ഉസ്വതുന്‍ ഹസനയിലെ മാനവിക മൂല്യങ്ങള്‍
✍️മുഹമ്മദ് ശാക്കിര്‍ മണിയറ
അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ആനന്ദ ലഹരി തീര്‍ക്കുന്ന സ്വരരാഗസുധയുടെ നാളുകളാണിനി... ആദ്യവസന്തം കടന്നു വന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മണ്ണും വിണ്ണും സര്‍വതും. മാനുഷത്തിന്റെ സര്‍വവിധ സൗഭാഗ്യങ്ങളുടെയും വഴിയായ പുണ്യപൂങ്കവരുടെ തിരുപ്പിറവി കൊണ്ട് ധന്യമായ ഈ വസന്തത്തില്‍ സന്തോഷിച്ചില്ലെങ്കില്‍ സന്തോഷം എന്ന പദത്തിന് എന്തര്‍ത്ഥമാണുള്ളത് എന്ന് എല്ലാവരും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍... പക്ഷെ, അവയ്ക്കിടയിലും പിന്തിരിപ്പന്മാരായി പുറം തിരിഞ്ഞു നില്‍ക്കുന്നവരെയോര്‍ത്ത് പരിതപിക്കാനേ കഴിയൂ... മൗലിദ് ആഘോഷത്തിനും അനുബന്ധ പരിപാടികള്‍ക്കും പ്രമാണികമായോ മറ്റോ യാതൊരു തെളിവുമില്ല എന്നും മറ്റും ജനങ്ങള്‍ക്കിടയില്‍ പറഞ്ഞ് പരത്തി പാവങ്ങളായ ജനങ്ങളെ അവഹേളിക്കുകയും വഴികേടിലാക്കുകയും ചെയ്യുന്ന ഇവരുടെ ഗൂഢനീക്കങ്ങള്‍ ഇനിയും നാം കണ്ടില്ല എന്ന് നടിച്ചു കൂടാ....
മൗലിദ് എന്ന അറബി പദത്തിന് ജനിച്ച സ്ഥലം ജനിച്ച സമയം എന്നതൊക്കെയാണ് ഭാഷാര്‍ത്ഥം. ജനങ്ങള്‍ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടി പദ്യരൂപത്തിലോ ഗദ്യരൂപത്തിലോ നബി(സ)യുടെ മദ്ഹുകള്‍ പറയുക, അന്നപാനീയങ്ങള്‍ വിതരണം ചെയ്യുക, നബി(സ)യുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള പ്രഭാഷണങ്ങളോ മറ്റോ നടത്തുക എന്നിങ്ങനെ സാങ്കേതികാര്‍ത്ഥത്തില്‍ മൗലിദിനെ നമുക്ക് വ്യാഖ്യാനിക്കാം. അല്ലാമാ ജലാലുദ്ദീന്‍ സുയൂത്വീ(റ) തന്റെ ഫത്താവയില്‍ ഇപ്രകാരം വ്യാഖ്യാനം നല്‍കിയതായി കാണാം. ഈ വ്യാഖ്യാനം വെച്ച് നോക്കുമ്പോള്‍ നബി(സ)യുടെ മൗലിദ് ചൊല്ലുന്ന സമ്പ്രദായം നബിയുടെ കാലം മുതല്‍ക്കേയുണ്ടെന്നും പില്‍ക്കാലത്ത് സ്വഹാബികളും താബിഈങ്ങളും ഈയൊരു സംസ്‌കൃതിയെ നെഞ്ചേറ്റിയെന്നും അങ്ങനെ നമ്മിലേക്ക് എത്തിച്ചേര്‍ന്നു എന്നുമുള്ള യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യമാവുന്നതാണ്. പക്ഷെ ഇന്ന് കാണുന്ന പോലെ വിപുലമായ രീതിയില്‍ അന്ന് നടന്നിരുന്നില്ല എന്ന് മാത്രം. കാരണം കാലക്രമേണ ഓരോ കാലത്തിന്റെ ഗതിയനുസരിച്ച് ആ കാലത്തെ ആഘോഷങ്ങള്‍ക്കും, മറ്റും മാറ്റങ്ങള്‍ ഉണ്ടാവുമെന്നത് സ്വാഭാവികം മാത്രമാണല്ലോ... എങ്കിലും ഈ ആഘോഷങ്ങള്‍ക്കിടയിലും അനിസ്ലാമികമോ, ഒരു മുസ്ലിമിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലോ ഉള്ളതായ അനാചാരങ്ങള്‍ കടന്നുകൂടുന്നത് നാം ഏറെ ശ്രദ്ദിക്കേണ്ടതുണ്ട്. കാരണം നാമൊക്കെ മുസ്ലിമീങ്ങളാണല്ലോ...സമാധാനമുണ്ടാക്കുന്നവന്‍ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അപ്പോള്‍ പട്ടാളവേഷം ധരിച്ചും മറ്റും വിവാദനായകന്മാരായി ഈ പരിശുദ്ധ ദിനത്തിന്റെ വിശുദ്ധിയെ ചൂഷണം ചെയ്യുന്നവരെ ഒരിക്കലും ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കാന്‍ പറ്റുന്നതല്ല.
മൗലിദാഘാഷത്തിന്റെ പ്രമാണികതയെപ്പറ്റി തെളിവുകളന്വേഷിച്ചു നടക്കുന്നവര്‍ക്ക് ഇവ്വിഷയകരമായ ഒരുപാട് ആയത്തുകളും, ഹദീസുകളും കാണാവുന്നതാണ്. അന്ധകാര നബിഢമായ ആ ഇരുണ്ട യുഗത്തില്‍ ജീവിതം നയിച്ചിരുന്ന കാട്ടാള ജനതയിലേക്ക് നിയുക്തനായി അവരെ ലോകജനതക്കാകമാനം മാതൃകയാകും വിധം പരിവര്‍ത്തിപ്പിച്ചെടുക്കലിലൂടെ, ഓരോ മനുഷ്യനും വിശുദ്ധ റസൂലിന്റെ അപദാനങ്ങള്‍ വാഴ്ത്തല്‍ ഒരു കടമയായിത്തീര്‍ന്നു എന്നത് ഒരു വസ്തുതയാണ്. അല്ലാഹു തആലാ പറയുന്നു: നബിയെ പറയുക, അല്ലാഹുവിന്റെ അനുഗ്രഹവും മഹത്വവും ലഭിച്ചതിന്റെ പേരില്‍ വിശ്വാസികള്‍ സന്തോഷിച്ചു കൊള്ളട്ടെ (സൂറത്തു യൂനുസ്). താങ്കളെ നാം ലോകര്‍ക്കാകമാനം അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല എന്ന വചനത്തില്‍ നബിയെ വിശേഷിപ്പിക്കാന്‍ റഹ്മത്ത് എന്ന പദം ഉപയോഗിച്ചതില്‍ നിന്ന് മുന്‍ ആയത്തിലും അനുഗ്രഹം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബിയെയാണെന്ന് തഫ്സീറുത്തസത്ത്വുരിയല്‍ കാണാം. നബി(സ) തങ്ങള്‍ തന്നെ തന്റെ മൗലിദ് ചൊല്ലുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഏത് സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും മനസ്സിലാവുന്ന തരത്തിലുള്ള മൗലിദ് സംബന്ധമായുള്ള ഹദീസുകളിലെ പരാമര്‍ശങ്ങളും ഒട്ടനവധിയാണ്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ മദീനാ ഹിജ്റാ വേളയില്‍ നബി(സ)യെ മദീനാ നിവാസികള്‍ ദഫ് കൊട്ടിയും നബിയുടെ അപദാനങ്ങള്‍ വാഴ്ത്തിയും സ്വീകരിച്ച അവസരത്തില്‍ യാതൊരു വൈമനസ്യവും കൂടാതെ അതിനെ പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും സജീവമായ ആഘോഷങ്ങള്‍ക്ക് അടിത്തറ പാകുകയായിരുന്നു നബി തങ്ങള്‍.
തിങ്കളാഴ്ച്ച ദിവസം നോമ്പ് സുന്നത്താക്കപ്പെടാനുള്ള കാരണത്തെപ്പറ്റി അനുചരരിലൊരാള്‍ ചോദിച്ചപ്പോള്‍ അത് ഞാന്‍ ജനിച്ച ദിവസമായതിനാലാണ് എന്നായിരുന്നു നബിയുടെ മറുപടി. മറ്റൊരവസരത്തില്‍, നബി(സ)യുടെ വരവും കാത്ത് ഏറെ നേരം പള്ളിയിലിരുന്ന സ്വഹാബാക്കള്‍ നേരം പോക്കെന്നോണം മുന്‍കാല പ്രവാചകന്മാരുടെ അപദാനങ്ങള്‍ ഒന്നൊന്നായ് വാഴ്ത്താന്‍ തുടങ്ങി. ഇബ്റാഹിം(അ), മൂസാ(അ), ഈസാ(അ), ആദം(അ) തുടങ്ങിയ പ്രവാകന്മാരുടെ മദ്ഹുകള്‍ പാടിക്കൊണ്ടിരിക്കെയാണ് ഇത് കേട്ട് റസൂല്‍(സ) അവിടേക്ക് കടന്ന് വന്നത്. വന്ന ഉടനെ നബി(സ) പറഞ്ഞു: മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ചരിത്രം നിങ്ങളെ അത്ഭുതപ്പെടുത്തിയത് ശരി തന്നെ, എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ഹബീബും അന്ത്യനാളിലെ പതാകവാഹകനും ആദ്യമായി ശുപാര്‍ശ ചെയ്യുന്നവനും സ്വീകരിക്കപ്പെടുന്നവനും ആദ്യമായ് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവനും മനുഷ്യകുലത്തിന്റെ നേതാവുമാണ്, ഇതില്‍ അല്‍പ്പം പോലും അഹങ്കാരമില്ല. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസിലൂടെ തന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നതിനോട് റസൂല്‍ (സ) എത്രമാത്രം താത്പര്യം വെച്ചുപുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാണ്. ഇതിനൊക്കെയുപരി, നബി(സ)യുടെ അപദാനങ്ങള്‍ വാഴ്ത്താനായി അന്ന് അബ്ദുല്ലാഹിബ്നു റബാഹ(റ), ഹസ്സാന് ബ്നു ഥാബിത്(റ), കഅ്ബ്ബ്നു സുഹൈര്‍(റ)വിനെപ്പോലോത്ത പ്രത്യേക സ്വഹാബാക്കള്‍ അന്നുണ്ടായിരുന്നുവെന്നത് പ്രത്യേകം പ്രസ്തവ്യമാണ്. നബിക്കെതിരെ ശത്രുക്കളില്‍ നിന്ന് കവിതാ രൂപത്തില്‍ വരുന്ന ആക്ഷേപ ശരങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാനായി ഹസ്സാന്‍(റ)വിന് മദീനാ പള്ളിയില്‍ ഒരു മിമ്പര്‍ സ്ഥാപിച്ചതും നബി തങ്ങള്‍ അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചനുഗ്രഹിച്ചതും, തന്റെ അപദാനങ്ങള്‍ വാഴ്ത്തിയ കഅ്ബ്ബ്നു സുഹൈര്‍(റ)വിന് നബി(സ) തന്റെ പുതപ്പ് അണിയിച്ചു കൊടുത്തതുമൊക്കെ ചരിത്ര സത്യങ്ങളാണെന്നിരിക്കെ ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ച് പുറം തിരിഞ്ഞ് നടക്കുന്നവരെ നോക്കി സഹതപിക്കാനല്ലാതെ നമുക്കെന്താണ് സാധിക്കുക.
മൗലിദാഘോഷത്തിന്റെ ആവശ്യകതയെയും അനിവാര്യതയെയും പറ്റി മുന്‍കാല പണ്ഡിതന്മാരെല്ലാം വാചാരലായിട്ടുണ്ട്. നവവി ഇമാമിന്റെ ശൈഖായ അബൂശാമ(റ) പറയുന്നു: നമ്മുടെ കാലത്തുണ്ടായ ബിദ്അത്തുകളില്‍ ഏറ്റവും നല്ല ഒന്നാണ് റബീഉല്‍ അവ്വലിലെ മൗലിദാഘോഷം. അതിനോടനുബന്ധിച്ച് ദാനധര്‍മ്മങ്ങളും നന്മകളും വര്‍ദ്ധിപ്പിക്കലും സന്തോഷം പ്രകടിപ്പിക്കലുമെല്ലാം പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. ഹസനുല്‍ ബസ്വരി(റ) പറയുന്നു: എനിക്ക് ഉഹ്ദ് പര്‍വ്വതത്തിന്റെയത്ര സ്വര്‍ണ്ണമുണ്ടെങ്കില്‍ ഞാനത് മൗലിദ് പാരായണത്തിന് വേണ്ടി ചെലവഴിക്കും. പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മഅ്റൂഫുല്‍ കര്‍ഖി(റ) പറഞ്ഞു: ഒരാള്‍ നബി(സ)യുടെ മൗലിദിന് വേണ്ടി ഭക്ഷണം തയ്യാറാക്കി, അല്‍പ്പം ജനങ്ങളെ ഒരുമിച്ചു കൂട്ടി വിളക്കുകള്‍ തെളിച്ച് പുതുവസ്ത്രം ധരിച്ച് സുഗന്ധം പൂശി ഭംഗിയായി മൗലിദ് സദസ്സില്‍ പെങ്കെടുത്താല്‍ ഖിയാമത്ത് നാളില്‍ അല്ലാഹു അവനെ നബിമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനീയനാക്കുകയും ചെയ്യും. ഇമാം സുയൂത്വി(റ) തന്റെ അല്‍ വസാഇല്‍ ഫീ ശര്‍ഇശ്ശമാഇല്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഏതെങ്കിലും ഒരു പള്ളിയിലോ വീട്ടിലോ വെച്ച് മൗലിദ് പാരായണം ചെയ്യപ്പെടുകയാണെങ്കില്‍ റഹ്മത്തിന്റെ മാലാഖമാര്‍ അവരെ വലയം ചെയ്യുകയും അവരെത്തൊട്ട് വരള്‍ച്ചയെയും പരീക്ഷണങ്ങളെയും കള്ളന്മാരെയും കണ്ണേറുകളെയും അല്ലാഹു തടയുകയും ഖബ്റില്‍ മുന്‍കര്‍ നകീറിന്റെ ചോദ്യത്തിന് ഉത്തരം എളുപ്പമാക്കിത്തരുകയും ചെയ്യുന്നതാണ്. മൗലിദ് പാരായണത്തിന്റെ മഹത്വം വിളിച്ചോതുന്ന ഒട്ടനവധി ചരിത്രങ്ങള്‍ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. അതിലൊന്നിനെ നമുക്കിങ്ങനെ വായിക്കാം : ഹാറൂണ്‍ റഷീദിന്റെ കാലത്ത് ബസ്വറയില്‍ ധൂര്‍ത്തനും തെമ്മാടിയുമായിരുന്ന ഒരു യുവാവുണ്ടായിരുന്നു. നിസ്‌ക്കാരം പോലും കൃത്യമായി നിസ്‌കരിക്കാത്ത അദ്ദേഹത്തെ എല്ലാവരും വെറുപ്പോടെയായിരുന്നു നോക്കിക്കണ്ടത്. പക്ഷെ, റബീഉല്‍ അവ്വല്‍ മാസം വന്നെത്തിയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മട്ടാകെ മാറും. പുതുവസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധം പൂശി ഭംഗിയായി മൗലിദ് പാരയണം നടത്തി വിരുന്നുകള്‍ സംഘടിപ്പിക്കുമായിരുന്നു അദ്ദേഹം ആ മാസത്തില്‍. റബീഉല്‍ അവ്വല്‍ കഴിഞ്ഞാല്‍ വീണ്ടും പഴയ പടിയാവും. കാലങ്ങളായി ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി. അങ്ങനെ ആ മനുഷ്യന്‍ മരിച്ചപ്പോള്‍ ജനങ്ങളെല്ലാം ഒരശരീരി കേള്‍ക്കാനിടയായി : ഓ ബസ്വറക്കരേ....ഔലിയാക്കളുടെ നേതാവായ ഈ മനുഷ്യന്റെ ജനാസയിലേക്ക് കടന്നു വരൂ.... ഇത് കേട്ട ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ജനാസ സന്ദര്‍ശിക്കുകയും ശേഷം ഖബറടക്കുകയും ചെയ്തു. അന്നേ ദിവസം ആ നാട്ടിലെ ജനങ്ങളെല്ലാം ആ മനുഷ്യനെ സ്വപ്നത്തില്‍ ദര്‍ശിക്കുകയുണ്ടായി. സ്വര്‍ഗത്തിലെ ഉന്നസ്ഥാനങ്ങളില്‍ വിരാചിച്ചവനായായിരുന്നു അദ്ദേഹത്തെ അവര്‍ കണ്ടത്. ഇതിന്റെ കാരണത്തെപ്പറ്റി തിരക്കിയപ്പോള്‍ നബി(സ)യുടെ മൗലിദിനെ ബഹുമാനിച്ചതിനാലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി (ഇആനതുത്ത്വാലിബീന്‍).
നബി(സ)യുടെ മൗലിദ് പാരായണം ജനകീയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരായിരുന്നു പില്‍ക്കാലത്തെ പണ്ഡിതസൂരികള്‍. ഇന്ന് കാണുന്നത് പോലെ അല്ലെങ്കില്‍ അതിലുപരി വ്യവസ്ഥാപിതമായ രീതിയിലുള്ള മൗലിദ് സദസ്സുകള്‍ ആരംഭിച്ചത് ഹിജ്റ 630ല്‍ വാഫാത്തായ മുളഫ്ഫര്‍ രാജാവിന്റെ കാലത്തായിരുന്നു. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ മൗലിദ് സദസ്സകുളില്‍ പങ്കെടുക്കാന്‍ വിദൂര ദിക്കുകളില്‍ നിന്ന് പോലും ആള്‍ക്കാര്‍ എത്താറുണ്ടായിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ദീനാര്‍ ചെലവഴിച്ച് കൊണ്ട് അദ്ദേഹം നടത്തിയിരുന്ന മൗലിദ് സദസ്സില്‍ അക്കാലത്തെ പ്രമുഖ പണ്ഢിതരും സൂഫി വര്യരുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അവരൊന്നും അതിനെ അനിസ്ലാമികമെന്നോ ധൂര്‍ത്തെന്നോ പറഞ്ഞ് എതിര്‍ക്കാറില്ലെന്നുമുള്ളത് ഒരു ചരിത്ര സത്യമാണ്. ഈ വലിയ ആഘോഷങ്ങളുടെ ഭാഗമായി നബി(സ)യുടെ മദ്ഹാലപിക്കാന്‍ വേണ്ടി അക്കാലത്തെ വലിയ മുഹദ്ദിസും പണ്ഡിതനുമായിരുന്ന അബ്ദുല്‍ഖത്താബ് ബ്നു ദിഹ്യ(റ) ഒരു മൗലിദ് ഗ്രന്ഥം രചിക്കുകയുണ്ടായി. നബി(സ)യുടെ ബാല്യം, വളര്‍ച്ച തുടങ്ങിയ ചരിത്ര വികാസങ്ങളെ പദ്യമായും ഗദ്യമായും കോര്‍ത്തിണക്കി അദ്ദേഹം രചിച്ച് അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീറിന്നദീര്‍ എന്ന ഗ്രന്ഥം മൗലിദ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ സുപ്രധാനമാണ്. അല്‍ഹാഫിള് അസ്സഖാവി(റ) രചിച്ച അല്‍ഫഖ്റുല്‍ അലവിയ്യ് ഫീ മൗലിദിന്നബവിയ്യ് എന്ന ഗ്രന്ഥവും, ഇബ്നു ഹജറുല്‍ ഹൈത്തമി(റ) രചിച്ച ഇത്മാമുന്നിഅ്മതി അലല്‍ ആലം എന്ന ഗ്രന്ഥവും ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ കേരളത്തില്‍ പ്രചുര പ്രചാരം നേടിയ മൗലിദ് ഗ്രന്ഥം സൈനുദ്ദീന്‍ മഖ്ദൂം(റ) ഒന്നാമന്‍ രചിച്ച മങ്കൂസ് മൗലിദാണ്.
പ്രമുഖ സഞ്ചാരിയായ ഇബ്നു ജുബൈര്‍ തന്റെ യാത്രാവിവരണത്തില്‍ മക്കയെക്കുറിച്ച് പറയുന്നിടത്ത് അവിടെ നടത്തി വന്നിരുന്ന മൗലിദാഘോഷത്തെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: നബി(സ)യുടെ തിരുപ്പിറവി കൊണ്ടനുഗ്രഹീതമായ മക്കയിലെ നബിയുടെ ഭവനത്തിലെ ഒരു സ്ഥലം വെള്ളി കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇവിടെ റബീഉല്‍ അവ്വലിലെ ഓരോ തിങ്കളാഴ്ച്ചയും തുറക്കുകയും സര്‍വ്വജനങ്ങളും വന്ന് ബറകത്തെടുക്കുകയും ചെയ്യല്‍ പതിവാണ്. ഇബ്നു ബത്വൂത്തയും തന്റെ ഗ്രന്ഥത്തില്‍ സമാനമായ ആഘോഷങ്ങളെപ്പറ്റി വ്യക്തമാക്കുന്നുണ്ട്.
മൗലിദാഘോഷങ്ങള്‍ക്കെതിരെ ഉയരാന്‍ തുടങ്ങിയ അപശബ്ദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വലിയ കാലപ്പഴക്കമൊന്നുമില്ല. എന്നോ ഒരു പ്രഭാതത്തില്‍ ചില കുബുദ്ധികളുടെ ചിന്തയില്‍ മുളപൊട്ടിയ ഒരു തോന്നല്‍ മാത്രമായിരുന്നു മൗലിദാഘോഷം അനിസ്ലാമികമാണെന്നത്. എങ്കിലും മുസ്ലിം ഉമ്മത്തിലെ അഹ്ലുസ്സുന്നത്തി വല്‍ജമാഅയുടെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതര്‍ ഇതിനെതിരെ ശബ്ദിച്ചുവെങ്കിലും പലരെയും അവരുടെ കെണിവലയിലാക്കുന്നതില്‍ അവര്‍ ഒരു പരിധിവരെ വിജയം കണ്ടിരുന്നു. ഈ വിഘടിത വാദികളുടെ പൊള്ളത്തരം ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടിക്കൊണ്ട് ജനങ്ങളെ ഉല്‍ബുദ്ധരാക്കല്‍ നാം ഓരോരുത്തരടെയും കടമയാണ്. തങ്ങളുടെ പൊള്ളയായ വാദങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തെളിവുകളൊന്നുമില്ല എന്നതിനാല്‍ തന്നെ അവര്‍ എല്ലാ വാദങ്ങള്‍ക്കും ആശ്രയമായിക്കണ്ടിരുന്ന ഫതാവാ ഇബ്നു തൈമിയ്യയില്‍ പോലും മൗലിദ് സംബന്ധമായി അവരുടേതിന് വിരുദ്ധമായ അഭിപ്രായമാണ് രേഖപ്പെടുത്തിയതായി കാണുന്നത്. പ്രവാചകരോടുള്ള സ്നേഹപ്രകടനമെന്ന നിലയില്‍ തിരുപ്പിറവി ദിനത്തെ ആദരിക്കലം ആഘോഷിക്കലുമെല്ലാം വലിയ കാര്യമാണ് എന്നാണ് അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത്. അതേപ്രകാരം പ്രമുഖ പണ്ഡിതനായ ഡോ.യൂസുഫുല്‍ ഖറദാവിയും ഇതേ നിലപാട് വെച്ചുപുലര്‍ത്തുന്നതായി കാണാം. നബി(സ)യുടെ കാലം മുതല്‍ക്കേ തുടങ്ങിയ ഈ മൗലിദാഘോഷങ്ങളെ അനാവശ്യ വിവാദങ്ങള്‍ക്ക് വിധേയമാക്കിയ ചില അല്‍പ്പത്തരക്കാരുടെ ദയനീയാവസ്ഥ വ്യസ്ഥമാക്കുന്ന നബി(സ)യുടെ ഒരു ഹദീസ് ഇവിടെ പ്രസ്താവ്യര്‍ഹമാണ്. നബി(സ) പറയുന്നു: എന്റെ സമൂഹത്തെ അല്ലാഹു ഒരിക്കലും തിന്മയുടെ മേല്‍ ഒന്നിപ്പിക്കുകയില്ല, അല്ലാഹുവിന്റെ സഹായം സംഘത്തോടൊപ്പമാണ്, അത് കൊണ്ട് നിങ്ങള്‍ ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കുക, വ്യതിചലിച്ചവര്‍ നരകത്തിലാണ്. ഈ ഹദീസ് വെച്ചു നോക്കുമ്പോള്‍ നബി(സ)യുടെ കാലം മുതല്‍ക്ക് ഇന്ന് വരെയുള്ള ഉത്തമ നൂറ്റാണ്ടുകളിലെ സച്ചരിതരായ പണ്ഡിതസമൂഹവും പൊതുസമൂഹവുമടങ്ങിയ ഭൂരിപക്ഷം പേരാണ് ഈ സംസ്‌കൃതിയെ വാരിപ്പുണര്‍ന്നത്. എതിര്‍ത്തും വിമര്‍ശിച്ചും കഴിഞ്ഞു കൂടിയത് വെറും തുച്ഛം പേരും. മൗലിദിന്റെ ആധികാരികതയും വിഘടിതരുടെ ദയനീയതയും ബോധ്യമാവാന്‍ ഈ ഹദീസ് തന്നെ ധാരാളം
ഫൈസല്‍ വാഫി കാടാമ്പുഴ
(Principal, Grace Valley Arts & Science College)
മഞ്ഞണിഞ്ഞ താഴ് വാരങ്ങളും, പച്ചപ്പണിഞ്ഞ വയലേലകളും, കുന്ന് മാമലകളും, കളകളാരവം പൊഴിക്കുന്ന കാട്ട് ചോലകളും, കളകൂജനം മുഴക്കുന്ന കിളികോകിലങ്ങളും, ആയിരം വസന്തം പൂത്ത് നിൽക്കുന്ന ഉദ്യാനങ്ങളും, കുളിര് വിതറുന്ന പുലർകാലങ്ങളും,ചിത്രകാരന്റെ ഛായാചിത്രം പോലും നിഷ്പ്രഭമാക്കുന്ന സായാഹ്നങ്ങളും, നൂറ്റാണ്ടുകളായി ഒരിറ്റ് വെളിച്ചത്തിന് വേണ്ടി തപസ്സ് ചെയ്യുന്ന കൊടിയ വനാന്തരങ്ങളും, അനു ഭൂതിയും വിസ്മയവും ഇഴചേർക്കുന്ന ഈ മോഹനമായ ലോകത്ത് എല്ലാ പൂർണ്ണ തകളോടെയും ഒരു ജന്മം പിന്നെ സുകൃതങ്ങളാൽ സുരഭിലമായ ഇസ്‌ലാമിന്റെ ധന്യത യുടെ നിറവഴിയിലൊരു ജീവിതം ഒരധ്വാനവും കൂടാതെ വന്നണഞ്ഞ നിയതിയുടെ ഈ വിജയാഘോഷത്തെ കുറിച്ച് ഓർക്കുമ്പോൾ നന്മ കളറിയാതെ കോരിത്തരിക്കുകയും കടപ്പാടുകളാൽ കണ്ണീരണിഞ്ഞ് പോവുകയും ചെയ്യുന്നു.
അല്ലാഹുവെ
പനനീർ പുലരികളുടെയും കുങ്കുമച്ചോപ്പണിഞ്ഞ സായംസന്ധ്യകളും
പ്രകൃതിയുടെ ശതകാലരാവുകൾ ചൊരിഞ്ഞ വിഷാദം നിദ്രയിലാണ്ടുകിടക്കും
സാന്ദ്ര വനങ്ങളുടെയും
ഈ ലോകത്ത്
എനിക്ക് ജന്മം നൽകിയതിന്
നിനക്ക് നന്ദി
(അല്ലാമാ ഇഖ്ബാൽ)
കാഴ്ച്ച, കേൾവി, രുചി,സംസാരശേഷി,ബുദ്ധി ശക്തി ആരോഗ്യം എന്നിങ്ങനെ നീണ്ട് പോകുന്ന വിശേഷങ്ങളെ കാശ് കൊടുത്ത് വാങ്ങുന്ന അവസ്ഥ ഒഴിഞ്ഞ മനസ്സോടെ ഒന്ന് ചിന്തിച്ച് നോക്കു. അനുഗ്രഹത്തിന്റെ സുഗന്ധപൂക്കളാൽ നമ്മുടെ ജന്മ ജന്മാനന്തര വഴികളെ പരിമളമുഖരിതമാക്കിയവനോടുള്ള അവാച്യമായ സ്നേഹോൽകർഷത്തിന്റെ ഇഷ്ടം പറച്ചിലുകളിലേക്ക് നമ്മൾ അിറയാതെ എത്തിപ്പെടുന്നത് കാണാം. ഹൃദയ ധമനികൾ ശ്രുതിമീട്ടുന്ന അനവദ്യമായ ആ അനുരാഗമഴയിൽ നനഞ്ഞ് കുതിർന്നവന് അതോടെ ആരാധനകൾ ആവേശത്തിന്റെ വർണ്ണ രാജികളാൽ അലങ്കാരം തുന്നിയവയാവും തഖ് വയും, ഇഖ് ലാസും ഒരു നിരൂഹനിലാവ് കണക്കെ കർമ്മങ്ങളിലും വിചാരങ്ങളിലും ചാലിക്കപ്പെടും
ഇമാം ഖുശൈരി പറയുന്നു
“അല്ലാഹുവിനെ അറിഞ്ഞവൻ അവന്റെ അപാരമായ സൗന്ദര്യത്തേയും അളവറ്റ ദയയേയും അറിഞ്ഞവനായിരിക്കും. ഇതറിഞ്ഞവൻ അവനെ സ്നേഹിക്കും സ്നേഹിക്കുന്നവൻ അനുസരിക്കും. എത്ര സ്നേഹിക്കുന്നുവോ അതിനനുസരിച്ച് അനുസരണത്തിന്റെ തീവ്രത കൂടും''
അധ്യാപകനെ പേടിച്ച് ഹോം വർക്ക് ചെയ്ത് വരുന്ന കുട്ടിയും അധ്യപകനെ ഇഷ്ടപ്പെട്ട് ഹോം വർക്ക് ചെയ്ത് വരുന്ന കുട്ടിയും തമ്മിലുള്ള മാനസികാന്തരം തന്നെയാണ് ദൈവത്തെ പേടിച്ച് ആരാധനകളിൽ മുഴുകുന്നവനും ഇന്നോളം ലഭിച്ച അനുഗ്രഹങ്ങളെ ഹൃദയത്തിൽ ധ്യാനിച്ച് ആ അനാദി വെളിച്ചത്തെ വല്ലാതെ ഇഷ്ടം വെച്ച് ഇബാദത്തുകളിൽ നിരതനാവുകയും ചെയ്യുന്നവർക്കിടയിലുള്ളത്. അതായത് യഥാർത്ഥ ഇഖ് ലാസും, തഖ് വയും സ്രഷ്ടാവിനോടുള്ള അടിമയുടെ ഇഷ്ടത്തിന്റെ തീവ്രതക്കനുസരിച്ചാണ് ഇബാദത്തുകളെ അലങ്കരിക്കുന്നതെന്ന് ചുരുക്കം. ഈ രസനീയത ജീവിത താളത്തെ സംക്രമിച്ചാൽ ഇബദത്തുകളിൽ നിന്ന് വഴിമാറി നടക്കാൻ വെമ്പൽ കൊണ്ടിരിക്കുന്ന മനസ്സുകൾ അതേവരെയില്ലാത്ത ആവേശത്തോടെ ചുറ്റുപാടുകളുടെ കെട്ടുപാടുകളിൽ നിന്ന് വഴിപ്പെടലുകളുടെ വികാരാനുഭൂതിയിലേക്ക് ഒളിച്ചോടുന്നത് അനുഭവിക്കാനാവും.
ജലാലുദ്ധീൻ റൂമി തന്റെ മസ്തവിയിൽ പറയുന്നു
“പ്രണയികൾക്കിടയിൽ ഒരു ഉടമ്പടിയുണ്ട്
പരസ്പരം അന്വേഷിക്കലാണത്
- എന്നാൽ
പ്രണയവുമായി അവൻ നമ്മുടെ വീട്ടുപടിക്കലെത്തിയപ്പോൾ
അവനെ തിരഞ്ഞ് നമ്മൾ വീടാന്തരം നടക്കുന്നു
സത്യം
പ്രണയമില്ലെങ്കിൽ
ആരാധനകളെല്ലാം ബാധ്യതയാവും''
ജീവിതത്തിന്റെ ഇങ്കാരങ്ങൾക്കും ആരവങ്ങൾക്കും ഇടയിൽ അല്ലാഹുവിന്റെ ഓശാരങ്ങളെ കുറിച്ച് ചിന്തിക്കാൻ അശേഷം സമയം കാണാത്തതിനാലാണ് നമുക്ക് പലപ്പോഴും ഇബാദത്തുകൾ വലിയ അസ്വസ്ഥതയും അസഹനീയതയും സൃഷ്ടിക്കുന്നത്. അത് കൊണ്ട് അധ്യപകനെ പേടിച്ച് ഹോം വർക്ക് ചെയ്യുന്ന കുട്ടിയുടേതിന് തുല്യമായി പലപ്പോഴും നമ്മുടെ കർമ്മങ്ങൾ മാറുന്നു. എന്നാൽ അറിയുക അല്ലാഹു നോക്കുന്നത് ശരീരത്തിലേക്കല്ല മറിച്ച് ഹൃദയത്തിലേക്കാണ്.
ഇമാം അഹ്മദ്(റ ) റിപ്പോർട്ട് ചെയ്ത ഒരു ഖുദ്സിയായ ഹദീസിൽ നബി (സ) ഇപ്രകാരം പറയുന്നു:
“ഹേ ആദമിന്റെ മക്കളെ നിങ്ങളുടെ സ്ഥിതി ആശ്ചര്യകരം തന്നെ ഞാനാണു നിങ്ങളെ സൃഷ്ടിച്ചത് . എന്നിട്ട് നിങ്ങൾ ഞാനല്ലാത്തവരെ ആരാധിക്കുന്നു ഞാനാണ് നിങ്ങൾക്ക് ഉപജീവനം നൽകിയത്. എന്നിട്ട് നിങ്ങൾ ഞാനല്ലാത്തവർക്ക് നന്ദി പ്രകാശിപ്പിക്കുന്നു. ഞാൻ നിങ്ങൾക്ക് നല്ലത് നൽകി ഞാൻ നിങ്ങളോടുള്ള സ്നേഹം കാണിച്ചു പാപങ്ങളിലൂടെ നിങ്ങളെന്നോട് ശത്രുത കാണിക്കുന്നു”
എന്നാൽ ഇഷ്ടങ്ങളുടെ പാരവശ്യങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന ഇബദത്തുകൾ വല്ലാത്ത അനുഭൂതിയുടെ ശില്പ ചാരുതയാണ് പകരുന്നത് . “നമസ്കാരം മുഅ്മിനിന്റെ ആകാശാരോഹണമാണ്' എന്ന നബി വചനം അനുരാഗപ്പൊയ്കയിൽ നിന്ന് ചിറക് കുടഞ്ഞ് ആകാശ നീലിമയിലേക്ക് പറന്നുയരുന്ന പക്ഷിയുടെ മനോതലത്തേയാണ് സൂചിപ്പിക്കുന്നത്. "നമസ്കാരം എനിക്ക് കൺകുളിർമയാണ്'. എന്ന പ്രവാചക ആത്മഗതവും ഇഷ്ട ഭാജനത്തിന് മുന്നിൽ മോഹങ്ങളുടെ വർണ്ണപ്പൂക്കളുമായി അണയുന്ന പ്രണയാതുരമായ ഒരു മനസ്സിന്റെ ഏറ്റ് പറച്ചിലല്ലാതെ മറ്റെന്താണ് . ഈ പാരമ്പര്യം അതിന്റെ മൂർച്ച പ്രാപിക്കുമ്പോഴാണ് "നീ നിസ്കരിക്കൂ ഇത് നിന്റെ അവസാന നമസ്കാരമെന്നപോൽ' എന്ന പ്രവാചകോപദേശം അതിന്റെ അർത്ഥ തലങ്ങളെ കണ്ടെത്തുന്നത്.
ഇഷ്ടവിചാരങ്ങളുടെ ഈ രാസക്കുളിരനുഭവിക്കാൻ അവസരം വിരുന്ന് വരുന്നതോടെയാണ് ഒരോ വിശ്വാസിയും ആത്മരാഗങ്ങളുടെ ഉറവിടം തേടിപ്പറക്കുന്ന വിശുദ്ധ പക്ഷിയായി മാറുന്നത്. അതിൽ ചിലർക്കെങ്കിലും അവതരണക്ഷമമല്ലാത്ത വിധം ഈ തീർത്ഥാടനം വിചിത്രങ്ങളായ അനുഭൂതികളുടെ അനുഭവതലങ്ങൽ സമ്മാനിക്കാറുണ്ട്.
ദുന്നൂറുൽ മിസ് രി (റ) ഒരിക്കൽ ജറൂസലമിൽ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്നു. അകലെ നിന്ന് ആരോ വരുന്നത് അദ്ധേഹം കണ്ടു. കമ്പിളി വസ്ത്രം ധരിച്ച ഒരു വൃദ്ധനായിരുന്നു അത്. കയ്യിൽ കേവലമൊരു ദണ്ഡ് മാത്രം പിടിച്ച് മരുസ്ഥലികൾ താണ്ടി വരുന്ന ആ മനുഷ്യനോട് ദുന്നൂർ ചോദിച്ചു: എവിടെ നിന്ന് വരുന്നു?. വൃദ്ധൻ: അല്ലാഹുവിൽ നിന്ന്. ദുന്നൂർ: എവിടേക്ക് ? വൃദ്ധൻ: അല്ലാഹുവിലേക്ക്. . തീർത്തും അപരിചിതമായ ഈ മറുപടി ദുന്നൂറിനെ ഇലാഹി പ്രേമവുമായി അലഞ്ഞ ഒരു സൂഫിയാക്കി മാറ്റി. എന്നാൽ ജീവിത കാലത്ത് ദുന്നൂറുൽ മിസ് രി വേണ്ട വിധം മനസ്സിലാക്കാൻ കഴിയാത്ത ഈജിപ്തുകാർ അദ്ധേഹത്തിന്റെ മയ്യിത്ത് ശ്മശാനത്തിലേക്ക് കൊണ്ടു പോകുമ്പോൾ പക്ഷികൾ കൂട്ടം കൂടി പറന്ന് പുണ്യദേഹത്തിന് തണലിടുന്നത് കണ്ട് തങ്ങളുടെ നഷ്ടമോർത്ത് നെടുവീർപ്പിട്ടുപോൽ.
അല്ലാഹുവിൽ നിന്ന് അല്ലാഹുവിലക്കുള്ള ഒരു യാത്രതന്നെയാണ് അടിസ്ഥാന പരമായി ഒരു വിശ്വാസിയുടെ ജീവിതം . അവനിൽ നിന്ന് വേർപ്പെട്ട് പോന്നതിന്റെ പിടച്ചിലുകളും നീറ്റലും തിരിച്ച് ആ രാജധാനിയിൽ എത്തുന്നത് വരെ വിശ്വാസിക്ക് ശമിച്ച് കിട്ടുകയില്ല. ഈ തീർത്ഥാടക ജീവിതത്തെ കുറിച്ചാണ് “നീ ദുനിയാവിൽ ഒരു പരദേശിയെ
പോലെയാവുക ,അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെ പോലെയാവുക', “വിശ്രമിക്കുകയും യാത്ര തുടരുകയും ചെയ്യുന്ന ഒരു യാത്രികന് ഒരു മരത്തിനോടുള്ളത്തിന് സമാനമാണ് ദുനിയാവുമായുള്ള എന്റെ ബന്ധം'' എന്നിങ്ങനെയുള്ള പ്രവാചക മൊഴികൾ ഓർമപ്പെടുത്തുന്നത്.
അനുരാഗത്തിന്റെ മുഗ്ദാരഗങ്ങളുമായുള്ള ഈ യാനത്തിൽ മുന്നിൽ കാണുന്നതിലെല്ലാം വിശ്വാസി അല്ലാഹുവിന്റെ മാഹാത്മ്യത്തെ വിസ്മയത്തോടെ ദർശിക്കുന്നു.മഞ് പെയ്യുന്ന നനുത്ത വെളുപ്പാൻ കാലത്ത് പാടുന്ന പക്ഷികൾ ക്കൊപ്പം നൃത്തം ചെയ്ത് വിരിയുന്ന പൂക്കളുടെ കാഴ്ച അവനെ ഇലാഹീ വിചാരങ്ങളാൽ ഉന്മത്തനാക്കുന്നു. തപിക്കുന്ന ഗ്രീഷ്മവും കുളിരുന്ന വർഷപാതവും പൂക്കൾ നറുമണം വിതറുന്ന വസന്തവും ഇലപൊഴിയും ശിശിരവും അല്ലാഹുവിനെ കുറിച്ചുള്ള സ്തുതി കീർത്തനങ്ങളാൽ അവനെ പ്രലോഭിതനാക്കുന്നു. അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ അന്വേഷണങ്ങൾക്ക് മുമ്പിൽ മരങ്ങൾ പോലും പൂത്തുലഞ്ഞുപോവുന്നു.
സ്നേഹ മഴയിൽ നനഞ്ഞും, ഈറനണിഞ്ഞും തുടരുന്ന ഒരു ആശിഖിന്റെ ഈയാത്രയുടെ ഏറ്റവും ഉന്നതമായ അവസ്ഥാവിശേഷത്തെകുറിച്ച് പേർഷ്യൻ സൂഫി ബിൻ സിയാദ് പറഞ്ഞതും ജലാലുദ്ധീൻ റൂമി മസ്നവിയിൽ ഉദ്ധരിച്ചതുമായ ഒരു പ്രശസ്ത കഥയുണ്ട്.
കാലങ്ങളോളം തന്റെ കാമുകിയെ തിരഞ്ഞ് നടന്ന കാമുകൻ അവസാനം അവളുടെ കുടിലിന് മുന്നിലെത്തി വാതിലിൽ മുട്ടി കാമുകി ആരാണ് കാമുകൻ ഞാനാണ് തുടർന്ന് യാതൊരു പ്രതികരണവും കേൾക്കതെ വന്നപ്പോൾ കാമുകൻ വീണ്ടും യാത തുടർന്നു .കാലങ്ങൾക്ക് ശേഷം ആയാത്ര ഇതേ കുടിലിന് മുന്നിൽ അവസാനിച്ചു വാതിലിൽ മുട്ടുന്നത് കേട്ട കാമുകി ആരാണ് കാമുകൻ ഞാനാണ് മുമ്പത്തെ പോലെ വീണ്ടും പ്രതികരണങ്ങളൊന്നും തുടർന്ന് കേൾക്കാതെ വന്നപ്പോൾ കാമുകൻ വീണ്ടും യാത്ര തുടർന്നു. കാലങ്ങൾക്ക് ശേഷം ഒരിക്കൽ ക്കൂടി കാമുകൻ ഈ കുടിലിന് മുന്നിലെത്തി വാതിലിൽ മുട്ടി. കാമുകി ആരാണ് കാമുകൻ നീയാണ് ഈ മറുപടി കേട്ടപ്പോൾ പ്രിയനേ... ഇവിടെ രണ്ട് പേർക്ക് സ്ഥലമില്ലായിരുന്നു എന്ന പ്രതികരണവുമായി കാമുകി വാതിൽ തുറന്ന് കൊടുത്തു.
ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പറയുന്നു എന്റെ അടിമ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാവനിലേക്ക് ഒരു മുഴമടുക്കും അവനെന്നിലേക്ക് നടന്ന് വന്നാൽ ഞാവനിലേക്ക് ഓടിയടുക്കും ഒരു പൂവുമായി വരുന്ന അനുരാഗിയെ സ്വീകരിക്കാൻ ഒരു പൂക്കാലവുമായി കാത്തിരിക്കുന്നു വെന്ന അല്ലാഹുവിന്റെ വാഗ്ദാനം ഇലാഹീ പ്രണയികളെ ഭ്രമാത്മകമായ വികാരാവേശത്തോടെയാണ് ആവേശിക്കുന്നത് . ഈ വാഗ്ദത്തിന്റെ മൂർത്ത, രൂപമതെ ആകാശ ഭൂമികളുടെ ആശ്ലേഷം പോലെ സംഗതമായ തിരു നബിയുടെ മിഅ്റാജ്.
അബൂയസീദിൽ ബിസ്ത്വാമി(റ) പറയുന്നു അല്ലാഹുവിൽ അനു രക്തനായവന് സ്വർഗം പോലും വലിയ കാര്യമല്ല. കാരണം സ്വർഗത്തെയല്ല അവൻ ലക്ഷ്യമാക്കുന്നത് മറിച്ച് സ്വർഗത്തിന്റെ സ്രഷ്ടാവിനെയാണ്. ആ തിരുമുൽ കാഴ്ചക്ക് വേണ്ടി ചിറക് കെട്ടി കാത്തിരിക്കുന്നവർക്ക് മരണ ശയ്യയിലെ കാത്ത് കെട്ടി കിടപ്പ് മണിയറയിൽ പ്രിയതമയെ കാത്തിരിക്കുന്ന കാമുകനെ പോലെ വികാര പാരവശ്യങ്ങളുടെ വേലിയേറ്റത്തിന്റെ തായിരിക്കും ജലാലുദ്ധീൻ റൂമി പറയുന്നു അവനെ പ്രതീക്ഷിച്ച് അവന്റെ ഉമ്മറപ്പടിയിൽ നിൽക്കുകയെന്നത് എത്ര ഹൃദയവർജകം.
"നാഥാ നീ നരകമാണ് വിധിക്കുന്നതെങ്കിലും ഞാൻ തൃപ്തനാണ് സ്വർഗമാണെങ്കിലും അങ്ങനെ തന്നെ എന്നാൽ എവിടെയായിരുന്നാലും എനിക്ക് നിന്നെ കാണാനുള്ള അവസരം വേണം" .റാബിഅത്താൽ അദവിയ്യയുടെ ഈ മൊഴിമുത്തുകൾ അനുരാഗഹൃദയങ്ങൾ എന്തിന് വേണ്ടിയാണ് തീഷ്ണപ്പെടുന്നത് എന്നതിലേക്കുള്ള സാക്ഷ്യം പറച്ചിലുകളാണ്. മരണാസന്നനായി കിടക്കുന്ന ഒരു സൂഫിയുടെ വാതിലിൽ ആരോ മുട്ടി സൂഫി ആരാണത് ആഗതൻ ഞാനാണ് മരണം സൂഫി നന്ദി ഞാൻ കരുതി ഏതെങ്കിലും സന്ദർശകരാവുമെന്ന്.
ചുരുക്കത്തിൽ , ജീവിതത്തിലുട നീളം ഒരനുരാഗിയുടെ രസാനുഭൂതികളുടെ താളലയങ്ങൾ അനുഭവിക്കാൻ ഇബാദത്തുകൾ ഒരാൾ തന്റെ പ്രണയിനിക്ക് നിലാവിൽ പൊതിഞ്ഞ് നൽകുന്ന റോസാ ദളങ്ങളായി മാറാൻ, അവയിൽ ഇഖ് ലാസും, തഖ് വയും തൂ മണം പരത്താൻ , എല്ലാ അനുഗ്രഹങ്ങളും സ്നേഹത്തിൽ പൊതിഞ്ഞ കയ്യും കണക്കുമില്ലാതെ ഓശാരമായി തന്ന ആ അമൃത പ്രകാശത്തെ കുറിച്ചോർക്കുക ,നിശ്കളങ്കനായ ഒരു കുഞ്ഞിന്റെ ഹൃദയ നൈർമല്യത്തോടെ അപ്പോൾ ജീവിതം അനുഭൂതികളുടെ നവരസങ്ങളാൽ ത്രസിക്കുന്നതും വല്ലാതെ കുളിരുന്നതും നമ്മളറിഞ്ഞ് തുടങ്ങും.
റംസാൻ ഇളയോടത്ത്
(യുവ എഴുത്തുകാരൻ)
ചരിത്രങ്ങളിൽ നാമങ്ങൾക്ക് വളരെയധികം പ്രാധാന്യമാണുള്ളത് .നാമങ്ങൾ ചരിത്രത്തിന്റെ അടയാളങ്ങളായി നില നിൽക്കുന്നു .ആ നാമങ്ങളിലൂടെ അതിന് പിന്നിലുള്ള ചരിത്രത്തെ പുതു തലമുറ ഓർത്തു കൊണ്ടിരിക്കുന്നു .നാമങ്ങൾ സ്ഥലനാമങ്ങളോ സംഭവ നാമങ്ങളോ ആകാം .അവ രണ്ടും ഒരുപോലെ ചരിത്രത്തെയും ഭാവി തലമുറയെയും പിടിച്ചു കുലുക്കാൻ ശേഷിയുള്ളതാണ് . ചരിത്രത്തെ മായ്ച്ചു കളഞ്ഞ് അവിടെ തങ്ങളുടെ വംശീയ ശുദ്ധിയുടെ ചരിത്രത്തെ പ്രതിഷ്ഠിക്കാൻ സ്വേച്ഛാധിപതികൾ ചെയ്തിരുന്ന പ്രക്രിയ ചരിത്രത്തിൽ തങ്ങൾക്ക് മായ്ച്ച് കളയേണ്ട സംഭവങ്ങളുടെയോ സ്ഥലങ്ങളുടെയോ നാമങ്ങൾ മായ്ച്ച് അവിടെ പുതിയത് ചേർക്കുക എന്നതായിരുന്നു .അതായിരുന്നു ജർമ്മനയിൽ ഹിറ്റ്ലർ ചെയ്തതും ഹിന്ദുത്വ ഭരണകൂടത്തിനടിയിൽ പെട്ട നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും .നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് ഉത്തർപ്രദേശിൽ ഹിന്ദുത്വ ശക്തികൾ അധികാരം പിടിച്ചടക്കിയതിന് ശേഷം മുഗൾഭരണകാലത്തിന്റെ ചരിത്രങ്ങൾ പേറിയിരുന്ന ഒരുപാട് സ്ഥലങ്ങളുടെയും നിർമ്മിതികളുടെയും പേരുകൾ അവർ തിരുത്തിയിരിക്കുന്നു.അലഹാബാദിനെ പ്രയാഗ് രാജ് എന്ന് പുനർ നാമകരണം ചെയ്തത് അതിനൊരുദാഹരണമാണ് .പ്രാചീന ഇന്ത്യ ഭരിച്ചിരുന്ന രാജവംശത്തിലെ ശക്തരായ മുഗൾ ഭരണകൂടത്തിന്റെ ഓർമ്മകൾ രാജ്യത്ത് നിന്ന് തുടച്ചു നീക്കുക വഴി അവർ ലക്ഷ്യമിടുന്നത് രാജ്യത്തെ മുസ്ലിം പൈതൃകങ്ങളെ മായ്ച്ച് കളഞ്ഞു അവരെ സാംസ്കാരിക ഷണ്ഡരാക്കുക എന്നതാണ് . ഒരു ജനതയോട് ചെയ്യാൻ കഴിയാവുന്ന ഏറ്റവും വലിയ ക്രൂരത ഒരു കൂട്ടക്കൊലയല്ല ,മറിച്ച് അവരുടെ പൈതൃകങ്ങളും ചരിത്രങ്ങളും അവരുൾക്കൊള്ളുന്ന സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റുക എന്നതാണ് .ഒരു വംശീയ കൂട്ടക്കൊല കൊണ്ട് ഒരു തലമുറയെ മാത്രമേ നശിപ്പിക്കാനാവൂ .അടുത്ത തലമുറ വീണ്ടും ഉയർത്തെഴുന്നേൽക്കും .എന്നാൽ അവരുടെ ചരിത്രം ഇല്ലാതാക്കുക വഴി അവരുടെ അവകാശങ്ങളെ മേൽ വിലാസങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് .അത് ഒരു തലമുറയെയല്ല ഈ ലോകം നില നിൽക്കുന്ന കാലത്തോളം ഇവിടെ എത്ര തലമുറകൾ കടന്ന് പോകുന്നുവോ അവരെയെല്ലാം പ്രതികൂലമായി ബാധിക്കും . മേൽ വിലാസമില്ലാത്തവൻ അനാഥനാണ് .ഒരു കുഞ്ഞ് അനാഥനാണെന്ന് പറയുന്നത് അവന് മേൽവിലാസമില്ലാതെയാകുമ്പോഴാണ് .നിങ്ങളിൽ ഗോത്രവും വർഗ്ഗവും നൽകിയിരിക്കുന്നത് നിങ്ങളെ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണെന്ന ഇലാഹി വചനവും മേൽ പറഞ്ഞതിന്റെ പ്രാധാന്യം വെളിവാക്കുന്നുണ്ട് .
ചരിത്ര വായനകളിൽ അല്ലെങ്കിൽ ചരിത്ര ക്ലാസുകളിൽ നമ്മുടെ സമുദായം തെറ്റിദ്ധരിക്കപ്പെട്ട ചില വാക്കുകളെ ഉദ്ധരിച്ചു അതിനെ തിരുത്തി എഴുതിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ആകെത്തുകയായി ഉദ്ദേശിക്കുന്നത് . ചരിത്ര വായനയുടെ അല്ലെങ്കിൽ വിശദമായി പറഞ്ഞാൽ ഇന്ത്യ ചരിത്ര വായനയിൽ നമ്മുടെ സമുദായം ആവർത്തിക്കുന്ന എതാനും ചില തെറ്റുകളുണ്ട് .അതിലൊന്നാണ് നമ്മുടെ രാജ്യത്തെ 'ഭാരതം' എന്ന് വിളിക്കുന്നത് .ഭാരതം എന്നത് ഐതിഹ്യത്തിലെ നമ്മുടെ രാജ്യത്തെ സൂചിപ്പിക്കുന്ന ഒരു വാക്ക് മാത്രമാണ് .അല്ലാതെ അതൊരു ചരിത്ര നാമമല്ല .ഭാരതത്തെ കുറിച്ച് ഐതിഹ്യത്തിൽ പറയുന്നത് നോക്കാം .അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവൻ ഭരതൻ എന്നു പേരുള്ള ഒരു ചക്രവർത്തി ഭരിച്ചിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. മഹാഭാരതത്തിന്റെ ആദ്യപർവത്തിൽ ഭരതചക്രവർത്തിയെക്കുരിച്ചുള്ള പരാമർശമുണ്ട്. ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്.
ശകുന്തളയുടെ പുത്രനായിരുന്നു ഈ ഭരതൻ എന്നും പുരാണങ്ങൾ പറയുന്നു.
വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:
ഉത്തരം യത് സമുദ്രസ്യ
ഹിമാദ്രൈശ്ചൈവ ദക്ഷിണം
വർഷം തദ് ഭാരതം നാമ
ഭാരതീ യത്ര സംതതിഃ
അതായത് ,സമുദ്രത്തിന്റെ ഉത്തരഭാഗത്തായും ഹിമാലയ പർവതത്തിന്റെ ദക്ഷിണ ഭാഗത്തായുമുള്ള ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം.
ചുരുക്കത്തിൽ ഹിന്ദു മിത്തോളജി അടിസ്ഥാനമാക്കിയുള്ള ഒരു ഐതിഹ്യ കഥാപാത്രമായ ഭരതൻ ഭരിച്ചിരുന്ന നാട് എന്നർത്ഥത്തിലാണ് 'ഭാരതം'എന്ന് വിളിച്ചു പോരുന്നതെന്നല്ലാതെ ഇതിന് പിന്നിൽ ചരിത്ര സത്യങ്ങളില്ല .ഇതൊന്നുമറിയാതെ നമ്മുടെ എഴുത്തുകാരും വാഗ്മികളും പണ്ഡിതന്മാരും ഇന്ത്യയെ ഭാരതം എന്ന് അവരുടെ എഴുത്തുകളിലൂടെയും പ്രസംഗംങ്ങളിലൂടെയും ആവർത്തിച്ചു പോരുന്നു .സിന്ധു നദീ തീരത്ത് താമസിക്കുന്നവർ എന്നർത്ഥമാക്കി 'സിന്ധി 'എന്നും അത് പിന്നീട് പരിണമിച്ച് 'ഹിന്ദി ' എന്നും സിന്ധൂ നദീ തീരത്തെ പ്രദേശത്തെ 'സിന്ധ് ','ഹിന്ദ് 'എന്നും അറബികൾ വിളിച്ചു പോന്നിരുന്നു എന്നത് മാത്രമേ ചരിത്രത്തിൽ കാണാനാകൂ .ഗൾഫ് രാജ്യങ്ങളിലെ ചില അറബികൾ ഇപ്പോഴും ഇന്ത്യക്കാരെ ഹിന്ദികൾ എന്നു വിളിക്കാറുണ്ട് .എന്ത് കൊണ്ട് 'ഹിന്ദ് ' എന്നും 'സിന്ധി ' എന്നുമുള്ള ചരിത്ര വാക്കുകളെ മായ്ച്ച് കളഞ്ഞു 'ഭാരതം' ,'ഭാരതീയർ 'എന്ന വാക്കുകൾക്ക് ഇടം നൽകപ്പെട്ടു എന്നത് കൂടി നമ്മൾ അന്വേഷിക്കേണ്ടതുണ്ട് .ഭാരതം എന്നത് സംഘ് പരിവാർ ഐഡിയോളജി പാലും, പഴവും കൊടുത്ത് വളർത്തുന്ന ആശയമാണ് .ചരിത്ര സത്യങ്ങളെ മായ്ച്ച് പകരം ഭരതന്റെ നാട് എന്നർത്ഥമുൾക്കൊള്ളുന്ന ഭാരതം എന്ന വാക്കിനെ പ്രതിഷ്ഠിക്കുക വഴി അവർ ചെയ്യുന്നത് വൈവിധ്യമായ സംസ്കാരങ്ങളും, മതങ്ങളും നില നിൽക്കുന്ന ഈ രാജ്യത്തെ ഒരു ഏക ശിലാത്മക സംസ്കാരത്തിലേക്കും മതത്തിലേക്കും ചേർത്തു വെക്കുകയും അത് വഴി തങ്ങളുടെ വംശീയ അജണ്ടകൾ നടപ്പിലാക്കുകയും ചെയ്യുക എന്നതുമാണ് .സംഘപരിവാറിന്റെ ലക്ഷ്യങ്ങളിലൊന്ന് 'അഖണ്ഡ ഭാരതമാ'ണ് .ആ അഖണ്ഡ ഭാരത ഭൂപടത്തിൽ ഇന്ത്യ മാത്രമല്ല ,അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും, നേപ്പാളിനും, ഭൂട്ടാനുമൊക്കെ ഉൾക്കൊള്ളാവുന്ന വിശാലതയുണ്ട് .അഖണ്ഡ ഭാരതത്തിലൂടെ അവർ ലക്ഷ്യമിടുന്നത് ഇന്ത്യൻ ഉപഭൂദണ്ഡത്തിന്റെ വംശീയപരമായ ശുദ്ധി ബ്രാഹ്മണിക്കൽ ഹിന്ദൂയിസത്തിനാണെന്ന് സ്ഥാപിച്ച് ഈ ഉപഭൂഖണ്ഡത്തിന്റെ അധികാരം തങ്ങളുടെ കാൽ കീഴിൽ കൊണ്ടു വരിക എന്നതാണ് . സംഘപരിവാറിന്റെ ഈ അഖണ്ഡ ഭാരതം എന്ന ഐഡിയോളജി നടപ്പിലാക്കാൻ അവർക്ക് വേണ്ടിയിരുന്നത് രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ഭാരതം എന്ന ആശയത്തെ കുടിയിരുത്തുകയും അവരുടെ മനസ്സിനെ ഭാരതം എന്ന ഐഡിയോളജിയിലേക്ക് കൊണ്ടു വരികയും ചെയ്യുക എന്നതായിരുന്നു .അതിനവർ ഉപയോഗപ്പെടുത്തിയത് ചരിത്രത്തേയും സാംസ്കാരിക മേഖലെയുമാണ് .രാജ്യത്തിന്റെ ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും അവർ അവരുമായി ബന്ധമുള്ളവരുടെ സഹായത്തോടെ ഭാരതം എന്ന വാക്ക് കൂട്ടി ചേർത്തു.പതിയെ അത് തിരിച്ചറിയാൻ പറ്റാത്ത ഒന്നായി നമ്മുടെ സമസ്ത മേഖലകളിലും അലിഞ്ഞു ചേർന്നു .ഭാരതം എന്ന വാക്കിനു പിന്നിൽ ഇത്തരമൊരു ലക്ഷ്യമുള്ളത് തിരിച്ചറിയാതെ നമ്മുടെ നേതാക്കന്മാർ ഇപ്പോഴും ഈ രാജ്യത്തെ ആ പേരിൽ അഭിസംബോധന ചെയ്യുകയാണ് .സംഘ്പരിവാർ ആശയങ്ങളെ എതിർക്കാൻ വിളിച്ചു കൂട്ടിയ സമ്മേളനങ്ങളിലും സെമിനാറുകളിൽ പോലും ഇതാവർത്തിക്കുന്നു എന്നതാണ് വലിയ വിരോധാഭാസം . ഈയൊരു വാക്കിനു പിന്നിലെ കെട്ടുകഥകളെ അറിയാത്തത് കൊണ്ടാണ് അവർക്കിങ്ങനെ തെറ്റ് പറ്റുന്നതെങ്കിൽ ഇനിയെങ്കിലും തിരുത്താൻ അവർ തയ്യാറാകണം .അറിഞ്ഞിട്ടും അൾട്രാ സെക്യൂലറിസത്തിന്റെ പുതപ്പിട്ടു മൂടാനാണ് ലക്ഷ്യമെങ്കിൽ ആ പുതപ്പിനുള്ളിൽ കൂടുതൽ കാലം സുരക്ഷിതരല്ല എന്നേ പറയാനൊക്കൂ .
ഇതേ പോലെ തന്നെ നമുക്ക് തെറ്റു പറ്റിയ ഒരു മേഖലയാണ് മലബാർ സമരവും(മലബാർ കലാപം ) വാഗൺ കൂട്ടക്കൊലയും(വാഗൺ ട്രാജഡി).മാസങ്ങൾക്ക് മുൻപ് മലയാള സിനിമയിലെ പ്രമുഖർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരു സിനിമയുടെ പ്രഖ്യാപനം നടത്തിയത് മുതൽ നമ്മുടെ ചർച്ചാ മണ്ഡലത്തിലേക്ക് വീണ്ടും മലബാർ സമരം കടന്നു വന്നിരിക്കുകയാണ് .അത് പോലെ തന്നെ മലബാർ സമരത്തിന് അടുത്ത വർഷം ഒരു നൂറ്റാണ്ട് തികയുകയുമാണ് .മലബാർ സമരത്തിന്റെ യുദ്ധഭൂമിയായ ഏറനാടും, പൂക്കോട്ടൂരും ജീവിക്കുന്ന നമ്മൾ ഈ വിഷയത്തിൽ ആവർത്തിച്ചു പോരുന്ന മറ്റൊരു തെറ്റാണ് ഈ പോരാട്ടത്തെ കലാപം എന്ന് വിളിച്ചു എന്നത് .മലബാർ സമരത്തെ കുറിച്ച് പ്രബലമായ രണ്ട് ചരിത്രവസ്തുതകളാണുള്ളത് .മലബാറിലെ മാപ്പിളമാർ കർഷക കുടിയാന്മാരായിരുന്നുവെന്നും ഇവർ ജന്മിമാരുടെ പീഡനങ്ങളിൽ പൊറുതിമുട്ടി ആരംഭിച്ച സമരമാണിതെന്നും ആ സമരത്തെ അടിച്ചമർത്താൻ ജന്മിമാരെ ബ്രീട്ടീഷ് സേന സഹായിച്ചെന്നും സ്വാഭാവികമായി മാപ്പിളമാരുടെ പോരാട്ടം അവർക്കെതിരെയായി എന്നുമാണ് ഒരു വസ്തുത . മറ്റൊന്ന് , മുസ്ലിംകളുടെ ഖിലാഫത്ത് നേതാവായിരുന്ന ഓട്ടോമൻ സുൽത്താനെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയതിലുള്ള പ്രതിഷേധം മൂലമാണ് മാപ്പിളമാർ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തത് എന്നുമാണ് .ഈ രണ്ട് വസ്തുതകളിൽ ഏത് സ്വീകരിച്ചാലും അതിന്റെയെല്ലാം അവസാന ലക്ഷ്യം മാപ്പിളമാർക്കുണ്ടായിരുന്നത് ബ്രിട്ടീഷുകാരുടെ നീചമായ ഭരണത്തിൽ നിന്ന് ഈ നാടിനെ രക്ഷിച്ച് ഇവിടെ ഒരു സമാധാന ജീവിതം കൊണ്ട് വരിക എന്നതായിരുന്നു . അത്തരമൊരു ലക്ഷ്യത്തോടെ മലബാറുകാർ നടത്തിയ ഈ പോരാട്ടത്തെ ചരിത്രം രേഖപ്പെടുത്തിയത് 'കലാപം' എന്ന വാക്കുപയോഗിച്ചായിരുന്നു . 'യുദ്ധം ' എന്ന വാക്കിന്റെ യഥാർത്ഥ ധ്വനിയല്ല 'കലാപം ' എന്ന വാക്കിനുള്ളത് .യുദ്ധം എന്ന വാക്ക് നന്മക്ക് വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ കലാപം എന്ന വാക്ക് തിന്മയിലധിഷ്ഠിതമായ അക്രമത്തെയാണ് സൂചിപ്പിക്കുന്നത് .മലബാർ യുദ്ധത്തെ കലാപം എന്ന വാക്കിൽ കൂട്ടിച്ചേർത്തെഴുതിയത് പിന്നീട് വരുന്ന തലമുറയിൽ ഇതിനെ ഒരു മുസ്‌ലിം വർഗ്ഗീയ കലാപമാക്കി ചിത്രീകരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ മുസ്ലിം സാന്നിധ്യത്തെ മായ്ച്ചു കളയാനുമാണ് .അത് മനഃപൂർവ്വം ചെയ്തതുമാണ് .അന്നത്തെ ചരിത്രകാരന്മാർ മുഴുവനും സവർണ ഹിന്ദുക്കളായിരുന്നു .സവർണ ഹിന്ദുക്കൾ തന്നെയായിരുന്നു കുടിയാന്മാരെ പീഡിപ്പിച്ചിരുന്ന ജന്മിമാരും .അത് കൊണ്ട് തന്നെ അവരൊരിക്കലും അവരുടെ ക്രൂരതകളുടെ കഥ വരുന്ന തലമുറയെ അറിയിക്കാൻ താല്പര്യപ്പെടില്ല .മറിച്ച് അത് തങ്ങളുടെ നേരേ നടന്ന മുസ്ലിംകളുടെ വർഗ്ഗീയ കലാപമാക്കി ചിത്രീകരിച്ച് അതിൽ നിന്നും സിംപതി നേടാനേ ശ്രമിക്കുകയുള്ളൂ .അത് പോലെത്തന്നെയാണ് വാഗൺ ട്രാജഡി എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ള വാഗൺ കൂട്ടക്കൊലയുടെ കാര്യവും . ട്രാജഡി (ദുരന്തം) എന്ന വാക്ക് അർത്ഥമാക്കുന്നത് മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടങ്ങളെയാണ് .ഇവിടെ വാഗൻ കൂട്ടക്കൊല നടന്നത് ഒരു അസ്വാഭാവിക പ്രവർത്തിയല്ല .കോയമ്പത്തൂരിലേക്ക് ഒരു ചരക്ക് തീവണ്ടിയിൽ മനുഷ്യരെ കുത്തിനിറച്ച് കൊണ്ടുപോയാൽ അവർ മരണപ്പെടും എന്ന സത്യം മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരാവില്ല ബ്രിട്ടീഷുകാർ .എന്നിട്ടും അവരിങ്ങനെ ചെയ്തത് മാപ്പിളമാർ കൊല്ലപ്പെടണമെന്ന ആസൂത്രിത ലക്ഷ്യത്തോടെ തന്നെയാണ് . എന്നിട്ടും ഇതിനെ ചരിത്രം രേഖപ്പെടുത്തിയത് കേവലമൊരു ദുരന്തമായിട്ടാണ് .പഞ്ചാബിൽ നടന്ന ജാലിയൻ വാലാബാഗ് വെടിവെപ്പിനെ കൂട്ടക്കൊലയായി വിളിക്കപ്പെടുമ്പോഴും നമ്മുടെ പൂർവികരെ കൂട്ടക്കൊല ചെയ്ത സംഭവത്തിനെ നാമിപ്പോഴും വിളിക്കുന്നത് ദുരന്തം എന്ന് വിശേഷിപ്പിച്ചാണ് .
ചരിത്രത്തിൽ നമ്മൾ ഒരുപാട് ഇടങ്ങളിൽ കെണികളിൽ വീണു പോയിട്ടുണ്ട് .ഇനിയും നമുക്ക് മുൻപിൽ ഒരുപാട് കെണികൾ ഒരുക്കിവെച്ചിട്ടുമുണ്ട് .നിരന്തരമായ ചരിത്രവായനകളിലൂടെ ഇത്തരം കെണികളെ തിരിച്ചറിഞ്ഞ് അതിനെയൊക്കെ തകർത്തെറിഞ്ഞു മുന്നോട്ട് പോവുക എന്നതാണ് ഈ സ്വത്വ പ്രതിസന്ധി കാലത്ത് നമ്മൾ ചെയ്യേണ്ടത് .
മുഹമ്മദ് ഫാരിസ് പഴയന്നൂർ
(STATE MEMBER , SKSSF IBAD COMMITTEE)
പിറന്നതും കാതുകളിൽ ബാങ്കും, ഇഖാമത്തും ഉപ്പ മാറിമാറി വിളിച്ചു, ചോറ് കഴിക്കാൻ മടിച്ചപ്പോൾ അല്ലാഹു ശിക്ഷിക്കുമെന്ന് ഉമ്മ പറഞ്ഞു, നബിദിന പരിപാടികളിൽ അവതരിപ്പിക്കാനായി നബി (സ) യെ കുറിച്ച് കുറച്ചൊക്കെ പഠിച്ചു. ഇതിലപ്പുറവും പതിനാലു നൂറ്റാണ്ടിന്റെ പാരമ്പര്യം പറയുന്ന ശരാശരി മലയാളി മുസ്‌ലിമിന്റെ വിശ്വാസധാരക്ക് കാര്യമായ വൈജ്ഞാനിക അടിത്തറയില്ല.
കഴിഞ്ഞ കാലമത്രയും അതു വേണ്ടിയിരുന്നുമില്ല. കാരണം അവർ അല്ലാഹുവിനെ ഓർമപ്പെടുത്തുന്ന ധാരാളം മനുഷ്യരെ കണ്ടിരുന്നു. മാല, മൗലിദ് റാതീബുകളിലൂടെ അല്ലാഹുവിനോടും, അവന്റെ ദൂതരോടും ആ വഴി നടന്നവരോടും ഉള്ള സ്നേഹത്തെ പാടിപ്പുകഴ്ത്തുക വഴി അവരുടെ ആത്മാവുകൾ സ്ഫുടം ചെയ്യപ്പെട്ടിരുന്നു. ഇന്ന് നമുക്ക് ആ അനുഭൂതി നഷ്ടപ്പെട്ടിരിക്കുന്നു. സദസ്സുകളിൽ നല്ല ഭക്ഷണവും സൗഹൃദവുമല്ലാതെ ലഭ്യമാവുന്നുമില്ല. ഒപ്പം എല്ലാവരും അറിയാനും ആരായാനും തുടങ്ങിയിരിക്കുന്നു. ആത്മീയമായ ഇസ്‌ലാമിനെ നഷ്ടപ്പെട്ടതിനാൽ ബൗദ്ധികമായ ഇസ്‌ലാമിനെ പ്രതിഷ്ഠിക്കേണ്ടിയിരിക്കുന്നു.
ഉമ്മയും ഉപ്പയും പറഞ്ഞു, ഉസ്താദുമാർ പഠിപ്പിച്ചു എന്നതിലപ്പുറം അല്ലാഹു ഉണ്ടെന്നും അവൻ ദൂതരെ അയച്ചെന്നും മുഹമ്മദ് നബി (സ) അവരിലെ പ്രധാനിയാണെന്നും ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെന്നും വിശ്വസിക്കുന്നതിന് തെളിവുകൾ വേണം. അതു നൽകാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ അടുത്ത തലമുറ തള്ളിപ്പറയുമെന്നതിൽ സംശയമില്ല (അല്ലാഹു കാക്കട്ടെ). വിശ്വാസത്തിന് തെളിവന്വേഷിച്ചു നാമധികം വിയർക്കേണ്ടതേയില്ല. മുൻഗാമികളുടെ എഴുത്തുകൾക്ക് കണ്ണ് നൽകുക മാത്രം മതി. ഇമാം ഗസാലി (റ)യെ പോലെ, ഫഖ്‌റുദീനു റാസി(റ )യെ പോലെ മുന്നേ നടന്നവരുടെ പിന്നാലെ നടക്കാൻ ഒരുങ്ങുക.അത്തരമൊരു പുനർവായനക്ക് പ്രചോദനമാകാൻ അൽപം പറയാം.
കണ്ണു തുറന്ന് ചുറ്റിലേക്കും നോക്കിയാൽ അല്ലാഹുവിന്റെ ഏകത്വത്തെ അനുഭവിക്കാതിരിക്കാനാവില്ല. ഇബ്രാഹിം നബി (അ) അങ്ങനെയാണ് തന്റെ നാഥനെ കണ്ടെത്തിയത്. ഒരു കാരണത്തെ തുടർന്നാണ് പ്രപഞ്ചത്തിലെ സകല കാര്യങ്ങളും സംഭവിക്കുന്നത്. സകല സൃഷ്ടികൾക്കും കരണമുണ്ടാകും. പ്രപഞ്ചം ഒരു സൃഷ്ടിയാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതിനൊരു പടച്ചവൻ ഉണ്ടാവണം. അവൻ അപരനാൽ പടക്കപ്പെടാത്തവനുമാവണം. അല്ലെങ്കിൽ ആ ചങ്ങല അങ്ങു നീണ്ടു പോകും. അത് അയുക്തികമാണ്. യുക്തിപരമല്ലാത്തതിനാൽ മാത്രമല്ല അത് സംഭവ്യമല്ലെന്ന് വിധിക്കുന്നത്. മറിച്ച് അത് അസംഭവ്യമായതു കൊണ്ടു തന്നെയാണ്.
പുതിയ ഒരു സിദ്ധാന്തം തെളിയിക്കാനുള്ള ശ്രമമാണ്. വിഷയാവതരണം കഴിഞ്ഞപ്പോൾ വിധികർത്താക്കൾ ചോദിച്ചു. തെളിവെന്താണ്?. അത് മറ്റൊരു സിദ്ധാന്തമാണ്. അത് തെളിയിക്കപ്പെട്ടതാണോ? അല്ല, മറ്റൊരു തെളിയിക്കപ്പെടാത്ത സിദ്ധാന്തമാണ് അതിന്റെയും തെളിവ്. ഇങ്ങനെ പോയാൽ ഒരിക്കലും അയാളുടെ തിയറിയെ അവർ അംഗീകരിക്കാൻ പോവുന്നില്ല.അപ്പോൾ ഒരു കാര്യം വ്യക്തം. തുടക്കമുണ്ടായതിനാൽ തുടക്കക്കാരനുമുണ്ട്. എങ്കിലും അത് അല്ലാഹു ആകണമെന്നില്ലല്ലോ? നല്ല ചോദ്യം....
ഉത്തരത്തിനായി ഒന്നുടെ ചുറ്റിലും നോക്കാം. നിന്റെ കണ്ണ് പ്രകാശം കടത്തിവിടുന്നു. ആ തരംഗങ്ങളെ മസ്തിഷ്‌കം തിരിച്ചറിയുന്നു. അപ്പോൾ മാത്രമാണ് കാഴ്ച നടക്കുന്നത്. ആരാണ് പ്രകാശം കടത്തിവിടുന്ന രീതിയിൽ ആ അവയവത്തെ പരുവപ്പെടുത്തിയത്? ശരീരശാസ്ത്രത്തെ അധികം ആവർത്തിക്കേണ്ടതുമില്ല. കൂടുതൽ ഉദാഹരണങ്ങൾ നമുക്കറിയാവുന്നതാണല്ലോ. ഇനി ചുറ്റിലേക്കും നോക്കാം. വസിക്കുന്ന ഭൂമി അൽപം ഭാരം കൂടിയതാണെങ്കിൽ ഗ്രാവിറ്റി കാരണം നടക്കുക നമുക്ക് അസാധ്യമായേനെ. അങ്ങനെ നോക്കുകിൽ പ്രത്യേക ആവശ്യം നിറവേറ്റാൻ കഴിയുന്ന രീതിയിൽ സകലതിനെയും സംവിധാനിച്ചവന് ഒരു ഉദ്ദേശമുണ്ടാകുമെന്നും മനസിലാക്കാം. ആ ഉദ്ദേശം സൃഷ്ടികളെ അറിയിക്കേണ്ടതും അനിവാര്യമെന്ന് ബോധ്യപ്പെടുമ്പോഴാണ് പടച്ചവനിൽ നിന്നുള്ള ദൂതരെന്ന് പരിചയപ്പെടുത്തിയവർ ശ്രദ്ധേയമാവുന്നത്. ചരിത്രത്തിൽ ചിലരങ്ങിനെ വാദിച്ചിട്ടുണ്ട്. മുഹമ്മദ് നബിയുടേത് മാത്രം സത്യമാവുന്നതെന്തുകൊണ്ട് എന്ന് ചിന്തിച്ചാൽ മാത്രമേ അതിന്റെ ഉത്തരം ലഭിക്കൂ. ചിലതു മാത്രം ചേർക്കാം.
നാൽപതു വർഷം സത്യസന്ധനും വിശ്വസ്തനുമായി ജീവിച്ച (പൂർണാർത്ഥത്തിൽ) ഒരാൾ പെട്ടന്ന് അത് ഉപേക്ഷിക്കുമോ? സമ്പത്ത്, സുന്ദരിമാരൊത്ത ദാമ്പത്യം, അധികാരം ഇതെല്ലാം ഓഫർ ചെയ്യപ്പെട്ടിട്ടും ഉപരോധവും പലായനവും പട്ടിണിയും സഹിച്ച് ഒരാൾ കള്ളപ്രവാചകത്വം വാദിക്കുമോ? (മറ്റു തെളിവുകൾ നിരത്തി നിങ്ങളുടെ അന്വേഷണത്വരയെ ഇല്ലാതാക്കുന്നില്ല. മുഹമ്മദ് നബി(സ )യെ നമ്മൾ കണ്ടിട്ടില്ലല്ലോ. പിന്നെങ്ങനെ ഇതൊക്കെ സത്യമെന്ന് ബോധ്യപ്പെടും. അങ്ങനെയെങ്കിൽ ചരിത്രമെന്ന പഠന മേഖല തന്നെ ഉണ്ടാവില്ലല്ലോ. മറ്റേതു ചരിത്രത്തെക്കാളും വിശ്വസ്തമായ രീതിയാണ് ഇസ്‌ലാമിക ലോകത്തിന്റേത്. നബിയുടെ കാലത്ത് നടന്ന ഒരു സംഭവം ചരിത്രമായി രേഖപ്പെടുത്തണമെങ്കിൽ, ഒരു വചനം ഹദീസായി ക്രോഡീകരിക്കണമെങ്കിൽ പാലിക്കേണ്ട ഒരു രീതിയുണ്ട്. ഖബർ മുതവാഥ്വിർ ആണോ അതെന്ന് നോക്കുക.
അതായത് വിശ്വസ്തരും ഓർമ്മപ്പിശകില്ലാത്തവരുമായ ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വൃത്താന്തമാണോ അതെന്ന്. അത് മൂന്നിലധികം വ്യത്യസ്ത പരമ്പരയിലൂടെ രേഖിതമാകണം. അതായത് പ്രവാചകൻ പറഞ്ഞതും ആ ജീവിതത്തിൽ നടന്നതും പിഴവ് വരാൻ അൽപം പോലും സാധ്യത ഇല്ലാത്ത രീതിയിലാണ് നമ്മുടെ മുന്പിലുള്ളത്.
അപ്പോൾ ഇങ്ങനെയും സംശയിക്കണം. മുസ്‌ലിങ്ങൾ എഴുതിയ ഗ്രന്ഥങ്ങൾ മാത്രമല്ലെ തെളിവായുള്ളൂ. ആരെഴുതിയാലും അവരുടെ പഠന രീതിയും അവലംബവും തന്നെയാണ് നോക്കേണ്ടത്. മാത്രവുമല്ല ഇസ്‌ലാമിക വിമർശന ഗ്രന്ഥങ്ങൾ ആദ്യകാലം മുതൽക്കേ എഴുതപ്പെട്ടിട്ടുണ്ട്. അമവികളുടെ കാലത്ത് തന്നെ കടലാസ് നിർമാണ സാങ്കേതിക വിദ്യ ചൈനക്കാരിൽ നിന്നും പഠിച്ചെടുത്തു എന്നതിനാൽ മുസ്‌ലിങ്ങൾ എഴുത്ത് സംസ്കാരത്തിലേക്ക് പെട്ടന്ന് തന്നെ കടന്നു വന്നു എന്നത് ഒരു കുറവായി കാണരുതല്ലോ. മാത്രവുമല്ല ഖവാരിജ്, മുഅതസലി, ശിയാ, ഖദ്‌രിയ്യ, ജബരിയ്യ തുടങ്ങിയവരുടെ ശത്രുതാ പൂർവ്വവും സുന്നി പണ്ഡിതരുടെ ഗുണകാംഷാപൂർവവുമുള്ള വിമർശനങ്ങളെ അതിജീവിച്ചു എന്നത് ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ സത്യസന്ധയുടെ ഏറ്റവും വലിയ തെളിവാണ്.
അപ്പോൾ ചുരുക്കട്ടെ.ഏകനായ ഒരു പടച്ചവൻ ഉണ്ടെന്നും തന്റെ സൃഷ്ടിക്കു പിന്നിൽ അവനൊരു ഉദ്ദേശമുണ്ടെന്നും നമുക്ക് ബോധ്യമായി. ദൈവ ദൂതരാണെന്ന് അവകാശപ്പെട്ട മുഹമ്മദ് നബി (സ) പറഞ്ഞത് സത്യമാണെന്ന് നിഷേധിക്കാനാവാത്ത തെളിവിന്റെ അടിസ്ഥാനത്തിലും (ഖബർ മുതവാഥ്വിർ) ബോധ്യമായി. അങ്ങനെ ആ പ്രവാചകൻ എത്തിച്ചു തന്നതായി തെളിഞ്ഞ ഖുർആനിൽ നിന്നും അതിന്റെ വിശദീകരണമായ ഹദീസിൽ നിന്നും അല്ലാഹുവിനെ കുറിച്ചും അവന്റെ ഉദ്ദേശങ്ങളെ കുറിച്ചും നമുക്ക് കൂടുതൽ മനസിലാക്കാം.
മരണാനന്തര ജീവിതവും ലോകാവസാനവും വിചാരണയും സ്വർഗ്ഗ നരകവും അടങ്ങുന്ന അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കാൻ രണ്ട് അടിസ്ഥാനങ്ങൾ മാത്രമാണ് വേണ്ടത്. ഇത് പറയാൻ യോഗ്യനാണ് അല്ലാഹു എന്നതാണ് ഒന്നാമത്തേത്. അല്ലാഹു പറഞ്ഞതു തന്നെയാണിതെന്ന് ഖബർ മുതവാത്വറിലൂടെ ബോധ്യപ്പെടലാണ് രണ്ടാമത്തേത്.
അടുത്ത ആഴ്ച്ച ഗ്രഹണം ഉണ്ടാകുമെന്ന് isro പറഞ്ഞാൽ എല്ലാവരും വിശ്വസിക്കുന്നത് പോലെ. ഇവിടെയും രണ്ടു കാര്യമല്ലേ നോക്കൂ. Isro ഇത് പറയാൻ അർഹരാണെന്നും അവർ പറഞ്ഞു എന്നത് സത്യമാണെന്നും. ചെറുപ്പത്തിൽ തന്നെ ഇങ്ങനൊരു അടിസ്ഥാനം നമ്മുടെ മക്കൾക്ക് ലഭിക്കണം. ബുദ്ധിയിലൂടെ കണ്ടെത്തിയ ഒന്നിനെ പിന്നീടവർ തള്ളിക്കളയില്ല. പ്രബോധന വഴിയിലേക്ക് ഇറങ്ങാൻ പോകുന്നവർ എന്ന നിലക്ക് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ഈ വിഷയത്തിൽ ചെയ്യാനാവും എന്ന വലിയ പ്രതീക്ഷയുണ്ട്.