Latest Post


✍️ഹാഫിസ് സഈദ് വാഫി കിളിനക്കോട്

       (പ്രമുഖ എഴുത്തുകാരൻ)


          ഇറാഖില്‍ വെച്ച് അബൂ ഹനീഫ ഇമാമും യുക്തിവാദികളും തമ്മില്‍ ഒരു സംവാദത്തിന് വേദിയൊരുക്കി. സംവാദം നടക്കുന്ന ദിവസം യുക്തിവാദികളുടെ ഭാഗത്ത് നിന്നുമുള്ള ആളുകള്‍ എല്ലാവരും വന്നു. കേള്‍ക്കാന്‍ വന്നവരും നേരത്തെ തന്നെയെത്തി. പക്ഷെ ഇമാം എത്തിയില്ല. യുക്തിവാദികളുടെ ഭാഗത്ത് നിന്നും പരിഹാസത്തിന്റെ സ്വരങ്ങള്‍ ഉയര്‍ന്ന് തുടങ്ങി. ഞങ്ങളോട് സംവാദം നടത്താന്‍ ഭയമുണ്ടായത് കൊണ്ടാണ് അബൂ ഹനീഫ വരാത്തതെന്ന് അവര്‍ പറഞ്ഞു. അല്‍പം കഴിഞ്ഞ് അബൂ ഹനീഫ ഇമാം ഓടിക്കിതച്ച്  അങ്ങോട്ട് കടന്നു വന്നു. യുക്തിവാദികള്‍ ആദ്യം തന്നെ പരിഹാസവുമായി മുന്നോട്ട് വന്നു. ഭയം കാരണമാണ് ഇതുവരെയും വരാതിരുന്നതെന്ന് അവര്‍ പറഞ്ഞപ്പോള്‍ അദ്ധേഹം പറഞ്ഞു, ' എനിക്ക് യൂഫ്രട്ടീസ് കടന്നു വേണം ഇങ്ങോട്ട് വരാന്‍. അവിടെ ഒരു തോണിയുമുണ്ടായിരുന്നില്ല. പെട്ടെന്നായിരുന്നു  കരയിലുണ്ടായിരുന്ന രണ്ടു വലിയ മരങ്ങള്‍ അതിന്റെ ചില്ലകളെല്ലാം വേര്‍പ്പെട്ട് തടിയായി മാറി പിന്നീട് സുന്ദരമായ ഒരു തോണിയായി അതു രൂപാന്തരപ്പെട്ടു. ആ തോണിയില്‍ കയറിയാണ് ഞാന്‍ വന്നത്, ഇതു കൊണ്ടാണ് ഞാന്‍ വൈകിപ്പോയത്. നിങ്ങളെന്നോട് ക്ഷമിക്കണം'. യുക്തിവാദികള്‍ ഒന്നടങ്കം ചാടിവീണു. 'മരത്തില്‍ നിന്നും സ്വയം ഒരു തോണി ഉണ്ടാകുകയോ? തീര്‍ത്തും മണ്ടത്തരമാണ് താങ്കള്‍ പറയുന്നത്'. ഉടനെ അബൂ ഹനീഫ ഇമാം പറഞ്ഞു; 'അതു തന്നെയല്ലെ നിങ്ങള്‍ എന്നും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഈ ഭൂമിയും അതിലെ ജീവജാലങ്ങളും മറ്റു സൃഷ്ടിപ്പുകളും സ്വയം ഉണ്ടായതാണെന്ന്, അതിനു പിന്നില്‍ ഒരു ശക്തി ഇല്ലെന്ന്. ഞാന്‍ പറഞ്ഞത് മണ്ടത്തരമാണെങ്കില്‍ നിങ്ങള്‍ പറയുന്നതും മണ്ടത്തരമല്ലെ'. ചര്‍ച്ച മുന്നോട്ട് പോകാതെ പിരിഞ്ഞു.


          മുസ്ലിമായ ഒരു അഅ്റാബിയോട് ദൈവവിശ്വാസമില്ലാത്ത ഒരാള്‍ ചോദിച്ചു, 'നീ വലിയ വിശ്വാസിയല്ലെ, നീ നിന്റെ ദൈവത്തെ എന്നെങ്കിലും കണ്ടിട്ടുണ്ടോ? അഅ്റാബി പറഞ്ഞു, 'ഈ മരുഭൂമിയില്‍ എവിടെയെങ്കിലും ഒട്ടകത്തിന്റെ കാഷ്ഠം കണ്ടാല്‍ അവിടെ ഒരു ഒട്ടകം ഉണ്ട് അല്ലെങ്കില്‍ ഉണ്ടായിരുന്നു എന്നതിനെ അനിവാര്യമാക്കുന്നില്ലെ?,  ഈ മരുഭൂമിയില്‍ മനുഷ്യന്റെ കാല്‍പാടുകള്‍ എവിടെയെങ്കിലും കണ്ടാല്‍ ഒരു മനുഷ്യന്‍ നടന്നു പോയിട്ടുണ്ട് എന്നതിനെ സൂചിപ്പിക്കുന്നില്ലെ?, അങ്ങിനെയെങ്കില്‍ നിറയെ നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റുമുള്ള ആകാശവും, നിറയെ സമുദ്രവും, പുഴയും, ആറുമുള്ള ഭൂമിയും സങ്കീര്‍ണ്ണമായ അതിലെ മറ്റു സൃഷ്ടികര്‍മ്മങ്ങളും സൂക്ഷമമായി സൃഷ്ടി കര്‍മ്മം നടത്തിയ ഒരു സ്രഷ്ടാവിനെ അനിവാര്യമാക്കുന്നില്ലെ?.


          യുക്തിവാദം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന വിശ്വാസ ദൃഢീകരണത്തിനുള്ള ഒരു രീതിയാണ്. നിരന്തരമായി ഖുര്‍ആന്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലെ, നിങ്ങള്‍ ആലോചിക്കുന്നില്ലെ എന്ന് ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട്. അന്വേഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും പ്രപഞ്ചത്തിലെ അത്ഭുത്തതെയും അതിന്റെ സൃഷ്ടിവൈഭവത്തെയും സൂക്ഷ്മമായി അതു സംവിധാനിച്ച അതിന്റെ പിന്നിലുള്ള ശക്തിയെയും മനസ്സിലാക്കാനും അവനു കീഴ്പ്പെടാനുമാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. 


          യുക്തിവാദികള്‍ ഇസ്ലാമിനകത്തും പുറത്തുമുണ്ട്. ഇസ്ലാമിലെ ഓരോ കാര്യങ്ങളും യുക്തിക്കനുസരിച്ച് മനസ്സിലാക്കി വിശ്വാസം ദൃഢപ്പെടുത്തിയ ധാരാളം പണ്ഡിതന്മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അല്ലാഹുവിന്റെ സാന്നിധ്യവും വിശ്വാസ കാര്യങ്ങളിലെ ബന്ധങ്ങളും അതിനു പിന്നിലുള്ള തത്വങ്ങളും കൃത്യമായി മനസ്സിലാക്കിയവരും അതു ലോകത്തോട് വിളിച്ചു പറഞ്ഞവരുമായിരുന്നു അവര്‍.


          ഇന്ന് യുക്തിവാദികള്‍ എന്ന നാമകരണം ചിലര്‍ തങ്ങളുടെ ലേബലായി ഉപയോഗിച്ചു തുടങ്ങിയതാണ് യുക്തിവാദമെന്ന ആശയത്തെ ആശയപാപ്പരത്തത്തിന്റെ വിളനിലമാക്കിയത്. ഇസ്ലാമിനെ വിമര്‍ശിക്കാനും പ്രവാചകരുടെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ മാത്രമെടുത്ത് പരിഹസിക്കാനും ഖുര്‍ആനില്‍ തെറ്റു കണ്ടു പിടിക്കാനും കച്ചകെട്ടിയിറങ്ങിയ ഇത്തരം ആശയക്കാര്‍ ഇസ്ലാം അതിന്റെ തുടക്കം മുതല്‍ കണ്ടു പരിചയിച്ചതാണ്. വിമര്‍ശനങ്ങള്‍ കൂടുന്നതിനനുസരിച്ച് വേഗത്തില്‍ വളരുന്ന വ്യത്യസ്ഥമായ സ്വഭാവം എന്നും സൂക്ഷിക്കാന്‍ ഇസ്ലാമിന് സാധിച്ചിട്ടുണ്ട്.


          അദൃശ്യ ലോകത്ത് വിധേയപ്പെട്ട് നില്‍ക്കുന്നവരാണ് യുക്തിവാദികള്‍. ആ അദൃശ്യ ലോകത്തിനു പിന്നിലുള്ള ശക്തിയാണ് അല്ലാഹു എന്നാണ് മുസ്ലിംകള്‍ വാദിക്കുന്നത്. പക്ഷെ അതിനപ്പുറം ശൂന്യമാണെന്ന് വാദിക്കാനും അതു വിശദീകരിക്കാനുമാണ് യുക്തിവാദികള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഈ ശൂന്യത എങ്ങിനെ ഉണ്ടായി, അതു ആരു നിര്‍മ്മിച്ചു, ശൂന്യതക്ക് പിന്നിലെ സത്യമെന്താണ് തുടങ്ങിയ അന്വേഷണത്തിന്റെ ഉത്തരങ്ങള്‍ മാത്രമാണ് അല്ലാഹുവിലുള്ള വിശ്വാസവും ഇസ്ലാമും. 


          കാര്യകാരണ സിദ്ധാന്തത്തില്‍ വിശ്വാസിക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. ഒരു കാര്യമുണ്ടാകണമെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണമുണ്ടാകണം. ആ കാരണമില്ലെങ്കില്‍ ആ കാര്യവും നിലനില്‍ക്കില്ല. ഇത്ര സങ്കീര്‍ണ്ണമായ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ അല്ലെങ്കില്‍ ജീവജാലങ്ങളിലെ ഘടനകള്‍, മനുഷ്യ ശരീരത്തിലെ പ്രത്യേകതകള്‍, സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പിന്നില്‍ അല്ലാഹു എന്ന കാരണമുണ്ടെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. ഇതിനു പിന്നിലൊന്നും ഒരു ശക്തിയുമില്ലെന്നും എല്ലാം സ്വയം ഉണ്ടായതാണെന്നും യുക്തിവാദികള്‍ വാദിക്കുന്നു.


ഇസ്ലാമും ശാസ്ത്രാന്വേഷണവും


          ഇസ്ലാമിന്റെ ഓരോ കാര്യങ്ങളും ശാസ്ത്ര ഗവേഷണങ്ങളിലൂടെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണെന്ന വാദത്തെ അംഗീകരിക്കേണ്ടതാണ്. പരീക്ഷണങ്ങള്‍ക്കതീതമായ കാര്യങ്ങളില്‍ യുക്തിയും തെളിവുകളും നിരത്താനും അവസരങ്ങള്‍ നല്‍കപ്പെടണം. അത്തരം ഭൗതികമായ കാര്യങ്ങളെ ഭയന്ന് മാറി നില്‍ക്കേണ്ട അല്ലെങ്കില്‍ മാറ്റി നിറുത്തേണ്ട ഒന്നും വിശ്വാസത്തിലാണെങ്കിലും ആചാര അനുഷ്ഠാനങ്ങളിലാണെങ്കിലും ഇല്ല എന്നതാണ് ഇസ്ലാമിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്.


          ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് പരിധികളും പരിമിതികളുമുണ്ട്. ഇസ്ലാമിലെ വിശ്വാസ കാര്യങ്ങള്‍ മുഴുവന്‍ അനുസരണയുടെയും കീഴ്പ്പെടലിന്റെയും അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇത്തരം വിധേയപ്പെടലില്‍ പരീക്ഷണങ്ങള്‍ക്കോ നിരീക്ഷണങ്ങള്‍ക്കോ സ്ഥാനമില്ല. വികാരങ്ങളിലും വിചാരങ്ങളിലും ഉള്‍ചേര്‍ന്ന് കിടക്കുന്നവയാണത്. 


          ഖുര്‍ആന്‍ വിശ്വാസികളെ പരിചയപ്പെടുത്തുന്ന സൂക്തങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഖുര്‍ആന്‍ പറയുന്നു, 'തീര്‍ച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ വ്യത്യാസത്തിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. അങ്ങിനെ ചിന്തിക്കുന്നവര്‍ നടത്തത്തിലും ഇരുത്തത്തിലും അല്ലാഹുവിനെ ഓര്‍ക്കുന്നവരും ആകാശ ഭൂമികളെ കുറിച്ച് ചിന്തിക്കുന്നവരും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ പുകഴ്ത്തുന്നവരുമായിരിക്കും. ഇതൊന്നും വെറുതെ സൃഷ്ടിച്ചവയല്ലെന്നും അവന്‍ വിളിച്ച് പറയും. യഥാര്‍ത്ഥത്തില്‍ വിശ്വാസിയാകുന്നത് പ്രബഞ്ചത്തിലെ സൃഷ്ടികര്‍മ്മങ്ങളെ കുറിച്ച് ചിന്തിക്കുമ്പോഴാണ്. ഖുര്‍ആന്‍ നിരന്തരമായി ചിന്തിക്കാനും ആലോചിക്കാനും ആവശ്യപ്പെടുന്നത് അതിലൂടെ വിശ്വാസം ദൃഢപ്പെടാന്‍ വേണ്ടിതന്നെയാണ്. പ്രകൃതിയിലെ ഓരോ കാര്യത്തെ കുറിച്ചും അന്വേഷിച്ച് കൊണ്ടിരിക്കുന്നതിനനുസരിച്ച് വിശ്വാസം കൂടുതല്‍ ദൃഢപ്പെടുകയാണ് ചെയ്യുന്നത്. 


          മുകളില്‍ പരാമര്‍ശിച്ച സൂക്തത്തിന്റെ തുടര്‍ന്നു വരുന്ന ആയത്തില്‍ വിശ്വാസികള്‍ എങ്ങിനെ അവരുടെ വിശ്വാസത്തിലെത്തിച്ചേര്‍ന്നു എന്നു കൂടി വിശദീകരിക്കുന്നുണ്ട്. 'നാഥാ, സത്യ വിശ്വാസത്തിലേക്കുള്ള പ്രവാചകന്‍മാരുടെ നിങ്ങള്‍ വിശ്വസിക്കു എന്നുള്ള ക്ഷണം ഞങ്ങള്‍ കേട്ടു, അപ്പോള്‍ തന്നെ ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്തു'(ആലു ഇംറാന്‍ 1930). പ്രബോധന ദൗത്യവുമായി ഓരോ സമൂഹത്തിലേക്കും വന്ന അല്ലാഹുവിന്റെ ധൂതന്‍മാരുടെ ക്ഷണ പ്രകാരമാണ് ഇസ്ലാം ലോകത്ത് ഇന്നു കാണുന്ന രീതിയിലേക്ക് വളര്‍ന്ന് വികസിച്ചത്. വിശ്വാസിയായതിനു ശേഷം ഖുര്‍ആനും പ്രവാചകരുടെ ഉപദേശങ്ങളും കേട്ടും സ്വീകരിച്ചും വിശ്വാസം ദൃഢപ്പെടുകയും ചെയ്തു.


          പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ സമൂഹത്തെയെടുത്താല്‍ പ്രവാചകരുടെ കാലത്ത് ജീവിച്ചിരുന്ന സ്വഹാബികള്‍ പ്രവാചകരെ കണ്ടു മനസ്സിലാക്കി ഇസ്ലാം സ്വീകരിച്ചവരാണ്. പക്ഷെ ഇന്നു ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രവാചകരെ നേരിട്ട് കണ്ട് വിശ്വാസിയാകാനോ ഉപദേശങ്ങള്‍ സ്വീകരിക്കാനോ സാധിക്കില്ല. ഇതിന്റെ പരിഹാരമാണ് അന്നു തൊട്ട് ഇന്നു വരെ മാറ്റിത്തിരുത്തലുകളേതുമില്ലാതെ നിലനില്‍ക്കുന്ന പരിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആന്‍ നിലനില്‍ക്കുന്നത് പ്രവാചകരെ സത്യമാക്കാനാണ്. പ്രവാചകര്‍ വന്നിരുന്നത് അല്ലാഹുവാണ് യഥാര്‍ത്ഥം എന്നു പഠിപ്പിക്കാനുമാണ്.


          വിശ്വാസ പരിധിയില്‍ ശാസ്ത്രം അസ്ഥാനത്താകുന്നത് ഇത് കൊണ്ടാണ്. ഭൗതിക തെളിവുകള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനമാക്കാന്‍ സാധിക്കില്ല. വിശ്വാസം ശക്തമാകണമെങ്കില്‍ ഭൗതികമായി അവ തെളിയിക്കപ്പെടരുത്. പ്രാവാചരുടെ ഇസ്റാഅ് മി്അ്റാജ് യാത്രയെ കുറിച്ച് ആലോചിച്ച് നോക്കു. ഇന്ന് ശാസ്ത്രം ഏറെ വികസിച്ചിട്ടും ചില ഗ്രഹങ്ങളില്‍ മാത്രം പോകാനേ സാധിച്ചിട്ടുള്ളൂ. എന്നാല്‍ ഒരു രാത്രി കൊണ്ട് ആദ്യം മദീനയില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം കിടക്കുന്ന ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ഒരു കോടിയോളം നക്ഷത്രങ്ങള്‍ അടങ്ങുന്ന കുള്ളന്‍ ഗാലക്സികള്‍ മുതല്‍ ഒരു ലക്ഷം കോടി നക്ഷത്രങ്ങള്‍ അടങ്ങുന്ന അതിഭീമന്‍ ഗാലക്സികളുള്ള അന്തരീക്ഷത്തിലെ കോടിക്കണക്കിനു വരുന്ന ഗാലക്സിയും പിന്നിട്ട് അല്ലാഹുവിനെ കാണുകയും സംസാരിക്കുകയും കേവലം മണിക്കൂറുകള്‍ക്കുള്ളില്‍ നേരം പുലരുന്നതിനു മുമ്പ് തിരിച്ചെത്തുകയും ചെയ്തു. ഇന്നത്തെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ എല്ലാം വെച്ച് പരീക്ഷണം നടത്തിയിട്ടും ഒരുപാട് ദിവസങ്ങളെടുത്താണ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്ര സംഘടിപ്പിക്കപ്പെടുന്നതും സംഭവിക്കുന്നതും. അത്തരം അവസരത്തില്‍ പ്രവാചകര്‍(സ)ഇങ്ങിനെ ഒരു യാത്ര നടത്തിയെന്നത് പരീക്ഷണങ്ങള്‍ക്കതീതമാണ് എന്നു മാത്രമല്ല ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സൗകര്യങ്ങള്‍ വെച്ച് നോക്കിയാല്‍ ഒരു തരത്തിലും വിശ്വാസയോഗ്യവുമല്ല. ഇവിടെയാണ് വിശ്വാസവും ശാസ്ത്രവും വേര്‍തിരിയുന്നത്. ഈ യാത്ര കഴിഞ്ഞ് വിവരങ്ങള്‍ പരന്നു തുടങ്ങിയപ്പോള്‍ അമുസ്ലിംകളായ കുറച്ചാളുകള്‍ അബൂബക്കര്‍(റ)വിന്റെ അടുത്തെത്തി കാര്യമവതരിപ്പിച്ചു. 'നിന്റെ മുഹമ്മദ് ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങള്‍ പറയുന്നുണ്ടല്ലോ', അബൂബക്കര്‍(റ)ചോദിച്ചു 'എന്താണ്', വന്നവര്‍ കാര്യം പറഞ്ഞു, വിവരം അതു വരെ അറിയാതിരുന്ന അബൂബക്കര്‍(റ) വന്നവരോട് വീണ്ടും ചോദിച്ചു 'പ്രവാചകര്‍(സ) അങ്ങിനെ പറഞ്ഞോ? 'അതെ' ഉടന്‍ അബൂബക്കര്‍(റ)പറഞ്ഞു, എന്നാല്‍ അതു സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇങ്ങിനെയാണ് അബൂബക്കര്‍(റ)സിദ്ദീഖാകുന്നത്. ഇതാണ് ഇസ്ലാമിലെ വിശ്വാസം. ഭൗതിക തെളിവുകള്‍ക്ക് കാത്തു നില്‍ക്കാതെ വിശ്വസിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം. വിധേയപ്പെടലാണതിന്റെ അന്തസത്ത. 


          ഭൂമിയിലെ തന്നെ അനവധി കാര്യങ്ങള്‍ നമുക്ക് ഇന്നും അറിയാത്തവയാണ്. നമ്മുടെ ശരീരത്തില്‍ തന്നെ നമുക്കറിയാത്ത രഹസ്യങ്ങള്‍ മറഞ്ഞു കിടക്കുന്നുണ്ട്. ചില കാര്യങ്ങള്‍ അല്ലാഹു അതേ പോലെ മറച്ച് വെച്ചത് തന്നെയാണ്. അല്ലാഹു അതു പഠിപ്പിച്ചു തന്നിട്ടില്ല. എല്ലാം അറിയിച്ച് തരുന്നതിലൂടെ വിശ്വാസം ബോധ്യമെന്ന തലത്തിലെത്തും. അങ്ങിനെയാകുമ്പോള്‍ ഭൂമിയിലെ ജീവിതത്തിന് അര്‍ത്ഥമില്ലാതാകുകയും ചെയ്യും.


ബൂത്വിയുടെ വിശകലനങ്ങള്‍


          അല്ലാഹുവിന്റെ സാന്നിധ്യവും ഇസ്ലാമിലെ വിശ്വാസത്തിന്റെ അടിസ്ഥാനവും നിരീക്ഷണങ്ങളിലൂടെയും തത്വങ്ങളിലൂടെയും വിശദീകരിക്കാന്‍ ശ്രമിച്ച സമീപകാലത്ത് വിടപറഞ്ഞ വലിയ പണ്ഡിതനാണ് സഈദ് റമളാന്‍ ബൂത്വി.  അല്ലാഹുവിന്റെ അസ്തിത്വം ഉണ്ടെന്ന് തെളിയിക്കുന്നതിനു അദ്ദേഹം കൊണ്ടുവന്ന ചില സിദ്ധാന്തങ്ങള്‍ പരിചയപ്പെടാം. ശൃംഖലാ സിദ്ധാന്തമാണ് അതിലൊന്ന്. ഇതുപ്രകാരം പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും ഓരോ കണ്ണികള്‍ പോലെ പരസ്പരം ആശ്രയിച്ചിരിക്കുകയാണ്. ഓരോന്നും തൊട്ട് മുമ്പുള്ളതിന്റെ കാര്യവും തൊട്ട് ശേഷമുള്ളതിന്റെ കാരണവുമാണ്. ഇതിന്റെ അവസാനം ഒരു ശക്തിയിലെത്തിച്ചേരുമെന്നതില്‍ തര്‍ക്കമില്ല. ഉദാഹരണത്തിന് എണ്ണമറ്റ പൂജ്യങ്ങളടങ്ങിയ ഒരു സംഖ്യയില്‍ എല്ലാത്തിനും മുമ്പായി ഇടത്തേ അറ്റത്തുള്ള ആദ്യ സംഖ്യയിലേക്കായിരിക്കും ആദ്യം ശ്രദ്ധിക്കുക. അതില്ലെങ്കില്‍ അതിനിപ്പുറമുള്ള ഒരു പൂജ്യത്തിനും വിലയില്ലാതാകുകയും ചെയ്യും. പ്രപഞ്ചത്തിന്റെ അറ്റത്ത് അല്ലാഹു എന്ന ഒരു ശക്തിയുണ്ടെന്ന് തെളിയുകയാണിവിടെ.


          മറ്റൊന്നാണ് നിരര്‍ത്ഥകമായ അന്യോന്യാശ്രയ സിദ്ധാന്തം. ഒരു വസ്ഥു ഉണ്ടാകുന്നതിനും ഒരു പ്രത്യേക രൂപം കൈവരിക്കുന്നതിനും മറ്റൊരു വസ്ഥുവിനെ ആശ്രയിച്ചിരിക്കണം. ആശ്രയിക്കപ്പെടുന്നതിന്റെ അസ്തിത്വം നിലകൊള്ളുന്നത് ഒന്നാമത്തെ വസ്ഥുവിനോടാണ്. കോഴിയുണ്ടാവണമെങ്കില്‍ കോഴിമുട്ടയുണ്ടാവണമെന്നും കോഴിമുട്ടയുണ്ടാവണമെങ്കില്‍ കോഴിയുണ്ടാവണമെന്നും പറയുന്നതാണ് അതിന്റെ ചെറിയ ഉദാഹരണം.

 

          ഖുര്‍ആന്റെ ആധികാരികത പറയുന്നിടത്ത് അദ്ധേഹം മുന്നോട്ട് വെക്കുന്ന സിദ്ധാന്തമാണ് അനുപൂരക സിദ്ധാന്തം. ഒന്ന് മനസ്സിലാക്കിയാല്‍ മറ്റൊന്ന് മനസ്സിലാകുന്ന രീതിയില്‍ രണ്ട് വസ്ഥുക്കള്‍ക്കിടയില്‍ യോജിപ്പുണ്ടാകുമെന്ന സിദ്ധാന്തമാണിത്. സൂര്യനുദിച്ചാല്‍ വെളിച്ചമുണ്ടാകും സൂര്യനെ കാണണമെന്നില്ല. ഇരുട്ടിയാല്‍ സൂര്യന്‍ അസ്തമിച്ചിരിക്കും. അസ്തമയം കാണണമെന്നില്ല. ഒരു ശില്‍പം കണ്ടാല്‍ അതിനു പിന്നില്‍ ഒരു ശില്‍പിയുണ്ടാകും. അയാളെ കാണണമെന്നില്ല. ഇതാണ് അനുപൂരക സിദ്ധാന്തം. ഖുര്‍ആന്‍ അതുപോലുള്ള ഗ്രന്ഥം കൊണ്ടു വരാന്‍ നിരന്തരമായി വെല്ലു വിളിക്കുന്നുണ്ട്. ഒരു വെല്ലുവിളി സ്ഥാനത്താകണമെങ്കില്‍ അതിനു യോജിച്ചവരോട് വെല്ലുവിളി നടത്തണം. കായികതാരം തന്റെ കായിക ശേഷി അറിയിക്കാന്‍ വെല്ലു വിളിക്കേണ്ടത് സാഹിത്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നവനെയല്ലല്ലൊ. ഖുര്‍ആന്‍ വെല്ലുവിളിച്ചത് അറബി ഭാഷയില്‍ അഗ്രേസരരായ അറബികളെയായിരുന്നു. അവര്‍ ഏതു വിധേനയും ഖുര്‍ആനെയും പ്രവാചകരെയും ഇകഴ്ത്താനായിരുന്നു നോക്കിയിരുന്നത്. അവര്‍ക്ക് സാധിക്കുമായിരുന്നെങ്കില്‍ അവര്‍ കൊണ്ടുവരുമായിരുന്നു. പക്ഷെ അവര്‍ കൊണ്ടു വന്നിട്ടില്ല.

ശാസ്ത്രം

           ശാസ്ത്രമാണ് യുക്തിവാദികളുടെ പ്രബലമായ തെളിവുകള്‍. എന്നാല്‍ ശാസ്ത്രം ധാരാളം പരിമിതികള്‍ ഉള്‍കൊള്ളുന്നതും പ്രകൃതിയിലെ മുഴുവന്‍ കാര്യങ്ങളിലും ഇടപെടാന്‍ സാധിക്കാത്തതുമാണ്. ഉദാഹരണത്തിന് ഏതു മതത്തിലായാലും ആ മതത്തിന്റെ വിശ്വാസ കാര്യത്തില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ കൊണ്ടോ ലാബുകളിലുള്ള പരിശോധനകള്‍ കൊണ്ടോ യാതൊരു പ്രയോജനവുമില്ല.


          ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്നതാണ് ഇന്ന് വിശ്വാസികള്‍ക്കിടയിലും സംഭവിച്ച് കൊണ്ടിരിക്കുന്ന ഭ്രംശത്തിന്റെ പ്രധാന കാരണം. ശാസ്ത്രജ്ഞന്മാര്‍ പുതിയ കണ്ടെത്തലുകള്‍ കണ്ടെത്തിയെന്ന് പ്രഖ്യാപിക്കുമ്പോള്‍ അതു സത്യമാണൊ എന്ന് ഉറപ്പു വരുത്തുന്നതിന്റെ വഴി തേടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് അതിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ച് ചിന്തിക്കുമ്പോഴാണ്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയതെന്നു പറയപ്പെടുന്ന നീല്‍ ആംസ്ട്രോങ്ങ് തിരിച്ചു വന്ന ശേഷം ചന്ദ്രനില്‍ വെള്ളമില്ലെന്നും അതു കൊണ്ട് ചന്ദ്രനില്‍ ജീവജാലങ്ങളില്ലെന്നും പറഞ്ഞു, അടുത്ത ദിവസങ്ങളില്‍ ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തമായി പത്രങ്ങള്‍ മുഴുവന്‍ അതു പ്രസിദ്ധീകരിച്ചു. നമ്മളും അതു വായിച്ച് അങ്ങിനെ തന്നെയാണെന്ന് വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ ഭൂമിയെ പോലെ തന്നെ വിശാലമായി കിടക്കുന്ന ചന്ദ്രനില്‍ ഏതോ ഒരു ഭാഗത്ത് മാത്രമിറങ്ങിയ അദ്ധേഹത്തിന് ചന്ദ്രനില്‍ മുഴുവന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന് എങ്ങിനെ മനസ്സിലായി. ഇനി വെള്ളമില്ലാത്തത് കാരണം ജീവജാലങ്ങളില്ല എന്നത് ഭൂമി എന്ന ഗ്രഹത്തിന്റെ പ്രത്യേകതയാണെന്നിരിക്കെ അന്തരീക്ഷ വായുവിന്റെയും ഗുരുത്വാകര്‍ഷണ ബലത്തിന്റെയും കാര്യത്തില്‍ വരെ ഭൂമിയോട് വ്യത്യാസപ്പെട്ട് കിടക്കുന്ന ചന്ദ്രനില്‍ വെള്ളമില്ലാതെ ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് എങ്ങിനെ അനുമാനിക്കാന്‍ സാധിക്കും.


          ഇവിടെയാണ് ശാസ്ത്രത്തിന്റെ പരിമിതിയുടെ മറ്റൊരു തലം കൂടി പ്രധാനപ്പെടുന്നത്. ശാസ്ത്രം യഥാര്‍ത്ഥത്തില്‍ ഒരു അഭ്യൂഹമാണ്. ആ അഭ്യൂഹം ശരിയാണെന്ന് കണ്ടെത്താനായി ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണം നടത്തുന്നു. ആ പരീക്ഷണം വിജയിച്ചാല്‍ അതാണു ശരിയെന്ന് ലോകത്തോട് പറയുന്നു. അതില്‍ വിശ്വാസിക്കുന്നവര്‍ അതു വിശ്വസിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ മറ്റൊരു ശരി കണ്ടെത്തുന്നത് വരെ അതാണ് ശരിയെന്നതിനപ്പുറം ആത്യന്തികമായി ശരിയാണെന്ന് ശാസ്ത്രത്തിന്റെ ഒരു കണ്ടുപിടുത്തത്തെയും വിശ്വസിക്കാന്‍ സാധിക്കില്ല. കൂടുതല്‍ കുശാഗ്ര ബുദ്ധിക്കാരായ ശാസ്ത്രജ്ഞരും സംവിധാനങ്ങള്‍ കൂടുതല്‍ വികസിക്കുകയും ചെയ്യുന്നതോടെ മുമ്പു കണ്ടെത്തിയ പരീക്ഷണങ്ങളില്‍ മാറ്റം വരുത്താനും പുതിയത് കണ്ടെത്താനുമുള്ള സാധ്യത കൂടുതലാണ്. ഭൂമിയുടെ ആകൃതി പരന്നതാണെന്നും അല്ല അതു വട്ടത്തിലാണെന്നും അതുമല്ല കോഴിമുട്ടയുടെ ആകൃതിയിലാണെന്നും തുടങ്ങി ഓരോ കാലത്തും ഓരോ ശാസ്ത്രജ്ഞന്‍മാരിലും കണ്ടെത്തിയ കണ്ടുപിടുത്തങ്ങളായിരുന്നു ഇവയെല്ലാം. 


          ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന ശാസ്ത്രത്തിന്റെ പുതിയ കാല്‍വെപ്പുകളും ധാരാളം പരിമിതികളുള്ളവയാണ്. യുവല്‍ നോഹ് ഹെരാരിയുടെ ഹോമോദിയുസ് ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരുംകാല സാധ്യതകളെ കുറിച്ച് വിവരിക്കുന്നുണ്ട്. വരാനിരിക്കുന്ന കാലം റോബോട്ടുകളുടെ കാലമായിരിക്കുമെന്നും മനുഷ്യനെ അതിജീവിക്കുമെന്നുമുള്ള വാദങ്ങളാണ് അദ്ധേഹം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഉട്ടോപ്യയുടെ പരിഷ്‌കരിച്ച പതിപ്പെന്നതിനപ്പുറം അതിനെ കാണാന്‍ സാധിക്കില്ല.


ശാസ്ത്രവും മതവും


          ശാസ്ത്രം മതത്തിന് ഏതെങ്കിലും രീതിയില്‍ തടസ്സം സൃഷ്ടിക്കുന്നില്ല. ഇസ്ലാമിന്റെ കാര്യങ്ങളെ കൂടുതല്‍ സുതാര്യമാക്കുന്നതിനു മാത്രമെ ശാസ്ത്രം ഉപകാരപ്പെടൂ. ശാസ്ത്രത്തില്‍ ആഴത്തില്‍ പരീക്ഷണങ്ങള്‍ നടത്തി മതനിരാസത്തില്‍ എത്തിച്ചേരുമെന്ന് പറയുന്നത് തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്. 


          കഴിഞ്ഞ നാലു നൂറ്റാണ്ടിനിടയില്‍ ജീവിച്ചിരുന്ന 290 ശാസ്ത്രജ്ഞന്‍മാരില്‍ നിന്നും വിശ്വാസികളായ ആളുകളെ കുറിച്ച് പഠനം നടത്തിയപ്പോള്‍ 92 ശതമാനം പേരും കൃത്യമായ വിശ്വസം സൂക്ഷിക്കുന്നവരാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇസ്ലാമേതര വിശ്വാസങ്ങളാണെങ്കിലും ശാസ്ത്രം മതത്തിനോ വിശ്വാസത്തിനോ യാതൊരു പോറലുമേല്‍പിക്കുന്നില്ല എന്നതാണ് സത്യം.


          പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നവരില്‍ വിശ്വാസം നിര്‍മ്മിച്ചെടുത്ത സ്വാധീനം പുതിയകാലത്തെ പാശ്ചാത്യന്‍ ശാസ്ത്രജ്ഞന്‍മാരില്‍ ഇസ്ലാമുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരപവാദമായാണ് നിലനില്‍ക്കുന്നത്. കണ്ടെത്തലുകള്‍ നടത്തുമ്പോള്‍ അതിനു പിന്നിലുള്ള ശക്തിയെ കുറിച്ച് ചിന്തിച്ച് ഇസ്ലാമിലേക്ക് കടന്നു വന്നവരും ക്രിസ്തു മതത്തില്‍ നിന്നും മറ്റും മതമുപേക്ഷിച്ച് പോയവരും ശാസ്ത്രജ്ഞന്‍മാരുടെ കൂട്ടത്തിലുണ്ട്. മനുഷ്യരുടെ കൈകടത്തലുകള്‍ മൂലം ശാസ്ത്രീയമായ അടിത്തറ നഷ്ടപ്പെട്ട മതമായി ബോധ്യപ്പെട്ടവരായിരുന്നു മതമുപേക്ഷിക്കാന്‍ തയ്യാറായവര്‍. ഞാന്‍ എന്തു കൊണ്ട് ക്രിസ്ത്യനല്ല എന്ന ബര്‍ണാഡ് റസലിന്റെ കൃതി അതിനുദാഹരണമാണ്. എന്നാല്‍ ഇസ്ലാമിന്റെ ശാസ്ത്രീയാടിത്തറ ചികഞ്ഞവര്‍ ഇസ്ലാമിലേക്ക് കടന്നു വരുകയും ചെയ്തു. ഫറോവയുടെ ജഢം നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഒരു പോറലുമേല്‍ക്കാതെ അവശേഷിക്കുന്നതിനെ കുറിച്ചുള്ള ഖുര്‍ആന്‍ പരാമര്‍ശങ്ങളാണ് മോറിസ് ബുക്കായ് എന്ന ശാസ്ത്രജ്ഞനെ ഇസ്ലാമിലേക്ക് കൊണ്ടു വന്നത്. യാദൃശ്ചിക വാദത്തെ പല ശാസ്ത്രജ്ഞന്മാരും നിരന്തരം ചോദ്യം ചെയ്തതായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഉണ്ടായതെങ്കില്‍ ആദ്യ ഇലക്ട്രോണ്‍ എങ്ങിനെ ഉണ്ടായി എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.


          യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന് എതിരായ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ഒന്നുമില്ല. പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്നത് മാത്രമാണ് ശാസ്ത്രത്തിന്റെ യാഥാര്‍ത്ഥ്യമായി എണ്ണപ്പെടൂ. അനുമാനങ്ങളും അഭ്യൂഹങ്ങളും തെളിവുകളായി ശാസ്ത്രത്തിന്റെ പക്കല്‍ നിന്നും സ്വീകരിക്കാന്‍ സാധിക്കില്ല. ഇനി തെളിവുകളാണെങ്കിലും അതിലും അതിന്റെ ആഴത്തിലിറങ്ങി പരിശോധിക്കുമ്പോള്‍ അന്ധമായി വിശ്വസിക്കുന്നതില്‍ പരിമിതി വരുത്തേണ്ടതിന്റെ ആവശ്യകഥയും ബോധ്യപ്പെടും. നേരത്തെ ഉദ്ധരിച്ച ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിന്റെ കണ്ടെത്തലുകള്‍ പോലെയാണത്. എന്നാല്‍ ഭൂമിയുടെ സഞ്ചാരവും ഭ്രമണ പഥങ്ങളും, ഗ്രഹങ്ങളും തുടങ്ങി അസ്ട്രോ ഫിസിക്സിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെ ഖുര്‍ആന്‍ കൃത്യമായി ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.


യുക്തിവാദത്തിന്റെ പുതിയ തുള്ളലുകള്‍


          കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം യുക്തിവാദികള്‍ ശക്തമായി രംഗപ്രവേശനം ചെയ്തിരിക്കയാണിന്ന്. വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ഒരു ട്രെന്റായി മാറിയിരിക്കുന്നു. പഴയ കാലത്ത് നിന്നും വ്യത്യസ്ഥമായി അഭിപ്രായ സ്വാതന്ത്ര്യം ഇന്ന് കൂടുതല്‍ വിശാലമായിരിക്കയാണ്. ആര്‍ക്കും ആരെയും എന്തും പറയാമെന്ന വ്യവസ്ഥിതിയിലേക്ക് സോഷ്യല്‍ മീഡിയ യുഗം കൊണ്ടെത്തിച്ചിരിക്കുന്നു. ധാര്‍മ്മികമായ ബോധവും അച്ചടക്കവും ദിവസേനയെന്നോണം നഷ്ടപ്പെട്ട് കൊണ്ടിരിക്കയുമാണ്. ഭൗതികമായി പഠനം നടത്തുന്നവര്‍ നേരത്തെ തന്നെ ദൈവത്തിനും വിശ്വാസത്തിനുമതീതമായ ലോകത്തെ മാത്രം പരിചയപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങളുടെ ആകെത്തുകയാണ് ഇന്ന് ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിനെതിരെയുള്ള ചോദ്യശരങ്ങളും വിമര്‍ശനങ്ങളും. യുക്തിവാദി നേതാക്കള്‍ കളമറിഞ്ഞ് ചവിട്ടുന്നതോടെ മുസ്ലിം പേരുകളിലുള്ള ധാരാളം യുവാക്കളും അല്ലാത്തവരും ഇത്തരം കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു.


          ലിബറലെന്നും നവലിബറലെന്നും പറഞ്ഞ് പുതിയ പേരുകളില്‍ വിളിക്കപ്പെടുന്ന ഇത്തരം സാമൂഹികത യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ വര്‍ഷങ്ങളായി കൊണ്ടു നടക്കുന്നതില്‍ നിന്നും യാതൊരു വ്യത്യാസവുമില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വാദിച്ചിരുന്ന പഴയ വാദങ്ങള്‍ പൊക്കിപ്പിടിച്ചാണ് ഇന്നും അവര്‍ സ്റ്റേജുകളും പേജുകളും നിറക്കുന്നത്.


           ഇസ്ലാമിന്റെ പരമമായ സത്യത്തെയും വിശ്വാസത്തെയും അക്രമിക്കുന്നതിനു പകരം ഇസ്ലാമിന്റ ബലഹീനത അന്വേഷിച്ച് അതില്‍ പഴുതുകള്‍ തേടി അത്തരം കാര്യങ്ങളെ ഊതിവീര്‍പ്പിച്ച് കാണിക്കുന്ന രീതിയാണ് യുക്തിവാദികള്‍ പിന്തുടരുന്നത്. ഇലക്ട്രോണുകളില്‍ നിന്നോ ശൂന്യതയില്‍ നിന്നോ ഉണ്ടായതാണ് പ്രപഞ്ചമെന്ന് പറയുമ്പോള്‍ ആ ഇലക്ട്രോണ്‍ എവിടെ നിന്നു വന്നു എന്നതിനു ഉത്തരമില്ല. ഖുര്‍ആനില്‍ തെറ്റു കണ്ടു പിടിക്കാന്‍ തുനിയുന്നവര്‍ക്ക് പതിനാല് നൂറ്റാണ്ട് മുമ്പ് ഖുര്‍ആന്‍ വെല്ലു വിളിച്ച ഖുര്‍ആനിലുള്ള ഒരു ആയത്ത് പോലുള്ള ഒന്ന് കൊണ്ട് വരാന്‍ സാധിക്കുമോ എന്നതിനു മറുപടിയില്ല. അസാധാരണ മനുഷ്യനായ പ്രവാചകരുടെ സവിശേഷതകളെ വിമര്‍ശിക്കുമ്പോള്‍ അവര്‍ പറയുന്നതല്ല എന്റെ മുത്തുനബി, എന്റെ മുത്തുനബി സല്‍ഗുണ സമ്പന്നനും മാനുഷിക സാമൂഹ്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരുമായ സമ്പൂര്‍ണ്ണരായിരുന്നെന്ന ആശ്വാസമാണ് പരിഹാരം.


          യഥാര്‍ത്ഥത്തില്‍ ഇതൊരു രോഗമാണ്. അതിനു പിറകെ നടക്കുന്നവര്‍ രോഗികളും. ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയ പഴകിപ്പുളിച്ച വാദങ്ങളുമായി നടക്കുന്ന ഇത്തരം ആളുകളെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതാണ് ഓരോ വിശ്വാസിക്കും എപ്പോഴും ആശ്രയവും അറ്റവും. ഖുര്‍ആന്‍ പറയുന്നു, 'പറയുക, ആകാശ ഭൂമികളിലുള്ളവയെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുക, വിശ്വസിക്കാത്തവര്‍ക്ക് ദൃഷ്ടാന്തങ്ങളും മുന്നറിയിപ്പുകളും ഒരു നേട്ടവും ഉണ്ടാക്കുന്നില്ല'(യൂനുസ് 101).




✍️ജവാദ്‌ മുന്നിയൂര്‍
     (യുവ എഴുത്തുകാരന്‍)

ബോസ്ഫറസ് കടലിടുക്കിന്റെ  ഇരുവശങ്ങളിലുമായി യൂറോപ്യന്‍ വന്‍കരയി ലേക്കു (ത്രേസ്) ഏഷ്യന്‍ വന്‍കരയിലേക്കും (അനറ്റോളിയ) നീണ്ടു കിടക്കുന്ന, ലോകത്തിലെ ഒരേയൊരു ആസ്ഥാന നഗരം (മെട്രോ പോളിസി) ആണ് ഇസ്താംബൂള്‍. 

 എഡി 330 ല്‍ ബൈസാന്റിയന്‍  സാമ്രാജ്യത്തിന്റെ അധിപനായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിയന്‍ ചക്രവര്‍ത്തി ബോസ്ഫറസ് കടലിടുക്കി നോട് ചേര്‍ന്നു മനോഹരമായ ഒരു നഗരം പണികഴിപ്പിക്കുകയും തലസ്ഥാനം അങ്ങോട്ട് മാറ്റുകയുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായി നഗരത്തിന് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന് പേര് നല്‍കി.

പിന്നെ എങ്ങനെ ഇസ്താംബൂളായി എന്നല്ലേ? 

ഒരിക്കല്‍ നബി (സ്വ) പറഞ്ഞു: ഉത്തമരായൊരു നേതാവിന്റെ കീഴില്‍ മഹത്തായ ഒരു സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കും. (ഇമാം അഹ് മദ്). ഈ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ പില്‍ക്കാലത്ത് വന്ന പല ഖലീഫമാരും ശ്രമങ്ങള്‍ നടത്തിയിരുന്നു. ഖലീഫ മുആവിയ (റ) തന്റെ ഭരണ കാലഘട്ടത്തില്‍ (ഹിജ്‌റ 52) ല്‍ മകന്‍ യസീദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കയച്ചുവെങ്കിലും  അവിടത്തെ വിശാലമായ കോട്ട ഉപരോധിക്കാനും മാര്‍ച്ച് നടത്താനും മാത്രമേ സാധിച്ചുള്ളൂ.

പിന്നീട് ഉസ്മാനിയ ഖിലാഫത്തിലെ (ഹിജ്‌റ 688-1324) ഏഴാം ഖലീഫ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ മുറാദിന്റെ (1451-1481) ഭരണകാലത്ത് അവിടുത്തെ ആത്മീയ  ഗുരു ശൈഖ്  ആഖ് ശംസുദ്ദീന്‍  കോണ്‍സ്റ്റാന്റിനോപ്പിള്‍  കീഴ്‌പ്പെടുത്തുന്ന ശക്തനായ ഭരണാധികാരിയെ കുറിച്ചുള്ള പ്രവാചക പ്രവചനത്തെ നിരന്തരം ഉണര്‍ത്തുകയും ആ ദൗത്യം താങ്കളുടെ കരങ്ങളാല്‍ പൂവണിയമെന്ന ആഗ്രഹം പ്രഘടിപ്പിക്കുയുമായിരുന്നു.അങ്ങനെ സുല്‍ത്താന്‍ മുറാദ് രണ്ടാമാന്‍  ആയുധവിഭൂഷികരായ രണ്ട് ലക്ഷത്തോളം യോദ്ധാക്കളെ തയ്യാറാക്കി ഒപ്പം നൂറിലധികം പടക്കപ്പലുകളും പീരങ്കികളും മറ്റു സന്നാഹങ്ങളുമായി  (എഡി 1453) ല്‍ സൈനിക സംഘം കോണ്‍സ്റ്റാന്റിനോപ്പിള്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. നീണ്ട 40 ദിവസം അവര്‍ കോട്ട ഉപരോധിച്ചുവെങ്കിലും  ഫലമുണ്ടായില്ല. 

വെള്ളത്താല്‍ ചുറ്റപ്പെട്ട കോട്ടയിലേക്ക് കപ്പലുകള്‍  പ്രവേശിക്കാതിരിക്കാന്‍ ചങ്ങലകള്‍ ബന്ധിച്ചിരുന്നതിനാല്‍ അവര്‍ക്ക് കോട്ടയ്ക്കകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല. ഇനി ഒരു വഴിയൊള്ളു കപ്പലുകള്‍ ഖര്‍നുദഹ ബില്‍ നങ്കൂരമിടുക. അത് അത്ര എളുപ്പമല്ല അതിനിടയില്‍ മൂന്ന് മൈല്‍ ദൂരം കരഭാഗമാണ്. കപ്പലുകൾ അതിലൂടെ തള്ളി നീക്കേണ്ടിവരും.

റസൂല്‍ (സ്വ) യുടെ പ്രഖ്യാപനം തങ്ങളുടെ കരങ്ങളാല്‍ നിറവേറാന്‍ അവര്‍ ആവേശഭരിതരായി. ഒറ്റ രാത്രി കൊണ്ട് മൃഗക്കൊഴുപ്പ്, മെഴുക്, നെയ്യ് മറ്റും ഉപയോഗിച്ച് അവര്‍ കല്ലും പാറയും നിറഞ്ഞ ഭൂമിയിലുടെ അതി സാഹസികമായി നൂറോളം കപ്പലുകള്‍ തള്ളി നീക്കി.1453 മെയ് 29 ന് സൈന്യം കോട്ടക്കകത്തു കയറി. മുസ്‌ലിം സൈന്യത്തിന്റെ ആരവം കേട്ട്  പ്രഭാതമുണര്‍ന്ന അവര്‍ അമ്പരന്നു. ഇരുപത്തി നാലുകാരനായ  സുല്‍ത്താന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ ശത്രുക്കള്‍ക്ക് നോക്കി നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത്.വിശാല മനസ്‌കനായ മുറാദ് രണ്ടാമന്‍ അവര്‍ക്ക് മാപ്പു നല്‍ക്കുകയും അവരുടെ മതമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയുമായിരുന്നു.

ഈ ചരിത്ര നേട്ടത്തോടെ  ഖലീഫ സുല്‍ത്താന്‍ മുറാദ് രണ്ടാമന്‍ മുഹമ്മദുല്‍ ഫാത്തിഹ് (ജയിച്ചടക്കിയവന്‍) എന്ന പേരില്‍ അറിയപ്പെട്ടു. എല്ലാവര്‍ഷവും മെയ് 29ന് ഖാസിം ബാശ മുതല്‍ ഖര്‍ നുദഹബി വരെ മൂന്നു മൈല്‍ തുര്‍ക്കി സൈന്യം പ്രതീകാത്മകമായി കപ്പലുകള്‍ തള്ളിക്കൊണ്ടു പോകാറുണ്ട്. മുസ്‌ലിം ആഗമനത്തോടെ കോണ്‍സ്റ്റാന്റിനോപ്പിളിന് ഇസ്ലാംബൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു. ബൂള്‍ എന്നാല്‍ ടര്‍ക്കിഷ് ഭാഷയില്‍ ഭവനം എന്നാണര്‍ത്ഥം പിന്നീട് ഇത് ലോചിച്ച് ഇസ്താംമ്പുളായി മാറുകയായിരുന്നു.

 


✍️ജുനൈദ് പുതുപ്പറമ്പ്‌
     (യുവ എഴുത്തുകാരന്‍)

ദേശവും ഭാഷയുമെല്ലാം മാനവികതയുടെ അളവ് കോലാവുന്ന ഈ സത്യാനന്തര കാലത്ത് യുഗങ്ങള്‍ക്കപ്പുറം ഉയിരുകൊണ്ട് വിശ്വമാനവികതയുടെ പ്രതീകമായി അംഗീകരിക്കപ്പെട്ട പ്രവാചകപ്പുങ്കവരുടെ മാനവിക മൂല്യങ്ങള്‍ ഇഴ കീറി സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. പ്രത്യേകിച്ച്, പേരിന് മാത്രം നല്‍കിപ്പോരുന്ന സമാധാനത്തിന്റെ നോബേലിന് ഡൊണാള്‍ഡ് ട്രംപും മറ്റു യുദ്ധക്കൊതിയരായ രാഷ്ട്ര നേതാക്കളും  നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നൊരു കാലത്ത് ഈ പ്രമേയത്തിന്റെ ആവശ്യകതയുടെ മാറ്റ് കൂടുന്നു. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ഉസ്വതുന്‍ ഹസനയുടെ മാനവികമായ മാതൃകകളാണ് ഇവിടെ വിചിന്തനം ചെയ്യപ്പെടുന്നത്.

മാനവികത കൊണ്ട് ലക്ഷീകരിക്കപ്പെടുന്നതെന്ത്?, സകലമാന മനുഷ്യരും  തൊണ്ടകീറി കവല തോറും മാനവികതയെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍, മാനവികതയുടെ യതാര്‍ത്ഥ വ്യവക്ഷ ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ മാനവിക വികസന സൂചികയില്‍ മാനവികതയെ നാല് കാര്യങ്ങളിലധിഷ്ഠിതമായാണ് പരിഗണിച്ചിട്ടുള്ളത്. സാമൂഹികം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം. ഈ നാല് ദര്‍പ്പണങ്ങളിലും ഒരു പോലെ പ്രോജ്വലിച്ചാണ് പ്രവാചകര്‍ കടന്ന് പോയത്.

ഒരു സമൂഹത്തിന്റെ ആണിക്കല്ലായി ഗോത്ര മത ഭേദമന്യേ അല്‍- അമീന്‍ എന്ന് ഓമനത്തത്തോടെ അറേബ്യര്‍ വിളിച്ചത് വെറുതെയായിരുന്നില്ല. ചെറുപ്പം മുതലേ കച്ചവടങ്ങളിലും മറ്റു സാമൂഹിക രംഗങ്ങളിലും എടുപ്പും മിടുക്കും കാണിച്ചതിനാരുന്നു അത്. ഗോത്ര മഹിമയുടെ ആറാട്ടുപുഴയില്‍ വാശിയുടേയും വൈരാഗ്യത്തിന്റേയും വീഞ്ഞ് കൂടിചേര്‍ന്ന് ചോരയില്‍ അറപ്പ് മാറിയ ഒരു സമൂഹത്തിനോടാണ് ഹജറുല്‍ അസ്വദ് സ്ഥാനനിര്‍ണയത്തില്‍ അത്ര സരളമായ തീരുമാനം നബി കൈ കൊണ്ടത്. ആദ്യം ഒരു ശീല കൊണ്ടുവരാനാവശ്യപ്പെടുകയും അതില്‍ ഹജറുല്‍ അസ്വദ് വെച്ചിട്ട് എല്ലാ ഗോത്രത്തിലേയും തല മൂത്ത നേതാക്കളോട് അതിന്റെ അഗ്രം പിടിക്കാന്‍ പറഞ്ഞ് നബി ചെയ്ത് വെച്ച വിവേ പൂര്‍ണമായ രീതി അത് ചരിത്ര നിമിഷമാണ്. അവസരോചിതമായ ഇടപെടലിലൂടെ  നബി വിരാമമിട്ടത് വര്‍ഷങ്ങളോളം നീണ്ട് പോയേക്കാവുന പോര്‍ക്കളത്തെയായിരുന്നു.

വിദ്യാഭ്യാസപരമായ വികസനത്തില്‍ നബി കൈ കൊണ്ട ബദ്‌റിലെ ബന്ദികളോട് നബി ആവശ്യപ്പെട്ട മോചന ദ്രവ്യം തന്നെ മതിയാവും നബിയുടെ  മാനവിക മൂല്യങ്ങളുടെ മകുടോദാഹരണമായി കണക്കാക്കാന്‍. യുദ്ധത്തടവുകാരില്‍ മോചനദ്രവ്യം നല്‍കാന്‍ കഴിയാത്തവരാല്‍ അടിമച്ചന്ത കൊഴുക്കുന്നൊരു കാലത്ത് നബി അവരോടാവശ്യപ്പെട്ടത് പത്ത് മുസ്ലിംകളെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു. യുദ്ധക്കൊതി പൂണ്ട് ജീവനുകള്‍ കൊണ്ട് അമ്മാനമാടുന്ന രാജാധിപന്മാരേക്കാള്‍ ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തിത്വങ്ങളുടെ നേതാവായി പ്രശസ്ത ഓറിയന്റലിസ്റ്റ് മൈക്കല്‍ ഹാര്‍ട്ട് റസൂലിനെ പട്ടാഭിഷേകം ചെയ്തത് നബിയുടെ മത ഭൗതിക വികസന പ്രവര്‍ത്തനങ്ങളിലെ മാനവിക മൂല്യങ്ങള്‍ കാരണമായിരുന്നു.

കമ്യൂണിസം അടിയറവ് പറയുകയും ക്യാപിറ്റലിസം പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഈ ലോക ക്രമത്തിന് പ്രവാചകരെന്ന രാജ പ്രഭുവിന്റെ സാമ്പത്തിക നയങ്ങളുടെ സുതാര്യത പരിശോധിക്കാം. മഹിതമായ സകാത് സിസ്റ്റത്തിലൂടെ നബി തന്റെ അനുയായികളോട് ഓതിക്കൊടുത്തത് ഒരു സാമ്പത്തികമായ സന്തുലിതാവസ്ഥയായിരുന്നു. ധനികന്റെ ഔ ഭാര്യമായല്ല, ദരിദ്രന്റെ അവകാശമായാണ് സകാതിനെ നബി അവതരിപ്പിച്ചത്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്റെ സമുദായത്തെ പട്ടിണിയില്‍ നിന്ന് കരകയറ്റിയ മാനവികതയുടെ പ്രതീകമായ ഒരു സോഷ്യലിസ്റ്റ് നേതാവിനെ നിങ്ങള്‍ക്ക് നബിയില്‍ കാണാം.

ഒരു രാജസന്നിധിയുടെ ശേഷിയും സാമ്പത്തിക ഭദ്രതയും കൈവശമുണ്ടായിട്ടും കിടന്ന ഈന്തപ്പന മട്ടലിന്റെ അടയാളം പുറത്ത് പേറുന്നൊരു സമുദായ സേവകനെയാണ് നാം കണ്ടത്. ഒരുപാട് ദേശങ്ങള്‍ കൈവെള്ളയിലുണ്ടായിട്ടും അള്ളാഹു തന്നിലര്‍പ്പിച്ച ദൗത്യ നിര്‍വ്വഹണത്തില്‍ മുഴുകി അവനിലേക്ക് തന്നെ മടങ്ങുമ്പോള്‍ നബിതിരുമേനിയുടെ അങ്കി ഒരു ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു. പൊതു ഖജനാവുകളില്‍ നിന്ന് ഊറ്റിയെടുത്ത കോടിക്കണക്കിന് രൂപകള്‍ കൊണ്ട് രമ്യഹര്‍മം പണിയുന്ന സോ കാള്‍ഡ് 'സേവന' നേതാക്കന്മാരോട് പറയാനുള്ളത്  ഇങ്ങനെയും ഒരു രാജാവ് ജീവിച്ചിരുന്നു.

കെണി മാറി ആനക്ക് കൊണ്ട വിഷയത്തില്‍ കാള പെറ്റുവെന്ന് കേട്ടപ്പോഴേക്ക് കയറെടുക്കാന്‍ ഓടിയ ചില ഇസ്ലാമിക വിരുദ്ധരുടെ തൊട്ടിനയം   ഈ ലോക്ഡൗണ്‍ കാലത്ത് നാം ദര്‍ശിച്ചതാണ്. ക്രൂരതയുടെ മുഖം നിരപരാധിയായ ആ ദേശത്തിനും ആ ദേശത്തിന്റെ സംസ്‌കാരത്തെ സ്വാധീനിക്കുന്ന മതത്തിനുമായി. ചുരുക്കിപ്പറഞ്ഞാല്‍ മലപ്പുറം ഒരു കുട്ടി പാക്കിസ്ഥാനും മുസ്‌ലിംകള്‍ ആയുധമണിയാത്ത ഭീകരരുമായി. എന്നാല്‍ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മത മൈത്രിയുടേയും ഒരായിരം കഥകള്‍ ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ അവരാരും മലപ്പുറത്തിന്റെ മതം നോക്കാറില്ലയെന്നതാണ് സത്യം. അതെ, തന്റെ നടപ്പാതയില്‍  വഴിമധ്യേ ചപ്പ് ചവറിടുന്ന ജൂത സ്ത്രീയെ ഒരിക്കല്‍ കാണാതായപ്പോള്‍ അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ച് വീട്ടില്‍ ചെന്ന ആമിന സന്തതിയുടെ മാനവിക മൂല്യങ്ങളാണ് ഇന്നും ഈ ദേശക്കാര്‍ ചോരാതെ സൂക്ഷിക്കുന്നത്.

പ്രവാചക ചരിത്രങ്ങളിലെ യുദ്ധ ക്കണക്കുകളെ ഊതി വീര്‍പ്പിച്ച് പ്രവാചകനെ ഒരു യുദ്ധക്കൊതിയനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നും രണ്ടു മഹാ യുദ്ധങ്ങള്‍ കൊണ്ട് അമ്മാനമാടിയവരാണെന്നോര്‍ക്കണം. പ്രതിരോധമായിരുന്നു ഇസ്‌ലാമിക യുദ്ധങ്ങളുടെ ആത്യന്തിക ലക്ഷ്യം. ഇന്ന് തങ്ങളുടെ ആയുധ പരീക്ഷണ കേന്ദ്രങ്ങളായി അമേരിക്കയും റഷ്യയും സൃഷ്ടിച്ചെടുക്കുന്ന യുദ്ധമുറകളായിരുന്നില്ല പ്രവാചകന്റെ യുദ്ധതന്ത്രങ്ങള്‍. സന്ദിയുടെ സാധ്യതകള്‍ക്ക് അത്രമേല്‍ മങ്ങലേറ്റ അനിവാര്യ ഘട്ടങ്ങളില്‍ ഒന്നിലധികം ദിനം കൂടാത്തതായിരുന്നു ഉഹ്ദും ബദ്‌റുമെല്ലാം. നിങ്ങള്‍ യുദ്ധം ചെയ്യാന്‍ പോകുന്നിടത്തെ പടുവൃദ്ധന്മാരേയും ബലഹീനകളായ സ്ത്രീകളേയും വധിക്കരുത്, ഫലം കായ്ക്കുന്ന മരങ്ങളെ ഛേദിക്കയുമരുത് എന്ന് പ്രഖ്യാപിച്ച പ്രവാചകന്റെ യുദ്ധ നയമാണ് നവരാഷ്ട്ര സിദ്ധാന്തങ്ങള്‍ കൈ കൊള്ളേണ്ടത്.

ഇസ്‌ലാം സ്വീകരിക്കുന്നത് വരെ യമാമ ക്കാരുടെ വെള്ളവും ഭക്ഷണവും തടഞ്ഞ് വെച്ച യമാമയുടെ ഗവര്‍ണര്‍ സുമാമത് ബിന്‍ ഉസാലിനോട് നബി ആ തീരുമാനത്തില്‍ നിന് പിന്തിരിയാനായിരുന്നു ആജ്ഞാപിച്ചത്.. തന്റെ ആശയങ്ങളെ ഒരു സമൂഹത്തിലടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങളല്ല, മനുഷ്യത്വം മുഖമുദ്രയാക്കിയ ലോകത്തിന്റെ നേതാവിന്റെ മൃദു സമീപനങ്ങളാണവിടെ കണ്ടത്. ഈ ഉത്തരാധുനിക യുഗത്തില്‍ ഇസ്‌ലാമിനും പരിശുദ്ധ റസൂലിനും ഇത്രയേറെ ശത്രുക്കളുണ്ടാക്കുന്നത് ഇസ്ലാം പോരാടുന്നത് സാമ്രാജ്യത്വത്തോടാണ്. ഈ അധികാര ദേരികള്‍ കെട്ടിപ്പടുത്ത വാര്‍പ്പു മാതൃകകളോടാണ്. ഇസ്ലാമിന്റെ മാനവിക മൂല്യങ്ങളിലധിഷ്ഠിതമായ നയങ്ങളാണവരുടെ ഉറക്കം കെടുത്തുന്നതും.

ചുരുക്കത്തില്‍ , ഖുര്‍ആന്‍ പ്രവാചകനില്‍ പരിചയപ്പെടുത്തുന്ന ഉസ്വതുന്‍ ഹസനയുടെ ഒരു ഏട് മാത്രമാണ് പ്രവാചക മാനവിക മൂല്യങ്ങള്‍. കാരുണ്യവും സാഹോദര്യവുമെല്ലാം ഒത്ത് ചേര്‍ന്ന നബി തുരുമേനിയെ കുറിച്ച് ഗുരു പാടിയതെത്ര സത്യം.
  ' പുരുഷാകൃതി പൂണ്ട ദൈവമോ
     നര ദിവ്യാകൃതി പൂണ്ട ധര്‍മമോ
     പരമേശ പവിത്ര പുത്രനോ
     കാരുണ്യവാന്‍ നബി മണി മുത്ത് രത്‌നമോ'



✍️കെ ടി അജ്മല്‍ പാണ്ടിക്കാട്
(യുവ എഴുത്തുകാരന്‍)

മദീന; ഈ മുന്ന് അക്ഷരങ്ങളെ മനസ്സില്‍ ധ്യാനിക്കാത്ത വിശ്വാസിയുണ്ടോ? വിശ്വാസിയുടെ ഹൃദയത്തില്‍ സഹസ്ര സൂര്യശോഭയോടെ തിളങ്ങി നില്‍ക്കുന്ന ഭൂമിയാണ് മദീനത്തുന്നബി.അതെ, പുണ്യ പ്രവാചകന്റെ പട്ടണം. ആശീഖീങ്ങളുടെ ഹൃദയത്തിനകത്ത് സ്‌നേഹത്തിന്റെ പൂക്കള്‍ വിരിയിച്ച വിശുദ്ധ മണ്ണ്. സ്‌നേഹത്തിന്റെ പരിമളക്കാറ്റേറ്റ് ഖുബ്ബത്തുല്‍ ഖള്‌റാഇന്റെ ചുവട്ടില്‍ അന്തിയുറങ്ങുന്ന പ്രവാചകരുടെ മണ്ണാണ് മദീന. വിണ്ണ് പടക്കാന്‍ തന്നെ കാരണം മദീന മണ്ണിലെ മുത്താണ്. ആ മണ്ണിലാണ് പ്രേമത്തിന്റെ സൗന്ദര്യം തീര്‍ത്ത ബിലാലോരും അനുരാഗത്തിന്റെ വസന്തം തീര്‍ത്ത സ്വിദ്ദീഖോരും പ്രേമസാപല്യത്തിന്റെ പ്രകാശപ്പൊട്ടുകള്‍ തീര്‍ത്ത ഉമറോരും ജീവിച്ച് പോയത്. ആ മണ്ണാണ് അല്ലഫല്‍ അലിഫിലൂടെ പെയ്തിറങ്ങിയത്.ആ മണ്ണാണ് അല്ലാമ ഇഖ്ബാലിലൂടെ ഇറങ്ങി വന്നത്.ആ ഭൂമികയാണ് ഖസ്വീദത്തുല്‍ ബുര്‍ദയില്‍ നിത്യവസന്തം തീര്‍ത്തത്.
അതെ, പതിനാല് നൂറ്റാണ്ടുകള്‍ക്ക് ശേഷവും മദീന വിശ്വാസിയെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. അതങ്ങനെ അനുസ്യൂതമായി തുടര്‍ന്നുകൊണ്ടേയിരിക്കും.

മദീന മഹത്വങ്ങള്‍

ഇതര നാടുകളില്‍ നിന്നും മദീനയെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട് .അവയില്‍ ചിലത് നമുക്കിവിടെ പരിചയപ്പെടാം.

ഒന്ന്: ദാറുല്‍ ഹിജ്‌റ:
പുണ്യ പ്രവാചകരുടെയും സ്വഹാബത്തിന്റെയും പാലായന ഭൂമികയാണ് മദീന. സ്വന്തം നാടും വീടും വിട്ടു മദീനയിലെത്തിയ നബിയെയും സ്വഹാബത്തിനെയും ഇരുകരങ്ങളും നീട്ടി സ്വീകരിച്ചവരാണ് മദീന നിവാസികള്‍. നബിതങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ മദീനയും മദീനക്കാരും പ്രത്യേക താല്പര്യം തന്നെ കാണിച്ചിട്ടുണ്ട് .നബിതങ്ങള്‍ക്ക് മദീനയോട് പ്രത്യേകം സ്‌നേഹം തന്നെ ഉണ്ടായിരുന്നു. നബി തങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ ഞങ്ങള്‍ക്ക് മക്കയെ നീഇഷ്ടപ്പെട്ടമാക്കിയത് പോലെ  മദീനയെയും ഞങ്ങള്‍ക്കിഷ്ടമാക്കി തരണേ.
അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുന്നു: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യസ് രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി)

രണ്ട്: മദീനയെ ഹറാമാക്കിയ ഭൂമിയാക്കല്‍:
മക്കയില്‍ യുദ്ധം ചെയ്യലും മറ്റൊരാളെ കൊല്ലലും മരങ്ങള്‍ മുറിക്കലും ഹറാമായതുപോലെതന്നെ മദീനയിലും അത് ഹറാം തന്നെയാണ്. നബി(സ്വ) പറയുന്നു:
''അല്ലാഹുവേ ഇബ്റാഹീം നബിയിലൂടെ മക്കാ പ്രദേശത്തെ നീ ഹറമാക്കി. ഞാനിതാ മദീനയെ ഹറമായി പ്രഖ്യാപിക്കുന്നു. അതില്‍ വേട്ട മൃഗങ്ങളും വൃക്ഷങ്ങളും നശിപ്പിക്കപ്പെടരുത്.''
മദീനയുടെ കിഴക്കും പടിഞ്ഞാറുമുള്ള കറുത്ത ചരല്‍ ഭൂമിക്കു തെക്കും വടക്കുമുള്ള ഗാര്‍-സൗര്‍ മലകള്‍ക്കുമിടയിലുള്ള സ്ഥലങ്ങള്‍ തിരുദൂതരുടെ പ്രഖ്യാപനം മുതല്‍ നിശിദ്ധഭൂമിയാണ്.

മൂന്ന്: സ്വര്‍ഗീയ ഭൂമി:     
നബി(സ്വ) പറഞ്ഞു. എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളില്‍ നിന്നുള്ള ഒരു തോപ്പാകുന്നു. ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് മഹാനായ ഇബ്നു ഹജര്‍ (റ) മൂന്ന് വിശദീകരണങ്ങള്‍ നല്‍കുന്നത് കാണുക.
ഒന്ന്:- ഈ സ്ഥലത്ത് നിസ്‌കരിച്ചവന് സ്വര്‍ഗ്ഗമുണ്ട്. 
രണ്ട്‌:- ഈ സ്ഥലം സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഭൂമിയിലെ ഒരു കഷ്ണം സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ അത് മദീനയിലെ റൗള എന്ന സ്ഥലമാണ്. ഇങ്ങനെ ഒരു വിശേഷണമുള്ള ഒരു സ്ഥലം മദീനയല്ലാതെയില്ല.
മൂന്ന്:- ഈ സ്ഥലം ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിനു നേരെ സ്ഥിതി ചെയ്യുന്നു.
ഈ സ്ഥലത്തിന് ഇത്രമാത്രം മഹത്വമുണ്ടാകാനുള്ള കാരണം വിശദീകരിച്ചു കൊണ്ട് ഇമാം യൂസുഫുന്നബ്ഹാനി (റ) പറഞ്ഞു. ''റസൂലുല്ലാഹിവ യുടെ കാല്‍പാദം ഇത്രയും പെരുമാറിയ ഒരു സ്ഥലമില്ല എന്നതാണ്.'' പ്രത്യേക അനുഗ്രഹങ്ങളും ബറകത്തുകളും ലഭിക്കുകയാണ് സ്വര്‍ഗ്ഗീയ ഭൂമി എന്നതിന്റെ അര്‍ത്ഥം എന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്.

നാല്: ഇമാനിന്റെ മടക്കസ്ഥലം:
വിശ്വാസിത്തിന്റെ പ്രഭവകേന്ദ്രം മദീനയായത് പോലെതന്നെ അഭയസ്ഥാനവും മദീന തന്നെയാണ്.
നബി തങ്ങള്‍ പറയുന്നു :പാമ്പ് അതിന്റെ മടങ്ങുന്നത് പോലെ ഈമാന്‍ മദീനയിലേക്ക് മടങ്ങും.

അഞ്ച്: ശ്രേഷ്ടമായ താമസസ്ഥലം: 
അബൂഹുമൈദ്(റ) പറയുന്നു: നബി(സ)യുടെ കൂടെ തബുക്കില്‍ നിന്നും ഞങ്ങള്‍ മടങ്ങുമ്പോള്‍ മദീന ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബി(സ) അരുളി: ഇതു ത്വയിബ (പവിത്ര ഭൂമി)യാണ്. (ബുഖാരി). മദീന താമസസ്ഥലമാക്കുന്നതിന്റെ ശ്രേഷ്ഠതയിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു ഹദീസ് സുഫ് യാന്‍(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ സ്വകുടുംബക്കാരേയും അവര്‍ക്ക് കീഴ്‌പ്പെടുന്നവരേയും കൂട്ടി മദീന വിട്ട് പോകും. അവര്‍ അറിയുന്നവരാണെങ്കില്‍ മദീന തന്നെയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം. സിറിയ:യും ജയിച്ചടക്കപ്പെടും. അപ്പോള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന വിട്ടു പോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ അവരുടെ കുടുംബക്കാരേയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന ഉപേക്ഷിക്കും. മദീനയാണ് അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ അവര്‍ക്ക് ഏറ്റവും ഉത്തമം. (ബുഖാരി)

ആറ്: ബര്‍ക്കത്താക്കപ്പെട സ്ഥലം:
മദീന രാജ്യം പ്രവാചകരുടെ പ്രാര്‍ത്ഥനയില്‍ ഇടം പിടിച്ചിരുന്നു.അനസ്(റ) പറയുന്നു: നബി(സ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ. (ബുഖാരി)

ഏഴ്: പ്ലേഗ് ദജ്ജാല്‍ എന്നിവയെ തൊട് സംരക്ഷണം:
ഈ മഹത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിരവധി ഹദീസുകള്‍ നമുക്ക് കാണാം . അബൂബക്കറത്ത്(റ) നിന്ന് നിവേദനം: നബി(സ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും. (ബുഖാരി). മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം.
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്‌ളേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല. (ബുഖാരി).
അനസ്(റ) നിവേദനം: നബി(സ) അരുളി: ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സര്‍വ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി. )

എട്ട്: നബി തങ്ങളുടെ അന്ത്യവിശ്യമകേന്ദ്രം നിലകൊള്ളുന്നു:
നബി തങ്ങളുടെ പുണ്യ ശരീരം മദീനയിലാണ് നിലകൊള്ളുന്നത്.ലോകത്തുള്ള എല്ലാ സ്ഥലങ്ങളെക്കാളും സ്ഥാനമുള്ളത് മക്കയും മദീനയുമാണെന്നതില്‍ പക്ഷാന്തരമില്ല. ഇവ രണ്ടില്‍ നിന്നും മദീനക്കാണ് പദവി കൂടുതലുള്ളത് എന്ന് ഉമര്‍(റ)
ബ്നു ഖത്താബ്(റ), അബ്ദുല്ലാഹി ബ്നു ഉമര്‍(റ), മാലിക് ബ്നു അനസ്(റ) എന്നവരുടെ അഭിപ്രായം. നബി(സ്വ)യുടെ ഹുജ്റത്തു-ശരീഫ അല്ലാത്ത മദീനയിലെ മറ്റു സ്ഥലങ്ങളെക്കാള്‍ മക്കക്കാണ് പോരിശയുള്ളത് എന്ന കാര്യത്തിലും പണ്ഡിതലോകം ഏകാഭിപ്രായക്കാരാണ്. നബി(സ്വ) തങ്ങള്‍ കിടക്കുന്ന സ്ഥാനത്തിനാണ് കഅബയെക്കാള്‍ പദവി എന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഖാളി ഇയാള് (റ)ന്റെ 'അഭിപ്രായമുണ്ട്.ണ്ട്. അര്‍ശിനേക്കാള്‍ പോരിശ നബി(സ്വ)തങ്ങളുടെ കിടപ്പുസ്ഥാനത്തിനുണ്ടെന്ന് താജുദ്ധീനുസ്സുബ്കി (റ)വും കഅബാലയത്തോടുകൂടിയുള്ള മക്ക മഹത്വമുള്ളതാണെന്നതില്‍ തര്‍ക്കമില്ലെന്നും പുന്നാരനബി(സ്വ)യും അവിടുത്തെ ഖബര്‍ ശരീഫും നിലകൊള്ളുന്ന മദീന കഅ്ബയടങ്ങുന്ന മക്കയെക്കാളും ബൈത്തുല്‍ മഅ്മൂറിനേക്കാളും മറ്റ് പ്രപഞ്ചത്തിലുള്ള സര്‍വ്വ വസ്തുക്കളെക്കാളും മഹത്തായതാണ് മദീന: എന്നതില്‍ ഇജ്മാഅ് ആണെന്നുംഇബ്നു ഹജര (റ) വ്യക്തമാക്കിയതായും നമുക്ക് കാണാനാകും.

ഒമ്പത്: ഭൂമിയിലെ ഏറ്റവും ശ്രേഷ്ടമായ മണ്ണ് മദീനയിലാണ്
നബി(സ്വ)യുടെ പുണ്യപൂമേനി തൊട്ടുരുമ്മി നില്‍ക്കുന്ന പുണ്യമണ്ണിനാണ് ലോകങ്ങളിലെ സകല വസ്തുക്കളെക്കാളും സ്ഥാനം.
ഏതൊരാളെയും മറമാടപ്പെട്ട സ്ഥലത്തുനിന്നാണ് ആ മനുഷ്യനെ സൃഷ്ടിക്കാനുള്ള മണ്ണെടുത്തിട്ടുള്ളത് എന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍
തിരുനബി(സ്വ)യെ പടക്കപ്പെട്ട മണ്ണിലാണ് അവിടുന്ന് കിടക്കുന്നത്. അതിനാല്‍ തന്നെ ആ മണ്ണിന്റെ മഹത്വം കൂടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
ഇബ്നുല്‍ ജൗസി തന്റെ 'വഫാഇല്‍' കഅ്ബുല്‍ അഹ്ബാര്‍(റ)നിന്ന് നിവേദനം ചെയ്യുന്നു. നബി(സ്വ)യെ സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിബ്രീല്‍നോട് തിരുനബി(സ്വ) കിടക്കുന്ന സ്ഥാനത്ത് (ഹുജ്റ ശരീഫില്‍) നിന്ന് ഒരു പിടി വെളുത്ത മണ്ണ് കൊണ്ടുവരാന്‍ അല്ലാഹു കല്‍പ്പിച്ചു. പിന്നെ അതിനെ തസ്നീം ജലം കൊണ്ട് കഴുകപ്പെട്ടു. സ്വര്‍ഗ്ഗത്തിലൂടെ ഒഴുകുന്ന അരുവികളില്‍ മുക്കിയെടുത്തു. ആകാശ ഭുമികളിലെല്ലാം അതുമായി ചുറ്റി സഞ്ചരിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. അന്നേരം തന്നെ പുന്നാരനബി(സ്വ)തങ്ങളെയും അവിടുത്തെ മഹത്വവും മലക്കുകള്‍ക്ക് മനസ്സിലായി.
നബി(സ്വ)യെ മദീനയില്‍ തന്നെ മറമാടനുള്ള കാരണവുംമഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ പറയുന്നു: മക്കയില്‍ നിന്നും ഏറെ ദൂരെയുള്ള മദീനയില്‍ നബിയെ മറവ് ചെയ്യപ്പെട്ടതിനുള്ള കാരണം അവിടുത്തെ മഹത്വം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ്. കാരണം നബി തബിഅ (പിന്തുടരുന്നവര്‍)ല്ല .മത്ബൂ (പിന്തുടരപ്പെടുന്നവര്‍)ആണ്.അഥവാ മറ്റൊന്നിന്റെതുടര്‍ച്ചയായി അല്ല നബിയെ സിയാറത്ത്‌ചെയ്യേണ്ടത് .മറിച്ച് സ്വയം തന്നെ ലക്ഷ്യം വെച്ച് പിന്തുടരപ്പെടേണ്ടവരാണ് (മത്ബൂആണ് )മക്കയിലാണ് നബിയെ മറവ് ചെയ്യപ്പെട്ടിരുന്നത് എങ്കില്‍ ഹജ്ജ് ലക്ഷ്യംവെച്ച് വന്ന ഒരാള്‍ അതിന്റെ തുടര്‍ച്ചയായി നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുകയാണ് ചെയ്യുക. അത് നബിയുടെ മഹത്വത്തിന് യോജിച്ചതല്ല. അതേസമയം മദീനയില്‍ മറവ് ചെയ്യപ്പെട്ടതുകൊണ്ട് പ്രത്യേക ലക്ഷ്യം വെച്ച് തന്നെ മദീനയില്‍പോകേണ്ടി വരുന്നു. അതിനാല്‍ നബി മത്ബൂ (പിന്തുടരപ്പെടുന്നവര്‍)ആയി തീരുന്നു.(ജവാഹിറുല്‍ ബിഹാര്‍)

പത്ത്: മദീനയുടെ മണ്ണ് രോഗശമനത്തിനു പറ്റിയ മണ്ണാണ്:
രോഗശമനത്തിന്റെ മണ്ണാണ് മദീനയിലെ മണ്ണ്.പക്ഷെ രോഗശമനത്തിനായി മണ്ണ് പുറത്ത് കൊണ്ടുപോവുന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും കൊണ്ടുപൊകാന്‍ പാടില്ലെന്നാണ് പ്രബലം.
ഇനിയും നിരവധി മഹത്വങ്ങള്‍ മദീനക്കുണ്ട് ദൈര്‍ഘ്യം ഭയന്ന് നിര്‍ത്തുന്നു.

ചരിത്രം പറയുന്ന മദീന

ഇസ്ലാമിന്റെ ആദ്യ ആസ്ഥാവും വിശ്വാസി സാംസ്‌കാരികകേന്ദ്രവുമാണ് മദീന.മക്കയില്‍ നിന്ന് ഏതാണ്ട് 447 കിലോമീറ്ററും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് 900 കിലോമീറ്ററും അകലെയാണ് മദീന നിലകൊള്ളുന്നത്. 39 ഡിഗ്രി രേഖാംശത്തിലും 24 ഡിഗ്രി അക്ഷാംശത്തിലും നിലകൊള്ളുന്ന മദീനയുടെ വിസ്തീര്‍ണ്ണം അമ്പത് കിലോമീറ്ററാണ്. 
സൗദി അറേബ്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തെ ചെങ്കടല്‍ തീരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെയാണ് മദീന സ്ഥിതി ചെയ്യുന്നത്. അഥവാ  സമുദ്രനിരപ്പില്‍ നിന്ന് 625 മീറ്റര്‍ (2050 അടി) ഉയരത്തിലാണ് മദീനാ പട്ടണത്തിന്റെ നിലനില്‍പ്പ്.ഉഷ്ണകാലത്ത് അത്യുഷ്ണവും ശൈത്യകാലത്ത് അതിശൈത്യവുമാണ് മദീനയിലെ കാലാവസ്ഥ. അല്‍ഹര്‍റശ്ശര്‍ഖിയ്യ, അല്‍ഹര്‍റല്‍ ഗര്‍ബിയ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മദീനയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ കറുത്ത കല്ലുകളാല്‍ നിബിഡമാണ്. വിശാലമായ മണല്‍പ്പരപ്പും മൊട്ടക്കുന്നുകളും നിറഞ്ഞ ജലശൂന്യമായ വരണ്ട പ്രദേശമായിരുന്നു പഴയ മദീനക്ക് വികസനങ്ങള്‍ കൊണ്ട് വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ആദ്യകാലത്ത് യസ് രിബ് എന്നാണ് മദീന അറിയപ്പെട്ടിരുന്നത്.നൂഹ് നബിയുടെ സന്താന പരമ്പരയില്‍ പെട്ട യസ് രിബ് എന്ന വ്യക്തിയാണ് ഈ നഗരത്തിനടിത്തറ പാകിയത് എന്നതിനാലാണത്രെ യസ് രിബ് എന്ന പേരിലറിയപ്പെട്ടിരുന്നത്.പിന്നീട് പ്രവാചകര്‍ (സ്വ)യാണ് ഈ പ്രദേശത്തിന് മദീന എന്ന പേര് നല്‍കിയത്.
നൂഹ് നബിയുടെ നാലാം തലമുറയായ അമാലിയ വിഭാഗക്കാരാണ് മദീനയിലെ ആദിമ സമൂഹം എന്നും ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്.

മദീന പേരുകളും താഴ് വരകളും

നിരവധി നാമങ്ങള്‍ കൊണ്ട് ലോകത്ത് പ്രശോഭിച്ച് നില്‍ക്കുന്ന നാടാണ് മദീന.
  അല്ലാമാ അലി സംഹൂദി തന്റെ ഏറ്റവും  വഫാഉല്‍ വഫാ എന്ന ഗ്രന്ഥത്തില്‍ മദീനയുടെ തൊണ്ണൂറ്റി നാലോളം പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 
ഇമാം ശീറാസി(റ) രേഖപ്പെടുത്തിയ മദീനയുടെപേരുകളില്‍ നിന്ന് അല്‍പ്പം വിവരിക്കാം.
യസ്രിബ്, അര്‍ളുല്ലാഹി,ജസീറത്തുല്‍ അറബ്,  ബൈത്തുര്‍റസൂല്‍,അര്‍ളുല്‍ ഹിജ്റ, ദാറുല്‍ അബ്റാര്‍, ദാറുല്‍ ഈമാന്‍, ദാറുസ്സുന്ന, ദാറുസ്സലാമ, ദാറുല്‍ ഫത്ഹ്, ദാറുല്‍ ഹിജ്റ, ദാതുല്‍ ഹജ്ര്, ദാതുല്‍ ഹിറാല്‍,ആസ്വിമ, അല്‍ അദ്റാഅ്, അല്‍ അര്‍റാഅ്, അല്‍ അറൂള്, അകാലത്തുല്‍ ബുല്‍ദാന്‍, അകാലത്തുല്‍ ഖുറ, ഹറമുറസൂലില്ലാഹ്, അല്‍ ഈമാന്‍, അല്‍ ബാര്‍റ, അല്‍ ബുഹൈറ, അല്‍ ബഹീറ, അല്‍ ബലാത്വ്, അല്‍ ബലദ്, , അല്‍ ജന്നത്തുല്‍ ഹസ്വീന, അല്‍ ഹബീബ, അല്‍ ഹറം, അല്‍ ജാബിറ, ജാബാരി, ജബ്ബാറ, ഹസന, അല്‍ ഖൈറ, അദ്ദാര്‍,  ശിഫ, ത്വാഹാ, തൈ്വബ, അല്‍ ഗര്‍റാള്, ഗലബ, അല്‍ ഫാളിഅ, അല്‍ ഖാസിമ, ത്വാഈ ശബ്ഉബാബ്,
അല്‍ മദീന, അല്‍ മകീന, അല്‍ മജ്ബൂറ, അല്‍ മുഫിയ, അന്നാഹിയ, അബ്ലാള്, അന്നഹ്റ്, അല്‍ ഹദ്റഅ്, ഖുബ്ബത്തുല്‍ ഇസ്ലാം, ഖര്‍യത്തുല്‍ അന്‍സാര്‍, അല്‍ മുബാറക, ഖല്‍ബുല്‍ ഈമാന്‍, അല്‍ മുഅ്മിന, അല്‍ മഹബ്ബ, അല്‍ മുഹബ്ബ, അല്‍ മഹബൂബ എന്നിവ അതില്‍ ചില താണ്.ഈ പേരുകള്‍ മദീനക്ക് കൈവന്നതിന്റെ കാരണങ്ങളും പശ്ചാതലങ്ങളും  ഇമാം സുംഹൂദി (റ)തന്റെ വഫാഉല്‍ വഫാഇല്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മദീനയുടെ പഴയ നാമമായ യസ്രിബ് എന്ന  പേര് വിളിക്കല്‍ കറാഹത്താണെന്ന് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.കാരണം ഒരു ഹദീസില്‍ ഇങ്ങനെ കാണാം:  ''മദീനയെ ആരെങ്കിലും യസ്രിബ് എന്ന് വിളിച്ചാല്‍ അവന്‍ പാപമോചനം തേടിക്കൊള്ളട്ടെ.'' യസ് രിബ് എന്ന പദത്തിന് 'നശീകരണം' എന്ന അര്‍ത്ഥമുള്ളത് കൊണ്ടാണ് ആ പേര് വിളിക്കല്‍ കറാഹത്താകാന്‍ കാരണമെന്ന് പറയപ്പെടുന്നു..
ഡോ. മുഹമ്മദ് ഇല്യാസ് അബ്ദുല്‍ ഖനി തന്റെ ഹിസ്റ്ററി ഓഫ് മദീന മുനവ്വറ എന്ന ഗ്രന്ഥത്തില്‍ മദീനയുടെ 64 പേരുകള്‍ പരിചയപ്പെടുത്തിയിട്ടുന്നുണ്ട്.നൂറോളം പേരുണ്ടെങ്കിലും പ്രവാചക പട്ടണം എന്നര്‍ഥം വരുന്ന മദീനത്തുറസൂല്‍ എന്ന പേരാണ് പ്രസിദ്ധം
മദീന എന്നപദത്തിന്റെ അര്‍ത്ഥം പട്ടണം എന്നാണ് . നബി തങ്ങളുടെ ആഗമനത്തോടെയാണ് ഈ നാമം കൈവന്നത്. ഇപ്പോള്‍ പ്രശോഭിത നഗരം എന്നര്‍ഥം വരുന്ന മദീന മുനവ്വറ എന്നാണ് മദീന അറിയപ്പെടുന്നത്.

അപ്രകാരം തന്നെ നിരവധി പര്‍വ്വതങ്ങളും താഴ് വരകളും നിറഞ്ഞതാണ് മദീന.
അല്‍-അഖ്അല്‍, അല്‍-അഖീഖ (ഹിജാസിലെ ഏറ്റവും വലിയതാഴ്വരയാണിത്.), അല്‍-ഹിമ്ദ് എന്നീ മൂന്നു താഴ്വരകളുടെ സന്ധിസ്ഥാനത്ത് പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട് കൊണ്ടാണ് മദീന നഗരം നിലകൊള്ളുന്നത് തന്നെ.
മദീനയുടെ പടിഞ്ഞാറ് ഭാഗത്ത് അല്‍-ഹുജൂജും (തീര്‍ഥാടക പര്‍വതം), വടക്കു പടിഞ്ഞാറ് ഭാഗത്ത് സലാ പര്‍വതവും, തെക്ക് ഭാഗത്ത് അല്‍-ഈറും (സഞ്ചാരികളുടെ പര്‍വതം), വടക്ക് ഭാഗത്ത് ഉഹ്ദ് പര്‍വതവുമാണ് നിലകൊള്ളുന്നത് .ഇവയാണ് മദീനയുടെ അതിര്‍ത്തികളും.

മദീനാ മുനവ്വറയിലെ മസ്ജിദുകള്‍

ഒട്ടനവധി പള്ളികളുള്ള നാടാണ് മദീന. മഹത്വത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള മസ്ജിദുന്നബവിയടക്കമുള്ള പള്ളികള്‍ മദീനയിലാണ് സ്ഥി ചെയ്യുന്നത്.
തിരുനബി(സ) ഹിജ്റയായി വരുന്നതിനു മുമ്പ് തന്നെ മദീനയില്‍ ഒമ്പത് പള്ളികളുണ്ടായിരുന്നു.
അവയുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു:ബനൂ അംറ് ബ്നു മബ്ദൂല്‍ ഗോത്രക്കാരുടെ പള്ളി,ബനൂ ഉബൈദ് പള്ളി,ബനൂ സാഇദ പള്ളി,ബനൂ സലമ പള്ളി,ബനൂ റാതിജ് പള്ളി,ബനൂ സുറൈഖ് പള്ളി, ബനൂ ഗിഫാര്‍ പള്ളി,ബനൂ അസ്ലം പള്ളി,ബനൂ ജുഹൈന പള്ളി.
ഹിജ്റക്ക് ശേഷം മദീനയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളികളില്‍ പ്രധാനപ്പെട്ടതാണ് മസ്ജിദുന്നബവി.ഹിജ്റക്ക് ശേഷം  നിര്‍മ്മിക്കപ്പെട്ട ഇതര മസ്ജിദുകള്‍ താഴെചേര്‍ക്കുന്നു:മസ്ജിദുഖുബാഅ്,
മസ്ജിദുല്‍ ഖിബ്ലതൈനി (മസ്ജിദ് ബനീ സലമ),മസ്ജിദുല്‍ ഇജാബ,മസ്ജിദുല്‍ ഗമാമ,മസ്ജിദുല്‍ ജുമുഅ, മസ്ജിദു അബീബക്ര് സിദ്ധീഖ്(റ),മസ്ജിദു ഉമര്‍(റ),
മസ്ജിദു അലി(റ), മസ്ജിദുല്‍ ഫത്ഹ്,
മസ്ജിദു സല്‍മാനില്‍ ഫാരിസി(റ),
മസ്ജിദു സഅ്ദുബ്നു മുആദ്(റ),മസ്ജിദു ബനീ ഹറാം, ബനൂ ഖുറൈള മസ്ജിദ്, മശ്റബതു ഉമ്മി ഇബ്റാഹീം പള്ളി,മസ്ജിദുസ്സുഖ്യ,മസ്ജിദുറായത്ത് (മസ്ജിദുദ്ദുബാബ്),മസ്ജിദു ബനീ ഹാരിസ,മസ്ജിദുല്‍ ഫളീഖ് (മസ്ജിദുശ്ശംസ്),മസ്ജിദു സജ്ദത് (മസ്ജിദ് അബീദര്‍റ് (റ)),മസ്ജിദു സയ്യിദുശ്ശുഹദാഅ്(റ),മസ്ജിദുത്തൗബ (മസ്ജിദു ഉസ്വ്ബത്),മസ്ജിദു ശൈഖൈനി, മസ്ജിദ് ഉത്ബാനുബ്നു മാലിക്(റ),മസ്ജിദു ബനീ ഹുനൈഫ്,മസ്ജിദു ദാരി സഅ്ദിബ്നി ഖൈസമ(റ),മസ്ജിദു ബനീ ഹറാം,മസ്ജിദു ബനീ ളഫ്ര്, മസ്ജിദു ഫസ്ഹ്,മസ്ജിദുസ്സബ്ഖ്, മസ്ജിദുല്‍ മനാറതൈനി, മസ്ജിദുശ്ശജറത് എന്നിവയാണവ.

മദീന; മഹബ്ബത്തിന്റെ മണ്ണ്

വിശ്വാസിയുടെ മാനാസാന്തരങ്ങളില്‍ വസന്തത്തിന്റെ ഉറവ നല്‍കുന്ന തേനരുവിയാണ് മദീനത്തുല്‍ മുനവ്വറ: എന്ന പ്രശോഭിത നഗരം.മദീനയെന്ന നാമം പോലും സത്യവിശ്വാസിയുടെ മനസ്സിനെ ആലിംഗനം ചെയ്യുന്ന ഹൃദയഹാരിയായ വചന പ്രസാദമാണ് . വിശ്വ ലോകത്തെ വിശ്വാസിയുടെയും മനസ്സ് എന്നും മദീനയിലാണ്. വിശ്വാസിയുടെ ഹൃദയതാളം റൗളാ ശരീഫുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. വിശ്വാസിയുടെ ഹൃദയം സ്പന്ദിക്കുന്നത് വിശുദ്ധ മദീനയില്‍ എത്താനുള്ള അനിതരസാധാരണമായ അഭിനിവേശത്തോടെയാണ്.
ആ മണ്ണില്‍ കാലു കുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏതൊരു വിശ്വാസിയും.ഓരോ വിശ്വാസിയുടെ മനസ്സിലും മദീനയെന്ന ആനന്ദലോകം അഭിരമിച്ചു കൊണ്ടേയിരിക്കുകയാണ്.കേട്ടതിനേക്കാളും അറിഞ്ഞതിനേക്കാളും ആഗ്രഹിച്ചതിനേക്കാളും അപ്പുറത്താണ് മദീനയുടെ മണ്ണും വിണ്ണും. അതെ,മദീനക്കു പകരം മദീന മാത്രം. മറ്റെല്ലാ നാടുകളും മദീനക്കു മുന്നില്‍ നിഷ്പ്രഭമാണ്.
സുഹൃത്തേ, പ്രേമം മദീനയോടവാണം.ഖല്‍ബകം മദീനയിലെ ഖുബ്ബത്തുല്‍ ഖള്‌റാഇന് കൊടുക്കണം. അതോടെ  മദീനതുല്‍ മുനവ്വറഃ അനുരാഗത്തിന്റെ അനശ്വരതയിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകും. സ്നേഹത്തിന്റെ കുളിരു കൊണ്ട് മദീന നമ്മെ കോരിത്തരിപ്പിക്കും. സ്‌നേഹം കൊടുത്താല്‍ തിരിച്ചുകിട്ടുന്നയിമാണ് മദീന . മദീനതുല്‍ മുനവ്വറഃ സാന്ത്വനത്തിന്റെ ശാന്തസമുദ്രമാണ്. ആശ്വാസത്തിന്റെ തലോടലാണ്. അനുഗ്രഹത്തിന്റെ ആലിംഗനമാണ്. 
സഹോദരാ......
നിന്റെ മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന ഇശ്ഖിന്റെ വേലിയേറ്റത്തില്‍ നിന്ന് ആശ്വാസത്തിന്റെ കരക്കണിയാന്‍  തിരുസന്നിധിയിലേക്ക് സ്വലാത്ത് തന്നെയാണ് മാര്‍ഗ്ഗം. അതല്ലാതെ മറ്റെന്ത് വഴിയുണ്ട് നമുക്ക് മുമ്പില്‍.ഇശ്ഖിന്റെ കാണാചുഴികളില്‍ ഉഴലുമ്പോഴൊക്കെ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തെ തലോടാന്‍ അവിന്റെ സൃഷ്ടിജാലങ്ങളില്‍ തിരുറൗളയല്ലാതെ മറ്റെന്തുണ്ട്.?
  ഒരു പറവയായി ജനിക്കണം. പറന്ന് പറന്ന് മദീന മുനവ്വറയില്‍ ചെന്നണയണം. അവസാന കാഴ്ച നമ്മുടെ മുത്ത് ഹബീബിന്റെ പച്ചഖുബ്ബ മാത്രമാവണം.
        ഓ മദീനാ.... നിന്നെ കുറിച്ചുള്ള വര്‍ണകള്‍ക്ക് ഒരു അവസാനം ഇല്ലല്ലോ.....എങ്ങനെ അവസാനം ഉണ്ടാവും ?  ഹബീബുള്ളത് നിന്നിലല്ലേ മദീനാനഗരിയേ........
ഓ മദീനാ ....പാടാന്‍ അറിയുന്ന ആഷിഖീങ്ങള്‍ പാടി തളര്‍ന്നാലും എഴുതാന്‍ അറിയുന്ന ആഷിഖീങ്ങള്‍ എഴുതി കൈ തളര്‍ന്നാലും നിന്നോട് ഉള്ള ഇശ്ഖ് കൂടി കൊണ്ടിരിക്കുകയാണ്. നിന്നിലെ ആ പച്ചഖുബ്ബ മനസ്സില്‍ വല്ലാതെ മായാജാലങ്ങള്‍ സൃഷ്ടിക്കുന്നുവല്ലോ .....
      മനതാരില്‍ ഇശ്ഖിന്റെ കണങ്ങള്‍ വീ ണുടഞ്ഞത് ഒരുരു സാഗരത്തിനു സമാനമായിരിക്കുന്നു.അതില്‍ നിന്നും അലയടിച്ചുയരുന്ന തിരമാലകള്‍ 'മദീന'യെന്ന നാദം മുഴക്കുന്നു.മനസ്സെന്ന മാണിക്യ കൊട്ടാരത്തില്‍ പടര്‍ന്നു പിടിച്ച വികാരമേ മദീന.....ചാലിട്ടോഴുകിയ മിഴി നീരിനും ഹൃദയം പേറിയ നോവിനും എന്നും മദീനത്തെ കഥകള്‍ മാത്രമേ പറയാന്‍ ഉള്ളു... മദീന...... മദീന വിശുദ്ധ നാമം ചാര്‍ത്തിയ സ്വര്‍ഗ്ഗമെ...ലോകാഭയം നിന്നിലല്ലെ...? നീ തന്നെ ഭാഗ്യം .നീ തന്നെ അഭയം .നോവും ഹൃദയത്തിന്റെ പ്രതീക്ഷയും നീ തന്നെ ..
   സ്‌നേഹ സായൂജ്യത്തിന്റെ സ്വര്‍ഗ്ഗീയ പരിമളം വിതറുന്ന നൂറേ...
എന്റെ പ്രതീക്ഷകളെന്റെ വേദനകളാവുമ്പോള്‍ ഒന്ന് മാടി വിളിക്കണേ... അകത്തളത്തില്‍ കത്തും ജ്വാലക്ക് ശമനം തരണേ... ചാലിട്ടോഴുകും സ്‌നേഹ സ്മരണക്ക് ജീവന്‍ തരണേ...
മദീന നമ്മെ വല്ലാതെ  മോഹിപ്പിക്കുന്നു. ഇടയ്ക്കിടെ തിങ്കള്‍ നിലാവിലേക്ക്  മദീന നമ്മെ മാടിവിളിക്കും പോലെ.
മദീനാ മലര്‍വാടിയിലേക്ക് പലരും നടന്നടുക്കുമ്പോള്‍ വിശ്വാസി ഹൃദയത്തിന് വല്ലാത്ത നൊമ്പരമാണ്.റബ്ബേ ഞങ്ങളെ ന്നാണ് ആ ഭൂമിയിലെത്തുക.?
നാഥാ മണ്ണ് വിളിക്കും മുമ്പ് മദീനയിലേക്ക് വിളിക്കണേ... ആമീന്‍.




✍️മുഹമ്മദ് ശാക്കിര്‍ മണിയറ


അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ആനന്ദ ലഹരി തീര്‍ക്കുന്ന സ്വരരാഗസുധയുടെ നാളുകളാണിനി... ആദ്യവസന്തം കടന്നു വന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മണ്ണും വിണ്ണും സര്‍വതും. മാനുഷത്തിന്റെ സര്‍വവിധ സൗഭാഗ്യങ്ങളുടെയും വഴിയായ പുണ്യപൂങ്കവരുടെ തിരുപ്പിറവി കൊണ്ട് ധന്യമായ ഈ വസന്തത്തില്‍ സന്തോഷിച്ചില്ലെങ്കില്‍ സന്തോഷം എന്ന പദത്തിന് എന്തര്‍ത്ഥമാണുള്ളത് എന്ന് എല്ലാവരും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍... പക്ഷെ, അവയ്ക്കിടയിലും പിന്തിരിപ്പന്മാരായി പുറം തിരിഞ്ഞു നില്‍ക്കുന്നവരെയോര്‍ത്ത് പരിതപിക്കാനേ കഴിയൂ...  മൗലിദ് ആഘോഷത്തിനും അനുബന്ധ പരിപാടികള്‍ക്കും പ്രമാണികമായോ മറ്റോ യാതൊരു തെളിവുമില്ല എന്നും മറ്റും ജനങ്ങള്‍ക്കിടയില്‍ പറഞ്ഞ് പരത്തി പാവങ്ങളായ ജനങ്ങളെ അവഹേളിക്കുകയും വഴികേടിലാക്കുകയും ചെയ്യുന്ന ഇവരുടെ ഗൂഢനീക്കങ്ങള്‍ ഇനിയും നാം കണ്ടില്ല എന്ന് നടിച്ചു കൂടാ....


മൗലിദ് എന്നാല്‍ എന്ത്?

മൗലിദ് എന്ന അറബി പദത്തിന് ജനിച്ച സ്ഥലം ജനിച്ച സമയം എന്നതൊക്കെയാണ് ഭാഷാര്‍ത്ഥം. ജനങ്ങള്‍ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടി പദ്യരൂപത്തിലോ ഗദ്യരൂപത്തിലോ നബി(സ)യുടെ മദ്ഹുകള്‍ പറയുക, അന്നപാനീയങ്ങള്‍ വിതരണം ചെയ്യുക, നബി(സ)യുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള പ്രഭാഷണങ്ങളോ മറ്റോ നടത്തുക എന്നിങ്ങനെ സാങ്കേതികാര്‍ത്ഥത്തില്‍ മൗലിദിനെ നമുക്ക് വ്യാഖ്യാനിക്കാം. അല്ലാമാ ജലാലുദ്ദീന്‍ സുയൂത്വീ(റ) തന്റെ ഫത്താവയില്‍ ഇപ്രകാരം വ്യാഖ്യാനം നല്‍കിയതായി കാണാം. ഈ വ്യാഖ്യാനം വെച്ച് നോക്കുമ്പോള്‍ നബി(സ)യുടെ മൗലിദ് ചൊല്ലുന്ന സമ്പ്രദായം നബിയുടെ കാലം മുതല്‍ക്കേയുണ്ടെന്നും പില്‍ക്കാലത്ത് സ്വഹാബികളും താബിഈങ്ങളും ഈയൊരു സംസ്‌കൃതിയെ നെഞ്ചേറ്റിയെന്നും അങ്ങനെ നമ്മിലേക്ക് എത്തിച്ചേര്‍ന്നു എന്നുമുള്ള യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യമാവുന്നതാണ്. പക്ഷെ ഇന്ന് കാണുന്ന പോലെ വിപുലമായ രീതിയില്‍ അന്ന് നടന്നിരുന്നില്ല എന്ന് മാത്രം. കാരണം കാലക്രമേണ ഓരോ കാലത്തിന്റെ ഗതിയനുസരിച്ച് ആ കാലത്തെ ആഘോഷങ്ങള്‍ക്കും, മറ്റും മാറ്റങ്ങള്‍ ഉണ്ടാവുമെന്നത് സ്വാഭാവികം മാത്രമാണല്ലോ... എങ്കിലും ഈ ആഘോഷങ്ങള്‍ക്കിടയിലും അനിസ്ലാമികമോ, ഒരു മുസ്ലിമിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലോ ഉള്ളതായ അനാചാരങ്ങള്‍ കടന്നുകൂടുന്നത് നാം ഏറെ ശ്രദ്ദിക്കേണ്ടതുണ്ട്. കാരണം നാമൊക്കെ മുസ്ലിമീങ്ങളാണല്ലോ...സമാധാനമുണ്ടാക്കുന്നവന്‍ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അപ്പോള്‍ പട്ടാളവേഷം ധരിച്ചും മറ്റും വിവാദനായകന്മാരായി ഈ പരിശുദ്ധ ദിനത്തിന്റെ വിശുദ്ധിയെ ചൂഷണം ചെയ്യുന്നവരെ ഒരിക്കലും ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കാന്‍ പറ്റുന്നതല്ല.


മൗലിദാഘോഷം പ്രമാണങ്ങളില്‍


മൗലിദാഘാഷത്തിന്റെ പ്രമാണികതയെപ്പറ്റി തെളിവുകളന്വേഷിച്ചു നടക്കുന്നവര്‍ക്ക് ഇവ്വിഷയകരമായ ഒരുപാട്  ആയത്തുകളും, ഹദീസുകളും കാണാവുന്നതാണ്. അന്ധകാര നബിഢമായ ആ ഇരുണ്ട യുഗത്തില്‍ ജീവിതം നയിച്ചിരുന്ന  കാട്ടാള ജനതയിലേക്ക് നിയുക്തനായി അവരെ ലോകജനതക്കാകമാനം മാതൃകയാകും വിധം പരിവര്‍ത്തിപ്പിച്ചെടുക്കലിലൂടെ, ഓരോ മനുഷ്യനും വിശുദ്ധ റസൂലിന്റെ അപദാനങ്ങള്‍ വാഴ്ത്തല്‍ ഒരു കടമയായിത്തീര്‍ന്നു എന്നത് ഒരു വസ്തുതയാണ്. അല്ലാഹു തആലാ പറയുന്നു: നബിയെ പറയുക, അല്ലാഹുവിന്റെ അനുഗ്രഹവും മഹത്വവും ലഭിച്ചതിന്റെ പേരില്‍ വിശ്വാസികള്‍ സന്തോഷിച്ചു കൊള്ളട്ടെ (സൂറത്തു യൂനുസ്). താങ്കളെ നാം ലോകര്‍ക്കാകമാനം അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല എന്ന വചനത്തില്‍ നബിയെ വിശേഷിപ്പിക്കാന്‍ റഹ്മത്ത് എന്ന പദം ഉപയോഗിച്ചതില്‍ നിന്ന് മുന്‍ ആയത്തിലും അനുഗ്രഹം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബിയെയാണെന്ന് തഫ്സീറുത്തസത്ത്വുരിയല്‍ കാണാം.  നബി(സ) തങ്ങള്‍ തന്നെ തന്റെ മൗലിദ് ചൊല്ലുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഏത് സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും മനസ്സിലാവുന്ന തരത്തിലുള്ള മൗലിദ് സംബന്ധമായുള്ള ഹദീസുകളിലെ പരാമര്‍ശങ്ങളും ഒട്ടനവധിയാണ്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ മദീനാ ഹിജ്റാ വേളയില്‍ നബി(സ)യെ മദീനാ നിവാസികള്‍ ദഫ് കൊട്ടിയും നബിയുടെ അപദാനങ്ങള്‍ വാഴ്ത്തിയും സ്വീകരിച്ച അവസരത്തില്‍ യാതൊരു വൈമനസ്യവും കൂടാതെ അതിനെ പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും സജീവമായ ആഘോഷങ്ങള്‍ക്ക് അടിത്തറ പാകുകയായിരുന്നു നബി തങ്ങള്‍. 

തിങ്കളാഴ്ച്ച ദിവസം നോമ്പ് സുന്നത്താക്കപ്പെടാനുള്ള കാരണത്തെപ്പറ്റി അനുചരരിലൊരാള്‍ ചോദിച്ചപ്പോള്‍ അത് ഞാന്‍ ജനിച്ച ദിവസമായതിനാലാണ് എന്നായിരുന്നു നബിയുടെ മറുപടി. മറ്റൊരവസരത്തില്‍, നബി(സ)യുടെ വരവും കാത്ത് ഏറെ നേരം പള്ളിയിലിരുന്ന സ്വഹാബാക്കള്‍ നേരം പോക്കെന്നോണം മുന്‍കാല പ്രവാചകന്മാരുടെ അപദാനങ്ങള്‍ ഒന്നൊന്നായ് വാഴ്ത്താന്‍ തുടങ്ങി. ഇബ്റാഹിം(അ), മൂസാ(അ), ഈസാ(അ), ആദം(അ) തുടങ്ങിയ പ്രവാകന്മാരുടെ മദ്ഹുകള്‍ പാടിക്കൊണ്ടിരിക്കെയാണ് ഇത് കേട്ട് റസൂല്‍(സ) അവിടേക്ക് കടന്ന് വന്നത്. വന്ന ഉടനെ നബി(സ) പറഞ്ഞു: മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ചരിത്രം നിങ്ങളെ അത്ഭുതപ്പെടുത്തിയത് ശരി തന്നെ, എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ഹബീബും അന്ത്യനാളിലെ പതാകവാഹകനും ആദ്യമായി ശുപാര്‍ശ ചെയ്യുന്നവനും സ്വീകരിക്കപ്പെടുന്നവനും ആദ്യമായ് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവനും മനുഷ്യകുലത്തിന്റെ നേതാവുമാണ്, ഇതില്‍ അല്‍പ്പം പോലും അഹങ്കാരമില്ല. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസിലൂടെ തന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നതിനോട് റസൂല്‍ (സ) എത്രമാത്രം താത്പര്യം വെച്ചുപുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാണ്. ഇതിനൊക്കെയുപരി, നബി(സ)യുടെ അപദാനങ്ങള്‍ വാഴ്ത്താനായി അന്ന് അബ്ദുല്ലാഹിബ്നു റബാഹ(റ), ഹസ്സാന് ബ്നു ഥാബിത്(റ), കഅ്ബ്ബ്നു സുഹൈര്‍(റ)വിനെപ്പോലോത്ത പ്രത്യേക സ്വഹാബാക്കള്‍ അന്നുണ്ടായിരുന്നുവെന്നത് പ്രത്യേകം പ്രസ്തവ്യമാണ്. നബിക്കെതിരെ ശത്രുക്കളില്‍ നിന്ന് കവിതാ രൂപത്തില്‍ വരുന്ന ആക്ഷേപ ശരങ്ങള്‍ക്ക്  അതേ നാണയത്തില്‍ മറുപടി കൊടുക്കാനായി ഹസ്സാന്‍(റ)വിന് മദീനാ പള്ളിയില്‍ ഒരു മിമ്പര്‍ സ്ഥാപിച്ചതും നബി തങ്ങള്‍ അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചനുഗ്രഹിച്ചതും, തന്റെ അപദാനങ്ങള്‍ വാഴ്ത്തിയ കഅ്ബ്ബ്നു സുഹൈര്‍(റ)വിന് നബി(സ) തന്റെ പുതപ്പ് അണിയിച്ചു കൊടുത്തതുമൊക്കെ ചരിത്ര സത്യങ്ങളാണെന്നിരിക്കെ ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ച്  പുറം തിരിഞ്ഞ് നടക്കുന്നവരെ നോക്കി സഹതപിക്കാനല്ലാതെ നമുക്കെന്താണ് സാധിക്കുക.


മൗലിദ് പണ്ഡിത വചനങ്ങളില്‍

 മൗലിദാഘോഷത്തിന്റെ ആവശ്യകതയെയും അനിവാര്യതയെയും പറ്റി മുന്‍കാല പണ്ഡിതന്മാരെല്ലാം വാചാരലായിട്ടുണ്ട്. നവവി ഇമാമിന്റെ ശൈഖായ അബൂശാമ(റ) പറയുന്നു: നമ്മുടെ കാലത്തുണ്ടായ ബിദ്അത്തുകളില്‍ ഏറ്റവും നല്ല ഒന്നാണ് റബീഉല്‍ അവ്വലിലെ മൗലിദാഘോഷം. അതിനോടനുബന്ധിച്ച് ദാനധര്‍മ്മങ്ങളും നന്മകളും വര്‍ദ്ധിപ്പിക്കലും സന്തോഷം പ്രകടിപ്പിക്കലുമെല്ലാം പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. ഹസനുല്‍ ബസ്വരി(റ) പറയുന്നു: എനിക്ക് ഉഹ്ദ് പര്‍വ്വതത്തിന്റെയത്ര സ്വര്‍ണ്ണമുണ്ടെങ്കില്‍ ഞാനത് മൗലിദ് പാരായണത്തിന് വേണ്ടി ചെലവഴിക്കും. പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മഅ്റൂഫുല്‍ കര്‍ഖി(റ) പറഞ്ഞു: ഒരാള്‍ നബി(സ)യുടെ മൗലിദിന് വേണ്ടി ഭക്ഷണം തയ്യാറാക്കി, അല്‍പ്പം ജനങ്ങളെ ഒരുമിച്ചു കൂട്ടി വിളക്കുകള്‍ തെളിച്ച് പുതുവസ്ത്രം ധരിച്ച് സുഗന്ധം പൂശി ഭംഗിയായി മൗലിദ് സദസ്സില്‍ പെങ്കെടുത്താല്‍ ഖിയാമത്ത് നാളില്‍ അല്ലാഹു അവനെ നബിമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനീയനാക്കുകയും ചെയ്യും. ഇമാം സുയൂത്വി(റ) തന്റെ അല്‍ വസാഇല്‍ ഫീ ശര്‍ഇശ്ശമാഇല്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഏതെങ്കിലും ഒരു പള്ളിയിലോ വീട്ടിലോ വെച്ച് മൗലിദ് പാരായണം ചെയ്യപ്പെടുകയാണെങ്കില്‍ റഹ്മത്തിന്റെ മാലാഖമാര്‍ അവരെ വലയം ചെയ്യുകയും അവരെത്തൊട്ട് വരള്‍ച്ചയെയും പരീക്ഷണങ്ങളെയും കള്ളന്മാരെയും കണ്ണേറുകളെയും അല്ലാഹു തടയുകയും ഖബ്റില്‍ മുന്‍കര്‍ നകീറിന്റെ ചോദ്യത്തിന് ഉത്തരം എളുപ്പമാക്കിത്തരുകയും ചെയ്യുന്നതാണ്. മൗലിദ് പാരായണത്തിന്റെ മഹത്വം വിളിച്ചോതുന്ന ഒട്ടനവധി ചരിത്രങ്ങള്‍ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. അതിലൊന്നിനെ നമുക്കിങ്ങനെ വായിക്കാം : ഹാറൂണ്‍ റഷീദിന്റെ കാലത്ത് ബസ്വറയില്‍ ധൂര്‍ത്തനും തെമ്മാടിയുമായിരുന്ന ഒരു യുവാവുണ്ടായിരുന്നു. നിസ്‌ക്കാരം പോലും കൃത്യമായി നിസ്‌കരിക്കാത്ത അദ്ദേഹത്തെ എല്ലാവരും വെറുപ്പോടെയായിരുന്നു നോക്കിക്കണ്ടത്. പക്ഷെ, റബീഉല്‍ അവ്വല്‍ മാസം വന്നെത്തിയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മട്ടാകെ മാറും. പുതുവസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധം പൂശി ഭംഗിയായി മൗലിദ് പാരയണം നടത്തി വിരുന്നുകള്‍ സംഘടിപ്പിക്കുമായിരുന്നു അദ്ദേഹം ആ മാസത്തില്‍. റബീഉല്‍ അവ്വല്‍ കഴിഞ്ഞാല്‍ വീണ്ടും പഴയ പടിയാവും. കാലങ്ങളായി ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി. അങ്ങനെ ആ മനുഷ്യന്‍ മരിച്ചപ്പോള്‍ ജനങ്ങളെല്ലാം ഒരശരീരി കേള്‍ക്കാനിടയായി : ഓ ബസ്വറക്കരേ....ഔലിയാക്കളുടെ നേതാവായ ഈ മനുഷ്യന്റെ ജനാസയിലേക്ക് കടന്നു വരൂ.... ഇത് കേട്ട ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ജനാസ സന്ദര്‍ശിക്കുകയും ശേഷം ഖബറടക്കുകയും ചെയ്തു. അന്നേ ദിവസം ആ നാട്ടിലെ ജനങ്ങളെല്ലാം ആ മനുഷ്യനെ സ്വപ്നത്തില്‍ ദര്‍ശിക്കുകയുണ്ടായി. സ്വര്‍ഗത്തിലെ ഉന്നസ്ഥാനങ്ങളില്‍ വിരാചിച്ചവനായായിരുന്നു അദ്ദേഹത്തെ അവര്‍ കണ്ടത്. ഇതിന്റെ കാരണത്തെപ്പറ്റി തിരക്കിയപ്പോള്‍ നബി(സ)യുടെ മൗലിദിനെ ബഹുമാനിച്ചതിനാലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി (ഇആനതുത്ത്വാലിബീന്‍).


മൗലിദ്; ഉത്തമ നൂറ്റാണ്ടുകളില്‍

നബി(സ)യുടെ മൗലിദ് പാരായണം ജനകീയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരായിരുന്നു പില്‍ക്കാലത്തെ പണ്ഡിതസൂരികള്‍. ഇന്ന് കാണുന്നത് പോലെ അല്ലെങ്കില്‍ അതിലുപരി വ്യവസ്ഥാപിതമായ രീതിയിലുള്ള മൗലിദ് സദസ്സുകള്‍ ആരംഭിച്ചത് ഹിജ്റ 630ല്‍ വാഫാത്തായ മുളഫ്ഫര്‍ രാജാവിന്റെ കാലത്തായിരുന്നു. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ മൗലിദ് സദസ്സകുളില്‍ പങ്കെടുക്കാന്‍ വിദൂര ദിക്കുകളില്‍ നിന്ന് പോലും ആള്‍ക്കാര്‍ എത്താറുണ്ടായിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ദീനാര്‍ ചെലവഴിച്ച് കൊണ്ട് അദ്ദേഹം നടത്തിയിരുന്ന മൗലിദ് സദസ്സില്‍ അക്കാലത്തെ പ്രമുഖ പണ്ഢിതരും സൂഫി വര്യരുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അവരൊന്നും അതിനെ അനിസ്ലാമികമെന്നോ ധൂര്‍ത്തെന്നോ പറഞ്ഞ് എതിര്‍ക്കാറില്ലെന്നുമുള്ളത് ഒരു ചരിത്ര സത്യമാണ്. ഈ വലിയ ആഘോഷങ്ങളുടെ ഭാഗമായി നബി(സ)യുടെ മദ്ഹാലപിക്കാന്‍ വേണ്ടി അക്കാലത്തെ വലിയ മുഹദ്ദിസും പണ്ഡിതനുമായിരുന്ന അബ്ദുല്‍ഖത്താബ് ബ്നു ദിഹ്യ(റ) ഒരു  മൗലിദ് ഗ്രന്ഥം രചിക്കുകയുണ്ടായി. നബി(സ)യുടെ ബാല്യം, വളര്‍ച്ച തുടങ്ങിയ ചരിത്ര വികാസങ്ങളെ പദ്യമായും ഗദ്യമായും കോര്‍ത്തിണക്കി അദ്ദേഹം രചിച്ച് അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീറിന്നദീര്‍ എന്ന ഗ്രന്ഥം മൗലിദ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ സുപ്രധാനമാണ്. അല്‍ഹാഫിള് അസ്സഖാവി(റ) രചിച്ച അല്‍ഫഖ്റുല്‍ അലവിയ്യ് ഫീ മൗലിദിന്നബവിയ്യ് എന്ന ഗ്രന്ഥവും, ഇബ്നു ഹജറുല്‍ ഹൈത്തമി(റ) രചിച്ച ഇത്മാമുന്നിഅ്മതി അലല്‍ ആലം എന്ന ഗ്രന്ഥവും ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ കേരളത്തില്‍ പ്രചുര പ്രചാരം നേടിയ മൗലിദ് ഗ്രന്ഥം സൈനുദ്ദീന്‍ മഖ്ദൂം(റ) ഒന്നാമന്‍ രചിച്ച മങ്കൂസ് മൗലിദാണ്. 

പ്രമുഖ സഞ്ചാരിയായ ഇബ്നു ജുബൈര്‍ തന്റെ യാത്രാവിവരണത്തില്‍ മക്കയെക്കുറിച്ച് പറയുന്നിടത്ത് അവിടെ നടത്തി വന്നിരുന്ന മൗലിദാഘോഷത്തെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: നബി(സ)യുടെ തിരുപ്പിറവി കൊണ്ടനുഗ്രഹീതമായ മക്കയിലെ നബിയുടെ ഭവനത്തിലെ ഒരു സ്ഥലം വെള്ളി കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇവിടെ റബീഉല്‍ അവ്വലിലെ ഓരോ തിങ്കളാഴ്ച്ചയും തുറക്കുകയും സര്‍വ്വജനങ്ങളും വന്ന് ബറകത്തെടുക്കുകയും ചെയ്യല്‍ പതിവാണ്. ഇബ്നു ബത്വൂത്തയും തന്റെ ഗ്രന്ഥത്തില്‍ സമാനമായ ആഘോഷങ്ങളെപ്പറ്റി വ്യക്തമാക്കുന്നുണ്ട്.


അനാവശ്യ വിവാദങ്ങള്‍ 

മൗലിദാഘോഷങ്ങള്‍ക്കെതിരെ ഉയരാന്‍ തുടങ്ങിയ അപശബ്ദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വലിയ കാലപ്പഴക്കമൊന്നുമില്ല. എന്നോ ഒരു പ്രഭാതത്തില്‍ ചില കുബുദ്ധികളുടെ ചിന്തയില്‍ മുളപൊട്ടിയ ഒരു തോന്നല്‍ മാത്രമായിരുന്നു മൗലിദാഘോഷം അനിസ്ലാമികമാണെന്നത്. എങ്കിലും മുസ്ലിം ഉമ്മത്തിലെ അഹ്ലുസ്സുന്നത്തി വല്‍ജമാഅയുടെ  ഉത്തരവാദിത്തപ്പെട്ട പണ്ഡിതര്‍ ഇതിനെതിരെ ശബ്ദിച്ചുവെങ്കിലും പലരെയും അവരുടെ കെണിവലയിലാക്കുന്നതില്‍ അവര്‍ ഒരു പരിധിവരെ വിജയം കണ്ടിരുന്നു. ഈ വിഘടിത വാദികളുടെ പൊള്ളത്തരം ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടിക്കൊണ്ട് ജനങ്ങളെ ഉല്‍ബുദ്ധരാക്കല്‍ നാം  ഓരോരുത്തരടെയും കടമയാണ്. തങ്ങളുടെ പൊള്ളയായ വാദങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തെളിവുകളൊന്നുമില്ല എന്നതിനാല്‍ തന്നെ അവര്‍ എല്ലാ വാദങ്ങള്‍ക്കും ആശ്രയമായിക്കണ്ടിരുന്ന ഫതാവാ ഇബ്നു തൈമിയ്യയില്‍ പോലും മൗലിദ് സംബന്ധമായി അവരുടേതിന് വിരുദ്ധമായ അഭിപ്രായമാണ് രേഖപ്പെടുത്തിയതായി കാണുന്നത്. പ്രവാചകരോടുള്ള സ്നേഹപ്രകടനമെന്ന നിലയില്‍ തിരുപ്പിറവി ദിനത്തെ ആദരിക്കലം ആഘോഷിക്കലുമെല്ലാം വലിയ കാര്യമാണ് എന്നാണ് അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത്. അതേപ്രകാരം പ്രമുഖ പണ്ഡിതനായ ഡോ.യൂസുഫുല്‍ ഖറദാവിയും ഇതേ നിലപാട് വെച്ചുപുലര്‍ത്തുന്നതായി കാണാം. നബി(സ)യുടെ കാലം മുതല്‍ക്കേ തുടങ്ങിയ ഈ മൗലിദാഘോഷങ്ങളെ അനാവശ്യ വിവാദങ്ങള്‍ക്ക് വിധേയമാക്കിയ ചില അല്‍പ്പത്തരക്കാരുടെ ദയനീയാവസ്ഥ വ്യസ്ഥമാക്കുന്ന നബി(സ)യുടെ ഒരു ഹദീസ് ഇവിടെ പ്രസ്താവ്യര്‍ഹമാണ്. നബി(സ) പറയുന്നു: എന്റെ സമൂഹത്തെ അല്ലാഹു ഒരിക്കലും തിന്മയുടെ മേല്‍ ഒന്നിപ്പിക്കുകയില്ല, അല്ലാഹുവിന്റെ സഹായം സംഘത്തോടൊപ്പമാണ്, അത് കൊണ്ട് നിങ്ങള്‍ ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കുക, വ്യതിചലിച്ചവര്‍ നരകത്തിലാണ്. ഈ ഹദീസ് വെച്ചു നോക്കുമ്പോള്‍ നബി(സ)യുടെ കാലം മുതല്‍ക്ക് ഇന്ന് വരെയുള്ള ഉത്തമ നൂറ്റാണ്ടുകളിലെ സച്ചരിതരായ പണ്ഡിതസമൂഹവും പൊതുസമൂഹവുമടങ്ങിയ ഭൂരിപക്ഷം പേരാണ് ഈ സംസ്‌കൃതിയെ വാരിപ്പുണര്‍ന്നത്. എതിര്‍ത്തും വിമര്‍ശിച്ചും കഴിഞ്ഞു കൂടിയത് വെറും തുച്ഛം പേരും. മൗലിദിന്റെ ആധികാരികതയും വിഘടിതരുടെ ദയനീയതയും ബോധ്യമാവാന്‍ ഈ ഹദീസ് തന്നെ ധാരാളം



ഫൈസല്‍ വാഫി കാടാമ്പുഴ

(Principal, Grace Valley Arts & Science College)


മഞ്ഞണിഞ്ഞ താഴ് വാരങ്ങളും, പച്ചപ്പണിഞ്ഞ വയലേലകളും, കുന്ന് മാമലകളും, കളകളാരവം പൊഴിക്കുന്ന കാട്ട് ചോലകളും, കളകൂജനം മുഴക്കുന്ന കിളികോകിലങ്ങളും, ആയിരം വസന്തം പൂത്ത് നിൽക്കുന്ന ഉദ്യാനങ്ങളും, കുളിര് വിതറുന്ന പുലർകാലങ്ങളും,ചിത്രകാരന്റെ ഛായാചിത്രം പോലും നിഷ്പ്രഭമാക്കുന്ന സായാഹ്നങ്ങളും, നൂറ്റാണ്ടുകളായി ഒരിറ്റ് വെളിച്ചത്തിന് വേണ്ടി തപസ്സ് ചെയ്യുന്ന കൊടിയ വനാന്തരങ്ങളും, അനു ഭൂതിയും വിസ്മയവും ഇഴചേർക്കുന്ന ഈ മോഹനമായ ലോകത്ത് എല്ലാ പൂർണ്ണ തകളോടെയും ഒരു ജന്മം പിന്നെ സുകൃതങ്ങളാൽ സുരഭിലമായ ഇസ്‌ലാമിന്റെ ധന്യത യുടെ നിറവഴിയിലൊരു ജീവിതം ഒരധ്വാനവും കൂടാതെ വന്നണഞ്ഞ നിയതിയുടെ ഈ വിജയാഘോഷത്തെ കുറിച്ച് ഓർക്കുമ്പോൾ നന്മ കളറിയാതെ കോരിത്തരിക്കുകയും കടപ്പാടുകളാൽ കണ്ണീരണിഞ്ഞ് പോവുകയും ചെയ്യുന്നു.


അല്ലാഹുവെ

പനനീർ പുലരികളുടെയും കുങ്കുമച്ചോപ്പണിഞ്ഞ സായംസന്ധ്യകളും

പ്രകൃതിയുടെ ശതകാലരാവുകൾ ചൊരിഞ്ഞ വിഷാദം നിദ്രയിലാണ്ടുകിടക്കും

സാന്ദ്ര വനങ്ങളുടെയും

ഈ ലോകത്ത്

എനിക്ക് ജന്മം നൽകിയതിന്

നിനക്ക് നന്ദി

                                                        (അല്ലാമാ ഇഖ്ബാൽ)


കാഴ്ച്ച, കേൾവി, രുചി,സംസാരശേഷി,ബുദ്ധി ശക്തി ആരോഗ്യം എന്നിങ്ങനെ നീണ്ട് പോകുന്ന വിശേഷങ്ങളെ കാശ് കൊടുത്ത് വാങ്ങുന്ന അവസ്ഥ ഒഴിഞ്ഞ മനസ്സോടെ ഒന്ന് ചിന്തിച്ച് നോക്കു. അനുഗ്രഹത്തിന്റെ സുഗന്ധപൂക്കളാൽ നമ്മുടെ ജന്മ ജന്മാനന്തര വഴികളെ പരിമളമുഖരിതമാക്കിയവനോടുള്ള അവാച്യമായ സ്നേഹോൽകർഷത്തിന്റെ ഇഷ്ടം പറച്ചിലുകളിലേക്ക് നമ്മൾ അിറയാതെ എത്തിപ്പെടുന്നത് കാണാം. ഹൃദയ ധമനികൾ ശ്രുതിമീട്ടുന്ന അനവദ്യമായ ആ അനുരാഗമഴയിൽ നനഞ്ഞ് കുതിർന്നവന് അതോടെ ആരാധനകൾ ആവേശത്തിന്റെ വർണ്ണ രാജികളാൽ അലങ്കാരം തുന്നിയവയാവും തഖ് വയും, ഇഖ് ലാസും ഒരു നിരൂഹനിലാവ് കണക്കെ കർമ്മങ്ങളിലും വിചാരങ്ങളിലും ചാലിക്കപ്പെടും


ഇമാം ഖുശൈരി പറയുന്നു

“അല്ലാഹുവിനെ അറിഞ്ഞവൻ അവന്റെ അപാരമായ സൗന്ദര്യത്തേയും അളവറ്റ ദയയേയും അറിഞ്ഞവനായിരിക്കും. ഇതറിഞ്ഞവൻ അവനെ സ്നേഹിക്കും സ്നേഹിക്കുന്നവൻ അനുസരിക്കും. എത്ര സ്നേഹിക്കുന്നുവോ അതിനനുസരിച്ച് അനുസരണത്തിന്റെ തീവ്രത കൂടും''


ധ്യാപകനെ പേടിച്ച് ഹോം വർക്ക് ചെയ്ത് വരുന്ന കുട്ടിയും അധ്യപകനെ ഇഷ്ടപ്പെട്ട് ഹോം വർക്ക് ചെയ്ത് വരുന്ന കുട്ടിയും തമ്മിലുള്ള മാനസികാന്തരം തന്നെയാണ് ദൈവത്തെ പേടിച്ച് ആരാധനകളിൽ മുഴുകുന്നവനും ഇന്നോളം ലഭിച്ച അനുഗ്രഹങ്ങളെ ഹൃദയത്തിൽ ധ്യാനിച്ച് ആ അനാദി വെളിച്ചത്തെ വല്ലാതെ ഇഷ്ടം വെച്ച് ഇബാദത്തുകളിൽ നിരതനാവുകയും ചെയ്യുന്നവർക്കിടയിലുള്ളത്. അതായത് യഥാർത്ഥ ഇഖ് ലാസും, തഖ് വയും സ്രഷ്ടാവിനോടുള്ള അടിമയുടെ ഇഷ്ടത്തിന്റെ തീവ്രതക്കനുസരിച്ചാണ് ഇബാദത്തുകളെ അലങ്കരിക്കുന്നതെന്ന് ചുരുക്കം. ഈ രസനീയത ജീവിത താളത്തെ സംക്രമിച്ചാൽ ഇബദത്തുകളിൽ നിന്ന് വഴിമാറി നടക്കാൻ വെമ്പൽ കൊണ്ടിരിക്കുന്ന മനസ്സുകൾ അതേവരെയില്ലാത്ത ആവേശത്തോടെ ചുറ്റുപാടുകളുടെ കെട്ടുപാടുകളിൽ നിന്ന് വഴിപ്പെടലുകളുടെ വികാരാനുഭൂതിയിലേക്ക് ഒളിച്ചോടുന്നത് അനുഭവിക്കാനാവും.


ജലാലുദ്ധീൻ റൂമി തന്റെ മസ്തവിയിൽ പറയുന്നു

“പ്രണയികൾക്കിടയിൽ ഒരു ഉടമ്പടിയുണ്ട്

പരസ്പരം അന്വേഷിക്കലാണത്

- എന്നാൽ

പ്രണയവുമായി അവൻ നമ്മുടെ വീട്ടുപടിക്കലെത്തിയപ്പോൾ

അവനെ തിരഞ്ഞ് നമ്മൾ വീടാന്തരം നടക്കുന്നു

സത്യം

പ്രണയമില്ലെങ്കിൽ

ആരാധനകളെല്ലാം ബാധ്യതയാവും''


ജീവിതത്തിന്റെ ഇങ്കാരങ്ങൾക്കും ആരവങ്ങൾക്കും ഇടയിൽ അല്ലാഹുവിന്റെ ഓശാരങ്ങളെ കുറിച്ച് ചിന്തിക്കാൻ അശേഷം സമയം കാണാത്തതിനാലാണ് നമുക്ക് പലപ്പോഴും ഇബാദത്തുകൾ വലിയ അസ്വസ്ഥതയും അസഹനീയതയും സൃഷ്ടിക്കുന്നത്. അത് കൊണ്ട് അധ്യപകനെ പേടിച്ച് ഹോം വർക്ക് ചെയ്യുന്ന കുട്ടിയുടേതിന് തുല്യമായി പലപ്പോഴും നമ്മുടെ കർമ്മങ്ങൾ മാറുന്നു. എന്നാൽ അറിയുക അല്ലാഹു നോക്കുന്നത് ശരീരത്തിലേക്കല്ല മറിച്ച് ഹൃദയത്തിലേക്കാണ്.


ഇമാം അഹ്മദ്(റ ) റിപ്പോർട്ട് ചെയ്ത ഒരു ഖുദ്സിയായ ഹദീസിൽ നബി (സ) ഇപ്രകാരം പറയുന്നു:

“ഹേ ആദമിന്റെ മക്കളെ നിങ്ങളുടെ സ്ഥിതി ആശ്ചര്യകരം തന്നെ ഞാനാണു നിങ്ങളെ സൃഷ്ടിച്ചത് . എന്നിട്ട് നിങ്ങൾ ഞാനല്ലാത്തവരെ ആരാധിക്കുന്നു ഞാനാണ് നിങ്ങൾക്ക് ഉപജീവനം നൽകിയത്. എന്നിട്ട് നിങ്ങൾ ഞാനല്ലാത്തവർക്ക് നന്ദി പ്രകാശിപ്പിക്കുന്നു. ഞാൻ നിങ്ങൾക്ക് നല്ലത് നൽകി ഞാൻ നിങ്ങളോടുള്ള സ്നേഹം കാണിച്ചു പാപങ്ങളിലൂടെ നിങ്ങളെന്നോട് ശത്രുത കാണിക്കുന്നു”


എന്നാൽ ഇഷ്ടങ്ങളുടെ പാരവശ്യങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന ഇബദത്തുകൾ വല്ലാത്ത അനുഭൂതിയുടെ ശില്പ ചാരുതയാണ് പകരുന്നത് . “നമസ്കാരം മുഅ്മിനിന്റെ ആകാശാരോഹണമാണ്' എന്ന നബി വചനം അനുരാഗപ്പൊയ്കയിൽ നിന്ന് ചിറക് കുടഞ്ഞ് ആകാശ നീലിമയിലേക്ക് പറന്നുയരുന്ന പക്ഷിയുടെ മനോതലത്തേയാണ് സൂചിപ്പിക്കുന്നത്. "നമസ്കാരം എനിക്ക് കൺകുളിർമയാണ്'. എന്ന പ്രവാചക ആത്മഗതവും ഇഷ്ട ഭാജനത്തിന് മുന്നിൽ മോഹങ്ങളുടെ വർണ്ണപ്പൂക്കളുമായി അണയുന്ന പ്രണയാതുരമായ ഒരു മനസ്സിന്റെ ഏറ്റ് പറച്ചിലല്ലാതെ മറ്റെന്താണ് . ഈ പാരമ്പര്യം അതിന്റെ മൂർച്ച പ്രാപിക്കുമ്പോഴാണ് "നീ നിസ്കരിക്കൂ ഇത് നിന്റെ അവസാന നമസ്കാരമെന്നപോൽ' എന്ന പ്രവാചകോപദേശം അതിന്റെ അർത്ഥ തലങ്ങളെ കണ്ടെത്തുന്നത്.


ഇഷ്ടവിചാരങ്ങളുടെ ഈ രാസക്കുളിരനുഭവിക്കാൻ അവസരം വിരുന്ന് വരുന്നതോടെയാണ് ഒരോ വിശ്വാസിയും ആത്മരാഗങ്ങളുടെ ഉറവിടം തേടിപ്പറക്കുന്ന വിശുദ്ധ പക്ഷിയായി മാറുന്നത്. അതിൽ ചിലർക്കെങ്കിലും അവതരണക്ഷമമല്ലാത്ത വിധം ഈ തീർത്ഥാടനം വിചിത്രങ്ങളായ അനുഭൂതികളുടെ അനുഭവതലങ്ങൽ സമ്മാനിക്കാറുണ്ട്.


ദുന്നൂറുൽ മിസ് രി (റ) ഒരിക്കൽ ജറൂസലമിൽ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്നു. അകലെ നിന്ന് ആരോ വരുന്നത് അദ്ധേഹം കണ്ടു. കമ്പിളി വസ്ത്രം ധരിച്ച ഒരു വൃദ്ധനായിരുന്നു അത്. കയ്യിൽ കേവലമൊരു ദണ്ഡ് മാത്രം പിടിച്ച് മരുസ്ഥലികൾ താണ്ടി വരുന്ന ആ മനുഷ്യനോട് ദുന്നൂർ ചോദിച്ചു: എവിടെ നിന്ന് വരുന്നു?. വൃദ്ധൻ: അല്ലാഹുവിൽ നിന്ന്. ദുന്നൂർ: എവിടേക്ക് ? വൃദ്ധൻ: അല്ലാഹുവിലേക്ക്. . തീർത്തും അപരിചിതമായ ഈ മറുപടി ദുന്നൂറിനെ ഇലാഹി പ്രേമവുമായി അലഞ്ഞ ഒരു സൂഫിയാക്കി മാറ്റി. എന്നാൽ ജീവിത കാലത്ത് ദുന്നൂറുൽ മിസ് രി വേണ്ട വിധം മനസ്സിലാക്കാൻ കഴിയാത്ത ഈജിപ്തുകാർ അദ്ധേഹത്തിന്റെ മയ്യിത്ത് ശ്മശാനത്തിലേക്ക് കൊണ്ടു പോകുമ്പോൾ പക്ഷികൾ കൂട്ടം കൂടി പറന്ന് പുണ്യദേഹത്തിന് തണലിടുന്നത് കണ്ട് തങ്ങളുടെ നഷ്ടമോർത്ത് നെടുവീർപ്പിട്ടുപോൽ.


അല്ലാഹുവിൽ നിന്ന് അല്ലാഹുവിലക്കുള്ള ഒരു യാത്രതന്നെയാണ് അടിസ്ഥാന പരമായി ഒരു വിശ്വാസിയുടെ ജീവിതം . അവനിൽ നിന്ന് വേർപ്പെട്ട് പോന്നതിന്റെ പിടച്ചിലുകളും നീറ്റലും തിരിച്ച് ആ രാജധാനിയിൽ എത്തുന്നത് വരെ വിശ്വാസിക്ക് ശമിച്ച് കിട്ടുകയില്ല. ഈ തീർത്ഥാടക ജീവിതത്തെ കുറിച്ചാണ് “നീ ദുനിയാവിൽ ഒരു പരദേശിയെ

പോലെയാവുക ,അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെ പോലെയാവുക', “വിശ്രമിക്കുകയും യാത്ര തുടരുകയും ചെയ്യുന്ന ഒരു യാത്രികന് ഒരു മരത്തിനോടുള്ളത്തിന് സമാനമാണ് ദുനിയാവുമായുള്ള എന്റെ ബന്ധം'' എന്നിങ്ങനെയുള്ള പ്രവാചക മൊഴികൾ ഓർമപ്പെടുത്തുന്നത്.


അനുരാഗത്തിന്റെ മുഗ്ദാരഗങ്ങളുമായുള്ള ഈ യാനത്തിൽ മുന്നിൽ കാണുന്നതിലെല്ലാം വിശ്വാസി അല്ലാഹുവിന്റെ മാഹാത്മ്യത്തെ വിസ്മയത്തോടെ ദർശിക്കുന്നു.മഞ് പെയ്യുന്ന നനുത്ത വെളുപ്പാൻ കാലത്ത് പാടുന്ന പക്ഷികൾ ക്കൊപ്പം നൃത്തം ചെയ്ത് വിരിയുന്ന പൂക്കളുടെ കാഴ്ച അവനെ ഇലാഹീ വിചാരങ്ങളാൽ ഉന്മത്തനാക്കുന്നു. തപിക്കുന്ന ഗ്രീഷ്മവും കുളിരുന്ന വർഷപാതവും പൂക്കൾ നറുമണം വിതറുന്ന വസന്തവും ഇലപൊഴിയും ശിശിരവും അല്ലാഹുവിനെ കുറിച്ചുള്ള സ്തുതി കീർത്തനങ്ങളാൽ അവനെ പ്രലോഭിതനാക്കുന്നു. അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ അന്വേഷണങ്ങൾക്ക് മുമ്പിൽ മരങ്ങൾ പോലും പൂത്തുലഞ്ഞുപോവുന്നു.


സ്നേഹ മഴയിൽ നനഞ്ഞും, ഈറനണിഞ്ഞും തുടരുന്ന ഒരു ആശിഖിന്റെ ഈയാത്രയുടെ ഏറ്റവും ഉന്നതമായ അവസ്ഥാവിശേഷത്തെകുറിച്ച് പേർഷ്യൻ സൂഫി ബിൻ സിയാദ് പറഞ്ഞതും ജലാലുദ്ധീൻ റൂമി മസ്നവിയിൽ ഉദ്ധരിച്ചതുമായ ഒരു പ്രശസ്ത കഥയുണ്ട്.


കാലങ്ങളോളം തന്റെ കാമുകിയെ തിരഞ്ഞ് നടന്ന കാമുകൻ അവസാനം അവളുടെ കുടിലിന് മുന്നിലെത്തി വാതിലിൽ മുട്ടി കാമുകി ആരാണ് കാമുകൻ ഞാനാണ് തുടർന്ന് യാതൊരു പ്രതികരണവും കേൾക്കതെ വന്നപ്പോൾ കാമുകൻ വീണ്ടും യാത തുടർന്നു .കാലങ്ങൾക്ക് ശേഷം ആയാത്ര ഇതേ കുടിലിന് മുന്നിൽ അവസാനിച്ചു വാതിലിൽ മുട്ടുന്നത് കേട്ട കാമുകി ആരാണ് കാമുകൻ ഞാനാണ് മുമ്പത്തെ പോലെ വീണ്ടും പ്രതികരണങ്ങളൊന്നും തുടർന്ന് കേൾക്കാതെ വന്നപ്പോൾ കാമുകൻ വീണ്ടും യാത്ര തുടർന്നു. കാലങ്ങൾക്ക് ശേഷം ഒരിക്കൽ ക്കൂടി കാമുകൻ ഈ കുടിലിന് മുന്നിലെത്തി വാതിലിൽ മുട്ടി. കാമുകി ആരാണ് കാമുകൻ നീയാണ് ഈ മറുപടി കേട്ടപ്പോൾ പ്രിയനേ... ഇവിടെ രണ്ട് പേർക്ക് സ്ഥലമില്ലായിരുന്നു എന്ന പ്രതികരണവുമായി കാമുകി വാതിൽ തുറന്ന് കൊടുത്തു.


ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പറയുന്നു എന്റെ അടിമ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാവനിലേക്ക് ഒരു മുഴമടുക്കും അവനെന്നിലേക്ക് നടന്ന് വന്നാൽ ഞാവനിലേക്ക് ഓടിയടുക്കും ഒരു പൂവുമായി വരുന്ന അനുരാഗിയെ സ്വീകരിക്കാൻ ഒരു പൂക്കാലവുമായി കാത്തിരിക്കുന്നു വെന്ന അല്ലാഹുവിന്റെ വാഗ്ദാനം ഇലാഹീ പ്രണയികളെ ഭ്രമാത്മകമായ വികാരാവേശത്തോടെയാണ് ആവേശിക്കുന്നത് . ഈ വാഗ്ദത്തിന്റെ മൂർത്ത, രൂപമതെ ആകാശ ഭൂമികളുടെ ആശ്ലേഷം പോലെ സംഗതമായ തിരു നബിയുടെ മിഅ്റാജ്.


അബൂയസീദിൽ ബിസ്ത്വാമി(റ) പറയുന്നു അല്ലാഹുവിൽ അനു രക്തനായവന് സ്വർഗം പോലും വലിയ കാര്യമല്ല. കാരണം സ്വർഗത്തെയല്ല അവൻ ലക്ഷ്യമാക്കുന്നത് മറിച്ച് സ്വർഗത്തിന്റെ സ്രഷ്ടാവിനെയാണ്. ആ തിരുമുൽ കാഴ്ചക്ക് വേണ്ടി ചിറക് കെട്ടി കാത്തിരിക്കുന്നവർക്ക് മരണ ശയ്യയിലെ കാത്ത് കെട്ടി കിടപ്പ് മണിയറയിൽ പ്രിയതമയെ കാത്തിരിക്കുന്ന കാമുകനെ പോലെ വികാര പാരവശ്യങ്ങളുടെ വേലിയേറ്റത്തിന്റെ തായിരിക്കും ജലാലുദ്ധീൻ റൂമി പറയുന്നു അവനെ പ്രതീക്ഷിച്ച് അവന്റെ ഉമ്മറപ്പടിയിൽ നിൽക്കുകയെന്നത് എത്ര ഹൃദയവർജകം.

"നാഥാ നീ നരകമാണ് വിധിക്കുന്നതെങ്കിലും ഞാൻ തൃപ്തനാണ് സ്വർഗമാണെങ്കിലും അങ്ങനെ തന്നെ എന്നാൽ എവിടെയായിരുന്നാലും എനിക്ക് നിന്നെ കാണാനുള്ള അവസരം വേണം" .റാബിഅത്താൽ അദവിയ്യയുടെ ഈ മൊഴിമുത്തുകൾ അനുരാഗഹൃദയങ്ങൾ എന്തിന് വേണ്ടിയാണ് തീഷ്ണപ്പെടുന്നത് എന്നതിലേക്കുള്ള സാക്ഷ്യം പറച്ചിലുകളാണ്. മരണാസന്നനായി കിടക്കുന്ന ഒരു സൂഫിയുടെ വാതിലിൽ ആരോ മുട്ടി സൂഫി ആരാണത് ആഗതൻ ഞാനാണ് മരണം സൂഫി നന്ദി ഞാൻ കരുതി ഏതെങ്കിലും സന്ദർശകരാവുമെന്ന്.


ചുരുക്കത്തിൽ , ജീവിതത്തിലുട നീളം ഒരനുരാഗിയുടെ രസാനുഭൂതികളുടെ താളലയങ്ങൾ അനുഭവിക്കാൻ ഇബാദത്തുകൾ ഒരാൾ തന്റെ പ്രണയിനിക്ക് നിലാവിൽ പൊതിഞ്ഞ് നൽകുന്ന റോസാ ദളങ്ങളായി മാറാൻ, അവയിൽ ഇഖ് ലാസും, തഖ് വയും തൂ മണം പരത്താൻ , എല്ലാ അനുഗ്രഹങ്ങളും സ്നേഹത്തിൽ പൊതിഞ്ഞ കയ്യും കണക്കുമില്ലാതെ ഓശാരമായി തന്ന ആ അമൃത പ്രകാശത്തെ കുറിച്ചോർക്കുക ,നിശ്കളങ്കനായ ഒരു കുഞ്ഞിന്റെ ഹൃദയ നൈർമല്യത്തോടെ അപ്പോൾ ജീവിതം അനുഭൂതികളുടെ നവരസങ്ങളാൽ ത്രസിക്കുന്നതും വല്ലാതെ കുളിരുന്നതും നമ്മളറിഞ്ഞ് തുടങ്ങും.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget