവരിഞ്ഞിരിക്കുന്നു
ശ്മശാന ഭൂമിയിലിരുന്ന്
കവിതാശകലങ്ങള്‍ ആര്‍ത്തലക്കുന്നു
മുറിക്ക് മൂലയില്‍ നിന്നും
കരിഞ്ഞ വിശപ്പിന്റെ ഗന്ധം വമിക്കുന്നു.....


സല്‍മാന്‍ വി ടി |  വേങ്ങര | 9895093574

പുണ്യ നബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്‌ലാമികാവിര്‍ഭാവം കൊണ്ട് അനുഗ്രഹീതമായ കേരളമണ്ണില്‍ മാലിക്ബ്‌നു ദീനാറും സംഘവും ജ്ഞാന സപര്യയുടെ വിശാലാര്‍ത്ഥങ്ങളിലേക്ക് ചൂണ്ടുവിരല്‍ പാകിയെങ്കിലും നാലാം നൂറ്റാണ്ടില്‍ ഇന്ത്യ കീഴടക്കാനായി കടന്ന് വന്ന മുഹമ്മദ് ഗസ്‌നിയിലൂടെയാണ് വൈജ്ഞാനിക മേഖല കേരളത്തില്‍ വേരൂന്നിത്തുടങ്ങുന്നത്. ആ ജ്ഞാന പരമ്പര ശക്തിയാര്‍ജിക്കുന്നത് ആറാം നൂറ്റാണ്ടില്‍ കടന്നു വന്ന ഗോറിയിലൂടെയാണ്. ദിശതെറ്റി ഒഴുകിയ ജ്ഞാന ലോകത്തെ വ്യക്തമായൊരു പാളയത്തില്‍ പ്രതിഷ്ഠിക്കാന്‍ അന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാര്‍ ഉത്സസാഹിച്ചതോടെ മക്തബുകള്‍ കൊണ്ടും വൈജ്ഞാനിക കേന്ദ്രങ്ങള്‍ കൊണ്ടും സമ്പൂര്‍ണ്ണമായൊരു സ്ഥിതിവിശേഷമാണ് കേരളത്തില്‍ പ്രഥമ കാലയളവില്‍ തന്നെ ഉയിര്‍കൊണ്ടത്.

വിളക്കത്തിരുത്തി തമസ്സകറ്റിയവര്‍
ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ മതകീയ ചുറ്റുപാടും സാംസ്‌കാരിക വളര്‍ച്ചയും കേരളത്തില്‍ ശക്തി പ്രാപിച്ചതിന്റെ അണിയറ ശില്‍പ്പികളായി വര്‍ത്തിച്ചത് നിസ്വാര്‍ത്ഥരും നിശ്കളങ്കരുമായ പണ്ഡിതരുടെ ശക്തമായ ഇടപെടലുകളായിരുന്നുവെന്നത് പക്ഷാന്തരമില്ലാതെ സര്‍വ്വരും സമ്മതിക്കുന്നതാണ്. കേരള മുസ്‌ലിം സംസ്‌കാരം എന്നൊന്ന് അവകാശ വാദമുന്നയിക്കുകയാണെങ്കില്‍ അതിന് ബീജാവാപം നടന്നത് പൊന്നാനി മഖ്ദൂമുമാരുടെ വിളക്കിന്റെ പൊന്‍ വെളിച്ചത്തിലാണ്. കേരളീയ ഇസ്‌ലാമിന് മറ്റു പ്രദേശങ്ങളേക്കാള്‍ ധര്‍മ്മബോധവും സൗഹൃദ ഭാവമുണ്ടാകുന്നത് അങ്ങനെയാണ്. ക്രിയാത്മകമായ നിരവധി പരിഷ്‌കരണങ്ങളുടെ യവനികയില്‍ ചാലക ശക്തിയായിവര്‍ത്തിച്ചവരായിരുന്നു കേരളത്തിന്റെ മക്കയില്‍ ജീവിച്ച മഖ്ദൂമുമാര്‍. മരുഭൂമിയെ പോലും മലര്‍വാടിയാക്കാന്‍ വരുന്നവരാണ് പുണ്യാത്മാക്കള്‍ എന്ന് ജീവിതത്തിലൂടെ അടയാളപ്പെടുത്തിയവരാണവര്‍.
മഖ്ദൂമുമാരില്‍ നവോത്ഥാനം സൃഷ്ടിച്ചവരില്‍ പ്രധാനി സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമനായിരുന്നു. അദ്ദേഹം ആദ്യം ഏഴുകൊല്ലം കോഴിക്കോട് പഠനം നടത്തി. അനന്തരം മക്കത്തേക്കാണ് പോയത്. കുറച്ച് കാലം മക്കയില്‍ തങ്ങിയ ശേഷം ഈജിപ്തിലെ വിഖ്യാതമായ അസ്ഹര്‍ സര്‍വകലാശാലയിലെത്തി. അല്‍ അസ്ഹറില്‍ നിന്ന് മഖ്ദൂം നാട്ടിലേക്ക് പുതിയ ലക്ഷ്യത്തോടെയാണ് തിരിച്ചത്. നാട്ടില്‍ നവോത്ഥാനം സൃഷ്ടിക്കാനുളള വ്യഗ്രത അദ്ദേഹത്തിന്റെ മനസ്സില്‍ നാമ്പിട്ടിരുന്നു.
ഈജിപ്തില്‍ പോയി പഠനം നടത്തി വന്ന ഈ മഹാ പ്രതിഭയെ നാട്ടുകാരും ആദരവോടെ നോക്കിക്കണ്ടു. പൊന്നാനിയില്‍ അല്‍ അസ്ഹര്‍ മാതൃകയില്‍ ഉന്നത വിദ്യാകേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതാകട്ടെ,തികഞ്ഞ കേരള ശൈലിയില്‍ തന്നെ വേണം. തന്റെ താമസസ്ഥലത്തുളള കൊച്ചു പളളിയിലിരുന്ന് കൊണ്ട് വലിയ പള്ളിയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കി. പള്ളി നിര്‍മാണം പൂര്‍ത്തിയായതോടെ വലിയ ദര്‍സിന് വിളക്ക് കൊളുത്തി.
വിളക്കത്തിരിക്കുക എന്ന സമ്പ്രദായം മഖ്ദൂമിന് അവകാശപ്പെട്ടതാണ്. കേരളീയ ഇസ്‌ലാമിക പ്രഭാവത്തിന് രൂപ ഭാവങ്ങളുണ്ടാകുന്നതും മഖ്ദൂമിന്റെ വരവോടെ തന്നെയാണ്. കേരളീയ മത പണ്ഡിതരുടെ വേഷവും മഖ്ദൂമുമാരില്‍ നിന്നാണ്. ചാലിയം കോട്ട സാമൂതിരിയുടെ നേതൃത്വത്തില്‍ ഉപരോധിച്ച് കീഴടക്കിയ അസുലഭ മുഹൂര്‍ത്തത്തില്‍ പങ്കാളികൂടിയായിരുന്നു മഹാനവറുകള്‍. മാത്രമല്ല സാമൂതിരിയ്ക്ക് വേണ്ടി ഇന്ത്യയിലേയും വിദേശത്തേയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര ഗ്രന്ഥം ബിജാപൂര്‍ സുല്‍ത്താനുളളതായിരുന്നു. മഹാനവറുകളുടെ കാലഘട്ടത്തിലും പില്‍ക്കാലത്തും ഈ ഗ്രന്ഥം പോരാട്ട പ്രവര്‍ത്തനങ്ങളെ നിരന്തരമായി പ്രചോദിപ്പിച്ചു കൊണ്ടിരിന്നിട്ടുണ്ട്. പറങ്കികള്‍ക്ക് മാത്രമല്ല യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ക്ക് ആകമാനം ഈ ഗ്രന്ഥമുണ്ടാക്കിയ ഉപദ്രവങ്ങള്‍ ചില്ലറയല്ല. ഈ ഗ്രന്ഥത്തിന്റെ പ്രചാരണം തടയാന്‍ പറങ്കികളും ബ്രിട്ടീഷുകാരും ഒരേപോലെ പ്രയത്‌നിച്ചിരുന്നുവെങ്കില്‍ അതുളവാക്കിയ അനുരണനങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
കേരളീയ സാഹചര്യത്തില്‍ നിന്നു കൊണ്ട് ഇസ്‌ലാമിനെ ഉന്നമനത്തിലെത്തിക്കുകയായിരുന്നു മഖ്ദൂമുമാരുടെയും പിന്‍ഗാമികളുടെയും ഉദ്ദേശ്യം. ഇസ്ലാമിന്റെ വെളിച്ചം ധ്യാനത്തിലും ജ്ഞാനത്തിലുമാണ് കുടികൊളളുന്നതെന്ന് ആ ജ്ഞാന ഗുരുക്കള്‍ ശരിക്കും മനസിലാക്കിയിരുന്നു. അങ്ങനെ നീളുന്ന വിശേഷണങ്ങളും ഗുണമഹിമകളും ചേര്‍ന്ന് കേരള മുസ്ലിം നവോത്ഥാനത്തിന്‍ മഖ്ദൂം കുടുംബം ചുക്കാന്‍ പിടിച്ചത് വളരെ ഫലപ്രദമായി എന്ന് തന്നെ വേണം പറയാന്‍.

പടവാളേന്തി പ്രതിരോധിച്ചവര്‍
മരയ്ക്കാര്‍മാരുടെ പ്രത്യാക്രമണങ്ങള്‍ ശക്തിപ്പെട്ട വിവിധ ഘട്ടങ്ങളില്‍ പോരാട്ടങ്ങള്‍ക്ക് ആവേശവും ധാര്‍മിക പിന്തുണയും പകര്‍ന്ന് വിവിധ പണ്ഡിതന്മാര്‍ രംഗത്തുണ്ടായിരുന്നു. അതിലെ പ്രധാന വ്യക്തിയാണ് ശൈഖ് അബുല്‍ വഫാ ശംസുദ്ധീന്‍ മുഹമ്മദ് എന്നവര്‍ സമര രംഗത്ത് ശക്തമായ സാന്നിദ്ധ്യമായിരുന്നു. പോര്‍ത്തുഗ്രീസുകാര്‍ക്കെതിരെ ചാലിയത്തുവെച്ച് സാമൂതിരിപ്പാട് നടത്തിയ നിര്‍ണായക സമരത്തില്‍ ആ വീര ദേശാഭിമാനി മുസ്ലിം സേനയ്ക്ക് നേതൃത്വം നല്‍കി.
പറങ്കികള്‍ക്കെതിരെയുളള യുദ്ധത്തിന് ജിഹാദിന്റെ ആത്മവീര്യവും ഈമാനിന്റെ കരുത്തും പ്രദാനം ചെയ്തവരില്‍ പ്രമുഖരായിരുന്നു ഈ പണ്ഡിതന്മാര്‍. ഇവര്‍ നയിച്ച പ്രതിരോധ നീക്കങ്ങളില്‍ പലതിലും പറങ്കികള്‍ പരാജയപ്പെട്ട് പിന്മാറുന്ന കാഴ്ച്ച ചരിത്രത്തിന് സുവിദിതമാണ്. ലോകത്തെ നാവിക ശക്തി കൊണ്ട് വിറപ്പിച്ച പോര്‍ച്ചുഗ്രീസ് ശക്തിയെയാണ് അവര്‍ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തതെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ പ്രകടിപ്പിച്ച ധീരതയും ആത്മവീര്യവും നിസ്തുലമാണെന്ന് വ്യക്തമാകും.
കോഴിക്കോട് ഖാളി പദവിയിലിരുന്ന പല പ്രമുഖ പണ്ഡിതരും തുടക്കം മുതലേ പറങ്കികള്‍ക്കെതിരെയുളള നാവിക, സൈനിക നീക്കങ്ങളില്‍ ഭാഗമാക്കായിട്ടുണ്ട്. ചാലിയം വിജയത്തിന്റെ ഘട്ടത്തില്‍ യുദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ഖാളി ശൈഖ് അബ്ദുല്‍ അസീസ് സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. സാമൂതിരിയുമായി അടുത്ത സൗഹൃദം ബന്ധം പുലര്‍ത്തുകയും മുസ്‌ലിംകള്‍ ആദരിക്കുകയും ചെയ്തിരുന്ന അദ്ദേഹം യുദ്ധത്തിന്റെ നിര്‍ണായക സന്ധികളിലെല്ലാം ഔചിത്യപൂര്‍ണമായ തീരുമാനങ്ങളെടുക്കുന്ന
തില്‍ സാമൂതിരിയെ സഹായിച്ചിരുന്നു. ചാലിയം കോട്ടയ്‌ക്കെതിരെയുളള ഉപരോധം മൂര്‍ദ്ധന്യത പ്രാപിച്ച സന്ദര്‍ഭത്തില്‍ പറങ്കികള്‍ മുന്നോട്ടു വെച്ച കീഴടങ്ങല്‍ ഉപാധികളിലെ കുതന്ത്രം സാമൂതിരിയെ ബോധ്യപ്പെടുത്തിയിരുന്നത് ഖാളി ശൈഖ് അബ്ദുല്‍ അസീസ് ആയിരുന്നു. മുസ്‌ലിംകളുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിച്ചിരുന്ന ഖാളി പദവിയിലിരുന്ന് അദ്ദേഹം നിര്‍വഹിച്ച സേവനങ്ങള്‍ സ്തുത്യര്‍ഹങ്ങളാണ്.
അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ നിരവധി പണ്ഡിതന്മാര്‍ പറങ്കികള്‍ക്കെതിരെയുളള പ്രതിരോധ നീക്കങ്ങളില്‍ പലവിധേന ഭാഗഭാക്കുകളായിരുന്നിട്ടുണ്ട്. പറങ്കികളുടെ കാരാഗ്രഹങ്ങളില്‍ അതിനീചമായ ക്രൂരതകള്‍ക്ക് വിധേയരായി അവരില്‍ പലരും രക്തസാക്ഷികളായത് ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്. 

ജീവിത നൗക
1924-ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ വക്രമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഒരു പണ്ഡിത സംഘടനക്ക് രൂപം നല്‍കി. കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ച ആ സന്ദര്‍ഭത്തിലൊന്നും കാണാത്ത ഒരു സംഘമാണിവര്‍ എന്ന് പണ്ഡിതര്‍ക്ക് മനസ്സിലാക്കാന്‍ ഏറെ സമയം വേണ്ടി വന്നില്ല. മാത്രവുമല്ല, അവര്‍ അന്നേ വരെ പ്രചരിപ്പിക്കാത്ത ചില ആശയങ്ങളും വാദഗതികളുമാണ് പ്രചരിപ്പിച്ചത്. അത്ര കാലം മുസ്‌ലിംകള്‍ വിശ്വസിച്ചും ആചരിച്ചും വന്നിരുന്ന കാര്യങ്ങളെയെല്ലാം ശിര്‍ക്കും ബിദ്അത്തുമാണെന്ന് അവര്‍ പ്രചരിപ്പിച്ചു. ലോക മുസ്‌ലിംകള്‍ അംഗീകരിച്ച നാല് മദ്ഹബുകളെ തളളിപ്പറയാനും ഖുര്‍ആനും സുന്നത്തും തന്നിഷ്ടം പ്രകാരം വ്യാഖ്യാനിക്കാനും അതാണ് യഥാര്‍ത്ഥ ഇസ്‌ലാമെന്ന് പ്രചരിപ്പിക്കാനും അവര്‍ മടിച്ചില്ല. അങ്ങനെ അവരുടെ ചൂഷണം കലിമത്തു തൗഹീദിന്റെ അര്‍ത്ഥം പോലും വികലമാക്കുന്ന അവസ്ഥയിലേക്ക് അധപതിച്ചു. പ്രാരംഭത്തില്‍ ചെറിയ ചെറിയ വൈകല്യങ്ങളാണ് ദൃശ്യമായതെങ്കിലും പരിണാമം മുന്‍കൂട്ടി കണ്ട ദീര്‍ഘദൃക്കുകളായ നമ്മുടെ സാത്വികരായ പണ്ഡിതര്‍ പ്രതിരോധ നിര സൃഷ്ടിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന സംഘടനക്ക് ബീജാവാപം നല്‍കിയത്. പിന്നീടങ്ങോട്ട് അന്ധകാരത്തിന്റെ നിബിഢവനങ്ങളില്‍ നിന്ന് പ്രവിശാലമായ വിഹായസ്സിന്റെ വെളിച്ചത്തിലേക്കെന്ന പോലെയായിരുന്നു കേരളത്തിന്റെ സഞ്ചാരം.
മുസ്‌ലിംകളിലെ ഐക്യം തകര്‍ക്കുവാനും അവര്‍ക്കിടയില്‍ പരസ്പര കലഹത്തിന്റെ അവസരം സൃഷ്ടിക്കാനും ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്നും എവിടെയും ശക്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യാ രാജ്യത്ത് ബ്രിട്ടീഷുകാര്‍ അതിനുവേണ്ടി ഒരു കളളനബിയെ തന്നെ പടച്ചു വിട്ടു. മീര്‍സ്സാഗുലാം അഹ്മദ് ഖാദിയാനിയെയാണ് ആ വേഷം അണിയിച്ചത്. കേരളത്തിലും ആ കാറ്റ് വീശാതിരുന്നില്ല. പക്ഷെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ അതിന്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല. അതിന്റെ യവനിക ശക്തികള്‍ പ്രവാചക അനന്തര ഗാമികളായ പണ്ഡിതന്മാര്‍ തന്നെയാണ് തീര്‍ച്ച. മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്ന് കേരള സമൂഹത്തിലെ സാധാരണക്കാരെ വിശ്വസിക്കാന്‍ പഠിപ്പിച്ചു. പണ്ഡിതന്മാരുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ട് നയിച്ചപ്പോള്‍ അവരുടെ ഇടയില്‍ അനൈക്യമോ ഛിദ്രതയോ ദര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല. 
തൂവെളള വസ്ത്രവും തലപ്പാവും ധരിച്ച് പളളിയുടെ മൂലയിലിരുന്ന് കിതാബിന്റെ ഇബാറത്തുകള്‍ ഹല്ല് ചെയ്യുന്നതില്‍ മാത്രം വ്യാഭൃതലാവലല്ല പണ്ഡിത ധര്‍മം എന്ന് മനസിലാക്കിയവരായിരുന്നു സമസ്തയുടെ നേതാക്കള്‍. അതുകൊണ്ടാണല്ലോ രാജ്യത്ത് ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ നിരന്തരം അസ്ത്രം എറിയാന്‍ അവസരം മെനഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കലല്ല പണ്ഡിത ധര്‍മം എന്ന് തിരിച്ചറിഞ്ഞ് സത്യത്തിന് വേണ്ടി ശബ്ദിക്കാന്‍, ശരീഅത്ത് വെല്ലുവിളി നേരിടുമ്പോള്‍ ഭരണകര്‍ത്താക്കള്‍ക്കെതിരെ പോരാടുന്നത് ജിഹാദിന് സമാനമാണ് എന്ന് ഗ്രഹിച്ച് അതിന്‍ സ്‌റ്റേജുകളൊരുക്കാനും തക്കതായ മറുപടിയിലൂടെ കാര്യം ബോധിപ്പിച്ച് മൗലികമായ അവകാശങ്ങള്‍ നേടിയെടുക്കല്‍ തങ്ങളുടെ ബാധ്യതയാണെന്ന് സ്വബോധ്യത്തോടെ ഇറങ്ങി തിരിക്കുന്നതില്‍ ഉലമാഅ് തന്റെ കൃത്യ നിര്‍വഹണത്തില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയവരായിരുന്നു. 
        
അക്ഷര ലോകം പണിതവര്‍
കേരളീയ മുസ്‌ലിം ജനതയുടെ വിദ്യഭ്യാസ പ്രക്രിയയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇടപെടലുകള്‍ വിവരണാതീതമാണ്. പിന്നാക്കത്തിന്റെ കരിമ്പടം മൂടിപുതക്കാന്‍ വിധേയരായ ഒരു സമൂഹമായിരുന്നു കേരളത്തിലെ പ്രത്രേകിച്ച് മലബാറിലെ മുസ്‌ലിംകളില്‍ വിദ്യഭ്യാസ രംഗത്ത് സ്വാതന്ത്ര ലബ്ധിക്ക് മുമ്പ് ഘനാന്ധകാരത്തിന്റെ ആഴിയില്‍ മുങ്ങിപ്പോയിരുന്നുവെന്ന് ചരിത്ര രേഖകള്‍ അടിവരയിടുന്നു. സമസ്തയുടെ ക്രാന്തദര്‍ശികളായ നേതാക്കള്‍ മതപഠന വികാസത്തിന് 1949 ഒക്ടോബര്‍ 16ന് ചേര്‍ന്ന സമസ്തയുടെ യോഗത്തില്‍ ഓരോ മഹല്ലുകള്‍ കേന്ദ്രീകരിച്ച് മദ്‌റസകളും ദര്‍സ് വിദ്യാഭ്യാസവും തുടക്കം കുറിക്കണമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് 1951 മാര്‍ച്ച് 23,24,25 ന് വടകരയില്‍ നടന്ന പത്തൊമ്പതാം സമ്മേളനത്തില്‍ സമസ്തയ്ക്ക് കീഴില്‍ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡെന്ന പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സമസ്തയെന്ന മഹിത പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷീകരിച്ച് രാപ്പകലുകള്‍ ചെലവഴിച്ച അബ്ദുല്‍ ബാരി മുസ്ലിയാരുടെ നാട്ടില്‍ ബയാനുല്‍ ഇസ്‌ലാം എന്ന പേരില്‍ പ്രഥമ മദ്‌റസ സ്ഥാപിക്കുകയുണ്ടായി. മദ്രസകളെക്കുറിച്ച് പറയുമ്പോള്‍ മറക്കാത്ത ഒരു നാമമുണ്ട് മര്‍ഹൂം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍. 1945 ലെ ബാഫഖി തങ്ങളുടെ കാര്യവട്ടം പ്രസംഗമാണ് സമസ്തയുടെ കീഴില്‍ മതവിദ്യാഭ്യാസ രംഗത്ത് മഹത്തായൊരു വിപ്ലവം സൃഷ്ടിച്ചതും സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിന് മുഖ്യ പ്രചോദനം നല്‍കിയതും.
പ്രാഥമിക മതപഠന രംഗത്ത് മതപണ്ഡിതന്മാര്‍ ശ്രദ്ധപതിപ്പിക്കണമെന്നും ആവിശ്യമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാര്‍ ചെയ്ത് ഒരു ഏകീകൃത രൂപവും ശാസ്ത്രീയഭാവവും നല്‍കണമെന്നും ബാഫഖി തങ്ങളെപ്പോലെയുളള ദീര്‍ഘദൃക്കുകള്‍ മുമ്പു തന്നെ ആവിശ്യപ്പെട്ടിരുന്നു. മദ്രസകള്‍ക്ക് സ്വന്തം സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ സമുദായം തന്നെ നിര്‍മ്മിക്കുക എന്നതായിരുന്നു അവിടുന്ന് നിര്‍ദേശിച്ച പരിഹാര മാര്‍ഗം. അതിന് പണ്ഡിതന്മാര്‍ രംഗത്തിറങ്ങുകയും സമുദായത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് കൂണ്‍ ഇടി വെട്ടിയത് പോലെ കെട്ടിടങ്ങള്‍ ഉയരുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണ് കേരളത്തിന് കാണാന്‍ സാധിച്ചത്.
സമസ്ത തന്നെയാണ് മതവിദ്യാഭ്യാസ രംഗത്ത് സമുദായത്തിന് നേതൃത്വം നല്‍കേണ്ടതെന്ന ആവിശ്യം പലരുമുന്നയിച്ചു. ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി വിദ്യാഭ്യാസ ബോര്‍ഡിന്റെ ശില്‍പികളും അനുസരണയുളള പ്രവര്‍ത്തകരും നിരന്തരം പരിശ്രമിച്ചു. അഹോരാത്രം അദ്ധ്വാനിച്ചു. കാടും മേടും താണ്ടി നഗരങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിച്ചു. മദ്‌റസ സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത, പാഠ്യപദ്ധതിയുടെ ആവിശ്യകത,വിദ്യാഭ്യാസ ബോര്‍ഡ് ആസൂത്രണം ചെയ്തിട്ടുളള ശാസ്ത്രീയ സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ സാധാരണക്കാരെ തെര്യപ്പെടുത്തി. സുന്നീ കേരളം അക്ഷരംപ്രതി അതെല്ലാം സ്വീകരിച്ചു. മദ്‌റസകള്‍ അംഗീകരിച്ചു തുടങ്ങി. ബോര്‍ഡ് തയ്യാര്‍ ചെയ്ത പാഠ്യപദ്ധതികള്‍ നടപ്പില്‍ വരുത്തി. പാഠപുസ്തകങ്ങള്‍ പഠിപ്പിച്ച് തുടങ്ങി, മദ്‌റസാ ഭാരവാഹികളോടൊപ്പം മുഅല്ലിമുകളും ബാധ്യതകള്‍ നിറവേറ്റാന്‍ തുടങ്ങിയതോടെ നിരക്ഷര കേരളത്തെ അല്‍ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു കാണാന്‍ സാധിച്ചത്. അങ്ങനെ ആ വ്യക്ഷം കൈരളിക്ക് ഒരു തണലായി. കാലങ്ങള്‍ കഴിയും തോറും ആ വൃക്ഷത്തിന്‍ ശിഖിരങ്ങള്‍ വളര്‍ന്നു പന്തലിച്ചു. പുഷ്പത്തിലേക്ക് മധു നുകരാന്‍ പാറി വരുന്ന ശലഭത്തെ പോലെ വിദ്യാര്‍ത്ഥി കുരുന്നുകള്‍ പ്രഭാതങ്ങളില്‍ മദ്‌റസയിലേക്ക് പോകുന്ന കാഴ്ച കണ്ട് ആ സാത്വികരായ പണ്ഡിതരുടെ നയനങ്ങള്‍ നിര്‍വൃതിയണിഞ്ഞിട്ടുണ്ടാകും തീര്‍ച്ച. ആ വൃക്ഷം പന്തലിച്ച് വളര്‍ന്ന് ഇന്ന് കേരളത്തിന്റെ അന്തര്‍ ഭാഗത്തേക്ക് വരെ വ്യാപിച്ചുവെന്ന് പറയുമ്പോള്‍ പണ്ഡിതരുടെ കര്‍മഫലം അനുപമവേദ്യയായിരുന്നു.
പിന്നീട് ഓത്തു പളളികളും ദര്‍സുകളും സജീവമായി. എന്നാല്‍ ഓത്തു പളളികളും ദര്‍സ് സമ്പ്രദായവും ക്രമബദ്ധമല്ലാത്ത പാഠ്യപദ്ധതിയില്‍ ബോധ്യപ്പെട്ടതോടെ നവേത്ഥാന നായകന്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും ജ്ഞാന മേഖലയില്‍ നവീന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിക്കുന്നത്. ര്‍ഷങ്ങള്‍ക്ക് മുമ്പ് 1909  വാഴക്കാട് ദാറുല്‍ ഉലൂം സ്ഥാപിക്കുമ്പോള്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പാരമ്പര്യ ദര്‍സ് സംവിധാനം വിട്ട് ആധുനിക സംവിധാനങ്ങള്‍ ഉള്‍കൊളളുന്ന പാഠ്യപദ്ധതിയുമായി രംഗത്ത് വന്നിട്ടുണ്ട്. 
തുടക്കത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും പിന്നീട് എല്ലാവരാലും അംഗീകരിക്കപ്പെടുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു 1915 കണ്ണൂര്‍ തളിപറമ്പില്‍ സ്ഥാപിതമായ ഖുവ്വത്തുല്‍ ഇസ്‌ലാമും മലപ്പുറം ജില്ലയിലെ താനൂരില്‍ 1924  പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സ്ഥാപിച്ച ഇസ്‌ലാഹുല്‍ ഉലൂമും. ദീര്‍ഘ ദൃക്കുകളായ പണ്ഡിതരായ എം.എം ബഷീര്‍ മുസ്‌ലയാര്‍, ഡാ.യു ബാപ്പുട്ടി ഹാജി തുടങ്ങിയവരൊക്കെ ഇത്തരം സമന്വയ വിദ്യാഭ്യാസത്തിന് കതക് തുറക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഇന്നീ നിലനില്‍ക്കുന്ന മത-ഭൗതിക സമന്വയ സ്ഥാപനങ്ങളായ വാഫി, ഹുദവി പോലോത്ത കാംമ്പസുകള്‍ക്ക് ജീവന്‍ വെച്ച് തുടങ്ങുന്നത്. ഇവിടെയെല്ലാം പിന്നണി പ്രവര്‍ത്തകരായ നിസ്വാര്‍ത്ഥരായ ഉലമാഇന്റെ ഉദ്ദേശ്യം വൈജ്ഞാനിക നവോത്ഥാനമായിരുന്നു.

നവോത്ഥാന നൗകയിലെ കപ്പിത്താന്മാര്‍
ഇസ്‌ലാമിക ആശയങ്ങള്‍ സ്റ്റേജുകളിലും പേജുകളിലും വിടുവായിത്തം കണക്കെ വാതോരാതെ സംസാരിച്ച് ജീവിതഘടനയില്‍ അതിന്റെ ഒരു ലാജനയുമില്ലാത്തവ തീര്‍ത്തും വ്യര്‍ത്ഥമാണ് എന്നതില്‍ സന്ദേഹമില്ല. ഇവിടെയാണ് മമ്പുറം തങ്ങളുടെ ജീവിതം അര്‍ത്ഥ പുര്‍ണമാകുന്നത്. എന്താണോ വായിലൂടെ പറയുന്നത് അത് ജീവിതത്തില്‍ പ്രാക്ടിക്കലായി കാണിക്കുന്ന രീതിയില്‍ ഉലമാഇന്റെ ബാധ്യത നിറവേറ്റുകയായിരുന്നു. സമൂഹം എന്തിന്റെ ഊരാക്കുടുക്കിലാണോ പെട്ട് ഉഴലുന്നത് അവിടെ ഊരാക്കുടുക്കില്‍ നിന്ന് ഊഷ്മളതയിലേക്ക് എന്ന ഖുര്‍ആനികാധ്യാപനം സാര്‍ത്ഥകമാക്കുന്ന രീതി സമീപിക്കുകയാണ് പണ്ഡിതരുടെ ആവിശ്യം എന്ന മനസിലാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമാണ് കേരളത്തിന്റെ നവോത്ഥാനം ഉത്ഭൂതമായത് എന്നതില്‍ ശങ്കയില്ല. ഒരു കാലത്ത് മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന ക്രിസ്ത്യന്‍ പാതിരിമാരുടെ ചോദ്യങ്ങള്‍ക്ക് പണ്ഡിതനായ ശംസുല്‍ ഉലമയുടെ അതേ നാണയത്തില്‍ തന്നെയുളള മറുപടി കേട്ട് ആ ക്രിസ്ത്യന്‍ പാതിരിമാരെ ഇസ്‌ലാമിന്റെ ശാദ്വല തീരത്തേക്ക്  അണയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ പണ്ഡിതരുടെ ഇടപെടല്‍ വാചാമഗോചരമായിരുന്നു.
മഹാനായ കെ.ടി മാനു മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ എടുത്തു പറയേണ്ടതാണ്. അദ്ദേഹം സമകാലികമായി ജ്വലിച്ചു നില്‍ക്കുന്ന വിശയങ്ങളില്‍ സമസ്തയുടെ തന്നെ നിലപാടുകള്‍  വ്യക്തമാക്കാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ രചനാ പാടവം. സ്വതസിദ്ധമായ ശൈലിയില്‍ മലയാളത്തില്‍ സാഹിത്യസമ്പുഷ്ടമായി ലോകത്തിന് ആശയ കൈമാറ്റം ചെയ്യുന്നതില്‍ അനുപമ വ്യക്തിത്വമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ഗ്രന്ഥ രൂപത്തിലുളള ഒരു പുസ്തകവും കാണാന്‍ സാധിക്കില്ല. കാരണം അദ്ദേഹം പേരും പ്രശസ്തിയുമല്ല ആഗ്രഹിച്ചത് മറിച്ച് ലോകത്തെ സന്മാര്‍ഗത്തിന്റെ പാന്ഥാവിലേക്ക് നയിക്കലായിരുന്നു. 
മാത്രവുമല്ല, അദ്ദേഹം കാലോചിതമായ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശില പാകിയതും ഇന്നും അത് പ്രോജ്ജ്വലിച്ച് നില്‍ക്കുന്നതും അക്ഷര കേരളത്തിന് കണ്ണ് കുളിര്‍ക്കെ കാണാവുന്നതാണ്. ഇന്നും അക്ഷര പറുദീസയായി കരുവാരക്കുണ്ടില്‍ ഉയര്‍ന്ന് നില്‍ക്കുന്ന നജാത്ത്, മത-ഭൗതിക വിദ്യകളുടെ പ്രസരണ കേന്ദ്രമാണ്.
എന്നാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ചിത്രം കാണാത്ത ഉല്‍കൃഷ്ടരായ പണ്ഡിതരെ വിസ്മരിക്കാന്‍ സാധ്യമല്ല. പാനൂര്‍ തങ്ങളെപ്പോലെയുളള നാമങ്ങള്‍ അവിസ്മരണീയം തന്നെ. അസ്ഹരി തങ്ങളുടെ സാന്നിധ്യം കേരളത്തെ അറബി ലോകവുമായുളള ബന്ധം ശതഗുണീഭവിക്കാന്‍ കാരണമായി. സമസ്തയുടെ പ്രസിഡന്റ് കസേരയെ ധന്യമാക്കിയപ്പോഴും അറബി ഭാഷയ്ക്ക് പ്രാധാന്യം നല്‍കാന്‍ ഭഗീരഥ പ്രയത്‌നം നടത്തിയത് ചരിത്രത്തില്‍ സുപരിചിതമാണ്. ഇങ്ങനെ തുടങ്ങുന്ന നിശ്കളങ്കരും സ്വാതികരുമായ പണ്ഡിത നാമങ്ങള്‍ കണക്കു കൂട്ടലുകള്‍ക്കതീതമാണ്.

അമൃതരായി അമരത്ത്
പ്രവാചകരുടെ പിന്‍മുറക്കാരാണ് പണ്ഡിതന്മാര്‍ എന്ന പ്രവാചക വചസ് വെളിച്ചം വീശുന്നതും ബനൂ ഇസ്രാഈലിലെ പ്രവാചക സമാനമാണ് എന്റെ ഉമ്മത്തിലെ പണ്ഡിതര്‍ എന്ന വചനവും ഇവ്വിഷയകമായി ഏറെ പ്രസ്താവ്യ യോജ്യമാണ്. പ്രവാചക പരമ്പര അവസാനിക്കുന്നിടത്താണ് പണ്ഡിതരുടെ ദൗത്യം ആവിശ്യമാകുന്നത്. ഉമ്മത്തിലെ രണ്ട് സംഘം ആളുകള്‍ ഉല്‍കൃഷ്ടരായാല്‍ ആ സമൂഹം പരിശുദ്ധമായി, അവര്‍ വഴികേടിലായാല്‍ സമൂഹം നശിച്ചു; ഉലമാഉം ഉമറാഉമാണവര്‍ എന്ന പ്രവാചകാധ്യാപനവും വലിയ അര്‍ത്ഥഗര്‍ഭത്തിലേക്കാണ് വെളിച്ചം വീശുന്നത്.
ചുരുക്കത്തില്‍, ജീവിത കാമനകള്‍ താഴെവെച്ച് ഊണിലും ഉറക്കിലും ചിന്തയിലും തൊട്ടും തലോടിയും സംഘടനക്ക് പഥേയമൊരുക്കിയ പണ്ഡിത പൂര്‍വ്വികര്‍ നവോത്ഥാനത്തിന്റെ കപ്പിത്താന്‍മാരായിരുന്നു. സ്ഥാന-മാനത്തിനും പ്രശസ്തിക്കും പ്രവര്‍ത്തിക്കുന്നത് ജീവിത നിഘണ്ടുവില്‍ തന്നെയില്ലാത്ത നിര്‍ലോഭരായ പണ്ഡിത സൂരികളായവരാണ് ഇത്തരം നവോത്ഥാനത്തിന്റെ താക്കോലുകളായി വര്‍ത്തിച്ചത്. ഉഖ്‌റവിയായ പണ്ഡിതന്‍ വലിയ്യല്ലെങ്കില്‍ അള്ളാഹുവിന് വലിയ്യ് ഉണ്ടാവുകയില്ല എന്ന ഇമാം ഗസ്സാലി(റ) വിന്റെ ഉദ്ധരണിയെ ചേര്‍ത്ത് വായിക്കേണ്ടതാണ്. അതുകൊണ്ടാണ് അല്ലാഹുവിന്റെ പ്രകാശമായ വിജ്ഞാനത്തിന്റെ പ്രഭ പരത്താന്‍ നിയുക്തരായ വിളക്കുമാടങ്ങള്‍ ഈ സമുദായത്തിന് എക്കാലവുമുണ്ടായിട്ടുണ്ട്. ലോകത്തിന്റെ നിലനില്‍പ്പിന് അത് ആധാരവുമാണ്. മുമ്പേ നടന്നവരുടെ കുതിപ്പും കിതപ്പും വിയര്‍പ്പുമറിയാതെ ചരിത്രത്തിന്റെ വിധതാക്കളാകാന്‍ വെമ്പല്‍ കൊളളുകയാണ് നാം ഓരോരുത്തരും. കാലം ദുശിച്ച് കൊണ്ടിരിക്കെ വഴിയെ നടത്തേണ്ട പണ്ഡിത തേജസ്സുകള്‍ പൊലിഞ്ഞ് പോകുമ്പോള്‍ ലോകത്തിന്റെ നാശമാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. മൗത്തുല്‍ ആലിമി മൗത്തുല്‍ ആലം ശ്രേഷ്ഠ വചസ് എത്ര സാര്‍ത്ഥകം. 

അവലംബം
1. തെരഞ്ഞെടുത്ത ലേഖനങ്ങള്‍- കെ.ടി മാനു മുസ്ലിയാര്‍.
2. മാപ്പിള സമരങ്ങളുടെ മതവും രാഷ്ട്രീയവും-സൈനുദ്ധീന്‍ മന്ദലാംകുന്ന്.
3. തെളിച്ചം പതിനഞ്ചാം വര്‍ഷ പതിപ്പ്.
4. ഹിദായ വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം-ദാറുല്‍ ഹിദായ 30-ാം വാര്‍ഷിക പതിപ്പ്.
5. സനാഥത്വം അറിവിലൂടെ-വളവന്നൂര്‍ സയതീംഖാന 40-ാം വാര്‍ഷിക വാഫി സനദ് ദാനോപഹാരം.  





ഹാഫിള് അമീന്‍ നിഷാല്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത് ചൈനയില്‍ നിന്ന് ഉത്ഭവിച്ച് ലോകത്താകമാനം അതിഭീകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന
കൊറോണ (കോവിഡ് 19) എന്ന മാരക വൈറസ് ജനജീവിതത്തിന്റെ ഗതി മാറ്റിമറിച്ചുകൊണ്ട് ലോകത്തിന്റെ സഞ്ചാരത്തെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച  WHO മേധാവി ടെഡ്റോസ് അഥനോം കോവിഡ് 19 നെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ലോകത്തിന്റെ ഏതെങ്കിലുമൊരു കുഗ്രാമത്തില്‍ നാലാള്‍ കൂടുന്നിടം മുതല്‍ വൈറ്റ്ഹൗസിന്റെയും ഐക്യരാഷ്ട്രസഭയുടെയും അകത്തളങ്ങളില്‍ വരെ ചര്‍ച്ച ചെയ്യുന്നത് ഈ വൈറസിന്റെ നശീകരണ ശേഷിയെയും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുമാണ്.

വൈറസുകള്‍ ചരിത്രങ്ങളിലൂടെ 
ലോകത്താദ്യമല്ല വൈറസുകള്‍ ഈ വിധം പടര്‍ന്നുപിടിക്കുന്നത്. കൊറോണയേക്കാള്‍ നാശവും ജീവഹാനിയും വരെ വരുത്തിവെച്ച വൈറസുകള്‍ ചരിത്രത്തിലുടനീളം നമുക്ക് കാണാനാവും. വളരെ കാലങ്ങള്‍ മുമ്പ് തന്നെ വൈറസുകളും പകര്‍ച്ചവ്യാധികളും നിലനിന്നിരുന്നെങ്കിലും ലഭ്യമായ വിവരങ്ങളില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ചത് ഫ്യൂഡല്‍ കാലഘട്ടത്തില്‍ യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ 'ബ്ലൂസോണിക് പ്ലേഗ്' ആണ്. 'കറുത്ത മരണം' എന്ന ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ സംഭവം 1347
മുതലുള്ള അഞ്ചുവര്‍ഷം കൊണ്ട് യൂറോപ്യന്‍ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തിന്റെയും ജീവന്‍ അപഹരിച്ചു. ചില പ്രത്യേക പ്രദേശങ്ങളില്‍ മരണനിരക്ക് ജനസംഖ്യയുടെ 40 ശതമാനമായിരുന്നു. ഇതിനു സമാനമായ ഒരു ദുരന്തമായിരുന്നു ഒന്നാം ലോകമഹായുദ്ധം കത്തിനിന്ന സമയത്ത് യൂറോപ്പില്‍ തന്നെ പടര്‍ന്നുപിടിച്ച 'സ്പാനിഷ്ഇന്‍ഫ്‌ലുന്‍സ' ആറുമാസംകൊണ്ട് രണ്ടരകോടി ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. യുദ്ധവീര്യം കുറഞ്ഞു പോകുമോ എന്ന് കരുതി ഭരണാധികാരികള്‍ കൃത്യമായ കണക്കുകള്‍ ശേഖരിക്കുകയോ ജനങ്ങളെ അറിയിക്കുകയും ചെയ്തില്ല. എന്നാല്‍ പ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഈ രണ്ടു വൈറസുകളും ഇത്രയേറെ നാശം വിതയ്ക്കാന്‍ കാരണമായത്. തുടര്‍ന്നിങ്ങോട്ടുള്ള വൈറസുകളില്‍ മരണനിരക്ക് താരതമ്യേന വളരെ കുറവായിരുന്നു. ലോകം പുരോഗതി പ്രാപിച്ചതോടെ ആധുനിക ചികിത്സാ ഉപകരണങ്ങളും രീതികളും കണ്ടുപിടിക്കപ്പെട്ടതും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടപ്പിലാക്കിയതുമാണ് ഇതിനു കാരണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ എബോള, സാര്‍സ്, മെര്‍സ്, സിക തുടങ്ങിയ വിനാശകമായ വൈറസുകള്‍ ലോകത്തെ വേട്ടയാടിയിട്ടുണ്ട്.
1976 മുതല്‍ 2014 വരെ വിവിധ കാലങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച മാരക വൈറസാണ് എബോള. അവസാനമായി 2014 ല്‍ ഉണ്ടായപ്പോള്‍ 28,616 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും പതിനായിരത്തോളം പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2016 ഫെബ്രുവരി രണ്ടിന് ഐക്യരാഷ്ട്രസഭ എബോളക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എബോളയോളം തീവ്രമല്ലെങ്കിലും വളരെയേറെ ഭീതിപരത്തിയ മറ്റൊരു വൈറസായിരുന്നു 2015 മെയ് മാസത്തില്‍ ബ്രസീലിലുണ്ടായ സിക വൈറസ്. തുടര്‍ന്ന് അമേരിക്കന്‍ ഭൂഖണ്ഡത്തെയാകെ പിടിച്ചു കുലുക്കുകയും അവിടെ നിന്ന് യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കുമെല്ലാം വ്യാപിക്കുകയും ചെയ്ത ഈ വൈറസ് 25 രാജ്യങ്ങളിലായി 40 ലക്ഷം പേരെ പിടികൂടി. എന്നിരുന്നാലും സിക വൈറസ് ബാധിച്ച് ഇന്നേവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊറോണ എന്ന മഹാമാരി
ചൈനയിലെ വൂബെ പ്രവിശ്യയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. 2019 നവംബറിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അന്നുമുതല്‍ നാല് മാസത്തോളമായി
ലോക നേതാക്കളുടെയും ആരോഗ്യ വിദഗ്ധരുടെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ലോകവ്യാപകമായി അനിയന്ത്രിതമായി പടരുകയാണ് വൈറസ്. ഇതിനോടകം (March 27)180ലേറെ രാജ്യങ്ങളിലായി 5, 40, 832 പേരെയാണ് വൈറസ് ബാധിച്ചത്. 24293പേര്‍ക്ക് ജീവഹാനി സംഭവിച്ചു. രോഗം സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അനുദിനം കുതി ച്ചുയരുകയാണ്.എന്നാല്‍ ഈ കണക്കുകളേക്കാള്‍ ഭീകരമായ കാര്യം ഈ വൈ റസിന് ഇന്നേ വരെ മരുന്ന് കണ്ടുപിടിക്കാനായിട്ടിട്ടില്ല എന്നതാണ്. വൈറസിന് രണ്ടുവര്ഷംകൊണ്ട് മരുന്ന് കണ്ടുപിടിക്കുമെന്നുള്ള ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം അവരുടെ നിസ്സഹായാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ വൈറസിന്റെ ഉത്ഭവകേന്ദ്രം, കാരണം എന്നിവയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
തുടക്കത്തില്‍ പ്രഭവകേന്ദ്രമായ വുഹാനെയും ചൈനയേയുമാണ് കൊറോണ കൂടുതല്‍ ദോഷകരമായി ബാധിച്ചത്. ചൈനയില്‍ മരണം മുവ്വായിരം കടന്നപ്പോള്‍ ചൈനക്ക് പുറത്ത് വെറും 500 ല്‍ ാഴെ മാത്രമായിരുന്നു മരണനിരക്ക്. എന്നാല്‍ മാര്‍ച്ച് ആരംഭത്തോടു കൂടി ചൈനയില്‍ വൈറസ് വ്യാപനം ക്രമേണ കുറയുന്നതും ചൈനക്ക് പുറത്ത് ദിനംപ്രതി കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതമാണ് നാം കണ്ടത്; പ്രത്യേകിച്ചും യൂറോപ്പില്‍. ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലാണ് വൈറസ് വ്യാപനം ഏറ്റവും രൂക്ഷത പ്രഖ്യാപിച്ചിരിക്കുന്നത്. 8,215 പേരെയാണ് ഇറ്റലിയില്‍ കൊറോണ കൊന്നൊടുക്കിയത്. 75,000 ത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മരണനിരക്കും സ്ഥികരീക്കുന്നവരുടെ എണ്ണവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇറ്റലി ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണ്. നിരന്തരം ചീറിപ്പായുന്ന ആംബുലന്‍സുകളുടെ സൈറണുകള്‍ മാത്രമാണ് നിശബ്ദതയെ ഭേദിക്കുന്നത്. ഇറ്റലി കഴിഞ്ഞാല്‍ സ്പയിലാണ് പിന്നീട് വൈറസുകള്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 4365 പേരാണ് വൈറസ് മൂലം അവിടെ മരണമടഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാത്രം 1500 പേരാണ് വൈറസിന് കീഴടങ്ങിയത്. 57,786 പേരെ വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യയും ഇതില്‍പ്പെടും. പ്രഭവകേന്ദ്രമായ ചൈനയിലാണ് ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞാല്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 3,292 പേരാണ് അവിടെ വൈറസ് മൂലം മരണമടഞ്ഞത്. 81,340 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ള അവിടെയാണ് ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ പേരില്‍ വൈറസ് ബാധയുള്ളത്. എന്നാല്‍ ചൈനയില്‍ വൈറസ് വ്യാപനം ഇപ്പോള്‍ ഏതാണ്ട് നിയന്ത്രിതമാവുകയും കാര്യങ്ങള്‍ മെച്ചപ്പെട്ട് വരികയും ചെയ്തിട്ടുണ്ട്. ഇറ്റലിക്കും സ്പയിനും പുറമെ യൂറോപ്പില്‍ ജര്‍മനിയിലും ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ജനങ്ങള്‍ മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. യൂറോപ്പിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ലോക്ഡൗണിലാണ്.
യൂറോപ്പിനും ചൈനക്കും പുറത്ത് ഇറാനിലാണ് വൈറസ് കൂടുതല്‍ രൂക്ഷഭാവം പൂണ്ടത്. അവിടെ 32,332 പേരില്‍ ബാധിച്ച വൈറസ് 2,378 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു. ഇറ്റലിക്കും സ്പെയിനും ചൈനക്കും പുറത്ത് കൂടുതല്‍ ആള്‍നാശം സംഭവിച്ചതും അവിടെ തന്നെ. കൊറിയയിലും ജപ്പാനിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുകയാണ്. രോഗം വളരെ വൈകി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കയില്‍ വരെ ഇപ്പോള്‍ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 9,721 പേരാണ് അമേരിക്കയില്‍ രോഗബാധിതരായത്. ഇതോടെ അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടിരിക്കുകയാണ്. 145 മരണവും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 698 ആയി ഉയര്‍ന്നു. അതിനിടെ ആഫ്രിക്കന്‍ രാജ്യങ്ങളിലും വൈറസ് പടരാന്‍ തുടങ്ങിയത് ലോകത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതോടെ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വികസിതരാജ്യങ്ങള്‍ക്കു വരെ പിടിച്ചു കെട്ടാനാവാത്ത വൈറസ് നന്നേ ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപിച്ചാലുള്ള ഭവിഷ്യത്ത് ഊഹങ്ങള്‍ക്ക് അപ്പുറമായിരിക്കും.
വൈറസ് ലോക വ്യാപകമായതോടെ അന്താരാഷ്ട്ര സമൂഹം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഉപജീവനമാര്‍ഗ്ഗങ്ങളെയും വരെ വൈറസ് ബാധിച്ചിരിക്കിന്നു. Lockdown പ്രഖ്യാപിച്ചതോടെ മിക്ക രാജ്യങ്ങളിലും യുദ്ധസമാന ദുരിതത്തിലാണ് ജനങ്ങള്‍. രാജ്യങ്ങളുടെ സമ്പദ്ഘടനയെല്ലാം തകര്‍ന്നു തരിപ്പണ മായി. ഗവണ്‍മെന്റിന്റെ പദ്ധതികളും മറ്റു നടപടികളുമെല്ലാം അവതാളത്തിലായി. കോടിക്കണക്കിന് ജനങ്ങള്‍ മാസങ്ങളോളമായി വീടിന് പുറത്തിറങ്ങാനാവാതെ കഷ്ടത്തിലാണ്. ആശുപത്രികളിലും മറ്റുമായി ലക്ഷക്കണക്കിന് ജനങ്ങള്‍ വേറെയും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ഉല്‍പ്പാദനം കുറഞ്ഞതോടെ പലയിടങ്ങളിലും മാര്‍ക്കറ്റുകളും കമ്പോളങ്ങളും അടക്കുകകൂടി ചെയ്തതോടെ ആവശ്യസാധനങ്ങള്‍ പോലും ലഭ്യമാകാതെ ജനങ്ങള്‍ വലയുകയാണ്.
ഇങ്ങനെ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും തകിടംമറിച്ച് കൊണ്ട് അപകടകരമാംവിധം പടര്‍ന്നുപിടിക്കുകയാണ് വൈറസ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പിടിയും കൊടുക്കാതെ വൈറസ് അനിയന്ത്രിതമായി പടരുന്നതും ആരോഗ്യ വിദഗ്ധരുടെ നിസ്സഹായാവസ്ഥയും വൈറസിന്റെ തീവ്രതയിലേക്കും അതേസമയംതന്നെ ലോകമകപ്പെട്ട ഗുരുതര പ്രതിസന്ധിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

ചൈനയുടെ പിഴവ്
വൈറസിനെ പ്രതിരോധിക്കുന്നതില്‍ ചൈന തുടക്കത്തില്‍ കാണിച്ച നിസ്സംഗത മനോഭാവമാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയത്. വൈറസ് തുടക്കത്തില്‍ പ്രഭവകേന്ദ്രമായ ഹൂബെ പ്രവിശ്യയിലെ വുഹാനില്‍ മാത്രം സ്ഥിരീകരിക്കപ്പെട്ടതും വ്യാപനം വളരെ തീവ്രത കുറഞ്ഞതും ആയിരുന്നു. ആ സമയം തന്നെ ചൈന ഉത്തരവാദിത്വബോധത്തോടെ വൈറസിനെ പ്രതിരോധിക്കാന്‍ സമയബന്ധിതമായി ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ വൈറസ് ഇത്രയേറെ രാജ്യങ്ങളെ ബാധിക്കുകയോ അന്താരാഷ്ട്ര സമൂഹത്തെ ദുരിതത്തിലാക്കുകയോ ചെയ്യില്ലായിരുന്നു. ഒരുപക്ഷേ, ചൈനയില്‍ മാത്രമായി ചുരുങ്ങുമായിരുന്നു. വൈറസ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ സഹായ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചൈന ആദ്യം ഇത് നിരസിക്കുകയാണുണ്ടായത്. തങ്ങളുടെ കയ്യിലുള്ള നൂതന ചികിത്സ സംവിധാനങ്ങളില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ലോകരാജ്യങ്ങളുടെ സഹായഹസ്തങ്ങളോട് മുഖം തിരിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരവും ദുരഭിമാനകരവുമായ സമീപനമാണ് ചൈനീസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ ചൈനയുടെ ഈ അഹങ്കാരവും 'വല്യേട്ടന്‍ ' മനോഭാവവും ചൈനയെ മാത്രമല്ല, ലോക സമൂഹത്തെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്. അവസാനം ഫെബ്രുവരി രണ്ടാം വാരത്തോടെ വൈറസ് വ്യാപനം അനിയന്ത്രിതമാവുകയും, കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാനും തുടങ്ങിയതോടെ, യാത്രാ വിലക്കുകളും മറ്റുമായി ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാന്‍ തുടങ്ങിയതോടെ മാത്രമാണ് അന്താരാഷ്ട്ര സഹായം തേടാന്‍ ചൈന തയ്യാറായത്; അല്ല നിര്‍ബന്ധിതമായത് എന്ന് പറയുന്നതാവും ശരി. 
ചൈനയെ പോലെ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയും വിസ്തീര്‍ണ്ണവുമുള്ള രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നാലുള്ള പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ ചൈന ഗുരുതര വീഴ്ച വരുത്തി അല്ലെങ്കില്‍ അവര്‍ അതിനെ അവജ്ഞാപൂര്‍വ്വം അവഗണിച്ചു. വൈറസ് പ്രതിരോധിക്കുന്നതില്‍ തുടക്കത്തില്‍ ഞങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ചൈനീസ് അധികാരികള്‍ തന്നെ പിന്നീട് തുറന്നു പറയുകയുണ്ടായി. അങ്ങനെ ചൈനയിലെ കമ്മ്യൂണിസ്റ്റ് അധികാരികളില്‍ നിന്നും വളരെ അപൂര്‍വമായി മാത്രം ഉണ്ടാകാറുള്ള ഇത്തരം 'കുമ്പസാരങ്ങള്‍ക്കും' വൈറസ് നിമിത്തമായി.

പ്രതിരോധ നടപടികളും വെല്ലുവിളികളും 
ഭൂഖണ്ഡാതിര്‍ത്തികള്‍ ലംഘിച്ച് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ ആശങ്കയിലാണ്; അതിലേറെ ജാഗ്രതയിലാണ്. വൈറസിനെ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്തിടത്തോളം കാലം വൈറസിനെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുക എന്നുള്ളത് അസാധ്യമായതിനാല്‍ വൈറസിനെ പരമാവധി നിയന്ത്രിക്കുക എന്നതില്‍ കവിഞ്ഞ് ഈ വിഷയവുമായി ഗവണ്‍മെന്റുകള്‍ക്കും ഒന്നും ചെയ്യാനില്ല. അതിനാല്‍ തന്നെ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി പതിനെട്ടടവും പയറ്റി ഭഗീരഥ പ്രവര്‍ത്തനങ്ങളാണ് ഓരോ രാജ്യവും ചെയ്തുകൊണ്ടിരിക്കുന്നത്.
മിക്ക രാജ്യങ്ങളും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടാണ് വൈറസിനെതിരായ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. സഞ്ചാരത്തിനും കൂട്ടം കൂടുതലും ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്മേളനം, വിവാഹം, പാര്‍ട്ടികള്‍, യോഗങ്ങള്‍ തുടങ്ങി ആളുകള്‍ ഒരുമിച്ചു കൂടുന്ന സാഹചര്യങ്ങള്‍ക്കെല്ലാം ശക്തമായ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നു പലരാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വരെ അവധി പ്രഖ്യാപിച്ചു. 
 മിക്ക വ്യവസായശാലകളും റസ്റ്റോറന്റുകളും ബാറുകളും തിയേറ്ററുകളും എല്ലാം അടച്ചിട്ടിരിക്കുകയാണ്. കായികമത്സരങ്ങള്‍ മാറ്റിവെക്കുകയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വൈറസ് ബാധ സംശയിക്കുന്നവരെയെല്ലാം നിര്‍ബന്ധിത നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകളും മറ്റു ബില്‍ഡിങ്ങുകളും താല്‍ക്കാലിക ആശുപത്രികളായി മാറ്റിയിരിക്കുന്നു. ബ്രിട്ടണില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വ്യവസായശാലകള്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. വിമാനക്കമ്പനികള്‍ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കും അവിടെനിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ നിരീക്ഷണത്തിലാക്കി പരിശോധിക്കുകയാണ്.
അതുപോലെ തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ ആരാധനാ കര്‍മങ്ങള്‍ക്ക് വരെ കടുത്ത നിയന്ത്രണങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യ, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള മറ്റു പല മുസ്ലിം രാഷ്ട്രങ്ങളിലും വെള്ളിയാഴ്ച ജുമുഅകള്‍ പോലും  നിര്‍ത്തിവെച്ച് മസ്ജിദുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇരുഹറമുകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. അതുപോലെ വത്തിക്കാനില്‍ ഏപ്രില്‍ 12 വരെയുള്ള മാര്‍പാപ്പയുടെ പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും വിശ്വാസികളെ മാറ്റിനിര്‍ത്തി ഓണ്‍ലൈനായി സംപ്രേഷണം ചെയ്യാനാണ് തീരുമാനം. ഈസ്റ്റര്‍ ദിനത്തിലെ പ്രത്യേക ചടങ്ങുകളും വത്തിക്കാന്‍ റദ്ദാക്കിയിരിക്കുന്നു. ഇങ്ങനെ അന്താരാഷ്ട്രതലത്തിലും നമ്മുടെ ഇന്ത്യയിലും കേരളത്തിലുമെല്ലാം ശക്തമായ പ്രതിരോധ നടപടിക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തുടക്കത്തില്‍ March 31 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ  തുടര്‍ന്നുണ്ടായ അതീവ ഗുരുതര സാഹചര്യം പരിഗണിച്ചുകൊണ്ട് April1 14 വരെ സമ്പൂര്‍ണ Lockdown പ്രഖ്യാപിച്ചിരിക്കയാണ്. എന്നാല്‍ ഒരു ചെറിയ പിഴവ് മതി എല്ലാ ശ്രമങ്ങളും വൃഥാവിലാകാന്‍; പ്രത്യേകിച്ച് വൈറസ് ഒരാളില്‍ നിന്ന് നാലാളിലേക്ക് വരെ പകരുമെന്ന പഠന വിവരത്തിന്റെ അടിസ്ഥാനത്തില്‍. നമ്മുടെ കേരളത്തില്‍ നിന്ന് അത് നമുക്ക് വ്യക്തമായതാണ്. ലോകത്ത് വൈറസ് പടരാന്‍ തുടങ്ങിയത് മുതല്‍ അന്താരാഷ്ട്രതലത്തില്‍ വരെ പ്രശംസ പിടിച്ചു പറ്റുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നമ്മള്‍ കൈക്കൊണ്ടത്. 'നിപ'യെ പ്രതിരോധിച്ച ആത്മവിശ്വാസത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജത്തിലൂടെയും പഴുതുകളടച്ച പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയും വൈറസിനെ തുരത്താന്‍ നമുക്ക് സാധിച്ചുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഇറ്റലിയില്‍ നിന്നും വന്ന കുടുംബം വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന് ദിവസങ്ങളോളം പലയിടങ്ങളിലും സഞ്ചരിച്ച് അഞ്ചാറുപേരെ രോഗികളാക്കിയും. ഇവിടെ ആ കുടുംബത്തിന്റെ നിരുത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തെ കുറിച്ച് ആശങ്കപ്പെടുമ്പോള്‍ തന്നെ വിമാനത്താവള അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുമുണ്ടായ വലിയ പിഴവിനെ കുറിച്ചും സര്‍ക്കാര്‍ ബോധവാന്മാരാകേണ്ടതാണ്. അതുപോലെതന്നെ വൈറസ് സ്ഥിരീകരിച്ച വിദേശി മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്ന് മുങ്ങി നാട്ടിലേക്ക് പുറപ്പെടാനായി വിമാനത്തില്‍ കയറിയതും ഗുരുതര വീഴ്ചയാണ് ഇയാളെ ടേക്ക് ഓഫിന് 15 മിനിറ്റ് മുമ്പ് തിരിച്ചിറക്കാനായത് വന്‍നാണക്കേടൊഴിവാക്കി. അതുപോലെതന്നെ ലോകത്താകമാനം വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പുല്ലുവില പോലും കല്‍പ്പിക്കാതെ മനുഷ്യത്വത്തെ നാണിപ്പിക്കും വിധം സാമൂഹിക മാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന 'മനുഷ്യകോലങ്ങള്‍'ക്കെതിരെയും ശക്തമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളണം. കേരളത്തില്‍ ഇതുവരെ ഇരുപതോളം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതുപോലെതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്നത് അത്യാവശ്യമായി കാണുകയും ബാറുകള്‍ അടക്കുന്നത് അനാവശ്യമായി കാണുകയും ചെയ്യുന്ന നടപടികളില്‍ സര്‍ക്കാറും സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിക്കുന്നതില്‍ നിന്ന് പ്രതിപക്ഷവും പിന്‍മാറണം. ഇത് ജനങ്ങളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളെ മൊത്തത്തില്‍ ബാധിക്കുന്ന അതി ഗുരുതര വിഷയമാണ്. സ്വാര്‍ത്ഥ, രാഷ്ട്രീയ ലാഭത്തിന് ആരും ദയവായി മെനക്കെടരുത്. നല്ല ആരോഗ്യമുള്ള ഭാവിയുള്ള കേരളത്തിനായി ഇന്ത്യക്കായി ലോകത്തിനായി തികഞ്ഞ ദിശാബോധത്തോടെ സാമൂഹിക പ്രതിബദ്ധതമാനിച്ച് എല്ലാവരും ഒത്തൊരുമയോടെ ഐക്യത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അതില്‍  വിട്ടുവീഴ്ച അരുത്. ജാഗ്രതയാണ് വേണ്ടത്.



|Muhammed Jasim N Athershery|

മുന്നേറണം ഇനിയും ഏറെ കടമ്പകൾ
മങ്ങാതെ സ്നേഹം പകർന്നീടാം
തകരാത്ത മനസ്സുമായൊന്നിച്ച് നീങ്ങണം
സർവ്വരും സഹകരിച്ചൊന്നായി നിൽക്കണം

ലോകം വിറങ്ങലിച്ചീടുന്നുവെങ്കിലും
വർദ്ധിത വീര്യത്തിൽ പൊരുതീടണം
വൈറസിൻ ശക്തിയെ തുരത്തീടണം
പുതിയൊരു ചേതന സൃഷ്ടിക്കണം..!

അനുസരിച്ചീടണം അംഗീകരിക്കണം ആതുരശുശ്രൂഷ സേവകരെ...
ആരും അന്യരെല്ലെന്നതോർക്കണം
ആശങ്കയില്ലാതെ കർമ്മോത്സു കരാവണം

ഉണർവ്വോടെ ഉശിരോടെ പ്രയത്നിക്കണം
ഉണ്മയാൽ കാര്യങ്ങൾ വീക്ഷിക്കണം
നേരും നെറിയും നെഞ്ചിലേറ്റീടണം
നല്ലൊരു നാളയ്ക്കായി പ്രാർത്ഥിക്കണം

അറിയണം പ്രതിരോധ മാർഗ്ഗങ്ങളെല്ലാം
കൃത്യമായി കൃത്യത പാലിക്കണം
വെടിയുക ഭീതികൾ വേവലാതികൾ
വളരട്ടെ ഉണർവ്വുള്ള പുതുനാമ്പുകൾ!!! 



|സലീം ഫൈസി  പൊന്ന്യാകുര്‍ശി|


     സമ്പൂര്‍ണ്ണവും സമഗ്രവുമായ മതമാണ് ഇസ്‌ലാം. ഇതര മതങ്ങളില്‍ നിന്ന് അത് വ്യതിരക്തമാകുന്നത് മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളേയും സ്പര്‍ശിക്കുന്ന കുറ്റമറ്റ നിയമ സംഹിത ഉള്‍കൊള്ളുന്നതിനാലാണ്.ലോകത്ത് അറിവിന്റെയും പ്രശ്‌നങ്ങളുടെയും വാതായനങ്ങള്‍ ദിനം പ്രതി മലര്‍ക്കെ തുറന്നിടുമ്പോഴും അന്ത്യ നാള്‍ വരെയുള്ള മുസ്ലിം സമൂഹത്തിന് അവലംബിക്കാനും ആശ്രയിക്കാനുമുള്ളത് ഖുര്‍ആനും പ്രവാചക ചര്യയുമാണ്.
     
      ആറായിരത്തില്‍പ്പരം വരുന്ന ഖുര്‍ആന്‍ വചനങ്ങളിലും ലഭ്യമായ ഹദീസുകളില്‍ നിന്നും വിധി വിലക്കുകളുമായി ബന്ധപ്പെട്ടവ വളരെ പരിമിതമാണെന്നത് അവിതര്‍ക്കിതമാണ്.അള്ളാഹുവോ പ്രവാചകരോ ലോകത്ത് സംഭവിക്കുന്ന സകല വിഷയങ്ങള്‍ക്കുമുള്ള മത വിധി ഖണ്ഡിതമായി വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ അള്ളാഹു ഖുര്‍ആനില്‍ പറയുന്നത്, ഈ ഗ്രന്ഥം താങ്കള്‍ക്കു നാം അവതരിപ്പിച്ചത് സര്‍വ്വ കാര്യങ്ങള്‍ക്കുമുള്ള പ്രതിപാദനമായിട്ടാണ് എന്നാണ് ( നഹ്‌ല് 89). ഇതില്‍ നിന്ന് മനസ്സിലാകുന്നത് പരിശുദ്ധ ഖുര്‍ആന്‍ വേണ്ട വിധം മനസിലാക്കാനായാല്‍ ലോകത്ത് സംഭവിക്കുന്ന സകല വിഷയങ്ങള്‍ക്കുമുള്ള പ്രതിവിധി കണ്ടെത്താന്‍ സാധിക്കും.ഇവിടെയാണ് ഇജ്തിഹാദിന് അര്‍ഹരായ ഇമാമുമാരുടെ ഗവേഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്നത്.

      മുആദ്ബ്‌നു ജബല്‍(റ) നെ യമനിലെ ഗവര്‍ണ്ണറായി നിയമിച്ചപ്പോള്‍ പ്രവാചകര്‍ ചോദിച്ചു: നിങ്ങളുടെ മുമ്പില്‍ ഒരു പ്രശ്‌നം വന്നാല്‍ എങ്ങനെയാണ് വിധി കല്‍പ്പിക്കുക.മുആദ്(റ) പറഞ്ഞു: ഞാന്‍ അള്ളാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധി കല്‍പ്പിക്കും.പ്രവാചകര്‍ തിരിച്ച് ചോദിച്ചു; അതില്‍ കണ്ടെത്തിയില്ലെങ്കിലോ? മുആദ്(റ) മറുപടി നല്കി; ഞാന്‍ അങ്ങയുടെ ചര്യയനുസരിച്ച് വിധി കല്‍പ്പിക്കും.പ്രവാചകര്‍ ചോദിച്ചു; അതിലും കണ്ടെത്തിയില്ലെങ്കിലോ? മുആദ്(റ) മറുപടി പറഞ്ഞു; ഞാനെന്റെ ബുദ്ധിയുപയോഗിച്ച് ഗവേഷണം നടത്തി വിധി പറയും.ഈ അനുമതിയിലൂടെ പ്രവാചകര്‍(സ) യുടെ അസാനിധ്യത്തില്‍ ഉടലെടുക്കുന്ന വിഷയങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടത് എങ്ങനെയാണെന്ന് അനുയായികളെ തര്യപ്പെടുത്തുകയായിരുന്നു.

      മതത്തില്‍ അഭിപ്രായം പറയുക എന്നത് പ്രയാസകരവും അതിസങ്കീര്‍ണവുമായത് കൊണ്ട് തന്നെ സകല വിജ്ഞാനങ്ങളിലും അവഗാഹവും അസാമാന്യ പ്രാവീണ്യവും നേടിയവര്‍ക്കേ അതിന് മുതിരാനാവൂ. മദ്ഹബിന്റെ ഇമാമുമാരുടെ കാലശേഷം മഹാ വിജ്ഞാനങ്ങള്‍ക്കുടമകളായിരുന്ന ആയിരക്കണക്കിന് പണ്ഡിതന്മാര്‍ ജീവിച്ച് പോയിട്ടും അവരെല്ലാം നാല്മദ്ഹബുകളെ തന്നെ അനുധാവനം ചെയ്തത് ഇതിന്റെ സങ്കീര്‍ണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

       വിഷയത്തിലൂന്നിയ വ്യക്തമായ ആയത്തോ നബി ചര്യയോ കണ്ടെത്താതിരുന്നാല്‍ തത്തുല്ല്യമായതിനോട് തുലനം ചെയ്യുകയോ ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ടോ നബിചര്യ കൊണ്ടോ വ്യാഖ്യാനിക്കുകയോ ആയിരുന്നു മദ്ഹബിന്റെ ഇമാമുമാര്‍ ചെയ്തിരുന്നത്. 

      പോകുന്ന ഇടം എന്ന ഭാഷാര്‍ത്ഥത്തില്‍ നിന്നാണ് ‹മദ്ഹബ്› രൂപപ്പെട്ടത് ഒരാളുടെ ചിന്താ നിഗമനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതാവും അവന്റെ അഭിപ്രായം ഒരു ഇമാമിന്റെ പേരില്‍ അറിയപ്പെടുന്ന മദ്ഹബില്‍ ആ ഇമാമിന്റെ ചിന്താ മണ്ഡലത്തിലെ സൂക്ഷ്മ നിരീക്ഷണങ്ങളായിരിക്കും പ്രതിഫലിക്കുക.

       ഖണ്ഡിതപ്രമാണങ്ങളായ നസ്വായ ആയത്തുകള്‍,സുന്നത്ത്, ഖിയാസ്, ഇജ്മാഅ് ഇവകൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങള്‍ അനിഷേധ്യ പ്രമാണങ്ങളായത് കൊണ്ട് ഇവയില്‍ ഒരു ഗവേഷകന്റെ ചിന്തക്കോ മനനത്തിനോ പഴുതോ പ്രസക്തിയോ ഇല്ല. മൗലിക പ്രമാണങ്ങളായ ഇവയെ നിരാകരിക്കല്‍ വിശ്വാസ നിരാസത്തിലേക്കാണെത്തിക്കുക.                                       എന്നാല്‍ വിവിധോദ്ദേശ്യങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും സാധ്യത കല്‍പ്പിക്കുന്ന ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും മനനം ചെയ്‌തെടുക്കുന്നവയില്‍ ദീക്ഷണ-വീക്ഷണ വ്യത്യാസങ്ങള്‍ക്കനുസൃതമായി വിധികളിലും ഭിന്നതയുണ്ടാകും. ഖണ്ഡിത പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെടാത്തതും ഗവേഷണത്തിനു പഴുതുള്ളതുമായ ഇത്തരം ഘട്ടങ്ങളിലാണ് മദ്ഹബുകള്‍ വഴി തുറക്കുന്നത്.  

       അനിതര സാധാരണമായ ബുദ്ധി വൈഭവവും അന്യൂനമായചിന്തയും വെച്ച് കൃത്ത്യവും സൂക്ഷ്മവുമായ വിലയിരുത്തലിലൂടെ ഇമാമുമാര്‍ വിധി വിലക്കുകളെ പ്രമാണങ്ങളില്‍ നിന്ന് കണ്ടെത്തുകയും പ്രമാണങ്ങളുപയോഗിച്ച് അവയെ തെളിയിക്കുകയും ചെയ്യുന്നു. ഇപ്രകാരം കടഞ്ഞെടുക്കുന്ന നിരവധി മത വിധികളുടെ സമാഹാരമായിരിക്കും ഓരോ മദ്ഹബും.

       അംഗീകൃത നാല് മദ്ഹബുകള്‍ക്ക് പുറമെ സുഫ്‌യാനുസ്സൗരി(റ), സുഫ ്‌യാനുബ്‌നു ഉയൈന(റ),ദാവൂദുള്ള്വാഹിരി(റ),ലൈസുബ്‌നു സഅദ്(റ),അബ്ദുറഹ്മാനില്‍ ഔസാഈ(റ),ഇബ്‌റാഹീമുബ്‌നു റാഹവൈഹി(റ),ഇബ്‌നു ജരീര്‍ ത്വബ്രി(റ),ഇവരുടെ മദ്ഹബുകളും മുമ്പ് നിലവിലുണ്ടായിരുന്നു.പക്ഷേ ഇവര്‍ വാര്‍ത്തെടുത്ത അടിസ്ഥാന തത്വങ്ങളോ ഗവേഷണത്തിനുപയോഗിക്കുന്ന മാനദണ്ഡങ്ങളോ രേഖപ്പെടുത്താത്തതിനാല്‍ ഭാവി തലമുറക്ക് അവ കൈമോശം വന്നു.നിലവിലുള്ള മദ്ഹബുകളുടെ ഇമാമുമാരില്‍ ശാഫിഈ(റ) മാത്രമാണ് അടിസ്ഥാന തത്വങ്ങളെ ക്രോഡീകരിച്ചത്.മറ്റു മൂന്ന് ഇമാമുമാരുടെ വിശ്വസ്തരായ ശിഷ്യര്‍ തങ്ങളുടെ ഇമാമുമാരുടെ അടിസ്ഥാന തത്വങ്ങള്‍ ഗവേഷണ ഫലമായി കണ്ടെത്തുകയും ക്രോഡീകരിക്കുകയുമായിരുന്നു.

       തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഇച്ഛാനുസരണം മതത്തില്‍ കേവലം ജല്‍പ്പനങ്ങളോ അഭിപ്രായങ്ങളോ പുറപ്പെടീക്കുകയായിരുന്നില്ല ഇമാമുമാര്‍.പ്രത്യുത ഈമാന്‍ പ്രസരിക്കുന്ന സൂക്ഷ്മാലുക്കളായ മഹാ വിജ്ഞാനത്തിനുടമകളായിരുന്ന അവര്‍ സൂക്ഷ്്മ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ മൂല തത്വങ്ങള്‍ ഉപയോഗിച്ചാണ് ഓരോ വിഷയത്തെയും സമീപ്പിച്ചതും മനനം ചെയ്തതും.കര്‍മ്മ നിരതരായ നാല് ഇമാമുമാരും തങ്ങളുടെ ദൗത്യവും ധര്‍മ്മവും ശരിക്കും കര്‍മ്മ ശാസ്ത്രത്തിനര്‍പ്പിച്ചുവെന്നതിന് രണ്ടഭിപ്രായമുണ്ടാവില്ല.തങ്ങളുടെ മദ്ഹബുകള്‍ക്കന്യമായ ചിന്താ ധാരകള്‍ക്കോ,വീക്ഷണ നിഗമനങ്ങള്‍ക്കോ ഇനിയൊരു പഴുതും ഉപേക്ഷിക്കാത്ത വിധം കര്‍മ്മ ശാസ്ത്ര വിഷയങ്ങളെ സമൂലം സമര്‍ത്ഥിക്കുകയോ സമര്‍ത്ഥിക്കാനുതകുന്നതോ ആയ കര്‍മ്മ ശാസ്ത്ര സരണിയാണവര്‍ വെട്ടിത്തുറന്നത്.
    അന്ത്യനാള്‍ വരെയുണ്ടാകുന്നതും വൈയക്തിക തലം മുതല്‍ സാമൂഹ്യ നിര്‍മ്മാണ തലം വരെയുള്ള സകലമാന നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെടാനും അവ വെളിച്ചത്തു കൊണ്ടുവരാനും പ്രാമാണികമായ മൗലിക തത്വങ്ങളിലൂടെ വിധികളെ നിര്‍ധാരണം ചെയ്‌തെടുക്കാനുതകുന്നതുമായ ഒരു നിയമ സംഹിത ഇമാമുമാര്‍ യഥോചിതം തയ്യാറാക്കി ക്രോഡീകരിക്കുകയും അവ നിത്യ നിദാനവുമായി നില നില്‍ക്കുന്നതിനാല്‍ മറ്റൊന്നിന്റെ ആവശ്യകതയിലേക്ക് മുതിരുന്നത് അര്‍ത്ഥ ശൂന്യമാണ്.

ഇതര മത ദര്‍ശനങ്ങള്‍ക്കൊന്നും കാലത്തോട് സംവദിക്കാനോ കര്‍മ്മപരമോ വിശ്വാസപരമോ ആയ കൃത്യത പുലര്‍ത്താനോ ആയിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഇസ്്‌ലാം അതിന്റെ അനുയായികളെ നിയന്ത്രിക്കുന്നത് പതിനാല് നൂറ്റാണ്ട് പഴക്കമുള്ള ഒരു പാരമ്പര്യത്തിന്റെ പ്രതലത്തില്‍ നിന്ന് കൊണ്ടാണ് എന്നതിന് മാനവ സംസ്‌കൃതിയില്‍ മറ്റു സമാനതകളുണ്ടാവാനിടയില്ല.

പാരമ്പര്യവും പൈതൃകവും പ്രമാണം പോലെ തന്നെ പരിഗണിച്ച് പോരുകയും പകര്‍ന്നു നല്‍കിയും പകര്‍ത്തിയെഴുതിയും തല മുറകളിലേക്ക് കൈമാറിപ്പോരുകയും ചെയ്യുന്ന ചലനാത്മകമായൊരു സമൂഹമെന്നായിരിക്കും ആ അര്‍ത്ഥില്‍ മുസ്‌ലിംകള്‍ക്ക് കിട്ടുന്ന മേല്‍ വിലാസം.

23 വര്‍ഷത്തെ പ്രബോധന ജീവിതത്തിനൊടുവില്‍ അന്ത്യ നാള്‍ വരെ നിലനില്‍ക്കേണ്ട സത്യ മതത്തിന്റെ സമഗ്ര സംഹിതകള്‍ സ്വാംശീകരിച്ചെടുത്ത ഒരു ജനതയെ രൂപപ്പെടുത്തി തിരു നബി വിടവാങ്ങുമ്പോള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ ചുറ്റിലും ആ ജീവിതം ഒപ്പിയെടുത്ത അനുചര വൃന്ദമുണ്ടായിരുന്നു.അവരിലൂടെയായിരുന്നു ലോകത്തിന്റെ അഷ്ട ദിക്കുകളിലേക്ക് ഇസ്്‌ലാമിന്റെ വെളിച്ചം പരന്നത്.

പ്രമാണങ്ങളുടെ പ്രധാന സ്രോതസുകളെല്ലാം രേഖകളായി കൈമാറ്റം ചെയ്യപ്പെടാനാരംഭിക്കുന്നത് അക്കാലത്താണ്.ഖുര്‍ആന്‍ ക്രോഡീകരണവും ഹദീസ് സമാഹരണവുമായിരുന്നു അതിന്റെ ആദ്യ ഘട്ടങ്ങള്‍.ഖുലഫാഉ റാശിദുകളുടെയും അമവീ ഖിലാഫത്തിന്റെയും നാളുകള്‍ മത പ്രമാണ കൈമാറ്റങ്ങളുടെ ശൈശവ നാളുകളായിരുന്നു.
അതേ സമയം പ്രമുഖരായ സ്വഹാബത്തും പ്രഥമ നൂറ്റാണ്ടുകാരായ താബിഉകളും ജീവിച്ച് പോയ കാലയളവില്‍ തന്നെ ഇസ്്‌ലാമിന്റെ ലേബലില്‍ തല പൊക്കിയ ഖവാരിജ്,ശീഅഃ,മുഅ്തസില തുടങ്ങിയ രാഷ്ട്രീയ ചിന്താ വൈകല്യങ്ങളും പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചിട്ടുണ്ട്.
പിന്നീട് (ഹിജ്‌റ 132›656) വരെയുള്ള അബ്ബാസി കാലഘട്ടങ്ങളില്‍ വികല ചിന്താ ഗതികളും വിശ്വാസ വൈകല്യങ്ങളും രൂപപ്പെടുകയും അവ രൂക്ഷമാവുകയും ചെയ്ത ഈ കാലയളവിലാണ് മദ്ഹബുകളുടെ ഇമാമുമാരുടെ രംഗ പ്രവേശനമെന്നും അറിയുമ്പോഴാണ് അവരുടെ നിയോഗ ലക്ഷ്യത്തിന്റെ പ്രാധാന്യം മനസ്സിലാവുക

വികല ചിന്താഗതികള്‍ ഭരണകൂടത്തെ സ്വാധീനിക്കുകയും അത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത കാലങ്ങളിലും മതത്തിന്റെ മൗലികതയും പ്രതാപ പൂര്‍ണ്ണമായ അതിന്റെ പൈതൃകവും കൈമോശം വരാതെയും കേടു പറ്റാതെയും കൈമാറിത്തരുന്നതില്‍ വളരെ നിര്‍ണ്ണായകമായ പങ്കായിരുന്നു മദ്ഹബിന്റെ ഇമാമുമാര്‍ നിര്‍വ്വഹിച്ചത്.

നില നില്‍ക്കുന്ന ചിന്താ വൈകല്യങ്ങളോട് ചെറുത്ത് നിന്ന് കൊണ്ട് മതത്തിന്റെ പൈതൃക വഴി സംരക്ഷിച്ച് നിലനിര്‍ത്താനും സാര്‍വ്വ ലൗകീകവും സാര്‍വ്വ ജനീനവുമായ അതിന്റെ സാധ്യകളെ ലോകത്തിന് പകര്‍ന്ന് കൊടുക്കാനും ആയുഷ്‌കാലം ഉഴിഞ്ഞ് വെച്ച മഹാ മനീഷികളായിരുന്നു അവര്‍.

കാലാന്തരങ്ങളെ അതിജീവിച്ച ആ സേവന സപര്യയാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മുസ്്‌ലിം ലോകത്തിന്റെ മത ജീവിതത്തിന്റെ മൂല പ്രമാണമായി നില കൊള്ളുന്നത്.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മുസ്ലിം ലോകത്തെ വഴി നടത്തുന്ന ആ വൈജ്ഞാനിക ഇടപെടലുകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിയാല്‍ മാത്രം മതി ഇസ്്‌ലാമിക പൈതൃകത്തിന്റെ സംരക്ഷണത്തിലും കൈമാറ്റത്തിലും അവര്‍ വഹിച്ച ഭാഗദേയം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ബോധ്യപ്പെടാന്‍.


ഇമാമുമാര്‍


       ഇമാം അബൂ ഹനീഫത്തുല്‍ കൂഫീ(റ), ഇമാം മാലിക്ബ്‌നു അനസ്(റ), ഇമാം മുഹമ്മദ്ബ്‌നു ഇദ്‌രീസുശ്ശാഫിഈ(റ), ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റ) എന്നിവരാണ് യഥാക്രമം ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ ഇമാമുമാര്‍.

ഇമാം അബൂ ഹനീഫ(റ)


       ഹിജ്‌റ 80 ല്‍ കൂഫയിലായിരുന്നു ഇമാം അബൂ ഹനീഫ(റ)ന്റെ ജനനം.യഥാര്‍ത്ഥ പേര് നുഅ്മാനുബ്‌നു സാബിത്.ധനികനായ ഒരു വ്യാപാരിയായിരുന്നു പിതാവായ സാബിത്.കച്ചവടകാര്യങ്ങളില്‍ പിതാവിനെ സഹായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശഅ്ബി(റ) വിന്റെ സ്‌നേഹോപദേശ സ്വാധീനത്തില്‍ മത വിജ്ഞാന രംഗത്തേക്ക് ശ്രദ്ധ തിരിക്കുന്നത്.ഏറെ താമസിയാതെ തന്നെ കൂഫയിലെയും ബസ്വറയിലെയും അക്കാലത്തെ തല മുതിര്‍ന്ന പണ്ഡിതന്മാരെ സമീപിച്ചു മത വിഷയങ്ങളില്‍ പ്രാവീണ്യം നേടി.അറുപതിനായിരത്തോളം മസ്അലകള്‍ പ്രതിപാദിക്കുന്ന അല്‍ ഫിഖ്ഹുല്‍ അക്ബര്‍, മുസ്‌നദു അബീ ഹനീഫ പോലുള്ള ഗ്രന്ഥങ്ങള്‍ അവരില്‍ നിന്ന് വിരചിതമായിട്ടുണ്ട്.

       52 വര്‍ഷം അമവീ ഭരണത്തിലും 18 വര്‍ഷം അബ്ബാസീ ഭരണത്തിലും ജീവിച്ച അബൂ ഹനീഫ(റ) വിന്റെ മത വിഷയങ്ങളിലെ ധീരമായ നിലപാടുകളും വിട്ടു വീഴ്ച്ചയില്ലാത്ത സമീപനങ്ങളും മഹാനവറുകളെ ഭരണാധികാരികളുടെ കണ്ണിലെ കരടാക്കി മാറ്റി.ഭരണകൂടത്തിനെതിരായി ഫത്‌വ നല്‍കിയതിന്റെ പേരില്‍ താമസിയാതെ ജയിലിലുമടച്ചു.അധികാരികളുടെ പ്രീണനപീഢന ശ്രമങ്ങളെ ഈമാനിന്റെയും ആത്മ വിശ്വാസത്തിന്റെയും പ്രതിരോധ മുറകള്‍ കൊണ്ടദ്ദേഹം പ്രതിരോധം തീര്‍ത്തു.അതി കഠിനമായ മര്‍ദനങ്ങള്‍ക്കൊടുവില്‍ ഹി:150 ല്‍ മഹാന്‍ ഈ ലോകത്ത് നിന്നും യാത്രയായി.
 

ഇമാം മാലിക്(റ)


ഹിജ്‌റ 93 ല്‍ മദീനയിലാണ് ഇമാം മാലിക്ബ്‌നു അനസ്(റ) വിന്റെ ജനനം.പത്ത് വയസ് പൂര്‍ത്തിയാകും മുമ്പ് ഖുര്‍ആന്‍ മനഃപ്പാഠമാക്കുകയും വളരെ ചെറിയ പ്രായത്തില്‍ തന്നെ ഗുരുവായ റബീഅ(റ) ഉള്‍പ്പെടെയുള്ള ധാരാളം പണ്ഡിതന്മാരില്‍ നിന്ന് ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.     മദീനയിലെ പണ്ഡിതനെക്കാള്‍ വിവരമുള്ള ഒരാളെ ലോകത്തെങ്ങും കണ്ടെത്തുകയില്ലെന്ന പ്രവാചക വചനം പുലര്‍ന്നത് ഇമാം മാലിക്(റ) വിലൂടെയായിരുന്നു.ഇമാം മാലിക്(റ) മുസ്ലിം ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഹി:159 ല്‍ രചന പൂര്‍ത്തീകരിക്കപ്പെട്ട മുവത്വയെന്ന വിശ്വ പ്രസിദ്ധ ഹദീസ് ഗ്രന്ഥമാണ്.
സവിശേഷമായ ഒട്ടേറെ സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു മഹാന്‍.മദീനയും തിരുനബിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും സമാനതകളില്ലാത്ത വിധം സ്‌നേഹിച്ചിരുന്നു.ഭരണാധികാരികളോട് ആശയപരമായി ഏറ്റുമുട്ടുന്ന സമീപനം സ്വീകരിക്കാതെ അനുനയത്തിലൂടെ കാര്യം ബോധ്യപ്പെടുത്തുകയും തെറ്റുകള്‍ ഉപദേശിച്ച് നേരെയാക്കുകയും ചെയ്യുന്ന രീതിയാണ് മഹാന്‍ അവലംബിച്ചിരുന്നത്. ഹി179ല്‍ തന്റെ 86ാം 
വയസ്സ ിലായിരുന്നു മാലികീ ഇമാമിന്റെ വഫാത്ത്. 

ഇമാം ശാഫിഈ(റ)


    നാലു മദ്ഹബുകളുടെ ഇമാമുകളില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം നേടിയ അതുല്യ പണ്ഡിത പ്രതിഭയാണ് ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസു ശാഫിഈ(റ). ഇമാം അബൂ ഹനീഫ(റ) വഫാത്തായ വര്‍ഷം അഥവാ ഹി 150 ല്‍ ഗസ്സയില്‍ ആയിരുന്നു മഹാന്റെ ജനനം.

    ഖുറൈശി വംശജനായ ഒരു പണ്ഡിതന്‍ ഭൂമിയുടെ സകല അടുക്കുകളും വിജ്ഞാനം കൊണ്ട് നിറക്കുമെന്ന പ്രവാചക വചനം ഇമാം ശാഫിഈ (റ) നെ സംബന്ധിച്ചാണെന്നത് പരക്കെ അറിയപ്പെട്ട വസ്തുതയാണ്.പ്രഗത്ഭമതികളായ പലരെയും പോലെ അനാഥനായാണ് ഇമാം ജീവിതം ആരംഭിച്ചത്.ഉമ്മയുടെ സംരക്ഷണത്തില്‍ 7 വയസ്സിനുള്ളില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കുകയും തുടര്‍ പഠനത്തിനായി മസ്ജിദുല്‍ ഹറമിലേക്ക് അയച്ച മഹാന്‍ കൗമാര പ്രായത്തില്‍ തന്നെ തന്റെ ഗുരുവില്‍ നിന്ന് ഇജാസത്തിലൂടെ ഫത്‌വ നല്കാന്‍ മാത്രം യോഗ്യനായ പണ്ഡിതനായി വളര്‍ന്നു വിജ്ഞാന ദാഹിയായ ആ പണ്ഡിത പ്രതിഭ ഇമാം മാലിക് (റ) ഉള്‍പ്പെടെയുളള പണ്ഡിതരുടെ തണലില്‍ തന്റെ ജ്ഞാനാന്വേഷണം തുടര്‍ന്നു. 

   ഖുര്‍ആന്‍,ഹദീസ്,ഫിഖ്ഹ്,കവിത തുടങ്ങിയ സകല വിജ്ഞാന ശാഖ കളിലും അവഗാഹവും നൈപുണ്യവും നേടി. ഇമാം മാലിക്(റ) നോട് കൂടെ ഉളള മദീന കാലയളവില്‍ താന്‍ സ്വായത്തമാക്കിയ മദീന ഫിഖ്ഹിലും മാലിക്(റ) ന്റെ വഫാത്തിനു ശേഷം ഇറാഖിലത്തി അവിടെ നിന്ന് ആര്‍ജിച്ചെടുത്ത ഇറാഖി ഫിഖ്ഹിലും നിരൂപണം നടത്തി ഒരു പുതിയ കര്‍മശാസ്ത്ര സരണി ഇമാം കെട്ടിപ്പടുത്തു.

    അല്‍ രിസാലയും അല്‍ ഉമ്മും ഉള്‍പ്പെടെയുളള ഗ്രന്ഥങ്ങള്‍ മുസ്ലിം ലോകത്തിനു സമ്മാനിച്ച ഇമാം ശാഫിഈ(റ) ആദര്‍ശ വൈരികളായ ഒരു വിഭാഗത്തിന്റെ ഉപദ്രവം ശരീരത്തിലേല്പ്പിച്ച ക്ഷതം മൂലം വിജ്ഞാന മാര്‍ഗത്തില്‍ രക്ത സാക്ഷിത്വം വരിക്കുകയായിരുന്നു.തന്റെ 54 വയസിനിടയിലെ ജീവിത കാലയളവിനുളളില്‍ ബുദ്ധിയും വിജ്ഞാനവും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ആ പണ്ഡിത പ്രതിഭ. ഹി :204 റജബ് 28 ന് വെള്ളിയാഴ്ച ലോകത്തോട് വിടപറഞ്ഞു.

ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ)  


      ഹിജ്‌റ 164 റബീഉല്‍ അവ്വല്‍ മാസത്തില്‍ ബഗ്ദാദിലായിരുന്നു അഹ്മദ് ബ്‌നു ഹമ്പല്‍(റ) വിന്റെ ജനനം. യതീമായിരുന്നെ ങ്കിലും അതിന്റെ കുറവുകളൊന്നും മകന്റെ വിജ്ഞാന വഴിയില്‍ പ്രതിസന്ധി തീര്‍ക്കരുതെന്ന് നിശ്ചയിച്ചുറപ്പിച്ചു കൊണ്ടാണ് ഇമാമിനെ മാതാവ് വളര്‍ത്തിയത്. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ മഹാന്‍ ആദ്യം അബൂ യൂസുഫ്(റ) വിന് കീഴിലും പിന്നീട് ഇമാം ശാഫി(റ)വിന് കീഴിലും തന്റെ ജ്ഞാന തൃഷ്ണ തുറന്നു വെച്ചു.

      അബ്ബാസീ ഖലീഫമാരെ മുഅ്തസിലീ ആശയങ്ങള്‍ ശക്തമായി സ്വാധീനിച്ചുകൊണ്ടിരുന്ന ഒരു കാലത്തായിരുന്നു അഹ്മദ് ബ്‌നു ഹമ്പല്‍(റ)വിന്റെ നിയോഗം. ഖുര്‍ആന്‍ സൃഷ്ടിവാദത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിക്കപ്പെട്ട ആകാലത്ത് അതിനെതിരെ ശക്തി യുക്തം നില കൊണ്ട ധീര പണ്ഡിതനായിരുന്നു മഹാന്‍.

      അതിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന പീഡന മുറകള്‍ക്കു മുമ്പില്‍ മുട്ടുമടക്കാനോ ഭരണാധികാരികളുടെ അഭീഷ്ടങ്ങള്‍ക്കനുസരിച്ച് തുള്ളാനോ മഹാന്‍ ഒരുക്കമായിരുന്നില്ല. ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ രോഗബാധിതനായി മാറിയ ആ പണ്ഡിത പ്രതിഭ ഹിജ്‌റ 241 റബീഉല്‍ അവ്വല്‍ മാസത്തില്‍ ഇഹലോക വാസം വെടിഞ്ഞു. 40000 ഹദീസുകള്‍ ഉള്‍കൊള്ളുന്ന മുസ്‌നദ് അഹ്മദ് വിജ്ഞാന ലോകത്തിന് ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ (റ) നല്‍കിയ സംഭാവനയാണ്.

     ചുരുക്കത്തില്‍ മദ്ഹബിന്റെ ഇമാമുമാരെല്ലാം ചുരുങ്ങിയ ജീവിത കാലയളവിനുള്ളില്‍ പ്രതിസന്ധികളെ മുഴുവന്‍ തരണം ചെയ്ത് ശരീഅത്തിനു വേണ്ടി നില കൊള്ളുകയും ചിന്തകളും നിരീക്ഷണങ്ങളും നിലപാടുകളും പില്‍ കാലത്ത് മുഴുവന്‍ കര്‍മ്മ ശാസ്ത്ര നിയമങ്ങളുടെയും നിര്‍ധാരണത്തിന് നിമിത്തമായി ചേരുകയും സ്വതന്ത്രമായി നിലനില്‍ക്കാന്‍ മാത്രമുള്ള സമഗ്രത അവയോരോന്നും ആര്‍ജിച്ചെടുക്കുകയും ചെയ്തു. ഇതു മാത്രം മതി മുസ്ലിം ലോകത്ത് അഇമ്മത്തിന്റെ ഇടപെടലുകളുടെ ആഴവും സ്വാധീനവും മനസ്സിലാക്കാന്‍.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget